Sunday, August 30, 2009

വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം പാരിതോഷികം

തിരുവനന്തപുരം: മുത്തൂറ്റ്‌ പോള്‍ വധക്കേസില്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്‌ പൊലീസ്‌ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ ഇന്റലിജന്‍സ്‌ എ ഡി ജി പി സിബിമാത്യൂസ്‌ - 9846068989, ദക്ഷിണ മേഖലാ എ ഡി ജി പി പി ചന്ദ്രശേഖരന്‍ - 9846186000, എറണാകുളം റേഞ്ച്‌ ഐ ജി വിന്‍സണ്‍ എം പോള്‍ - 9846010114, തിരുവനന്തപുരം റേഞ്ച്‌ ഐ ജി എ ഹേമചന്ദ്രന്‍ - 9446424042, തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മിഷണര്‍ അജിത്‌കുമാര്‍ - 9446402007, ആലപ്പുഴ ജില്ലാ സൂപ്രണ്ട്‌ ദിവാകരന്‍- 9846010870, 9447111230 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന്‌ ഡി ജി പി അറിയിച്ചു.

ചൈനീസ്‌ ഹെലികോപ്‌ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ലേ (ജമ്മുകശ്‌മീര്‍): കഴിഞ്ഞ മൂന്നുമാസത്തിനിടെ വടക്കന്‍ കശ്‌മീരിലെ ലേയില്‍ രണ്ട്‌ ചൈനീസ്‌ ഹെലികോപ്‌ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമാറിലെ ആളൊഴിഞ്ഞ സ്ഥലത്ത്‌ ടിന്നിലടച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഹെലികോപ്‌ടറില്‍ നിന്നും താഴേയ്‌ക്കിട്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.
അതിര്‍ത്തിയിലെ പാംഗോംഗ്‌ തടാകത്തിനു സമീപം താമസിക്കുന്നവരാണ്‌ ലേയിലെ പ്രതിരോധ പോസ്റ്റിനു സമീപം ചൈനീസ്‌ ഹെലികോപ്‌ടുകറുകള്‍ കണ്ടതായി സൈന്യത്തെ അറിയിച്ചത്‌. ഇന്ത്യന്‍ വ്യോമസേനയുടെ ചീറ്റ, ചേതക്‌ ഹെലികോപ്‌ടറുകള്‍ നീരീക്ഷണപറക്കല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലായി ചൈനീസ്‌ പട്ടാളം ഇന്ത്യ അതിര്‍ത്തി കടക്കുന്നത്‌ വ്യാപകമാണെന്നും റിപ്പോര്‍ട്ടുണ്ട്‌. ഓഗസ്റ്റില്‍ മാത്രം 26 തവണ ചൈനീസ്‌ പട്ടാളം ഇന്ത്യന്‍ അതിര്‍ത്തി കടന്ന്‌ പട്ടാളക്കാര്‍ക്കായി പെട്രോളും മണ്ണെണ്ണയും കൊണ്ടുപോയിട്ടുണ്ട്‌.
ലേയില്‍ നിന്നും 168 കിലോമീറ്റര്‍ അകലെയുള്ള പാംഗോംഗ്‌ സോ തടാകതീരത്താണ്‌ പ്രധാനമായും അതിക്രമിച്ചുകയറ്റം നടക്കുന്നത്‌. തടാകത്തിന്റെ ഉത്തര, ദക്ഷിണ തീരത്ത്‌ 45 കിലോമീറ്ററോളം ഇന്ത്യയിലും മറ്റൊരു 90 കിലോമീറ്ററോളം ചൈനയിലുമാണുള്ളത്‌. യഥാര്‍ഥ നിയന്ത്രണ രേഖ സംബന്ധിച്ച്‌ ഇന്ത്യയും ചൈനയും 2002 ല്‍ ചര്‍ച്ചകള്‍ നടത്തി മാപ്പുകള്‍ കൈമാറുകയും ചെയ്‌തിരുന്നു.
പടിഞ്ഞാറന്‍ ജമ്മുകശ്‌മീരില്‍ കാരക്കോരം പാസിനും ചിപ്‌ചാപ്‌ നദിക്കും ഇടയ്‌ക്കുള്ള സമര്‍ ലുംഗ്‌പായാണ്‌ തര്‍ക്കപ്രദേശം. ചൈനീസ്‌ മാപ്പ്‌ പ്രകാരം സമര്‍ ലുംഗ്‌പയുടെ തെക്കന്‍ഭാഗവും അവരുടെ അതിര്‍ത്തിയുടെ ഭാഗമണ്‌. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ ഈ മേഖലയില്‍ പട്രോളിംഗ്‌ നടത്തുമ്പോള്‍ ഇത്‌ തങ്ങളുടെ അതിര്‍ത്തിയാണെന്ന്‌ ചൂണ്ടിക്കാട്ടി ചൈന ഇടങ്കോലിടാറുണ്ട്‌.
പോയിന്റ്‌ 5459 എന്ന്‌ ചൈനീസ്‌ അധികൃതര്‍ പ്രത്യേക പേരുനല്‍കിയിട്ടുള്ള ഈ മേഖലയില്‍ ചൈനീസ്‌ പട്ടാളം ഇടയ്‌ക്കിടെ പട്രോളിംഗും നടത്താറുണ്ട്‌.

ബാലരാമപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പ്രവര്‍ത്തനത്തിന്‌ നാളെ തുടക്കം

ബാലരാമപുരം: കൈത്തറിയുടെ സ്വന്തം നാടിന്‌ കേരള സര്‍ക്കാരിന്റെ ഓണസമ്മാനമായി ബാലരാമപുരത്തെ സ്‌പിന്നിങ്ങ്‌ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
മുന്‍സര്‍ക്കാരിന്റെ കൃമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂട്ടിപോയ മില്ല്‌, അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങളെ പുനര്‍പ്രവര്‍ത്തിപ്പിക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായിട്ടാണ്‌ ഉത്രാട തലേന്ന്‌ തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.
നഷ്‌ടത്തിലായ മില്ലിനെ കോടതി ഇടപെട്ട്‌ ലിക്വിടേറ്ററെ ചുമതലപ്പെടുത്തുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ പഞ്ചായത്തും സര്‍ക്കാരും കക്ഷി ചേര്‍ന്ന്‌ മില്ല്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാമെന്ന ഹര്‍ജിയില്‍മേല്‍ ഒരു വര്‍ഷം മുമ്പ്‌ മില്ല്‌ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുരുമ്പിച്ച യന്ത്രങ്ങള്‍ മാറ്റി പകരം അത്യാധുനിക വിദേശനിര്‍മിത യന്ത്രങ്ങള്‍ ഘടിപ്പിക്കുകയും കെട്ടിടങ്ങള്‍ നവീകരീക്കുകയും ചെയ്‌തു കഴിഞ്ഞു. നിരവധിപേര്‍ക്ക്‌ തൊഴിലും കൈത്തറിമേഖലയ്‌ക്ക്‌ അനന്തസാധ്യതകളുള്ള മില്ലിന്റെ ഉദ്‌ഘാടനം ഉത്സവമാക്കി മാറ്റുകയാണ്‌ കൈത്തറി ഗ്രാമം.
ബാലരാമപുരം ഗവണ്‍മെന്റ്‌ ഹയര്‍സക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര മില്ലിന്റെ കവാടം കടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
വ്യവസായി വകുപ്പ്‌ മന്ത്രി എളമരം കരിം അധ്യക്ഷനായിരിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരന്‍, നിയമ മന്ത്രി വിജയകുമാര്‍, സമ്പത്ത്‌ എം പി, എന്‍ ശക്തന്‍, വി ജെ തങ്കപ്പന്‍, രാജന്‍, ജോര്‍ജ്‌, മേഴ്‌സിയന്‍, തുടങ്ങിയ നിരവധി എം എല്‍ എ മാരും സാമൂഹിക സംസ്‌കാരിക നായകരും നാട്ടുകാരും ഉദ്‌ഘാടന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

Saturday, August 29, 2009

ഫീസ്‌ അടയ്‌ക്കാത്തതിന്‌ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ അധ്യാപിക നഗ്നയാക്കി

ചണ്ഡിഗഢ്‌: ഫീസ്‌ അടയ്‌ക്കാത്തതിന്റെ പേരില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ അധ്യാപിക നഗ്നയാക്കി നടത്തിച്ചു. ഫരീദാബാദ്‌ മോഡല്‍ സ്‌കൂളിലെ അധ്യാപികയാണ്‌ മൂന്നാം ക്‌ലാസുകാരിയെ പീഡിപ്പിച്ചത്‌. ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.
കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസിന്‌ പൊലീസ്‌ കമ്മിഷണര്‍ പി കെ അഗര്‍വാള്‍ നിര്‍ദ്ദേശം നല്‍കി.
ഫരീദാബാദിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച്‌ ഉടുപ്പൂരിപ്പിച്ചശേഷം എല്ലാ ക്ലാസിലേക്കും നടത്തിക്കുകയായിരുന്നു അധ്യാപിക. മറ്റു വിദ്യാര്‍ഥികളെക്കൊണ്ട്‌ കുട്ടിയെ കളിയാക്കിപ്പിക്കുകയും ചെയ്‌തു.
ഫീസിളവിന്‌ അര്‍ഹതയുള്ള വിദ്യാര്‍ത്ഥിനിയാണ്‌ തന്റെ മകളെന്ന്‌ പിതാവ്‌ പറയുന്നു. ഈ ആനുകൂല്യത്തിനായി അധികൃതര്‍ക്ക്‌ അപേക്ഷയും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമായ ശേഷം സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കുന്ന കാര്യം തീരുമാനിക്കാമെന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റിനെ പിതാവ്‌ അറിയിച്ചിരുന്നതുമാണ്‌. ഇതു വകവയ്‌ക്കാതെയാണ്‌ അധ്യാപിക കുട്ടിയെ അപമാനിച്ചത്‌.
ഫീസ്‌ അടയ്‌ക്കാത്തതുമായി ബന്ധപ്പെട്ടല്ല സംഭവമെന്ന്‌ പറയുന്ന പ്രിന്‍സിപ്പല്‍ എച്ച്‌ എസ്‌ മാലിക്‌ പക്ഷേ, കുട്ടിയെ നഗ്നയാക്കി നടത്തിച്ചെന്ന പരാതി അവര്‍ സ്ഥിരീകരിച്ചു.

എയര്‍ ഇന്ത്യയുടെ ഓഹരി വന്‍തോതില്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: നഷ്‌ടത്തില്‍നിന്നും കരകയറ്റാനെന്ന േപരില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരി വില്‌പനയിലൂടെ 25,000 കോടിരൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ എയര്‍ ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
എയര്‍ ഇന്ത്യയ്‌ക്ക്‌ ഹൃസ്വ, ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കാന്‍ മനരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. ഇീ വായ്‌പ ലഭ്യമാക്കിയാലും എയര്‍ ഇന്ത്യ രക്ഷപ്പെടില്ലെന്നും അതിന്‌ ഓഹരി വില്‌പന കൂടിയേ കഴിയൂവെന്നുമാണ്‌ എയര്‍ ഇന്ത്യ പുന`സംഘടിപ്പിക്കാനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ നിലപാട്‌.
ഇത്‌ സംബന്ധിച്ച തങ്ങളുടെ നിര്‍ദ്ദേശം കേന്ദ്ര വ്യോമയാനമന്ത്രാലയം മുഖേന കാബിനറ്റിന്റെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്‌. എയര്‍ ഇന്ത്യയുടെ ഇക്വിറ്റി ബേസ്‌ 25,000 കോടിയായി ഉയര്‍ത്തും. നിലവില്‍ ഇത്‌ 145 കോടിയാണ്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,200 കോടി രൂപയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യ സമ്പാദിച്ചത്‌. ഇതിന്‌ തൊട്ടുമുമ്പുവരെയുള്ള 16,000 കോടിയുടെ നഷ്ടം വേറെയും. ഈ സാഹചര്യത്തില്‍ ഓഹരി വില്‍ക്കാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നതാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഈ സാഹചര്യത്തില്‍ ഓഹരി വില്‌പനയേ മാര്‍ഗമുള്ളൂവെന്ന തരത്തിലാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌

വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി മുനീറിനും മൂന്നുപേര്‍ക്കും ഒരു ദിവസം തടവ്‌

കോട്ടയം: വണ്ടിച്ചെക്ക്‌ കേസില്‍ മുന്‍മന്ത്രി ഡോ. എന്‍ കെ മുനീര്‍ അടക്കം മൂന്നു പേര്‍ക്ക്‌ ഒരു ദിവസം തടവും 25 ലക്ഷം രൂപ പിഴയും. ഇന്ത്യാവിഷന്‍ സാറ്റലൈറ്റ്‌ കമ്പനി പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാനും മുന്‍മന്ത്രിയുമായ ഡോ. എന്‍ കെ മുനീര്‍, ചാനലിന്റെ സെക്രട്ടറി എസ്‌ യോഗേന്ദ്രനാഥ്‌, ഡയറക്‌ടര്‍ ജമാലുദ്ദീന്‍ ഫറൂഖ്‌ എന്നിവരെയാണ്‌ ഒരു ദിവസത്തെ തടവിനും പിഴ അടയ്‌ക്കുവാനും കോട്ടയം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ജഡ്‌ജി അമീര്‍ അലി വിധിച്ചത്‌.
മാത്യു അലക്‌സ്‌ വെള്ളാപ്പള്ളി നല്‍കിയ ചെക്കു കേസിലാണ്‌ ഇന്നലെ വിധി ഉണ്ടായത്‌. ഡോ. എന്‍ കെ മുനീര്‍ മന്ത്രിയായിരുന്ന സമയത്ത്‌ അദ്ദേഹം ചെയര്‍മാനായി ആരംഭിച്ച ഇന്ത്യാവിഷന്‍ ചാനലിനുവേണ്ടി മാത്യു അലക്‌സില്‍ നിന്നും 25 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഒരാഴ്‌ചയ്‌ക്കം പണം തിരികെ നല്‍കാമെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയത്‌. ഒരാഴ്‌ച കഴിഞ്ഞ്‌ പണം നല്‍കാതെ ഇന്ത്യാവിഷന്റെ പേരില്‍ ചെക്ക്‌ നല്‍കുകയാണുണ്ടായത്‌. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ പണം തിരികെ ലഭിക്കാന്‍ മാത്യു അലക്‌സ്‌ കോടതിയെ സമീപിക്കുകയായിരുന്നു. പണം അടയ്‌ക്കാന്‍ തയ്യാറാകാത്ത പക്ഷം രണ്ടു മാസം കഠിനതടവ്‌ അനുഭവിക്കണം. വാദി ഭാഗത്തിനുവേണ്ടി അഡ്വ. സുരേഷ്‌ ബാബു തോമസ്‌, അഡ്വ. വിനീത്‌ ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ ഹാജരായി.

ചന്ദ്രയാനിന്‌ അകാല ചരമം

ബംഗളൂരു: രണ്ടൃവര്‍ഷം ആയുസു കല്‍പ്പിച്ചിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാനിന്‌ പത്താംമാസം അകാല ചരമം. പ്രഖ്യാപിത ലക്ഷ്യങ്ങളിലേറെയും ഇതിനകം പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ ഒന്നുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നലെ പുലര്‍ച്ചെയോടെ ഐ എസ്‌ ആര്‍ ഒയ്‌ക്ക്‌ നഷ്‌ടപ്പെട്ടു.
ഇതോടെ ചന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം അസാനിപ്പിക്കാന്‍ ഐ എസ്‌ ആര്‍ ഒ തീരുമാനിക്കുകയായിരുന്നു. ദൗത്യം പൂര്‍ണമായെന്ന്‌ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ വ്യക്തമാക്കി.
സാങ്കേതികമായി ചാന്ദ്രയാന്‍ ഒന്നിന്റെ ദൗത്യം 100 ശതമാനം പൂര്‍ത്തിയാക്കിയതായി പ്രൊജക്‌ട്‌ ഡയറക്‌ടര്‍ എം അണ്ണാദുരൈ പറഞ്ഞു. ശാസ്‌ത്രീയതലത്തില്‍ 90- 95 ശതമാനം ദൗത്യവും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്‌ച രാത്രി ഒന്നരയോടെ ചന്ദ്രയാന്‍ ഒന്നുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. ചന്ദ്രയാന്‍ ഒന്നില്‍ നിന്ന്‌ ബയാലുവിലെ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വര്‍ക്കില്‍ പന്ത്രണ്ടരവരെ ലഭിച്ച വിവരങ്ങളുടെ വിശദമായ അവലോകനം ഐ എസ്‌ ആര്‍ ഒ നടത്തുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ വിലയിരുത്തുമെന്ന്‌ അണ്ണാദുരൈ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 നാണ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌. 312 ദിവസം കൊണ്ട്‌ ചന്ദ്രയാന്‍ 3400 തവണ ചന്ദ്രനെ ഭ്രമണം ചെയ്‌തു. ചന്ദ്രോപരിതലത്തിന്റെ 70,000 ഓളം ചിത്രങ്ങള്‍ ഇതിനകം ഐ എസ്‌ ആര്‍ ഒ യ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെയും കുന്നുകളുടെയും നിരവധി ചിത്രങ്ങളാണ്‌ ലഭിച്ചത്‌. ചന്ദ്രന്റെ പൂര്‍ണമായും ഇരുണ്ട ധ്രുവമേഖലയിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്‌. ചന്ദ്രനിലെ രാസ, ധാതു വസ്‌തുക്കളുടെ വിവരങ്ങള്‍ കണ്ടെത്താന്‍ മൂണ്‍ മിനറളോജി മാപ്പറിന്‌ കഴിഞ്ഞെന്ന്‌ ജൂലൈ പതിനേഴിന്‌ ഐ എസ്‌ ആര്‍ ഒ വ്യക്തമാക്കിയിരുന്നു.
1380 കിലോ ഭാരമുള്ള ചന്ദ്രയാനില്‍ വിദേശത്തുനിന്നുള്ള പേലോഡുകളടക്കം 11 ഉപഗ്രഹങ്ങളാണ്‌ ഉണ്ടായിരുന്നത്‌. ടെറൈന്‍ മാപ്പിംഗ്‌ കാമറയുള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങള്‍ ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തത്തില്‍ ജലാംശം കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഈ മാസം 21 ന്‌ ഐ എസ്‌ ആര്‍ ഒയും നാസയും സംയുക്ത പരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26 ന്‌ ചന്ദ്രയാന്‍ ഒന്നിലെ സ്റ്റാര്‍ സെന്‍സര്‍ പ്രവര്‍ത്തനം നിലച്ചതോടെ തന്നെ ദൗത്യത്തിന്റെ ആയുസ്‌ സംബന്ധിച്ച ആശങ്കകളുയര്‍ന്നിരുന്നു. ചന്ദ്രയാന്റെ ദിശ കൃത്യമാക്കുന്നതിനാണ്‌ സെന്‍സര്‍ ഉപയോഗിച്ചിരുന്നത്‌. ബദല്‍ സംവിധാനങ്ങളുപയോഗിച്ച്‌ അന്ന്‌ ആയുസ്‌ വര്‍ധിപ്പിക്കുകയായിരുന്നു. ഇത്തവണ ഈ ശ്രമവും വിജയം കണ്ടില്ല.

മുകുന്ദന്‍ എഴുത്തച്ഛനേയും തള്ളിപ്പറയും: പത്മനാഭന്‍

കണ്ണൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം മുകുന്ദന്‍ തുഞ്ചത്തെഴുത്തച്‌ഛനെയും തള്ളിപ്പറയുമെന്ന്‌ കഥാകൃത്ത്‌ ടി പത്മനാഭന്‍. അക്കാദമിയിലുണ്ടായിരുന്ന ശ്രീപത്മനാഭ പുരസ്‌ക്കാരം എടുത്തു കളഞ്ഞതിനെപ്പറ്റി എം. മുകുന്ദന്‍ പറഞ്ഞത്‌ അത്‌ സെക്കുലറല്ല എന്നാണ്‌. ഭൂമിയിലെ ദൈവങ്ങളായ ബ്രാഹ്‌മണരുടെ കാലു പിടിച്ച്‌ എഴുതിയ ആളാണ്‌ എഴുത്തച്‌ഛന്‍. അതു സെക്കുലറായിരുന്നോ? അപ്പോള്‍ എഴുത്തച്‌ഛനെ വരെ തള്ളിപ്പറയില്ലേ മുകുന്ദന്‍?
ഭക്‌തി പ്രസ്‌ഥാന കാലത്ത്‌ ഇന്ത്യയില്‍ ഒരേ പോലെ ചിന്തിച്ച കവികളുണ്ടായിരുന്നു. അവര്‍ അവരുടെ ഭാഷയെ സമ്പന്നമാക്കിയിരുന്നു. മുകുന്ദന്‍ പറഞ്ഞതിന്‌ അപ്പോള്‍ എന്താണ്‌ അര്‍ഥം.
ഇന്നത്തെ കാലഘട്ടം ക്വട്ടേഷന്‍ മാഫിയകളുടെ കാലമാണ്‌. രാഷ്‌ട്രീയത്തിലും
പൊതുജീവിതത്തിലും മാത്രമല്ല സാഹിത്യത്തിലും ഇത്തരം സംഘങ്ങള്‍ വിലസുന്നുണ്ട്‌. നമ്മുടെ ഭാഷയും സംസ്‌ക്കാരവും സാഹിത്യവുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു.
മഹാരഥന്‍മാരായവര്‍ പഠിച്ചിരുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ ഇന്ന്‌ പഠിപ്പിക്കുന്നത്‌ നളിനി ജമീലയുടെ ആത്മകഥയാണ്‌. ഇതിലെ സത്യങ്ങള്‍ പിന്‍തുടരാനും അധ്യാപകര്‍ പഠിപ്പിക്കുന്നു. സംസ്‌ക്കാരത്തിന്റെ ദുരന്തമാണ്‌ ഇവിടെ കാണുന്നതെന്നും പത്‌മനാഭന്‍ പറഞ്ഞു.

ബോള്‍ട്ട്‌ വീണ്ടും ഒന്നാമന്‍

സൂറിക്ക്‌: സൂറിച്ചിലെ ഗോള്‍ഡന്‍ ലീഗ്‌ മീറ്റിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ സ്വര്‍ണം. ബെര്‍ലിനിലെ അവിസ്‌മരണീയമായ ലോക റെക്കോര്‍ഡ്‌ പ്രകടനത്തിന്‌ 12 ദിവസത്തിനു ശേഷമാണ്‌ റൂറിച്ചിലും നൂറു മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട്‌ ഒന്നാമനായി ഓടിക്കയറിയത്‌.
ബെര്‍ലിനില്‍ 9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ സൂറിച്ചില്‍ 9.81 സെക്കന്‍ഡിലാണ്‌ ഫിനിഷിങ്‌ ലൈന്‍ പിന്നിട്ടത്‌. ലോക റെക്കോര്‍ഡിന്‌ അടുത്തെത്താനായില്ലെങ്കിലും ബോള്‍ട്ടിന്റെ ഈ പ്രകടനം ലോകത്ത്‌ 100 മീറ്റര്‍ മത്സരങ്ങളില്‍ കുറിച്ച ഏറ്റവും മികച്ച പതിമൂന്നാമതു പ്രകടനമാണ്‌. 9.88 സെക്കന്‍ഡില്‍ ഓിയെത്തിയ ജമൈക്കക്കാരനായ അസഫ പവലിനാണ്‌ വെള്ളി. അമേരിക്കയുടെ ഡാര്‍വിസ്‌ പാറ്റനാണ്‌(9.95 സെക്കന്‍ഡ്‌) മൂന്നാമതെത്തിയത്‌.

പന്നിപ്പനി: മരണം 2100 കവിഞ്ഞു

ജനീവ: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച്‌ ആഗോളതലത്തില്‍ എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധിച്ച്‌ ലോകത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 2,100 കടന്നു. കഴിഞ്ഞ ഏപ്രിലിലാണ്‌ ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്‌. അതിനുശേഷമാണ്‌ ഇത്രയും മരണം സംഭവിച്ചതെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലാണ്‌ ഏറ്റവും അധികം മരണം നടന്നിട്ടുള്ളത്‌. 1876 പേര്‍ ഇവിടെ പന്നിപ്പനി ബാധിച്ച്‌ മരണത്തിന്‌ കീഴടങ്ങി. തെക്കുകിഴക്കന്‍ എഷ്യയില്‍ 139 മരണവും യൂറോപ്പില്‍ 85 മരണവും ഉണ്ടായി. അവസാന കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 89 പേര്‍ പന്നിപ്പനി ബാധമൂലം മരണമടഞ്ഞിട്ടുണ്ട്‌.
ലോകവ്യാപകമായി എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധ 2,09,438 പേരിലാണ്‌ സ്‌ഥിരീകരിച്ചിട്ടുള്ളത്‌.

Friday, August 28, 2009

ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുന്നു; വായ്‌പ വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുമ്പോഴും വായ്‌പാ വിതരണത്തില്‍ വന്‍ കുറവ്‌. ആഗോളസാനഎപത്തിക മാന്ദ്യത്തിന്റെ മറവില്‍ പല ബാങ്കുകളും വായ്‌പ നല്‍കുന്നതില്‍ കാട്ടുന്ന വിമുഖതയാണ്‌ ഈ കുറവിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 24.03 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ തുടരുന്ന സാഹചര്യത്തിലും ഇതായിരുന്നു കേരളത്തിലെ സ്ഥിതി. എന്നിട്ടും വായ്‌പാ വിതരണത്തില്‍ വന്‍ കുറവാണ്‌ ബാങ്കുകള്‍ വരുത്തുന്നത്‌.
2008 മാര്‍ച്ചില്‍ 71.39 ശതമാനമായിരുന്ന വായ്‌പാ നിക്ഷേപാനുപാതം 2009 മാര്‍ച്ച്‌ മാസമായപ്പോള്‍ 63.54 ശതമാനമായി കുറഞ്ഞു. മൂന്നുമാസംകൂടി കഴിഞ്ഞപ്പോള്‍ വായ്‌പാ നിക്ഷേപാനുപാതം വീണ്ടും ഒരു ശതമാനം കണ്ടു കുറയുകയായിരുന്നുവെന്ന്‌ തിരുവനന്തപുരത്തു നടന്ന സ്‌റ്റേറ്റ്‌ ലെവല്‍ ബാങ്കേഴ്‌സ്‌ സമിതി യേഗാത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ തെളിയിക്കുന്നു.

അതേസമയം പ്രവാസി നിക്ഷേപത്തില്‍ ജൂണ്‍മാസം വരെ 964 കോടിരൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. പ്രവാസി നിക്ഷേപം 37,983 കോടി രൂപയാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ പ്രവാസി നിക്ഷേപം 37,019 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,34,764 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
യോഗത്തില്‍ കനറാ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എച്‌ എസ്‌ ഉപേന്ദ്ര കാമത്ത്‌ അധ്യക്ഷനായിരുന്നു. എസ്‌ എല്‍ ബി സി കണ്‍വീനര്‍ കെ എന്‍ ആചാര്യ, പട്ടികജാതി-പട്ടിക വര്‍ഗ വികസനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, എസ്‌ ബി ടി മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍, ആര്‍ ബി ഐ റീജണല്‍ ഡയറക്‌ടര്‍ എസ്‌ രാമസ്വാമി, കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എന്‍ നരസറെഡ്‌ഢി, എന്‍ ആര്‍ വെങ്കട്ടരമണി, ആര്‍ ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ കെ മോറിയ, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, ഡോ തര്‍സീം ചന്ദ്‌ എന്നിവര്‍ സംസാരിച്ചു.

തട്ടിയെടുക്കപ്പെട്ട അമേരിക്കന്‍ യുവതി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: പതിനൊന്നാമത്തെ വയസില്‍ ബസ്‌സ്റ്റോപ്പില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട യുവതി പതിനെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടു പോയ പ്രതിയില്‍ നിന്നും പീഡനത്തിനിരയായ യുവതി 11 ഉം 15 ഉം വയസുളള രണ്ട്‌ കുട്ടികളുടെ അമ്മയുമായി. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിയായ ജയ്‌സീ ഡുഗാര്‍ഡാണ്‌ ദീര്‍ഘകാലം പീഡനങ്ങള്‍ ഏറ്റുവാങ്ങിയത്‌.
പ്രതിയായ 58 കാരന്‍ ഫിലിപ്പ്‌ ഗരിഡോയെയും ഭാര്യ 54 കാരിയായ നാന്‍സി ഗരിഡോയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുളളത്‌.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള ഗ്രാമപ്രദേശത്ത്‌ വിവിധ കേന്ദ്രങ്ങളിലായാണ്‌ ജയ്‌സിയെ പാര്‍പ്പിച്ചിരുന്നത്‌. രണ്ട്‌ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസമോ, ആശുപത്രി ചികിത്സയോ ലഭ്യമാക്കിയിരുന്നില്ല.
വീട്‌ വിട്ട്‌ വെളിയില്‍ പോകാന്‍ പ്രതി, ജയ്‌സിയെയും കുട്ടികളെയും അനുവദിച്ചിരുന്നില്ല. ഗരിഡോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സംശയകരമായ രീതിയിലുളള റിപ്പോര്‍ട്ടുകള്‍ ലഭ്യമായതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചറിഞ്ഞത്‌.

വിശ്വാസവോട്ട്‌: കോണ്‍ഗ്രസിനെ തുണച്ചത്‌ ചരിത്രപരമായ വിഡ്‌ഢിത്തമെന്ന്‌ സമാജ്‌വാദി

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരിനെ വിശ്വാസ േവാട്ടെടുപ്പ്‌ വേളയില്‍ പിന്തുണച്ചത്‌ ചരിതത്രപരമായ വിഡ്‌ഢിത്തമായിരുന്നെന്ന്‌ സമാജ്‌വാദി പാര്‍ട്ടി. അന്ന്‌ അവരെ സഹായിച്ച തങ്ങളോട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷം കോണ്‍ഗ്രസ്‌ മോശമായാണ്‌ പെരുമാറിയതെന്ന്‌ എസ്‌ പി ജനറല്‍ സെക്രട്ടറി അമര്‍സിംഗ്‌ കുറ്റപ്പെടുത്തി.
അന്ന്‌ യു പി എയെ സഹായിച്ചതില്‍ പാര്‍ട്ടിക്ക്‌ ഇപ്പോള്‍ സന്തോഷമില്ലെന്നും അമര്‍സിംഗ്‌ പറഞ്ഞു. അന്ന്‌ യു പി എയെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍പോലും തനിക്കെതിരെ രൂക്ഷമായ എതിര്‍പ്പ്‌ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ്‌ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന സമയത്താണ്‌ എസ്‌ പി പിന്തുണ നല്‍കിയത്‌. നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ട സമയമായിരുന്നു അത്‌. പക്ഷേ പിന്നീട്‌ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരം കൈയില്‍കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്‌ പഴയതെല്ലാം മറന്നു.
വിശ്വാസവോട്ടെടുപ്പില്‍ യു പി എയെ പിന്തുണച്ച എസ്‌ പി അംഗങ്ങളോട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഒരു നന്ദി പോലും പറഞ്ഞില്ല. അവസരവാദപരമായാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇപ്പോള്‍ എസ്‌ പി ഒരു ദുര്‍ബല പാര്‍ട്ടിയാണെന്നാണ്‌ അവര്‍ കരുതുന്നത്‌. പക്ഷേ, ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ സ്ഥിതി വീണ്ടും മാറുമെന്നും അമര്‍സിംഗ്‌ ഓര്‍മിപ്പിച്ചു.

ഹൈകോടതി ജഡ്‌ജിമാരും സ്വത്ത്‌ വെളിപ്പെടുത്തും

കൊച്ചി: സുപ്രീംകോടതി ജഡ്‌ജിമാരുടെ പാത പിന്തുടര്‍ന്ന്‌ കേരള ഹൈകോടതി ജഡ്‌ജിമാരും തങ്ങളുടെ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നു. ഹൈക്കോടതി ചീഫ്‌ ജസറ്റിസുമാര്‍ അടക്കമുള്ളവരാണ്‌ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുന്നത്‌. ഹൈക്കോടതിയുടെ സൈറ്റിലൂടെയാവും ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തുക. സെപ്‌തംബര്‍ 30 നായിരിക്കും ഹൈകോടതി ജഡ്‌ജിമാരുടെ സ്വത്ത്‌ വിവരം സൈറ്റില്‍ പ്രത്യക്ഷപ്പെടുക.

അന്തസുണ്ടെങ്കില്‍ അഹമ്മദ്‌ രാജിവയ്‌ക്കണം: ഹംസ

മലപ്പുറം: കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്‌ അന്തസും അഭിമാനവുമുണ്ടെങ്കില്‍ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ സി പി എം സംസ്‌ഥാനസമിതി അംഗം ടി കെ ഹംസ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നു പ്രഖ്യാപിക്കുന്നത്‌ ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും ഹംസ ചൂണ്ടിക്കാട്ടി.
ഇ അഹമ്മദ്‌ മന്ത്രിയായതിനുശേഷമാണ്‌ ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള ക്വാട്ട വീതിച്ചുനല്‍കുന്നതില്‍ ക്രമക്കേടുകള്‍ തുടങ്ങിയത്‌. മൂന്നുകൊല്ലം സര്‍വീസുള്ള ഏജന്‍സികള്‍ക്കു മാത്രമെ ക്വാട്ട അനുവദിക്കാവൂ എന്ന ചട്ടം 2006 മുതല്‍ ലംഘിക്കപ്പെട്ടതായും ഇത്‌ സംബന്ധിച്ച്‌ മുമ്പ്‌ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കിയ ടി കെ ഹംസ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേന്ദ്രഹജ്‌ ക്വാട്ടയിലെ 16,000 സീറ്റുകള്‍ അഹമ്മദ്‌ നേരിട്ടു വില്‍പ്പന നടത്തിയെന്ന്‌ അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിക്കു താന്‍ രേഖാമൂലം പരാതി നല്‍കിയതായിരുന്നു. പക്ഷേ നടപടിയുണ്ടായില്ല. അന്ന്‌ ലീഗിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനു ശക്‌തിയുണ്ടായിരുന്നില്ല. ഇന്ന്‌ സ്‌ഥിതി മാറിയെന്നും ഹംസ ചുണ്ടിക്കാട്ടി.
ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന്‌ കേന്ദ്രമന്ത്രി ശശി തരൂരിനു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇപ്പോഴത്തെ അന്വേഷണം. രാഷ്‌ട്രീയമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹം വ്യക്‌തിപരമായി മാന്യനും സത്യസന്ധനുമാണ്‌. എ ഐ സി സി നേതാവ്‌ വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ്‌ ഇപ്പോഴത്തെ അന്വേഷണമെന്നും ഹംസ പറഞ്ഞു.

അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ദേശീയ തലത്തില്‍ അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കാന്‍ ധാരണയായി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ നീക്കിവയ്‌ക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന സി ബി ഐയുടേയും സംസ്‌ഥാന വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ മേധാവികളുടേയും യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌.
അഴിമതിയുടെ വ്യാപനം തടയുന്നതും അഴിമതിക്കാര്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതുമാണ്‌ ദേശീയ അഴിമതിവിരുദ്ധ മിഷന്റെ രൂപീകരണ ലക്ഷ്യം. വന്‍കിട അഴിമതിക്കാര്‍ കേസുകളില്‍നിന്നും രക്ഷപ്പെടുന്ന അവസ്ഥയാണ്‌ ഇന്നുള്ളതെന്നും അത്‌ ഒഴിവാക്കാന്‍ നടപടി വേണമെന്നും ഇന്നലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ യോഗം ഉദ്‌ഘാടനം ചെയ്യവേ പറഞ്ഞിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ്‌ ദേശീയതലത്തില്‍ അഴിമതി വിരുദ്ധ മിഷന്‍ രൂപീകരിക്കുന്നത്‌.

Thursday, August 27, 2009

ശ്വാസകോശാര്‍ബുദം: സിഗററ്റ്‌ കമ്പനി 138 ലക്ഷം നല്‍കാന്‍ വിധി

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ശ്വാസകോശാര്‍ബുദം മൂലം മരണമടഞ്ഞ സ്‌ത്രീയുടെ മകള്‍ക്ക്‌ 138 ലക്ഷം രൂപ നഷ്‌ടപരിഹാരമായി സിഗററ്റ്‌ കമ്പനി നല്‍കണമെന്ന്‌ കോടതിവിധി. ലോസ്‌ ഏയ്‌ഞ്ചല്‍സിലെ സുപ്രിംകോടതിയാണ്‌ പ്രമുഖ സിഗററ്റ്‌ കമ്പനിയായ ഫിലിപ്പ്‌ മോറിസ്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചത്‌.
നിരന്തരമായ പുകവലി മൂലം ശ്വോസകോശാര്‍ബുദം ബാധിച്ച്‌മരണമടഞ്ഞ ബെറ്റി ബുള്ളോക്കിന്റെ മകള്‍ ജോഡി ബുള്ളോക്കാണ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.
മോറിസ്‌ ബ്രാന്‍ഡ്‌ സിഗററ്റുകളായിരുന്നു ബെറ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. 2001 ലാണ്‌ സിഗററ്റ്‌ കമ്പനിക്കെതിരെയുളള നിയമയുദ്ധം ആരംഭിച്ചത്‌. 2002 ല്‍ 280 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിയുണ്ടായി. എന്നാല്‍ ഇതിനെതിരെ മോറിസ്‌ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ്‌ നഷ്‌ടപരിഹാരം 138 ലക്ഷം രൂപയായി കുറച്ചത്‌.

വെബ്‌ ഫോട്ടോയില്‍ വംശീയ അധിക്ഷേപം: മൈക്രോസോഫ്‌റ്റ്‌ മാപ്പു പറഞ്ഞു

വാഷിംഗ്‌ടണ്‍: ഇന്റര്‍നെറ്റ്‌ സൈറ്റിലെ ഫോട്ടോയില്‍ കറുത്ത നിറക്കാരന്റെ ചിത്രത്തില്‍ വെളുത്ത ആളുടെ മുഖം വെട്ടിച്ചേര്‍ത്ത സംഭവത്തില്‍ മൈക്രോസോഫ്‌റ്റ്‌ ഖേദം രേഖപ്പെടുത്തി. പോളണ്ടിലെ ഒരു വ്യവസായ യൂണിറ്റിന്റെ സൈറ്റില്‍ കാണപ്പെട്ട ജീവനക്കാരുടെ ഗ്രൂപ്പ്‌ ഫോട്ടോയിലാണ്‌ തലവെട്ടിമാറ്റല്‍ നടന്നത്‌.
വംശീയ അധിക്ഷേപമായി സംഭവം വിലയിരുത്തപ്പെട്ടു. വെളളക്കാരന്റെ മുഖത്തോടെയുളള ആളുടെ കൈകള്‍ കറുത്ത നിറത്തിലായിരുന്നു. ഒരു ഡസ്‌കിനഭിമുഖമായി ജീവനക്കാര്‍ ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ചിത്രം പിന്‍വലിച്ച മൈക്രോസോഫ്‌റ്റ്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഹജ്ജ്‌ ക്വാട്ട ക്രമക്കേട്‌: ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഹജ്ജ്‌ ക്വാട്ടാ അനുവദിച്ചതില്‍ ക്രമക്കേട്‌ നടത്തിയെന്ന ആരോപണത്തില്‍ ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം. നിലവില്‍ റയില്‍വേ സഹമന്ത്രികൂടിയായ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നടപടികളെക്കുറിച്ച്‌ റിട്ട. സുപ്രിം കോടതി ജഡ്‌ജി അന്വേഷിക്കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ്‌ ഹജ്ജ്‌ ക്വാട്ട ഇഷ്‌ടക്കാര്‍ക്ക്‌ യഥേഷ്‌ടം നല്‍കി കോടികളുടെ അഴിമതിക്ക്‌ മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ കൂട്ടുനിന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതേസമയം ആരോപണം അഹമ്മദ്‌ നിഷേധിച്ചിട്ടുണ്ട്‌.
എന്നാല്‍ ഹജ്ജ്‌ ക്വാട്ട അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്താന്‍ മുന്‍ സുപ്രിം കോടതി ജഡ്‌ജിയെ നിയോഗിക്കാന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ അറ്റോര്‍ണി ജനറല്‍ ജി എന്‍ വാഹന്‍വദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
2004-08 കാലഘട്ടത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ടയുടെ നല്ലൊരുഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കുക വഴി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നാണ്‌ ആരോപണം. നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. ഉത്തര്‍പ്രദേശ്‌, കേരളം എന്നിവിടങ്ങളില്‍ നിന്ന്‌ ഇ അഹമ്മദിനതിരെ ആയിരത്തോളം പരാതികള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ഖാന്‌ ലഭിച്ചു. ഈ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു.
ഹജ്ജിന്‌ കൊണ്ടുപോകാന്‍ നല്‍കേണ്ട നിര്‍ദിഷ്‌ട തുകയ്‌ക്ക്‌ പകരമായി രണ്ടു ലക്ഷം രൂപ വരെ ഹാജിമാരില്‍നിന്ന്‌ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കി. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട്‌ ഇത്തരത്തില്‍ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ക്ക്‌ ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അഹമ്മദ്‌ കൂട്ടുനിന്നുവെന്നാണ്‌ ആരോപണം. അഹമ്മദിനും മകനും പങ്കുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കാണ്‌ കൂടുതല്‍ ക്വാട്ട ലഭിച്ചതെന്ന്‌ ചാനല്‍ ആരോപിച്ചിരുന്നു.

യു പി എ സര്‍ക്കാരിന്റെ അവസാനവര്‍ഷം ഇന്ത്യയില്‍നിന്ന്‌ 1,57,000 പേരെ ഹജ്ജിന്‌ അയയ്‌ക്കാനാണ്‌ സൗദി അറേബ്യ അനുമതി നല്‍കിയത്‌. ഇതില്‍ 1,04,000 സീറ്റുകള്‍ മാത്രമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ്‌ കമ്മിറ്റി മുഖേന വിതരണം ചെയ്‌തത്‌. 47,000 സീറ്റ്‌ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക്‌ നല്‍കി. ഇതിലാണ്‌ വന്‍ അഴിമതി നടന്നതെന്ന്‌ ചാനല്‍ പറയുന്നു.
ഇ അഹമ്മദുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന കോഴിക്കോട്ടെ അല്‍ ഹിന്ദ്‌ ട്രാവല്‍സിന്‌ 1700 സീറ്റ്‌ നല്‍കി. ഒരു ട്രാവല്‍ ഏജന്‍സിക്ക്‌ ശരാശരി 155 സീറ്റ്‌ അനുവദിച്ചപ്പോഴാണ്‌ അല്‍ഹിന്ദിന്‌ 1700 പേരുടെ ക്വാട്ട നല്‍കിയത്‌.
സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കേണ്ട സീറ്റുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. 47,000 സീറ്റ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയപ്പോള്‍ 6000 സീറ്റ്‌ വിദേശമന്ത്രാലയം നേരിട്ട്‌ വിതരണം ചെയ്‌തു.
സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികള്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ്‌ ആളുകളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ സീറ്റ്‌ കൂടുതല്‍ പണം ഈടാക്കി വില്‍ക്കുകയാണ്‌. ഒരു ഏജന്‍സിക്ക്‌ പരമാവധി 600 യാത്രക്കാരുടെ ക്വാട്ട മാത്രമേ നല്‍കാവൂ എന്ന ചട്ടത്തിന്‌ വിരുദ്ധമായാണ്‌ അല്‍ ഹിന്ദിന്‌ കൂടുതല്‍ ക്വാട്ട അനുവദിച്ചത്‌.

ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്‌ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും. രാജ്യത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനവും മറ്റും പരിഹരിക്കാന്‍ കമ്മിഷന്‍ രൂപീകരണത്തിലൂടെ കഴിയുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത പാര്‍ലമന്റ്‌ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട്‌ രൂപം അവതരിപ്പിക്കും.
മുസ്ലീം സ്‌ത്രീകളുടെ ക്ഷേമത്തിനായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷീദ്‌ പറഞ്ഞു. സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ എത്തിയ ഡെമോക്രാറ്റിക്‌ വുമണ്‍സ്‌ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തുകയായിരുന്നു മന്ത്രി സല്‍മാന്‍. എഴുപത്തിഅയ്യായിരത്തിലേറെ പേര്‍ ഒപ്പിട്ട അവകാശപത്രിക പ്രതിനിധികള്‍ മന്ത്രിക്ക്‌ കൈമാറി.

പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പാ പലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സാങ്കേതിക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്‌പയുടെ പലിശയാണ്‌ പൂര്‍ണമായും സബ്‌സിഡിയായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌.
വായ്‌പാ തിരിച്ചടവ്‌ കാലാവധി വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പലിശ സബ്‌സിഡിക്ക്‌ അര്‍ഹതനേടുന്നതിന്‌ രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയായി നിശ്ചയിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നടപ്പ്‌ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ അഞ്ച്‌ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്‌പാ പലിശ സബ്‌സിഡി ഒരു തവണ മാത്രമേ അനുവദിക്കൂ. വായ്‌പ ബിരുദ കോഴ്‌സിനോ ബിരുദാനന്തര ബിരുദ കോഴ്‌സിനോ, ബിരുദാനന്തര ബിരുദ ഡിപ്ലോമയ്‌ക്കോ പ്രയോജനപ്പെടുത്താം.
സംയുക്ത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ തയ്യാറാക്കിയ പലിശ സബ്‌സിഡി പദ്ധതി അനുവദിക്കും. എന്നാല്‍ പഠനം ഇടയ്‌ക്കുവച്ച്‌ മതിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ ഇളവ്‌ ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും സംബന്ധിച്ച്‌ കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം; നഗരസഭകളില്ല

ന്യൂഡല്‍ഹി: പഞ്ചായത്തുകളില്‍ വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം നഗരസഭകളില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാവില്ല. ത്രിതല പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ മൂന്നിലൊന്ന്‌ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. ഇത്‌ രണ്ടിലൊന്നാക്കാനാണ്‌ തീരുമാനം. ഇതിനായി ഭരണഘടനയില 243 ഡി വകുപ്പ്‌ ഭേദഗതി ചെയ്യും. ഇതിന്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പഞ്ചായത്തി രാജ്‌ മന്ത്രാലയം ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പിലൂടെ നികത്തുന്ന മുഴുവന്‍ സീറ്റുകള്‍ക്കും 50 ശതമാനം സംവരണം ബാധകമായിരിക്കും. ഇതിനു പുറമെ 50 ശതമാനം പ്രസിഡന്റ്‌ സ്ഥാനവും സ്‌ത്രീകള്‍ക്ക്‌ മാറ്റിവയ്‌ക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റുകളുടെ 50 ശതമാനവും സ്‌ത്രീകള്‍ക്ക്‌ നീക്കിവയ്‌ക്കും.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സ്‌ത്രീകള്‍ പൊതുരംഗത്തേക്കുവരുമെന്ന്‌ അംബികാസോണി അഭിപ്രായപ്പെട്ടു. സ്‌ത്രീശാക്തീകരണത്തിനും ഭരണപുരോഗതിക്കും ഇത്‌ സഹായിക്കുമെന്ന്‌ സോണി പറഞ്ഞു. രാജ്യത്തെ 28.1 ലക്ഷം പഞ്ചായത്ത്‌ അംഗങ്ങളില്‍ 36.87 ശതമാനം സ്‌ത്രീകളാണ്‌. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്‌ 14 ലക്ഷത്തിലേറെയാകും.
നാഗാലാന്‍ഡ്‌, മേഘാലയ, മിസോറാം, അസമിലെ ഗോത്രമേഖലകള്‍, ത്രിപുര, മണിപ്പുരിലെ മലയോരമേഖലകള്‍ എന്നിവയൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സംവരണം പ്രാബല്യത്തില്‍ വരും.
നഗരസഭകളില്‍ 50 ശതമാനം വനിതാസംവരണത്തിനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന്‌ അംബികാസോണി പറഞ്ഞു.
ബിഹാര്‍, ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവടങ്ങളില്‍ നിലവില്‍ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2010 ലെ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന്‌ രാജസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നഗരസഭകളില്‍ ഉള്‍പ്പെടെ 50 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. സെപ്‌തംബറില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ പ്രോത്സാഹനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ പ്രോത്സാഹനമേകുന്ന പുതിയ വിദേശവ്യാപര നയം പ്രഖ്യാപിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ കൂടുതല്‍ ഇളവുകളുാണ്‌ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ഖേലകളായ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ടായ തിരിച്ചടിയാണ്‌ പുതിയ മേഖലകളിലേക്ക്‌ വഴിതിരിയാന്‍ പ്രേരണയാകുന്നത്‌. സാമ്പത്തിക മാന്ദ്യം മൂലം ഇറക്കുമതിയില്‍ വന്‍ വെട്ടിക്കുറയ്‌ക്കലാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ്‌ നേരിട്ടത്‌.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ പതിനാറ്‌ രാജ്യങ്ങളിലേക്കും ഏഷ്യ- ഓഷ്യാനിയ മേഖലയിലെ പത്തു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയ പ്രോത്സാഹിപ്പിക്കുന്നതാണ്‌ പുതിയ നയം. ഈ നയമനുസരിച്ച്‌ ഒട്ടേറെ നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും 26 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാര്‍ക്ക്‌ ലഭ്യമാകും.
സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച വജ്ര- ആഭരണ മേഖലയിലെ കയറ്റുമതിക്കാര്‍ക്ക്‌ നികുതിയിളവ്‌ നല്‍കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിപണി വികസന പദ്ധതി പ്രകാരം കൈത്തറി- കരകൗശല മേഖലയ്‌ക്കും സഹായം ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 15 ശതമാനം കയറ്റുമതി വര്‍ധന നേടുകയാണ്‌ നയത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഒന്‍പത്‌ ശതമാനത്തോളം കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
കയറ്റുമതിക്കാര്‍ക്കുള്ള ഹ്രസ്വകാല സഹായമായി ഡോളര്‍ ക്രെഡിറ്റ്‌ സമ്പ്രദായം നടപ്പാക്കും. ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇത്‌. ചെറുകിട - ഇടത്തരം കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കാനായി വ്യാപാര പരിഹാര ഡയറക്‌ടറേറ്റ്‌ സ്ഥാപിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ്‌. 1930ന്‌ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചത്‌ ഈ രാജ്യങ്ങളെയാണ്‌. 168 ബില്യന്‍ ഡോളറിന്‍ കയറ്റുമതിയില്‍ 36 ശതമാനം യൂറോപ്പിലേക്കും പതിനെട്ട്‌ ശതമാനം അമേരിക്കയിലേക്കും 16 ശതമാനം ജപ്പാനിലേക്കുമാണ്‌.

ആഫ്രിക്കയിലെയും ലാറ്റിന്‍ അമരിക്കയിലെയും ഓഷ്യാന മേഖലയിലെയും വളര്‍ന്നുവരുന്ന വിപണികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പഞ്ചവത്സര വിദേശവ്യാപാരനയമെന്ന്‌ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നയം പുനപ്പരിശോധിക്കുമെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായിട്ടില്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ സംരക്ഷണ നടപടികള്‍ പ്രശ്‌നം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. എക്‌പോര്‍ട്ട്‌ ഓറിയന്റഡ്‌ യൂണിറ്റുകള്‍ക്ക്‌ 100 ശതമാനം ആദായനികുതി ഇളവ്‌, രണ്ട്‌ ശതമാനം പലിശ സബ്‌സിഡി തുടങ്ങിയവയ്‌ക്കും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കിടയില്‍ പുകവലി വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. ലോകത്ത്‌ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളതെന്ന്‌ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും വേള്‍ഡ്‌ ലങ്‌ ഫൗണ്ടേഷനും സംയുക്‌തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. യു എസും ചൈനയുമാണ്‌ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നിലുള്ളത്‌. ഇന്ത്യയിലെ സ്‌ത്രീകളില്‍ 20 ശതമാനം പേരും പുകവലിക്കുന്നവരാണെന്നാണ്‌ പഠനത്തിലെ കണ്ടെത്തല്‍. കോളജ്‌ വിദ്യാര്‍ഥിനികളാണ്‌ ഇതില്‍ ഏറിയപങ്കും. യുഎസില്‍ 2.3 കോടി സ്‌ത്രീകളും ചൈനയില്‍ 1.3 കോടി സ്‌ത്രീകളും പുകവലിക്കുന്നവരാണ്‌. ആഗോളതലത്തില്‍ 25 കോടി വനിതകളാണ്‌ പുകവലി ദിനചര്യയാക്കിയിട്ടുള്ളത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP