Wednesday, August 5, 2009

ബ്രിട്ടന്‍ പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു, ഇന്ത്യക്കാര്‍ക്ക്‌ തിരിച്ചടിയാകും

ലണ്ടന്‍: പൗരത്വ നിയമങ്ങളില്‍ ബ്രിട്ടന്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. നിലവില്‍ സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. പ്രൊബേഷണറി പൗരത്വം എന്ന പുതിയ നയം ഇന്ത്യ ഉള്‍പ്പെടെയുളള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരിലാണ്‌ നടപ്പിലാക്കുക. ഇനി മുതല്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്‌ ബ്രിട്ടീഷ്‌ പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനോടുളള പ്രതിബദ്ധത തെളിയിക്കാനായി ശമ്പളരഹിത ജോലിയിലേര്‍പ്പെടുകയോ സാമൂഹ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യേണ്ടതാണ്‌.
നേരത്തേ അഞ്ച്‌ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പൗരത്വം ലഭിച്ചിരുന്നു. കഴിവിന്റേയും, യോഗ്യതയുടെയും, വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ അപേക്ഷാര്‍ത്ഥികളെ തരം തിരിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. മോശം പെരുമാറ്റത്തിന്‌ നെഗറ്റീവ്‌ മാര്‍ക്ക്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ രീതിയില്‍ പ്രൊബേഷണറി പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ 20 മാര്‍ക്ക്‌ നേടേണ്ടതുണ്ട്‌. പൂര്‍ണ്ണപൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടനിലെ ജീവിതരീതികളെക്കുറിച്ചും ഇംഗ്‌ളീഷ്‌ ഭാഷാശേഷിയെക്കുറിച്ചുമുളള പരീക്ഷകള്‍ വിജയിക്കണം. തോല്‍ക്കുന്നവര്‍ക്ക്‌ വീണ്ടും അവസരം നല്‌കും.
എന്നാല്‍ പുതിയ നിര്‍ദേശം വ്യാപകമായ പ്രതിഷേധവും ഉയര്‍ത്തി വിട്ടിട്ടുണ്ട്‌. നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുന്നതിന്‌ ഈ നിയമം ഉപകരിക്കില്ലെന്ന്‌ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലെ ജനങ്ങള്‍ക്ക്‌ ഈ നിയമം തിരിച്ചടിയാകുമെന്നും ബ്രിട്ടിഷ്‌ പാര്‍ലമെന്റിലെ ആഭ്യന്തരമന്ത്രാലയം ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈ നിയമത്തെക്കുറിച്ച്‌ ലേബര്‍ പാര്‍ട്ടിയിലോ പാര്‍ലമെന്റിലോ യാതൊരു ചര്‍ച്ചയും നടത്തിയില്ലെന്ന്‌ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗം കീത്ത്‌ വാസ്‌ ആരോപിച്ചു. ഇന്ത്യന്‍ വംശജരെ വിവേചനപരമായി തരം തിരിക്കാന്‍ മാത്രമേ ഈ നിയമം ഉപകരിക്കൂവെന്ന്‌ വാസ്‌ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ കേസ്‌ കൊടുക്കുന്നതിന്‌ നിരോധനം

ബര്‍ലിന്‍: പാര്‍ക്കുകളില്‍ കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനെതിരെ കോടതിയില്‍ കേസ്‌ നല്‍കാനുള്ള ജനങ്ങളുടെ അവകാശത്തിന്‌ ജര്‍മ്മിനിയില്‍ നിമരാധനം വരുന്നു. ഇത്തരം കേസുകളുടെ എണ്ണം വിവിധ കോടതികളില്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ബര്‍ലിന്‍ സിറ്റി സര്‍ക്കാരിന്റെ പുതിയ നീക്കം.

പുതിയ നിരോധനം ഈമാസം തന്നെ ബര്‍ലിന്‍ സിറ്റി പാര്‍ലമെന്റ്‌ പാസാക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
പാര്‍ക്കുകളിലെ കുട്ടികളുടെ ബഹളം ഒഴിവാക്കുന്നത്‌ അംഗീകരിക്കാനാവില്ല. അവരുടെ മാനസികമായ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ ഏറെ സഹായകരമാണെന്ന്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ``കുട്ടികള്‍ക്ക്‌ ബഹളം വയ്‌ക്കാന്‍ അവകാശമുണ്ട്‌. അതുകൊണ്ടുതെന്ന അവരുടെ ബഹളം ജീവിതത്തിന്റെ ഭാഗവുമാണ്‌. ഇതില്‍ അസാധാരണം ഒന്നുമില്ല'' സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വക്താവ്‌ സാന്ദ്ര ഷീറര്‍ വ്യക്തമാക്കി.
പാര്‍ക്കുകളുടെയും സ്‌കൂളുകളുടെയും ഡേകെയര്‍ സെന്ററുകളുടെയും സമീപത്തുള്ള വീട്ടുകാര്‍ കുറച്ചുകൂടി ക്ഷമ കാട്ടിയേപറ്റൂവെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ സമീപവാസികള്‍ കോടതിയെ സമീപിക്കുന്ന പ്രവണത ബര്‍ലിനില്‍ വര്‍ധിച്ചുവരുകയാണ്‌. നാട്ടുകാരുടെ പരാതിമൂലം നിരവധി സ്‌കൂളുകള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ മാറ്റേണ്ടിവന്നിട്ടുണ്ട്‌. ബര്‍ലിനിലെ ഫ്രൈഡ്‌നേവ്‌ ജില്ലയിലെ മില്‍ഷാന്‍ ഡേ കെയര്‍ ഇങ്ങനെ സ്ഥലം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട അവസാന സ്‌കൂളാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ്‌ പുതിയ നിയമത്തിലൂടെ സിറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP