Sunday, August 2, 2009

മുല്ലപ്പെരിയാര്‍: ഇനി പ്രധാനമന്ത്രി തീരുമാനിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാവും. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനായി അടുത്തുതന്നെ കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കും. പ്രധാനമന്ത്രിയുടെ സൗകര്യംനോക്കി എത്രയുംവേഗം ഈ യോഗം ചേരുമെന്ന്‌ കേന്ദ്രജലവിഭവവകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായാണ്‌ കഴിഞ്ഞ ജൂലൈ 31 ന്‌ കേന്ദ്ര ജലവിഭവ മന്ത്രാലയം ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട്‌ സംസ്ഥാനങ്ങളുടെയും നിലപാട്‌ അറിയുകയായിരുന്നു ലക്ഷ്യം. തങ്ങളുടെ വാദങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഈ വാദങ്ങളെല്ലാം വിശദാമായിതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷമായിരിക്കും മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി മുന്‍കൈയെടുക്കുക.
ദശാബ്ദങ്ങളായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കത്തിനില്‍ക്കുന്ന ഈ വിവാദത്തിന്‌ രമ്യമായ പരിഹാരം കണ്ടെത്തുകയാണ്‌ പ്രാധനമന്ത്രിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ ഡി എം കെയ്‌ക്ക്‌ അമിതപ്രാധാന്യം ഇല്ലാത്ത അവസ്ഥയായതിനാല്‍ മാന്യമായ പരിഹാരം ഉണ്ടാവുന്നതിന്‌ തടസമില്ലാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടാല്‍ അടുത്തുവരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. തമിഴ്‌നാടിന്‌ തുടര്‍ന്നും വെള്ളം ലഭിക്കുമെന്ന ഉറപ്പാക്കാനായാല്‍ അവിടെയും ഗുണം കോണ്‍ഗ്രസിനാവുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്‌.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ആസിയാന്‍ കരാറില്‍ കേരളത്തിനുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഇന്ന്‌ പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി വി എസ്‌ അച്യൂതാനന്ദന്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉന്നയിക്കുമെന്നാണ്‌ സൂചന.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP