Thursday, August 27, 2009

ശ്വാസകോശാര്‍ബുദം: സിഗററ്റ്‌ കമ്പനി 138 ലക്ഷം നല്‍കാന്‍ വിധി

ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ശ്വാസകോശാര്‍ബുദം മൂലം മരണമടഞ്ഞ സ്‌ത്രീയുടെ മകള്‍ക്ക്‌ 138 ലക്ഷം രൂപ നഷ്‌ടപരിഹാരമായി സിഗററ്റ്‌ കമ്പനി നല്‍കണമെന്ന്‌ കോടതിവിധി. ലോസ്‌ ഏയ്‌ഞ്ചല്‍സിലെ സുപ്രിംകോടതിയാണ്‌ പ്രമുഖ സിഗററ്റ്‌ കമ്പനിയായ ഫിലിപ്പ്‌ മോറിസ്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ വിധിച്ചത്‌.
നിരന്തരമായ പുകവലി മൂലം ശ്വോസകോശാര്‍ബുദം ബാധിച്ച്‌മരണമടഞ്ഞ ബെറ്റി ബുള്ളോക്കിന്റെ മകള്‍ ജോഡി ബുള്ളോക്കാണ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.
മോറിസ്‌ ബ്രാന്‍ഡ്‌ സിഗററ്റുകളായിരുന്നു ബെറ്റി സ്ഥിരമായി ഉപയോഗിച്ചിരുന്നത്‌. 2001 ലാണ്‌ സിഗററ്റ്‌ കമ്പനിക്കെതിരെയുളള നിയമയുദ്ധം ആരംഭിച്ചത്‌. 2002 ല്‍ 280 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി വിധിയുണ്ടായി. എന്നാല്‍ ഇതിനെതിരെ മോറിസ്‌ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ്‌ നഷ്‌ടപരിഹാരം 138 ലക്ഷം രൂപയായി കുറച്ചത്‌.

വെബ്‌ ഫോട്ടോയില്‍ വംശീയ അധിക്ഷേപം: മൈക്രോസോഫ്‌റ്റ്‌ മാപ്പു പറഞ്ഞു

വാഷിംഗ്‌ടണ്‍: ഇന്റര്‍നെറ്റ്‌ സൈറ്റിലെ ഫോട്ടോയില്‍ കറുത്ത നിറക്കാരന്റെ ചിത്രത്തില്‍ വെളുത്ത ആളുടെ മുഖം വെട്ടിച്ചേര്‍ത്ത സംഭവത്തില്‍ മൈക്രോസോഫ്‌റ്റ്‌ ഖേദം രേഖപ്പെടുത്തി. പോളണ്ടിലെ ഒരു വ്യവസായ യൂണിറ്റിന്റെ സൈറ്റില്‍ കാണപ്പെട്ട ജീവനക്കാരുടെ ഗ്രൂപ്പ്‌ ഫോട്ടോയിലാണ്‌ തലവെട്ടിമാറ്റല്‍ നടന്നത്‌.
വംശീയ അധിക്ഷേപമായി സംഭവം വിലയിരുത്തപ്പെട്ടു. വെളളക്കാരന്റെ മുഖത്തോടെയുളള ആളുടെ കൈകള്‍ കറുത്ത നിറത്തിലായിരുന്നു. ഒരു ഡസ്‌കിനഭിമുഖമായി ജീവനക്കാര്‍ ഇരിക്കുന്ന രീതിയിലായിരുന്നു ചിത്രം. ചിത്രം പിന്‍വലിച്ച മൈക്രോസോഫ്‌റ്റ്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഹജ്ജ്‌ ക്വാട്ട ക്രമക്കേട്‌: ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഹജ്ജ്‌ ക്വാട്ടാ അനുവദിച്ചതില്‍ ക്രമക്കേട്‌ നടത്തിയെന്ന ആരോപണത്തില്‍ ഇ അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം. നിലവില്‍ റയില്‍വേ സഹമന്ത്രികൂടിയായ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നടപടികളെക്കുറിച്ച്‌ റിട്ട. സുപ്രിം കോടതി ജഡ്‌ജി അന്വേഷിക്കുമെന്ന്‌ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ്‌ ടെലിവിഷന്‍ വാര്‍ത്താ ചാനലാണ്‌ ഹജ്ജ്‌ ക്വാട്ട ഇഷ്‌ടക്കാര്‍ക്ക്‌ യഥേഷ്‌ടം നല്‍കി കോടികളുടെ അഴിമതിക്ക്‌ മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ കൂട്ടുനിന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതേസമയം ആരോപണം അഹമ്മദ്‌ നിഷേധിച്ചിട്ടുണ്ട്‌.
എന്നാല്‍ ഹജ്ജ്‌ ക്വാട്ട അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്താന്‍ മുന്‍ സുപ്രിം കോടതി ജഡ്‌ജിയെ നിയോഗിക്കാന്‍ വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ അറ്റോര്‍ണി ജനറല്‍ ജി എന്‍ വാഹന്‍വദിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
2004-08 കാലഘട്ടത്തില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദ്‌ ഹജ്ജ്‌ ക്വാട്ടയുടെ നല്ലൊരുഭാഗം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക്‌ നല്‍കുക വഴി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നാണ്‌ ആരോപണം. നേരത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതാണ്‌. ഉത്തര്‍പ്രദേശ്‌, കേരളം എന്നിവിടങ്ങളില്‍ നിന്ന്‌ ഇ അഹമ്മദിനതിരെ ആയിരത്തോളം പരാതികള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ഖാന്‌ ലഭിച്ചു. ഈ പരാതികള്‍ അദ്ദേഹം പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു.
ഹജ്ജിന്‌ കൊണ്ടുപോകാന്‍ നല്‍കേണ്ട നിര്‍ദിഷ്‌ട തുകയ്‌ക്ക്‌ പകരമായി രണ്ടു ലക്ഷം രൂപ വരെ ഹാജിമാരില്‍നിന്ന്‌ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഈടാക്കി. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട്‌ ഇത്തരത്തില്‍ സ്വകാര്യ ഹജ്ജ്‌ ഗ്രൂപ്പുകള്‍ക്ക്‌ ഏറെ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അഹമ്മദ്‌ കൂട്ടുനിന്നുവെന്നാണ്‌ ആരോപണം. അഹമ്മദിനും മകനും പങ്കുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്കാണ്‌ കൂടുതല്‍ ക്വാട്ട ലഭിച്ചതെന്ന്‌ ചാനല്‍ ആരോപിച്ചിരുന്നു.

യു പി എ സര്‍ക്കാരിന്റെ അവസാനവര്‍ഷം ഇന്ത്യയില്‍നിന്ന്‌ 1,57,000 പേരെ ഹജ്ജിന്‌ അയയ്‌ക്കാനാണ്‌ സൗദി അറേബ്യ അനുമതി നല്‍കിയത്‌. ഇതില്‍ 1,04,000 സീറ്റുകള്‍ മാത്രമാണ്‌ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ്‌ കമ്മിറ്റി മുഖേന വിതരണം ചെയ്‌തത്‌. 47,000 സീറ്റ്‌ സ്വകാര്യ ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക്‌ നല്‍കി. ഇതിലാണ്‌ വന്‍ അഴിമതി നടന്നതെന്ന്‌ ചാനല്‍ പറയുന്നു.
ഇ അഹമ്മദുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന കോഴിക്കോട്ടെ അല്‍ ഹിന്ദ്‌ ട്രാവല്‍സിന്‌ 1700 സീറ്റ്‌ നല്‍കി. ഒരു ട്രാവല്‍ ഏജന്‍സിക്ക്‌ ശരാശരി 155 സീറ്റ്‌ അനുവദിച്ചപ്പോഴാണ്‌ അല്‍ഹിന്ദിന്‌ 1700 പേരുടെ ക്വാട്ട നല്‍കിയത്‌.
സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കേണ്ട സീറ്റുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. 47,000 സീറ്റ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ നല്‍കിയപ്പോള്‍ 6000 സീറ്റ്‌ വിദേശമന്ത്രാലയം നേരിട്ട്‌ വിതരണം ചെയ്‌തു.
സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികള്‍ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ്‌ ആളുകളെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ സീറ്റ്‌ കൂടുതല്‍ പണം ഈടാക്കി വില്‍ക്കുകയാണ്‌. ഒരു ഏജന്‍സിക്ക്‌ പരമാവധി 600 യാത്രക്കാരുടെ ക്വാട്ട മാത്രമേ നല്‍കാവൂ എന്ന ചട്ടത്തിന്‌ വിരുദ്ധമായാണ്‌ അല്‍ ഹിന്ദിന്‌ കൂടുതല്‍ ക്വാട്ട അനുവദിച്ചത്‌.

ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്‌ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും. രാജ്യത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനവും മറ്റും പരിഹരിക്കാന്‍ കമ്മിഷന്‍ രൂപീകരണത്തിലൂടെ കഴിയുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത പാര്‍ലമന്റ്‌ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട്‌ രൂപം അവതരിപ്പിക്കും.
മുസ്ലീം സ്‌ത്രീകളുടെ ക്ഷേമത്തിനായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷീദ്‌ പറഞ്ഞു. സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ എത്തിയ ഡെമോക്രാറ്റിക്‌ വുമണ്‍സ്‌ അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തുകയായിരുന്നു മന്ത്രി സല്‍മാന്‍. എഴുപത്തിഅയ്യായിരത്തിലേറെ പേര്‍ ഒപ്പിട്ട അവകാശപത്രിക പ്രതിനിധികള്‍ മന്ത്രിക്ക്‌ കൈമാറി.

പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പാ പലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സാങ്കേതിക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്‌പയുടെ പലിശയാണ്‌ പൂര്‍ണമായും സബ്‌സിഡിയായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌.
വായ്‌പാ തിരിച്ചടവ്‌ കാലാവധി വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പലിശ സബ്‌സിഡിക്ക്‌ അര്‍ഹതനേടുന്നതിന്‌ രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയായി നിശ്ചയിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നടപ്പ്‌ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ അഞ്ച്‌ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്‌പാ പലിശ സബ്‌സിഡി ഒരു തവണ മാത്രമേ അനുവദിക്കൂ. വായ്‌പ ബിരുദ കോഴ്‌സിനോ ബിരുദാനന്തര ബിരുദ കോഴ്‌സിനോ, ബിരുദാനന്തര ബിരുദ ഡിപ്ലോമയ്‌ക്കോ പ്രയോജനപ്പെടുത്താം.
സംയുക്ത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ തയ്യാറാക്കിയ പലിശ സബ്‌സിഡി പദ്ധതി അനുവദിക്കും. എന്നാല്‍ പഠനം ഇടയ്‌ക്കുവച്ച്‌ മതിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ ഇളവ്‌ ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും സംബന്ധിച്ച്‌ കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം; നഗരസഭകളില്ല

ന്യൂഡല്‍ഹി: പഞ്ചായത്തുകളില്‍ വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം നഗരസഭകളില്‍ 50 ശതമാനം വനിതാ സംവരണം ഉണ്ടാവില്ല. ത്രിതല പഞ്ചായത്തുകളില്‍ ഇപ്പോള്‍തന്നെ മൂന്നിലൊന്ന്‌ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. ഇത്‌ രണ്ടിലൊന്നാക്കാനാണ്‌ തീരുമാനം. ഇതിനായി ഭരണഘടനയില 243 ഡി വകുപ്പ്‌ ഭേദഗതി ചെയ്യും. ഇതിന്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പഞ്ചായത്തി രാജ്‌ മന്ത്രാലയം ഭേദഗതി ബില്‍ അവതരിപ്പിക്കുമെന്ന്‌ വാര്‍ത്താവിതരണ മന്ത്രി അംബികാ സോണി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പിലൂടെ നികത്തുന്ന മുഴുവന്‍ സീറ്റുകള്‍ക്കും 50 ശതമാനം സംവരണം ബാധകമായിരിക്കും. ഇതിനു പുറമെ 50 ശതമാനം പ്രസിഡന്റ്‌ സ്ഥാനവും സ്‌ത്രീകള്‍ക്ക്‌ മാറ്റിവയ്‌ക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റുകളുടെ 50 ശതമാനവും സ്‌ത്രീകള്‍ക്ക്‌ നീക്കിവയ്‌ക്കും.
പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ സ്‌ത്രീകള്‍ പൊതുരംഗത്തേക്കുവരുമെന്ന്‌ അംബികാസോണി അഭിപ്രായപ്പെട്ടു. സ്‌ത്രീശാക്തീകരണത്തിനും ഭരണപുരോഗതിക്കും ഇത്‌ സഹായിക്കുമെന്ന്‌ സോണി പറഞ്ഞു. രാജ്യത്തെ 28.1 ലക്ഷം പഞ്ചായത്ത്‌ അംഗങ്ങളില്‍ 36.87 ശതമാനം സ്‌ത്രീകളാണ്‌. നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്‌ 14 ലക്ഷത്തിലേറെയാകും.
നാഗാലാന്‍ഡ്‌, മേഘാലയ, മിസോറാം, അസമിലെ ഗോത്രമേഖലകള്‍, ത്രിപുര, മണിപ്പുരിലെ മലയോരമേഖലകള്‍ എന്നിവയൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സംവരണം പ്രാബല്യത്തില്‍ വരും.
നഗരസഭകളില്‍ 50 ശതമാനം വനിതാസംവരണത്തിനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന്‌ അംബികാസോണി പറഞ്ഞു.
ബിഹാര്‍, ഉത്തരാഖണ്ഡ്‌, ഹിമാചല്‍ പ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവടങ്ങളില്‍ നിലവില്‍ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 2010 ലെ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന്‌ രാജസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നഗരസഭകളില്‍ ഉള്‍പ്പെടെ 50 ശതമാനം സ്‌ത്രീസംവരണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നുണ്ട്‌. സെപ്‌തംബറില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും.

ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ പ്രോത്സാഹനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ പ്രോത്സാഹനമേകുന്ന പുതിയ വിദേശവ്യാപര നയം പ്രഖ്യാപിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ കൂടുതല്‍ ഇളവുകളുാണ്‌ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ഖേലകളായ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ടായ തിരിച്ചടിയാണ്‌ പുതിയ മേഖലകളിലേക്ക്‌ വഴിതിരിയാന്‍ പ്രേരണയാകുന്നത്‌. സാമ്പത്തിക മാന്ദ്യം മൂലം ഇറക്കുമതിയില്‍ വന്‍ വെട്ടിക്കുറയ്‌ക്കലാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ്‌ നേരിട്ടത്‌.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ പതിനാറ്‌ രാജ്യങ്ങളിലേക്കും ഏഷ്യ- ഓഷ്യാനിയ മേഖലയിലെ പത്തു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയ പ്രോത്സാഹിപ്പിക്കുന്നതാണ്‌ പുതിയ നയം. ഈ നയമനുസരിച്ച്‌ ഒട്ടേറെ നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും 26 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാര്‍ക്ക്‌ ലഭ്യമാകും.
സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച വജ്ര- ആഭരണ മേഖലയിലെ കയറ്റുമതിക്കാര്‍ക്ക്‌ നികുതിയിളവ്‌ നല്‍കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിപണി വികസന പദ്ധതി പ്രകാരം കൈത്തറി- കരകൗശല മേഖലയ്‌ക്കും സഹായം ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 15 ശതമാനം കയറ്റുമതി വര്‍ധന നേടുകയാണ്‌ നയത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഒന്‍പത്‌ ശതമാനത്തോളം കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
കയറ്റുമതിക്കാര്‍ക്കുള്ള ഹ്രസ്വകാല സഹായമായി ഡോളര്‍ ക്രെഡിറ്റ്‌ സമ്പ്രദായം നടപ്പാക്കും. ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇത്‌. ചെറുകിട - ഇടത്തരം കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കാനായി വ്യാപാര പരിഹാര ഡയറക്‌ടറേറ്റ്‌ സ്ഥാപിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ്‌. 1930ന്‌ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചത്‌ ഈ രാജ്യങ്ങളെയാണ്‌. 168 ബില്യന്‍ ഡോളറിന്‍ കയറ്റുമതിയില്‍ 36 ശതമാനം യൂറോപ്പിലേക്കും പതിനെട്ട്‌ ശതമാനം അമേരിക്കയിലേക്കും 16 ശതമാനം ജപ്പാനിലേക്കുമാണ്‌.

ആഫ്രിക്കയിലെയും ലാറ്റിന്‍ അമരിക്കയിലെയും ഓഷ്യാന മേഖലയിലെയും വളര്‍ന്നുവരുന്ന വിപണികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പഞ്ചവത്സര വിദേശവ്യാപാരനയമെന്ന്‌ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നയം പുനപ്പരിശോധിക്കുമെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായിട്ടില്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ സംരക്ഷണ നടപടികള്‍ പ്രശ്‌നം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. എക്‌പോര്‍ട്ട്‌ ഓറിയന്റഡ്‌ യൂണിറ്റുകള്‍ക്ക്‌ 100 ശതമാനം ആദായനികുതി ഇളവ്‌, രണ്ട്‌ ശതമാനം പലിശ സബ്‌സിഡി തുടങ്ങിയവയ്‌ക്കും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കിടയില്‍ പുകവലി വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌. ലോകത്ത്‌ പുകവലിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളതെന്ന്‌ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും വേള്‍ഡ്‌ ലങ്‌ ഫൗണ്ടേഷനും സംയുക്‌തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. യു എസും ചൈനയുമാണ്‌ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നിലുള്ളത്‌. ഇന്ത്യയിലെ സ്‌ത്രീകളില്‍ 20 ശതമാനം പേരും പുകവലിക്കുന്നവരാണെന്നാണ്‌ പഠനത്തിലെ കണ്ടെത്തല്‍. കോളജ്‌ വിദ്യാര്‍ഥിനികളാണ്‌ ഇതില്‍ ഏറിയപങ്കും. യുഎസില്‍ 2.3 കോടി സ്‌ത്രീകളും ചൈനയില്‍ 1.3 കോടി സ്‌ത്രീകളും പുകവലിക്കുന്നവരാണ്‌. ആഗോളതലത്തില്‍ 25 കോടി വനിതകളാണ്‌ പുകവലി ദിനചര്യയാക്കിയിട്ടുള്ളത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP