Saturday, August 22, 2009

അഫ്‌ഗാനില്‍ വോട്ട്‌ ചെയ്‌തതിന്‌ വിരല്‍ മുറിച്ചു

കാബൂള്‍: മതതീവ്രവാദികളുടെ വിലക്ക്‌ മറികടന്ന്‌ വോട്ട്‌ ചെയ്‌തതിന്‌ അഫ്‌ഗാനിസ്‌ഥാനില്‍ രണ്ട്‌ അഫ്‌ഗാന്‍ പൗരന്‍മാരുടെ വിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ മുറിച്ചു. ദക്ഷിണ അഫ്‌ഗാനിസ്‌ഥാനിലെ കാണ്ടഹാര്‍ പ്രവിശ്യയിലാണ്‌ സംഭവം നടന്നതെന്ന്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ദിവസം രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 11 ഉദ്യോഗസ്‌ഥര്‍ മരിച്ചതായി തിരഞ്ഞെടുപ്പ്‌ കമ്മിഷനും അറിയിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ജനങ്ങളോട്‌ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ജനങ്ങള്‍ വന്‍തോതില്‍ വോട്ടിടാന്‍ എത്തിയത്‌ താലിബാന്‍ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പു ദിവസം അവര്‍ വിവിധ സ്‌ഥലങ്ങളിലായി ആക്രമണം നടത്തുകയും ചെയ്‌തു. ഇതിനുശേഷമാണ്‌ രണ്ടുപേരുടെ വിരലുകള്‍ മുറിച്ചതെന്ന്‌ ഫ്രീ ആന്‍ഡ്‌ ഫെയര്‍ ഇലക്‌ഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാദിര്‍ നാദിര്‍ വെളിപ്പെടുത്തുന്നു.
വോട്ട്‌ ചെയ്‌തവരുടെ വിരലില്‍ മഷി പുരട്ടിയതാണ്‌ ഇവര്‍ക്ക്‌ വിരല്‍ നഷ്ടപ്പെടാന്‍ കാരണമായത്‌. മഷിയടയാളം കണ്ട്‌ ഇവര്‍ വോട്ടുചെയ്‌തവരാണെന്ന്‌ പെട്ടെന്ന്‌ തിരിച്ചറിയാന്‍ തീവ്രവാദികള്‍ക്കായി.

എനിക്ക്‌ ഇതിഹാസമാവണം: ബോള്‍ട്ട്‌

തനിക്ക്‌ ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസമാവണമെന്ന്‌ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌. വരും തലമുറകളും തന്നെ ഓര്‍ത്തിരിക്കണം. ഈ ലക്ഷ്യമാണ്‌ തനിക്കുള്ളത്‌. എന്നാല്‍ ഇതോര്‍ത്ത്‌ ടെന്‍ഷന്‍ അടിക്കാനും തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ ബോള്‍ട്ട്‌ പറയുന്നു.
എന്താണ്‌ ചെയ്യേണ്ടതെന്ന്‌ തനിക്കറിയാം. കഠിനമായി പരിശ്രമിക്കുകയേ മാര്‍ഗമുള്ളൂ. ഇംഗ്ലണ്ടിലെ എലിസബത്ത്‌ രാജ്ഞിയില്‍നിന്നും സര്‍ പദവി സ്വന്തമാക്കുന്നതും സ്വപ്‌നം കാണാറുണ്ട്‌. `സര്‍ ഉസൈന്‍ ബോള്‍ട്ട്‌' എന്നു കേള്‍ക്കാന്‍തന്നെ സുഖമാണ്‌.
മത്സരത്തിന്‌ മുമ്പ്‌ ഒരിക്കലും റെക്കോഡുകളെ കുറിച്ച്‌ ഓര്‍ക്കാറില്ല. അതുകൊണ്ടുതെന്ന തന്നില്‍ സമ്മര്‍ദ്ദം ഉണ്ടാകാറുമില്ല. എന്താണ്‌ വേണ്ടതെന്ന്‌ തനിക്കറിയാം. അത്‌ കൃത്യമായി നടപ്പാക്കുന്നുമുണ്ട്‌. ഇത്തവണ മത്സരത്തിന്‌ മുമ്പ്‌ വീഡിയോ ഗെയിം കളിച്ചു. അത്‌ ശാന്തനായി ട്രാക്കിലിറങ്ങാന്‍ തന്നെ സഹായിച്ചു.
വേഗത്തില്‍ ഓടാനായി ഒരിക്കലും ഉത്തേജകം ഉപയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ പരിശദ്ധനാണ്‌. ഓരോ മത്സരം കഴിയുമ്പോഴും തന്നെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാറുണ്ട്‌. ഉത്തേജകം ഇല്ലാതെതന്നെ മനുഷ്യന്‌ വേഗത്തിലോടാന്‍ കഴിയുമെന്നാണ്‌ താന്‍ തെളിയിക്കുന്നത്‌. ഇത്‌ സംബന്ധിച്ച പരാതിക്കാരുടെ സംശയം മാറ്റാന്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ കഴിയുമെന്ന വിശ്വാസവും തനിക്കുണ്ടെന്നും ബോള്‍ട്ട്‌ പറഞ്ഞു.
അതുകൊണ്ടുതന്നെ ആരോപണം ഉന്നയിക്കുന്നവരോട്‌ പരാതിയും ഇല്ല. ഇത്തരം ആരോപണങ്ങള്‍ അത്‌ലറ്റിക്‌സിന്റെ ഭാഗമാണ്‌. ഇതില്‍നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനുമാവില്ല.
ഇതിനായി താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ട്‌. ഒരിക്കലും പരിശീലനം മുടക്കാറുമില്ലെന്ന്‌ ബോള്‍ട്ട്‌ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അജ്ഞാത വൈറസ്‌ ഭീതി പരത്തുന്നു

ന്യൂഡല്‍ഹി: ലോകമെമ്പാടും എച്ച്‌1 എന്‍1 വൈറിസിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോഴും ഉത്തര്‍പ്രദേശില്‍ ഇതിനകം 100ലധികം പേരുടെ ജീവന്‍ അപഹരിച്ച അജ്ഞാത വൈറസ്‌ ഇന്ത്യയിലും വിദേശത്തുമുള്ള ശാസ്‌ത്രജ്ഞന്‍മാരുടെ ഉറക്കംകെടുത്തുന്നു. നാഡികളെ സാരമായി ബാധിക്കുന്ന അക്യൂട്ട്‌ എന്‍സെഫലിറ്റിസ്‌ സിന്‍ഡ്രോം എന്ന പേരിലുള്ള ഈ രോഗം ജനുവരി വരെ 665 പേരെ ബാധിച്ചതില്‍ 137 പേര്‍ ഇതിനകം മരണപ്പെട്ടു. പനിബാധിതരില്‍ നടത്തിയ പരിശോധനയില്‍ 34 പേര്‍ക്ക്‌ ജപ്പാന്‍ ജ്വരമാണെന്ന്‌ സ്ഥിരീകരിച്ചെങ്കിലും മറ്റ്‌ കേസുകളില്‍ രോഗകാരണം കണ്ടെത്താനായില്ല. തലച്ചോറില്‍ വീക്കം, വലിവ്‌ മുതലായവാണ്‌ രോഗലക്ഷണങ്ങള്‍. അതേസമയം അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷനിലെ വിദഗ്‌ധര്‍ സ്ഥലത്തെത്തി 150 സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചെങ്കിലും അവര്‍ക്കും രോഗകാരണം കണ്ടെത്താനായില്ല. ഈ രോഗം പരത്തുന്ന വൈറസ്‌ ഏതെന്ന്‌ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന്‌ ഗോരഖ്‌പൂറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജി ഡറയക്‌ടര്‍ ഡോ മിലിന്ദ്‌ ഗോറും പറഞ്ഞു.

ഇന്ത്യന്‍ വംശജന്‍ ലോകത്തിലെ പ്രായം കൂടിയ ബ്ലോഗര്‍

വാഷിംഗ്‌ടണ്‍: ഫ്‌ളോറിഡ നിവാസിയായ ഇന്ത്യന്‍ വംശജന്‍ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ബ്ലോഗറായി. റാന്‍ഡാല്‍ ബൂട്ടിസിംഗ്‌ എന്ന 96 കാരനാണ്‌ ഈ ബഹുമതിക്കര്‍ഹനായത്‌. ഈയിടെയാണ്‌ സിംഗിന്റെ ലൈഫ്‌ ബിഗിന്‍സ്‌ അറ്റ്‌ 80. കോം എന്ന വെബ്‌സൈറ്റിന്‌ മുതിര്‍ന്ന ആള്‍ക്കാരിലെ ജനപ്രിയ സൈറ്റിനുളള ഗ്രേപോ അവാര്‍ഡ്‌ ലഭിച്ചത്‌.
2008 ല്‍ അന്തരിച്ച ബ്ലോഗര്‍മാരായ റൂത്ത്‌ ഹാമില്‍ട്ടണ്‍ (109), ഒലീവ്‌ റീലേ (108 )എന്നിവരായിരുന്നു ഏറ്റവും പ്രായം ചെന്ന ബ്‌ളോഗര്‍മാരായിരുന്നത്‌. ഇവരെല്ലാം ആശയങ്ങള്‍ ടൈപ്പ്‌ ചെയ്യാനും പോസ്റ്റ്‌ ചെയ്യാനും മറ്റുളളവരെ ആശ്രയിച്ചപ്പോള്‍ സിംഗ്‌ ഇതെല്ലാം സ്വയം ചെയ്യുകയായിരുന്നു.

ബ്രസീലിയന്‍ പെണ്‍കുട്ടി 30 ലേറെ പേരെ കുത്തി കൊലപ്പെടുത്തി

സാവോപൗലോ: 30 ലേറെ പുരുഷന്മാരെ കുത്തികൊലപ്പെടുത്തിയെന്ന്‌ ബ്രസീലില്‍ 17 കാരിയുടെ വെളിപ്പെടുത്തല്‍. തലസ്ഥാനത്തു നടന്ന ഒരു തെരുവ്‌ സംഘട്ടനത്തെ തുടര്‍ന്ന്‌ അറസ്റ്റിലായ പെണ്‍കുട്ടിയാണ്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്‌.
15 ാം വയസിലാണ്‌ താന്‍ ആദ്യ കൊലപാതകം നടത്തിയത്‌. പണത്തിനും, നീതിക്കും, പ്രതികാരത്തിനും വേണ്ടിയാണ്‌ കൊലകളെല്ലാം ചെയ്‌തതെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പൊലീസ്‌ പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. തോക്ക്‌ ഉപയോഗിക്കാന്‍ പേടിയായതിനാലാണ്‌ കത്തികൊണ്ട്‌ കുത്തി മാത്രം കൊലപാതകങ്ങള്‍ നടത്തിയതെന്നും പെണ്‍കുട്ടി പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

സ്‌പെയിനിലെ 5000 ഇന്ത്യക്കാര്‍ക്ക്‌ നിയമപരിരക്ഷ നല്‍കും

മാഡ്രിഡ്‌: സ്‌പെയിനില്‍ താമസിക്കാനുള്ള കാലാവധി നീട്ടിലഭിക്കാത്തതിനെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്ന അയ്യായിരത്തോളം ഇന്ത്യക്കാര്‍ക്ക്‌ ഉടന്‍ നിയമ പരിരക്ഷ നല്‍കാന്‍ തീരുമാനമായി. ചില ഇന്ത്യക്കാരുടെ താമസകാലാവധി നീട്ടികൊടുക്കുന്നതിലുള്ള സാങ്കേതിക തടസങ്ങള്‍ക്കാണ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്‌പാനിഷ്‌ അധികൃതരും തമ്മിലുള്ള ചര്‍ച്ചയില്‍ പരിഹാരമായത്‌.
ഈ വര്‍ഷമാദ്യം വ്യാപാരികളും സാങ്കേതിക വിദഗ്‌ധരുമുള്‍പ്പെടുന്ന ഇന്ത്യന്‍ വംശജരുടെ കാലാവധി നീട്ടിക്കൊടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കേന്ദ്രപൊലീസ്‌ വെരിഫിക്കേഷന്‍ ആവശ്യമാണെന്ന്‌ സ്‌പാനിഷ്‌ അധികൃതര്‍ അറിയച്ചതോടെയാണ്‌ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. ഇന്ത്യയില്‍ പൊലീസ്‌ വകുപ്പ്‌ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലായതിനാല്‍ കേന്ദ്ര അധികൃതരില്‍ നിന്നുള്ള വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്‌ ഇവര്‍ക്ക്‌ സമര്‍പ്പിക്കാനായില്ല.
ഇരു രാജ്യങ്ങളും അംഗീകരിച്ച പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ വംശജരുടെ വെരിഫിക്കേഷന്‍ രേഖകള്‍ സ്‌പെയിനിലെ ഇന്ത്യന്‍ എംബസി പരിശോധിച്ച്‌ നല്‍കിയാല്‍ മതിയാകും. ഇന്ത്യക്കാര്‍ക്കായി നിയമത്തില്‍ ഇളവ്‌ വരുത്താന്‍ തയാറായ സ്‌പെയിന്‍ അധികൃതരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

കെ എസ്‌ ആര്‍ ടി സിയില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍

തിരുവനന്തപുരം: ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗപ്പെടുത്തി കെ എസ്‌ ആര്‍ ടി സി യില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍ സൗകര്യം നിലവില്‍ വരുന്നു.
ഇതോടെ യാത്രക്കാര്‍ക്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വീട്ടിലിരുന്ന്‌ ടിക്കറ്റ്‌ ഉറപ്പുവരുത്താന്‍ കഴിയും. ഇതിന്‌ നിശ്ചിത തുക സര്‍വ്വീസ്‌ ചാര്‍ജായി ഈടാക്കും. 24 മണിക്കൂര്‍ മുമ്പ്‌ ടിക്കറ്റ്‌ റദ്ദാക്കിയാല്‍ തുകയുടെ 90 ശതമാനവും ഒരുമണിക്കൂര്‍ മുമ്പാണെങ്കില്‍ 75 ശതമാനവും തിരികെ നല്‍കും.
ഓണത്തോടനുബന്ധിച്ച്‌ പുതിയ സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്‌ അധികൃതര്‍. എച്ച്‌ ഡി എഫ്‌സി യും ബി എസ്‌ എന്‍ എല്ലും പദ്ധതിയുമായി സഹകരിക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം, എറണാകുളം, കോഴിക്കോട്‌ തുടങ്ങി പത്തോളം പ്രധാന ഡിപ്പോകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തേതന്നെ കംപ്യൂട്ടര്‍വല്‍കൃത ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP