Sunday, August 23, 2009

ആസിയാന്‍ കരാര്‍: യു ഡി എഫില്‍ കോണ്‍ഗ്രസ്‌ ഒറ്റപ്പെടുന്നു

തിരുവനന്തപുരം: ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ്‌ കേരള ഘടകം പരക്കം പായുമ്പോഴും യു ഡി എഫിനുള്ളില്‍ അവര്‍ കുടുതല്‍ ഒറ്റപ്പെടുന്നു. മുന്നണിക്കുള്ളില്‍നിന്ന്‌ ആസിയാന്‍ കരാറിനെ കണ്ണടച്ച്‌ പിന്തുണയ്‌ക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നതാണ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം നേരിടുന്ന പ്രതിസന്ധി.
ഉമ്മന്‍ചാണ്ടി പവര്‍പോയിന്റ്‌ മുഖേന കാര്യങ്ങള്‍ വിശദീകരിച്ചിട്ടും വയലാര്‍ രവിയും രമേശ്‌ ചെന്നിത്തലയും കുറ്റങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ താഴുമ്പോഴും യു ഡി എഫില്‍നിന്ന്‌ കോണ്‍ഗ്രസിന്‌ വേണ്ട പിന്തുണ കിട്ടുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
ആസിയാന്‍ കരാറിലെ തങ്ങളുടെ അഭിപ്രായം കേരള കോണ്‍ഗ്രസ്‌ (എം) നേരത്തേതന്നെ വെട്ടിത്തുറന്ന്‌ പറഞ്ഞതാണ്‌. ആ അഭിപ്രായത്തില്‍ ഇനിയും അവര്‍ മാറ്റം വരുത്തിയിട്ടുമില്ല. ഇപ്പോള്‍ മുസ്ലീം ലീഗും പരസ്യമായി കരാറിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ്‌ മുന്‍കൈയെടുത്ത്‌ യു ഡി എഫിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദളും പരസ്യമായി ആസിയാന്‍ കരാറിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു.
ആസിയാന്‍ വാണിജ്യ കരാര്‍ കേരളത്തിനു ദോഷകരമാണെന്നാണ്‌ ഗാട്ടും കാണാചരടും എഴുതിയ ജനതാദള്‍ നേതാവ്‌ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞത്‌. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ആശങ്ക കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന്‌ പറഞ്ഞ വിരേന്ദ്രകുമാര്‍ അതേസമയം ചൈനയുടെ വ്യാപാര സമ്മര്‍ദമാണ്‌ കേന്ദ്രസര്‍ക്കാരിനെ ആസിയാന്‍ കരാറില്‍ ഒപ്പിടുന്നതിനു പ്രേരിപ്പിച്ചതെന്നും സമാശ്വാസിക്കുന്നുമുണ്ട്‌.
യു ഡി എഫ്‌ യോഗത്തിനും ആശങ്കകള്‍ പരിഹരിക്കാന്‍ ആവാത്തതിനാല്‍ ഒരു സര്‍വകക്ഷിയോഗം തന്നെ വിളിക്കണമെന്ന നിലപാടാണ്‌ മുസ്ലീം ലീഗിനുള്ളത്‌. ഇക്കാര്യം കോഴിക്കോട്ട്‌ പി കെ കുഞ്ഞാലിക്കുട്ടി തുറന്നുപറയുകയും ചെയ്‌തു. കരാറിലെ വ്യവസ്‌ഥകള്‍ കേരളത്തിനു ദോഷകരമാകുന്നില്ല എന്ന്‌ ഇപ്പോഴും ഉറപ്പൊന്നുമില്ല. അതുകൊണ്ടുതന്നെ്‌ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുസ്ലീം ലീഗ്‌ ആവശ്യപ്പെടുന്നുണ്ട്‌. കരാറിനു ഗുണഫലമുണ്ട്‌ ഒപ്പം ദോഷവുമുണ്ടെന്നാണ്‌ ലീഗിന്റെ വിശ്വാസം. അത്തരം കാര്യങ്ങളില്‍ കേരളത്തിനു സംരക്ഷണം വേണമെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌.
സി എം പിയ്‌ക്കും ജെ എസ്‌ എസിനും മറിച്ചൊരു നിലപാടില്ല. അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ ഇവരാരും മുമ്പോട്ടുവന്നിട്ടുമില്ല. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്നതിനാല്‍ ആസിയാന്‍ കരാറിനെ ന്യായീകരിച്ച്‌ കര്‍ഷകരുടെ അപ്രീത സംബാധിക്കാന്‍ ഇവരാരും തയ്യാറല്ല. ഇതും കോണ്‍ഗ്രസ്‌ നേതാക്കളെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്‌.

ബഹിരാകാശ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ 25 ന്‌ ഉദ്‌ഘാടനം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പെയ്‌സ്‌ ടെക്‌നോളജിയുടെ (ഐ ഐ എസ്‌ ടി) തിരുവനന്തപുരത്തെ കാമ്പസ്‌ 25ന്‌ രാജ്യത്തിന്‌ സമര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ്‌ ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌.
ടെലി ലിങ്ക്‌ സംവിധാനം വഴിയാണ്‌ ഉദ്‌ഘാടനം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുമ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വലിയ മലയിലെ കാമ്പസില്‍ ചടങ്ങിന്‌ സാക്ഷിയാകും. വലിയ മലയിലെ കാമ്പസില്‍ ലൈബ്രറികള്‍, റിസര്‍ച്ച്‌ ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌, സ്‌പോര്‍ട്‌സ്‌ കോപ്ലക്‌സ്‌, ആശുപത്രി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌.
പൊന്‍മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ വാനനിരീക്ഷണ കേന്ദ്രവും ആരംഭിക്കും. ബഹിരാകാശ രംഗത്തെ ആധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പഠന സൗകര്യങ്ങളാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്‌.
ഏവിയോണിക്‌ എഞ്ചിനീയറിംഗ്‌, എയ്‌റോസ്‌പെയിസ്‌ എഞ്ചിനീയറിംഗ്‌, ഫിസിക്കല്‍ സയന്‍സ്‌ എന്നിവയില്‍ ബി ടെക്കും,സോഫ്‌റ്റ്‌ കംമ്പ്യൂട്ടിംഗ്‌, ആര്‍ എഫ്‌ ആന്‍ഡ്‌ മൈക്രോവേവ്‌ കമ്മ്യൂണിക്കേഷന്‍, അപ്ലൈഡ്‌ ആന്‍ഡ്‌ അഡാപ്‌റ്റീവ്‌ ഒബ്‌റ്റിക്‌സ്‌ എന്നിവയില്‍ എം ടെക്‌ എന്നീ കോഴ്‌സുകളാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്‌. അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്‌, റിമോട്ട്‌ സെന്‍സറിംഗ്‌ എന്നിവയിലും കോഴ്‌സുകള്‍ ഉണ്ടാകും.

വിമാനം അടിയന്തരമായി നിലത്തിറക്കി

ചെന്നൈ: സിംഗപ്പൂരില്‍നിന്നു വന്ന വിമാനം ടയര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന്‌ ചെന്നൈയില്‍ അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യയുടെ എ319 വിമാനമാണ്‌ 132 യാത്രക്കാരുമായി അടിയന്തര ലാന്‍ഡിംഗ്‌ നടത്തിയത്‌. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു.
സിംഗപ്പൂരില്‍നിന്ന്‌ പറന്നുയരുന്നതിനിടെയാണ്‌ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്‌. പൈലറ്റ്‌ ഇക്കാര്യം അറിഞ്ഞില്ല. റണ്‍വേയില്‍ ടയറിന്റെ അവശിഷ്‌ടങ്ങള്‍ കണ്ട സിംഗപ്പൂര്‍ വിമാനത്താവള അധികൃതര്‍ ഇക്കാര്യം പൈലറ്റിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്‌ പൈലറ്റ്‌ ചെന്നൈ വിമാനത്താവളത്തിലേക്കു സന്ദേശം നല്‍കി അടിയന്തര ലാന്‍ഡിംഗിന്‌ തയ്യാറെടുപ്പു നടത്തുകയായിരുന്നു. നിശ്ചയിച്ചതിലും പത്തുമിനിറ്റ്‌ വൈകിയാണ്‌ വിമാനം ഇറക്കിയത്‌.

ഇന്ത്യ-നേപ്പാള്‍ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: അമ്പത്തിയൊമ്പതുവര്‍ഷമായി നിലവിലുള്ള ഇന്ത്യ-നേപ്പാള്‍ സമാധാന- സൗഹൃദ ഉഭയകക്ഷി കരാര്‍ പുനപ്പരിശോധിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നേപ്പാളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയ കരാറാണിത്‌.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഉഭയകക്ഷികരാറുകള്‍ വിദേശ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ പുനപ്പരിശോധിക്കുമെന്ന്‌ നേപ്പാള്‍ പ്രധാനമന്ത്രി മാധവ്‌ കുമാര്‌ നേപ്പാളിന്റെ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.
1950ലെ കരാറനുസരിച്ച്‌ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിയും. നേപ്പാളിന്റെ പരമാധികാരത്തിലെ കടന്നുകയറ്റമാണിതെന്ന്‌ നേപ്പാളില്‍ ശക്തമായ വാദമുണ്ടായിരുന്നു. കരാറനുസരിച്ച്‌ തുറന്ന അതിര്‍ത്തിയാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍. ഇരുരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക്‌ മറ്റേ രാജ്യത്തില്‍ സമാന അവകാശങ്ങള്‍ ലഭിക്കുകയും ചെയ്യും.
അതിര്‍ത്തിനിര്‍ണയത്തിലെ പുരോഗതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്‌തി പ്രകടിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ നടപടികള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ അനുവദിക്കില്ലെന്ന്‌ മാധവ്‌ കുമാര്‍ മന്‍മോഹന്‍സിംഗിന്‌ വാഗ്‌ദാനം നല്‍കി. പുതിയ വ്യാപാര കരാറിനും മൂന്നാമതൊരു രാജ്യത്തുനിന്ന്‌ അനധികൃതമായ വ്യാപാരം തടയുന്നതിനുള്ള കരാറിനും തീരുമാനമായിട്ടുണ്ട്‌.
നേപ്പാളിലെ ഗോയിറ്റര്‍ നിയന്ത്രണ പദ്ധതിക്ക്‌ ഇന്ത്യന്‍ സഹായം തുടരുന്നതിന്‌ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സുരക്ഷാകാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. അതിര്‍ത്തി കടന്നുള്ള കുറ്റങ്ങളുള്‍പ്പെടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു മാസത്തിനുള്ളില്‍ ആഭ്യന്തരസെക്രട്ടറിമാര്‍ കൂടിക്കാഴ്‌ച നടത്തും. 200 കോടി രൂപ ചെലവില്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന രണ്ട്‌ ചെക്ക്‌ പോസ്റ്റുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന്‌ ഇന്ത്യ ഉറപ്പുനല്‍കി. നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഉഭയകക്ഷി കരാറില്‍ ഉടന്‍ ഒപ്പുവയ്‌ക്കും. നേപ്പാളിലെ കോസി നദി വഴിമാറിയൊഴുകി ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന്‌ ഇരുരാജ്യങ്ങളും വ്യക്തമാക്കി. 680 കോടി രൂപ ചെലവുവരുന്ന രണ്ട്‌ റയില്‍പ്പാതകള്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള റയില്‍ ഗതാഗതം മെച്ചപ്പെടുത്തും.
ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ പൊതുമേഖലയും സ്വകാര്യമേഖലയും നേപ്പാളില്‍ നിക്ഷേപം നടത്തും. സപ്‌തകോശി അണക്കെട്ട്‌ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വേഗത്തിലാക്കാനും സന്ദര്‍ശനത്തിനിടെ തീരുമാനമായെന്ന്‌ സംയുക്തപ്രസ്‌താവനയില്‍ വ്യക്തമാക്കി.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP