Showing posts with label സാമ്പത്തികം. Show all posts
Showing posts with label സാമ്പത്തികം. Show all posts

Sunday, August 30, 2009

ബാലരാമപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പ്രവര്‍ത്തനത്തിന്‌ നാളെ തുടക്കം

ബാലരാമപുരം: കൈത്തറിയുടെ സ്വന്തം നാടിന്‌ കേരള സര്‍ക്കാരിന്റെ ഓണസമ്മാനമായി ബാലരാമപുരത്തെ സ്‌പിന്നിങ്ങ്‌ മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
മുന്‍സര്‍ക്കാരിന്റെ കൃമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂട്ടിപോയ മില്ല്‌, അടഞ്ഞുകിടക്കുന്ന വ്യവസായസ്ഥാപനങ്ങളെ പുനര്‍പ്രവര്‍ത്തിപ്പിക്കുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായിട്ടാണ്‌ ഉത്രാട തലേന്ന്‌ തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്ലിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.
നഷ്‌ടത്തിലായ മില്ലിനെ കോടതി ഇടപെട്ട്‌ ലിക്വിടേറ്ററെ ചുമതലപ്പെടുത്തുവാനുള്ള തീരുമാനത്തെത്തുടര്‍ന്ന്‌ പഞ്ചായത്തും സര്‍ക്കാരും കക്ഷി ചേര്‍ന്ന്‌ മില്ല്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാമെന്ന ഹര്‍ജിയില്‍മേല്‍ ഒരു വര്‍ഷം മുമ്പ്‌ മില്ല്‌ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയായിരുന്നു.
തുരുമ്പിച്ച യന്ത്രങ്ങള്‍ മാറ്റി പകരം അത്യാധുനിക വിദേശനിര്‍മിത യന്ത്രങ്ങള്‍ ഘടിപ്പിക്കുകയും കെട്ടിടങ്ങള്‍ നവീകരീക്കുകയും ചെയ്‌തു കഴിഞ്ഞു. നിരവധിപേര്‍ക്ക്‌ തൊഴിലും കൈത്തറിമേഖലയ്‌ക്ക്‌ അനന്തസാധ്യതകളുള്ള മില്ലിന്റെ ഉദ്‌ഘാടനം ഉത്സവമാക്കി മാറ്റുകയാണ്‌ കൈത്തറി ഗ്രാമം.
ബാലരാമപുരം ഗവണ്‍മെന്റ്‌ ഹയര്‍സക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര മില്ലിന്റെ കവാടം കടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പുനര്‍പ്രവര്‍ത്തനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.
വ്യവസായി വകുപ്പ്‌ മന്ത്രി എളമരം കരിം അധ്യക്ഷനായിരിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി സി ദിവാകരന്‍, നിയമ മന്ത്രി വിജയകുമാര്‍, സമ്പത്ത്‌ എം പി, എന്‍ ശക്തന്‍, വി ജെ തങ്കപ്പന്‍, രാജന്‍, ജോര്‍ജ്‌, മേഴ്‌സിയന്‍, തുടങ്ങിയ നിരവധി എം എല്‍ എ മാരും സാമൂഹിക സംസ്‌കാരിക നായകരും നാട്ടുകാരും ഉദ്‌ഘാടന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

Saturday, August 29, 2009

എയര്‍ ഇന്ത്യയുടെ ഓഹരി വന്‍തോതില്‍ വിറ്റഴിക്കും

ന്യൂഡല്‍ഹി: നഷ്‌ടത്തില്‍നിന്നും കരകയറ്റാനെന്ന േപരില്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഓഹരി വില്‌പനയിലൂടെ 25,000 കോടിരൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇതിലൂടെ എയര്‍ ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി മറികടക്കാനാവുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.
എയര്‍ ഇന്ത്യയ്‌ക്ക്‌ ഹൃസ്വ, ദീര്‍ഘകാല വായ്‌പകള്‍ ലഭ്യമാക്കാന്‍ മനരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്‌. ഇീ വായ്‌പ ലഭ്യമാക്കിയാലും എയര്‍ ഇന്ത്യ രക്ഷപ്പെടില്ലെന്നും അതിന്‌ ഓഹരി വില്‌പന കൂടിയേ കഴിയൂവെന്നുമാണ്‌ എയര്‍ ഇന്ത്യ പുന`സംഘടിപ്പിക്കാനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ നിലപാട്‌.
ഇത്‌ സംബന്ധിച്ച തങ്ങളുടെ നിര്‍ദ്ദേശം കേന്ദ്ര വ്യോമയാനമന്ത്രാലയം മുഖേന കാബിനറ്റിന്റെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിക്കാനും ധാരണയായിട്ടുണ്ട്‌. എയര്‍ ഇന്ത്യയുടെ ഇക്വിറ്റി ബേസ്‌ 25,000 കോടിയായി ഉയര്‍ത്തും. നിലവില്‍ ഇത്‌ 145 കോടിയാണ്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,200 കോടി രൂപയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യ സമ്പാദിച്ചത്‌. ഇതിന്‌ തൊട്ടുമുമ്പുവരെയുള്ള 16,000 കോടിയുടെ നഷ്ടം വേറെയും. ഈ സാഹചര്യത്തില്‍ ഓഹരി വില്‍ക്കാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ കഴിയില്ല എന്നതാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഈ സാഹചര്യത്തില്‍ ഓഹരി വില്‌പനയേ മാര്‍ഗമുള്ളൂവെന്ന തരത്തിലാണ്‌ സമിതിയുടെ റിപ്പോര്‍ട്ട്‌

Friday, August 28, 2009

ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുന്നു; വായ്‌പ വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബാങ്കുകളില്‍ നിക്ഷേപം കുന്നുകൂടുമ്പോഴും വായ്‌പാ വിതരണത്തില്‍ വന്‍ കുറവ്‌. ആഗോളസാനഎപത്തിക മാന്ദ്യത്തിന്റെ മറവില്‍ പല ബാങ്കുകളും വായ്‌പ നല്‍കുന്നതില്‍ കാട്ടുന്ന വിമുഖതയാണ്‌ ഈ കുറവിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 24.03 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ആഗോള സാമ്പത്തികമാന്ദ്യം രൂക്ഷമായ തുടരുന്ന സാഹചര്യത്തിലും ഇതായിരുന്നു കേരളത്തിലെ സ്ഥിതി. എന്നിട്ടും വായ്‌പാ വിതരണത്തില്‍ വന്‍ കുറവാണ്‌ ബാങ്കുകള്‍ വരുത്തുന്നത്‌.
2008 മാര്‍ച്ചില്‍ 71.39 ശതമാനമായിരുന്ന വായ്‌പാ നിക്ഷേപാനുപാതം 2009 മാര്‍ച്ച്‌ മാസമായപ്പോള്‍ 63.54 ശതമാനമായി കുറഞ്ഞു. മൂന്നുമാസംകൂടി കഴിഞ്ഞപ്പോള്‍ വായ്‌പാ നിക്ഷേപാനുപാതം വീണ്ടും ഒരു ശതമാനം കണ്ടു കുറയുകയായിരുന്നുവെന്ന്‌ തിരുവനന്തപുരത്തു നടന്ന സ്‌റ്റേറ്റ്‌ ലെവല്‍ ബാങ്കേഴ്‌സ്‌ സമിതി യേഗാത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ തെളിയിക്കുന്നു.

അതേസമയം പ്രവാസി നിക്ഷേപത്തില്‍ ജൂണ്‍മാസം വരെ 964 കോടിരൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. പ്രവാസി നിക്ഷേപം 37,983 കോടി രൂപയാണ്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ പ്രവാസി നിക്ഷേപം 37,019 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,34,764 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
യോഗത്തില്‍ കനറാ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എച്‌ എസ്‌ ഉപേന്ദ്ര കാമത്ത്‌ അധ്യക്ഷനായിരുന്നു. എസ്‌ എല്‍ ബി സി കണ്‍വീനര്‍ കെ എന്‍ ആചാര്യ, പട്ടികജാതി-പട്ടിക വര്‍ഗ വികസനവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, എസ്‌ ബി ടി മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍, ആര്‍ ബി ഐ റീജണല്‍ ഡയറക്‌ടര്‍ എസ്‌ രാമസ്വാമി, കാനറാ ബാങ്ക്‌ ജനറല്‍ മാനേജര്‍ എന്‍ നരസറെഡ്‌ഢി, എന്‍ ആര്‍ വെങ്കട്ടരമണി, ആര്‍ ബി ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ കെ മോറിയ, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, ഡോ തര്‍സീം ചന്ദ്‌ എന്നിവര്‍ സംസാരിച്ചു.

Thursday, August 27, 2009

പാവപ്പെട്ടവര്‍ക്ക്‌ വിദ്യാഭ്യാസ വായ്‌പാ പലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്‌പയുടെ പലിശ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. സാങ്കേതിക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനായി ഷെഡ്യൂള്‍ഡ്‌ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്‌പയുടെ പലിശയാണ്‌ പൂര്‍ണമായും സബ്‌സിഡിയായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്‌.
വായ്‌പാ തിരിച്ചടവ്‌ കാലാവധി വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പലിശ സബ്‌സിഡിക്ക്‌ അര്‍ഹതനേടുന്നതിന്‌ രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷം രൂപയായി നിശ്ചയിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ്‌ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നടപ്പ്‌ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി നിലവില്‍ വരും. രാജ്യത്തെ അഞ്ച്‌ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസ വായ്‌പാ പലിശ സബ്‌സിഡി ഒരു തവണ മാത്രമേ അനുവദിക്കൂ. വായ്‌പ ബിരുദ കോഴ്‌സിനോ ബിരുദാനന്തര ബിരുദ കോഴ്‌സിനോ, ബിരുദാനന്തര ബിരുദ ഡിപ്ലോമയ്‌ക്കോ പ്രയോജനപ്പെടുത്താം.
സംയുക്ത ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ തയ്യാറാക്കിയ പലിശ സബ്‌സിഡി പദ്ധതി അനുവദിക്കും. എന്നാല്‍ പഠനം ഇടയ്‌ക്കുവച്ച്‌ മതിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ ആനുകൂല്യം ലഭ്യമല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ ഇളവ്‌ ലഭിക്കും.
പദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും സംബന്ധിച്ച്‌ കനറാ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌.

ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ പ്രോത്സാഹനം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കയറ്റുമതി കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്‌ പ്രോത്സാഹനമേകുന്ന പുതിയ വിദേശവ്യാപര നയം പ്രഖ്യാപിച്ചു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക്‌ കൂടുതല്‍ ഇളവുകളുാണ്‌ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.
ഇന്ത്യയുടെ പ്രധാന കയറ്റുമതി ഖേലകളായ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമുണ്ടായ തിരിച്ചടിയാണ്‌ പുതിയ മേഖലകളിലേക്ക്‌ വഴിതിരിയാന്‍ പ്രേരണയാകുന്നത്‌. സാമ്പത്തിക മാന്ദ്യം മൂലം ഇറക്കുമതിയില്‍ വന്‍ വെട്ടിക്കുറയ്‌ക്കലാണ്‌ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 30 ശതമാനത്തിന്റെ ഇടിവാണ്‌ നേരിട്ടത്‌.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലെ പതിനാറ്‌ രാജ്യങ്ങളിലേക്കും ഏഷ്യ- ഓഷ്യാനിയ മേഖലയിലെ പത്തു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയ പ്രോത്സാഹിപ്പിക്കുന്നതാണ്‌ പുതിയ നയം. ഈ നയമനുസരിച്ച്‌ ഒട്ടേറെ നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും 26 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാര്‍ക്ക്‌ ലഭ്യമാകും.
സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച വജ്ര- ആഭരണ മേഖലയിലെ കയറ്റുമതിക്കാര്‍ക്ക്‌ നികുതിയിളവ്‌ നല്‍കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. വിപണി വികസന പദ്ധതി പ്രകാരം കൈത്തറി- കരകൗശല മേഖലയ്‌ക്കും സഹായം ലഭിക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 15 ശതമാനം കയറ്റുമതി വര്‍ധന നേടുകയാണ്‌ നയത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം ഒന്‍പത്‌ ശതമാനത്തോളം കയറ്റുമതിയില്‍ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടലുകള്‍.
കയറ്റുമതിക്കാര്‍ക്കുള്ള ഹ്രസ്വകാല സഹായമായി ഡോളര്‍ ക്രെഡിറ്റ്‌ സമ്പ്രദായം നടപ്പാക്കും. ധനകാര്യ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ഇന്ത്യന്‍ ബാങ്ക്‌സ്‌ അസോസിയേഷന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇത്‌. ചെറുകിട - ഇടത്തരം കയറ്റുമതിക്കാര്‍ക്ക്‌ സഹായം നല്‍കാനായി വ്യാപാര പരിഹാര ഡയറക്‌ടറേറ്റ്‌ സ്ഥാപിക്കും.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രധാനമായും യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ്‌. 1930ന്‌ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ചത്‌ ഈ രാജ്യങ്ങളെയാണ്‌. 168 ബില്യന്‍ ഡോളറിന്‍ കയറ്റുമതിയില്‍ 36 ശതമാനം യൂറോപ്പിലേക്കും പതിനെട്ട്‌ ശതമാനം അമേരിക്കയിലേക്കും 16 ശതമാനം ജപ്പാനിലേക്കുമാണ്‌.

ആഫ്രിക്കയിലെയും ലാറ്റിന്‍ അമരിക്കയിലെയും ഓഷ്യാന മേഖലയിലെയും വളര്‍ന്നുവരുന്ന വിപണികളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ പഞ്ചവത്സര വിദേശവ്യാപാരനയമെന്ന്‌ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു. രണ്ടുവര്‍ഷം കൂടുമ്പോള്‍ നയം പുനപ്പരിശോധിക്കുമെന്നും ആനന്ദ്‌ ശര്‍മ പറഞ്ഞു. ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമായിട്ടില്ലെന്നും പാശ്ചാത്യരാജ്യങ്ങളില്‍ സംരക്ഷണ നടപടികള്‍ പ്രശ്‌നം വര്‍ധിപ്പിക്കുകയാണ്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. എക്‌പോര്‍ട്ട്‌ ഓറിയന്റഡ്‌ യൂണിറ്റുകള്‍ക്ക്‌ 100 ശതമാനം ആദായനികുതി ഇളവ്‌, രണ്ട്‌ ശതമാനം പലിശ സബ്‌സിഡി തുടങ്ങിയവയ്‌ക്കും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP