Friday, July 10, 2009

പിണറായിയോ വി എസോ? ഇനി ഉദ്വേഗത്തിന്റെ 48 മണിക്കൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ സി പി എം കേന്ദ്രകമ്മിറ്റി പ്രത്യേകയോഗം ഇന്നു ചേരും. ഉദ്വേഗത്തിന്റെ 48 മണിക്കൂറുകള്‍ കഴിയുമ്പോള്‍ വി എസോ പിണറായിയോയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാവി എന്താകുമെന്ന സുചനയും ഇതോടൊപ്പം തെളിഞ്ഞുകിട്ടും.
കേരളരാഷ്‌ട്രീയത്തിന്റെയും സി പി എം ചരിത്രത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാവും കേന്ദ്രകമ്മിറ്റിയോഗത്തിന്റെ തീരുമാനം.
പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കെ തലസ്ഥാനത്ത്‌ പരക്കുന്ന ഊഹാപോഹങ്ങള്‍ക്കും കുറവില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എസ്‌ രാമചന്ദ്രന്‍പിള്ള എത്തുമെന്നതാണ്‌ ഇതില്‍ പ്രധാന ഊഹാപോഹം. ഇക്കാര്യം അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രചരണം. ഈ നീക്കത്തിന്‌ എങ്ങനെയും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളത്‌.
കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനാണ്‌ മൃഗീയഭൂരിപക്ഷമുള്ളത്‌. പി കെ ഗുരുദാസനും എം സി ജേസഫൈനും ഒഴികെ വി എസ്‌ പക്ഷത്തു നില്‍ക്കാന്‍ മറ്റാരുമില്ലെന്നതാണ്‌ അവസ്ഥ. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിലും വി എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ ഔദ്യോഗികപക്ഷം അഴിച്ചുവിട്ടത്‌.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും വി എസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒട്ടും ശക്തിചോരാതെതന്നെ തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. വി എസിന്റെ പരസ്യ പ്രസ്‌താവനകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത്‌ അടക്കം സ്വീകരിച്ച പരസ്യ നിലപാടുകളുമാണ്‌ ഒദ്യോഗഗിക പക്ഷത്തിന്റെ ആയുധം. വി എസിനെതിരായ നടപടി സംബന്ധിച്ച തീരുമാനം പി ബിയില്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചാലേ കേന്ദ്രകമ്മിറ്റിയില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാനാവൂവെന്ന്‌ ഔദ്യോഗിക പക്ഷത്തിനറിയാം.
ഇതനുസരിച്ചുള്ള നീക്കങ്ങളാവും അവര്‍ നടത്തുക. അതേസമയം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെയാണ്‌ സംസ്ഥാന ഘടകം പ്രവര്‍ത്തിക്കുന്നതെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ വാദിക്കും. കഴിഞ്ഞ പി ബി യോഗത്തിലും ഇക്കാര്യങ്ങള്‍ വി എസ്‌ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും പിമ്പും പാര്‍ട്ടി നയങ്ങള്‍ക്കും കേന്ദ്രനിര്‍ദ്ദേശത്തിനും ഘടകവിരുദ്ധമായ നടപടികളാണ്‌ സംസ്ഥാന ഘടകം സ്വീകരിച്ചത്‌.
വിവാദമായ ലാവ്‌ലിന്‍ വിഷയവും വി എസ്‌ ആയുധമാക്കും. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുനിന്ന്‌ പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന വി എസിന്റെ ആവശ്യത്തിന്‌ കഴിഞ്ഞ പി ബി യോഗത്തിലും പിന്തുണ കിട്ടിയിരുന്നു. കേരളത്തില്‍നിന്നുള്ളവര്‍ ഒഴികെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പിണറായിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചന.
ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ എസ്‌ രാമചന്ദ്രന്‍പിള്ളയുടെ പേര്‍ ഉയര്‍ന്നുകേള്‍ക്കുന്നത്‌. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യൂതാനന്ദന്‌ ഇളക്കമുണ്ടാവില്ലെന്നും പ്രചരണമുണ്ട്‌. എന്നാല്‍ പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും അദ്ദേഹം തരംതാഴ്‌ത്തപ്പെടുമെന്നും അറിയുന്നു. ഇക്കാര്യങ്ങളിലും വ്യക്തമായ തീരുമാനം യോഗത്തിലുണ്ടാവും.
ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനും ഇന്നത്തെ യോഗം നിര്‍ണായകമാവും. പൊളിറ്റ്‌ ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‌ എതിര്‍പ്പുണ്ടാവുന്നതും അത്‌ കേന്ദ്രകമ്മിറ്റിക്ക്‌ ചര്‍ച്ചചെയ്യാന്‍ വിടുന്നതും സി പി എമ്മിന്റെ ചരിത്രത്തില്‍ ഇത്‌ മൂന്നാം സംഭവമാണ്‌.
ഇക്കാര്യത്തില്‍ സുന്ദരയ്യയും സുര്‍ജിത്തുമാണ്‌ കാരാട്ടിന്റെ മുന്‍ഗാമികള്‍. മുമ്പ്‌ രണ്ടുതവണയും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന്‌ വിരുദ്ധമായ തീരുമാനമാണ്‌ കേന്ദ്രകമ്മിറ്റി കൈകൊണ്ടിട്ടുള്ളത്‌. ഈ തീരുമാനങ്ങളെ തുടര്‍ന്ന്‌ സുന്ദരയ്യ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സുര്‍ജിത്‌ മറുപാതയാണ്‌ സ്വീകരിച്ചത്‌. നാളെ തുടങ്ങുന്ന യോഗത്തിലും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്‌ പരാജയപ്പെട്ടാല്‍ കാരാട്ട്‌ ഏത്‌ വഴി സ്വീകരിക്കുമെന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്‌. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള സുര്‍ജിത്തിന്റെ്‌ തീരുമാനത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ്‌ പ്രകാശ്‌ കാരാട്ടെന്നതും ശ്രദ്ധേയമാണ്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP