Monday, July 6, 2009

റവന്യൂ ചെലവ്‌ 10 ലക്ഷം കോടി; മൂലധനചെലവിന്‌ പ്രാമുഖ്യമില്ല


ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്‌ ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി ഇന്ന്‌ പാര്‍ലമെന്റില്‍ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിച്ചത്‌്‌. കാര്‍ഷിക, ഗ്രാമീണ, അടിസ്ഥാന വികസന മേഖലകള്‍ക്ക്‌ ഗുണകരാമായതാണെങ്കിലും വ്യവസായ േമഖലയ്‌ക്ക്‌ അധികം പ്രതീക്ഷ നല്‍കുന്നതല്ല ബജറ്റ്‌. ഹൃസ്വകാല പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമാണ്‌ വിഹിതം ഏറെയും നീക്കിവച്ചിട്ടുള്ളത്‌.
എന്നാല്‍ രാജ്യവികസനത്തിനുതകും വിധമുള്ള ദീര്‍ഘകാല പദ്ധതികള്‍ കുറവാണെന്നുതന്ന പറയാം. ആഗോളതലത്തില്‍തന്നെ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ബജറ്റിലില്ല. സാമൂഹിക സുരക്ഷ, ആരോഗ്യസുരക്ഷ, ഊര്‍ജ്ജ സുരക്ഷ എന്നിവ ഇറപ്പാക്കുന്ന ക്ഷേമ വികസന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അടിസ്ഥാന സൗകര്യവികസനത്തിന്‌ മുന്‍തുക്കവുമുണ്ട്‌.
എന്നാല്‍ ദീര്‍ഘകാല ലക്ഷ്യം മുന്‍കൂട്ടികണ്ടുള്ള വ്യവസായിക വളര്‍ച്ചയ്‌ക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികള്‍ ബജറ്റിലില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം കോടിയുടെ ചെലവുള്ള ബജറ്റാണ്‌ മന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ചത്‌. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും ഹൃസ്വകാല ക്ഷേമപദ്ധതികള്‍ക്കുള്ള റവന്യൂ ചെലവാണ്‌. അതായത്‌ മൂലധന നിക്ഷേപത്തിനായുള്ള വിഹിതം തുലോം കുറവാണെന്നര്‍ത്ഥം. ചുരുക്കത്തില്‍ പറഞ്ഞാല്‍ താത്‌കാലിക സാമ്പത്തിക ഉത്തേജന പാക്കേജ്‌ എന്ന്‌ ബജറ്റിനെ വിശേഷിപ്പിക്കാം.
വ്യക്തികള്‍ക്കുള്ള ആദായ നികുതി പരിധിയില്‍ വരുത്തിയ മാറ്റം സ്വാഗതാര്‍ഹമാണ്‌. സാധാരണ വ്യക്തിയുടെ ആദായനികുതി പരിധി 1.50 ലക്ഷത്തില്‍നിന്നും 1.60 ലക്ഷമായും വനിതകളുടെ ആദായനികുതി പരിധി 1.80 ല്‍ നിന്നും 1.90 ലക്ഷമായുമാണ്‌ വര്‍ധിപ്പിച്ചത്‌. 65 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ കുറച്ചുകൂടി ആശ്വാസം പകരുന്നുണ്ട്‌ ബജറ്റ്‌. അവരുടെ ആദായ നികുതിക്കുള്ള വരുമാന പരിധി 2.25 ലക്ഷത്തില്‍നിന്ന്‌ 2.40 ലക്ഷം വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്‌. നികുതിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന സര്‍ചാര്‍ജ്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇത്‌ വ്യക്തിഗത നികുതിയടക്കുന്നവര്‍ക്ക്‌ ഒരുപരിധിവരെ ആശ്വാസമാകും. ഫ്രിഞ്ച്‌ ബനഫിക്ട്‌ ടാക്‌സും കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സും എടുത്തുകളഞ്ഞിട്ടുണ്ട്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP