Friday, July 24, 2009

ലാഭത്തില്‍ വന്‍ ഇടിവ്‌; മൈക്രോസോഫ്‌ടും ചെലവ്‌ ചുരുക്കലിലേക്ക്‌

ന്യൂയോര്‍ക്ക്‌: സ്വതന്ത്ര സോഫ്‌ട്‌വെയറിന്‌ ആവശ്യക്കാര്‍ കൂടിയതോടെ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്‌ടിന്റെ ലാഭത്തില്‍ വന്‍ ഇടിവ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ്‌ ഈ തകര്‍ച്ച്‌ വ്യക്തമായത്‌.
കഴിഞ്ഞ ഒന്‍പത്‌ മാസവും മൈക്രോസോഫ്‌ടിന്റെ വ്യാപാരത്തില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഒരേപോലെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 310 കോടി ഡോളറിന്റെ ലാഭം കമ്പനിക്കുണ്ടായി. എന്നാല്‍ 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലുണ്ടായ ലാഭത്തെക്കാള്‍ 29 ശതമാനം കുറവാണിത്‌. കഴിഞ്ഞ മൂന്നുമാസത്തെ കമ്പനിയുടെ ആകെ വരുമാനം 1310 കോടി ഡോളറാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌. മൈക്രോസോഫ്‌ടിന്റെ വ്യാപാരം 1400 കോടി ഡോളര്‍ കടക്കുമെന്നാണ്‌ കമ്പനി വിലയിരുത്തിയിരുന്നത്‌.
വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെയും സോഫ്‌ട്‌വെയര്‍ പാക്കേജുകളുടെയും ആവശ്യം കുറഞ്ഞതാണ്‌ കമ്പനിക്കു തിരിച്ചടിയായത്‌. ആഗോളസാമ്പത്തിക മാന്ദ്യം തുടര്‍ന്നേക്കുമെന്നതിനാല്‍ വരുമാന വര്‍ധനയ്‌ക്കായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന്‌ കമ്പനി സി എഫ്‌ ഒ ക്രിസ്‌ ലിഡല്‍ പറഞ്ഞു. കമ്പനിയുടെ വരുമാന നഷ്‌ടം കുറയ്‌ക്കുന്നതിന്‌ ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP