Friday, July 17, 2009

ചന്ദ്രയാനിന്‌ തകരാര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാനിനു സാങ്കേതിക തകരാര്‍. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചാന്ദ്രയാന്റെ സ്‌ഥാനം നിര്‍ണയിക്കുന്ന സ്‌റ്റാര്‍ സെന്‍സറിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. ഒരുമാസം മുമ്പാണ്‌ സിഗ്നലുകളിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌.
എന്നാല്‍ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അറിയിച്ചു. തകരാറുകള്‍ താല്‍ക്കാലികമായി പരിഹരിച്ചു. പദ്ധതിക്ക്‌ തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്‌ 2008 ഒക്‌ടോബര്‍ 22 നാണ്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌.
ഭൂമിയിലെ ഊര്‍ജ്‌ജാവശ്യങ്ങള്‍ക്കുളള സ്രോതസ്സായി ചന്ദ്രനെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ്‌ ചന്ദ്രപര്യവേഷണത്തിന്റെ പ്രധാനലക്ഷ്യം. ഗവേഷണ നിരീക്ഷണ പ്രാധാന്യമുളള ചന്ദ്രസ്‌ഥലങ്ങളുടെ ത്രിമാനചിത്രങ്ങള്‍ എല്ലാവിധ സൂക്ഷ്‌മാംശങ്ങളോടുംകൂടി തയ്യാറാക്കാനും ചന്ദ്രയാനെ ഉപയോഗിക്കുന്നുണ്ട്‌.
ചന്ദ്രന്റെ രാസഭൂപടം നിര്‍മിച്ച്‌ മൂലകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തലിലൂടെ ചന്ദ്രനിലുളള മഗ്നീഷ്യം, അലുമിനിയം, സിലിക്കോണ്‍, കാത്സ്യം, അയണ്‍, ടൈറ്റാനിയം, റഡോണ്‍, യുറേനിയം, തോറിയം, ഗാഡോലിനിയം, എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും ഇങ്ങനെ കണ്ടെത്തലും പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌.
കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ ഈ ദൗത്യങ്ങള്‍ ചന്ദ്രയാന്‍ നിറവേറ്റിക്കഴിഞ്ഞതായും ഐ എസ്‌ ആര്‍ ഒ വൃത്തങ്ങള്‍ പറയുന്നു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP