Sunday, August 16, 2009

ചന്ദ്രയാന്‍-2 രൂപകല്‍പന പൂര്‍ത്തിയായി

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനുള്ള രൂപകല്‍പന പൂര്‍ത്തിയായി. പുതിയ ചാന്ദ്രപരിവേഷണ പേടകമായ ചന്ദ്രയാന്‍-2 ന്റെ രൂപകല്‍പനയാണ്‌ പൂര്‍ത്തിയായത്‌.
ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിച്ച്‌ വിവരങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളടങ്ങിയതാണ്‌ ചന്ദ്രയാന്‍ -2. ഓര്‍ബിറ്റല്‍ ക്രാഫ്‌റ്റ്‌, ലുണാര്‍ ക്രാഫ്‌റ്റ്‌ തുടങ്ങിയവയും പേടകത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റഷ്യയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്‌. ഇതിന്റെ പോരായ്‌മകള്‍ പരിഹരിച്ചുള്ള പേടകമാണ്‌ ചന്ദ്രയാന്‍ 2. പേടകത്തിലെ ലാന്‍ഡര്‍, റോവര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞരായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇതിന്റെ മാതൃക പൂര്‍ത്തിയാകും. 2012 അവസാനത്തോടെ ചന്ദ്രയാന്‍- 2 ദൗത്യം തയാറാവുമെന്നാണ്‌ ഐ എസ്‌ ആര്‍ ഒ യുടെ പ്രതീക്ഷ.

Thursday, August 13, 2009

സോണിയ അഗര്‍വാള്‍ വിവാഹമോചനത്തിന്‌

ചെന്നൈ: പ്രമുഖ തമിഴ്‌നടി സോണിയ അഗര്‍വാള്‍ വിവാഹമോചനം മതടുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2006 ലാണ്‌ സംവിധായകന്‍ ശെല്‍വരാഘവനും തമിഴ്‌ നടി സോണിയ അഗര്‍വാളും വിവാഹിതരായത്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും സംയുക്തമായി കഴിഞ്ഞദിവസം കുടുംബകോടതിയെ സമീപിച്ചിരുന്നു.
വ്യക്‌തിപരമായ അഭിപ്രായഭിന്നതകളാണ്‌ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ്‌ സുചന. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കസ്‌തൂരിരാജയുടെ മകനായ ശെല്‍വന്റെ കാതല്‍കൊണ്ടേനിലൂടെയാണ്‌ സോണിയ അഗര്‍വാള്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌. ശെല്‍വന്റെ സഹോദരനായ ധനുഷിന്റെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.
ചിത്രം ഹിറ്റായതോടെ മൂവരും പ്രശസ്‌തരായി. ഉത്തരേന്ത്യക്കാരിയായ സോണിയ തമിഴ്‌ ചാനലില്‍ അവതാരകയായി തിളങ്ങുമ്പോഴാണു
ശെല്‍വന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. അതോടെ ആദ്യചിത്രത്തില്‍ തന്നെ നായികയാക്കുകയും ചെയ്‌തു.

പന്നിപ്പനി: രണ്ട്‌ മരണംകൂടി

പൂനെ: എ (എച്ച്‌1 എന്‍1) രോഗബാധയെത്തുടര്‍ന്ന്‌ പുനെയില്‍ ഇന്ന്‌ രണ്ടു മരണം കൂടി. ഒന്‍പത്‌ മാസം പ്രായമുള്ള കുട്ടിയും 75വയസുള്ള സ്‌ത്രീയുമാണ്‌ ഇന്നു മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 19 ആയി.
പുനെയില്‍ മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. നാഗ്‌പൂരില്‍ മൂന്നു പേരും മുംബൈയില്‍ രണ്ടുപേരും പൂനെയില്‍ ആറുപേരും ഗുരുതരാവസ്‌ഥയിലാണ്‌. അതിനിടെ കേരളത്തില്‍ എ(എച്ച്‌1 എന്‍1) രോഗലക്ഷണത്തോടെ മൂന്നു പേരെക്കൂടി പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയവരാണ്‌ ഇവര്‍.
എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ രാജ്യത്ത്‌ ഇന്നലെ ആറു പേര്‍ കൂടി മരിച്ചിരുന്നു. ഏറ്റവും അധികം പേര്‍ മരിച്ചത്‌ പുനെയിലാണ്‌-10 പേര്‍. ഇതുകൂടാതെ ഗുജറാത്ത്‌, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേന്ദ്ര ആരോഗ്യ വകുപ്പ്‌ നല്‍കുന്ന കണക്കുപ്രകാരം 119 പേരില്‍ ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ചു. ജമ്മു, നാഗ്‌പൂര്‍, മണിപ്പാല്‍, നാസിക്‌ എന്നിവിടങ്ങളിലും പുതുതായി സ്‌ഥിരീകരിച്ചു. 589 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കേരളത്തില്‍ ഇതുവരെ 55 പേര്‍ക്ക്‌ എച്ച്‌1എന്‍1 രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്‌ അറിയിച്ചു. തിരുവനന്തപുരം , എറണാകുളം ജില്ലകളിലായി ചികില്‍സിച്ച ഡോക്‌ടര്‍മാരുള്‍പ്പെടെ 45 ലേറെപ്പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്‌.

Wednesday, August 12, 2009

പത്മജ മുന്‍ജന്മ ശത്രു: മുരളി

തിരുവനന്തപുരം: മുന്‍ജന്മ ശത്രുവാണ്‌ തന്റെ സഹോദരിയായി ജനിച്ചതെന്ന്‌ കെ മുരളീധരന്‍. താന്‍ കോണ്‍ഗ്രസിലേക്കു മടങ്ങി വരുന്നതില്‍ കെ കരുണാകരന്‌ താല്‍പര്യമുണ്ടങ്കിലും സഹോദരി പത്മജയ്‌ക്കുള്ള എതിര്‍പ്പിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുരളി.
മൂന്നു രൂപ വരുന്ന കോണ്‍ഗ്രസ്‌ അംഗത്വം തനിക്കു നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. എന്‍ സി പി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. താന്‍ മനസുകൊണ്ട്‌ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞെന്നും, കോണ്‍ഗ്രസിലേക്കു മടങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും മുളീധരന്‍ അറിയിച്ചു.

പിണറായിയുടെ റിട്ട്‌ മടക്കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിയുടെ നടപടിക്കെതിരെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി സുപ്രീം കോടതി രജിസ്‌ട്രി മടക്കി. കേസ്‌ സിവിലാണോ ക്രിമിനലാണോ എന്ന്‌ വ്യക്‌തമാക്കി 14 ദിവസത്തിനകം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ പിണറായിയുടെ അഭിഭാഷകനോട്‌ രജിസ്‌ട്രി നിര്‍ദേശിച്ചിട്ടുണ്ട്‌.
പ്രോസിക്യൂഷന്‌ അനുമതി നല്‍കി കഴിഞ്ഞ ജൂണ്‍ ഏഴിന്‌ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക,പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 10 ന്‌ സി ബി ഐ ഫയല്‍ ചെയ്‌ത കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ്‌ പിണറായി സുപ്രീം കോടതിയെ സമീപിച്ചത്‌. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷി.പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ്‌ റിട്ട്‌ ഫയല്‍ ചെയ്‌തിരുന്നത്‌.

പന്നിപ്പനി: മരണം 17 ആയി

ന്യൂഡല്‍ഹി: രാജ്യത്ത്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. പൂനെയില്‍ 48 വയസുള്ള ഡ്രൈവറാണ്‌ അവസാനം മരിച്ചത്‌. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ഡോ. രൂപേഷ്‌ ഗംഗൂര്‍ഡേയും പുനെയില്‍ സാസൂണ്‍ ആശുപത്രിയില്‍ ആറുവയസുകാരിയും 29ക ാരിയായ യുവതിയും ഇന്ന്‌ രാവിലെ മരിച്ചിരുന്നു.
രാജ്യത്ത്‌ 850 പേര്‍ക്ക്‌ പന്നിപ്പിന ബാധിച്ചതായി സ്‌ഥിരീകരിച്ചു. പുനെയില്‍ രോഗം സ്‌ഥരീകരിച്ചവരില്‍ നാലുപേരുടെ
നില ഗുരുതരമാണ്‌.
കൂടുതല്‍ പ്രതിരോധ മരുന്നും പരിശോധനാ കിറ്റുകളും ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ മരുന്നു ലഭിക്കുകയൂള്ളൂ എന്ന്‌ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ വ്യക്‌തമാക്കി.
നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഒഫ്‌ കമ്യൂണിക്കബിള്‍ ഡീസിസിലെ ഒരു സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. ബാംഗ്ലൂരിലും രോഗഭീഷണിയുണ്ട്‌.

Tuesday, August 11, 2009

തിരുവനന്തപുരത്തും പന്നിപ്പനി മരണം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ ലൂക്കോസാണ്‌ മരിച്ചത്‌. യു എസില്‍ നിന്ന്‌ ചെന്നൈ വഴി നാട്ടിലെത്തിയ 35 കാരനായ ഇയാള്‍ ഒരാഴ്‌ചയായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ്‌ ഇയാളുടെ നില ഗുരുതരമായത്‌.
വൈകുന്നേരം കര്‍ണാടകയിലും എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ ഒരു സ്‌ത്രീയാണ്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചത്‌.

പന്നിപ്പനി: മരണം 10 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്‌1 എന്‍1 പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. മുംബൈയിലും ഗുജറാത്തിലുമാണ്‌ ഇന്നു പനി മരണങ്ങള്‍ ഉണ്ടായത്‌. മുംബൈയിലെ നൂര്‍ ആശുപത്രിയില്‍ വാഴ്‌സിയ ഷാഹിദ (63) എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. ഗുജറാത്തിലെ വഡോദരയിലാണ്‌ മറ്റൊരു മരണം. ഏഴു വയസുകാരിയായ ആര്യ എന്ന പെണ്‍കുട്ടിയാണ്‌ വഡോദരയില്‍ മരിച്ചത്‌. എസ്‌ എസ്‌ ജി ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്‌ചമുമ്പാണ്‌ ആര്യയെ ഇവിടെ പ്രവേശിപ്പിച്ചത്‌. എച്ച്‌1 എന്‍1 പനി വ്യാപകമായതോടെ മുംബൈയിലെ 1200 സ്‌കൂളുകള്‍ എട്ടു ദിവസത്തേക്ക്‌ അടച്ചിട്ടു.

സൂ കിയുടെ വീട്ടുതടങ്കല്‍ 1.5 വര്‍ഷം നീട്ടി

യാങ്കൂണ്‍: വീട്ടുതടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്‌ സാന്‍ സൂ കിയുടെ വീട്ടുതടങ്കല്‍ 18 മാസംകൂടി നീട്ടി. സൂ കി യാങ്കൂണില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ അമേരിക്കക്കാരനായ ജോണ്‍ യെറ്റൗ, ഇന്‍യ കായല്‍നീന്തി അവരുടെ വസതിയില്‍ എത്തി രണ്ടുദിവസം താമസിച്ചുവെന്ന കേസിലാണു 18 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചത്‌.
കഴിഞ്ഞ 13 വര്‍ഷമായി സൂ കി വീട്ടുതടങ്കലിലാണ്‌. തടങ്കല്‍ച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ്‌ അവരെ യാങ്കൂണിലെ സിയീന്‍ ജയിലില്‍ അടച്ചത്‌. മറ്റു മൂന്നു പ്രതികള്‍ക്കെതിരായ കേസുകള്‍ തുടരുകയാണ്‌. വിചാരണ സമയത്തു മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

എച്ച്‌ എം ടി ഭൂമി ഇടപാടിന്‌ ഹൈകോടതിയുടെ അംഗീകാരം

കൊച്ചി: വിവാദ എച്ച്‌ എം ടി ഭൂമി വില്‍പ്പന ഹൈക്കോടതി ശരിവച്ചു. ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ്‌ ഭൂമി വില്‍പ്പന കോടതി ശരിവച്ചത്‌. സംസ്‌ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയാണ്‌ പ്രധാനം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നും കോടതി വിധിയില്‍ പ്രത്യാശിച്ചു.
സ്‌റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.
ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്കുള്ള അവകാശത്തിനും പുനര്‍വാദത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ട്‌. മുന്‍ ചീഫ്‌ ജസ്‌റ്റിസിനു സുപ്രീംകോടതിയിലേക്കു സ്‌ഥാനക്കയറ്റം ലഭിച്ചതിനാലാണു കേസില്‍ പുനര്‍വാദം വേണ്ടി വന്നത്‌.

എച്ച്‌ എം ടി ക്കു വേണ്ടി 1972 ല്‍ 781.50 ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 1991 ജൂലൈ 29 ന്‌ ഉപാധികളോടെ എച്ച്‌ എം ടി ഭൂമിയെ സര്‍ക്കാര്‍ ഒഴിവാക്കി. പ്രസ്‌തുത തീയതി മുതല്‍ നാലു വര്‍ഷത്തിനകം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്നായിരുന്നു പ്രധാന നിബന്ധന.

ഈ നിബന്ധന എച്ച്‌ എം ടി പാലിക്കാത്തതിനാല്‍ കമ്പനിയുടെ 400 ഏക്കര്‍ ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതില്‍ 350 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ സൗജന്യമായി നല്‍കാനും ബാക്കി 50 ഏക്കര്‍ സംസ്‌ഥാന ഭവന നിര്‍മാണ ബോര്‍ഡിനു വ്യവസായ ടൗണ്‍ഷിപ്പ്‌ സ്‌ഥാപിക്കാന്‍ നല്‍കാനുമായിരുന്നു തീരുമാനം. 1995 ഓഗസ്‌റ്റ്‌ 28 ന്‌ ഉണ്ടായ പ്രസ്‌തുത തീരുമാനത്തിനെതിരെ എച്ച്‌ എം ടി ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.

ഹര്‍ജി പരിഗണനയിലിരിക്കെ 100 ഏക്കര്‍ ഭൂമി തങ്ങളുടെ ഇഷ്‌ടത്തിന്‌ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ 300 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കാമെന്ന നിര്‍ദേശം എച്ച്‌ എം ടി മുന്നോട്ടു വച്ചു. അവരുടെ നിര്‍ദേശം പരിഗണിച്ച സര്‍ക്കാര്‍ 100 ഏക്കര്‍ കമ്പനിക്ക്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ്‌ 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 100 ഏക്കര്‍ ഭൂമി സ്‌ഥിരമായി ഒഴിവാക്കപ്പെട്ടതെന്ന്‌ സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടെ വ്യവസായ ആവശ്യത്തിനു മാത്രമെ ഭൂമി ഉപയോഗിക്കാവൂ എന്ന മുന്‍നിബന്ധന ഇല്ലാതായെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

നൂറേക്കറില്‍പ്പെട്ട 70 ഏക്കര്‍ ബ്ലൂ സ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതും പ്രസ്‌തുത ഭൂമിയുടെ പോക്കു വരവു നടത്തിയതും ഈ സാഹചര്യത്തില്‍ ശരിയാണെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമ വ്യവസ്‌ഥകളില്‍ നിന്നൊഴിവാക്കപ്പെട്ട ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്ക്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്‌.
ഈ വാദം അംീകരിച്ച ഡിവിഷന്‍ ബഞ്ച്‌ പക്ഷേ ഭൂമി വ്യവസായ ഇതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്‌ക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മരിച്ചു; പന്നിപ്പനി മരണം എട്ട്‌ ആയി

പൂനെ: പന്നിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പൂനെയിലാണ്‌ എ(എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം ഒരു പെണ്‍കുട്ടി മരിച്ചത്‌. ഇതോടെ പന്നിപ്പനി ബാധിച്ച രാജ്യത്ത്‌ മരിച്ചവരുടെ എണ്ണം ഏട്ട്‌ ആയി. ഇതില്‍ അഞ്ചുപേരും പൂനെയിലുള്ളവരാണ്‌.
പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശ്രുതി ഗവാഡെ എന്ന പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ്‌ ഇന്ന്‌ പുലച്ചെ മരിച്ചത്‌. മറ്റ്‌ മൂന്ന്‌ രോഗികള്‍കൂടി ഈ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.
ഇന്നലെ ചെന്നൈയില്‍ നാലു വയസുകാരനും പുനെയില്‍ രണ്ടു യുവാക്കളും എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം മരിച്ചിരുന്നു. ചെന്നൈ വേളാച്ചേരി സ്വദേശിയായ യു കെ ജി വിദ്യാര്‍ഥി സഞ്‌ജയ്‌ ബാലകൃഷ്‌ണനാണു (നാല്‌) ദക്ഷിണേന്ത്യയിലെ ആദ്യ ഇര. ആയുര്‍വേദ ഡോക്‌ടര്‍ ബാബാ സാഹെബ്‌ മാനെ (35), ഫാര്‍മസിസ്‌റ്റ്‌ സഞ്‌ജയ്‌ തിലേകര്‍ (35) എന്നിവരാണു ഇന്നലെ പൂനെയില്‍ മരണത്തിന്‌ കീഴടങ്ങിയത്‌.

Monday, August 10, 2009

മുഖ്യമന്ത്രിയില്‍നിന്നും ഐ ടി വകുപ്പ്‌ പിടിച്ചെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനില്‍നിന്നും പ്രസ്‌റ്റീജ്‌ വകുപ്പായ ഐ ടി വകുപ്പ്‌ പിടിച്ചെടുക്കാന്‍ സി പി എം ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. മന്ത്രിസഭയില്‍ പുതുതായി എത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മറയാക്കിയാവും ഈ അനൗദ്യോഗിക തീരുമാനം നടപ്പിലാക്കുക. ഇതോടെ മുഖ്യമന്ത്രിക്കു കീഴില്‍ പ്രധാന വകുപ്പുകളൊന്നും ഇല്ലാതാവും. വ്യവസായ മേഖലയിലെ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തടസം നില്‍ക്കുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ വഴിയൊരുക്കുന്നത്‌.
കടന്നപ്പള്ളി രാമചന്ദ്രന്‌ പുതിയ വകുപ്പ്‌ നല്‍കേണ്ടിവരുന്ന സാഹചരയത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ പുന`സംഘടനയാണ്‌ സി പി എം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്‌. ഇതിന്റെ മറവില്‍ ആകുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ വകുപ്പ്‌ നഷ്ടമാകുന്നത്‌ ആരും ശ്രദ്ധിക്കാതെ പോകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
സി പി ഐയില്‍നിന്നും ഭവനം എടുത്തുമാറ്റി കടന്നപ്പള്ളിക്ക്‌ നല്‍കാനാണ്‌ ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. ഈ തീരുമാനത്തെ സി പി ഐ കണ്ണുമടച്ച്‌ എതിര്‍ക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവരുമ്പോള്‍ സി പി എം സ്വന്തം വകുപ്പുകളിലേതെങ്കിലും വിട്ടുകൊടുക്കേണ്ടിവരും. ഇതിന്റെ പേരില്‍ പുനസംഘടനക്ക്‌ അവസരമൊരുക്കുകയും മുഖ്യമന്ത്രിയുടെ ചിറകുകള്‍ പരിപൂര്‍ണമായി അരിയുകയുമാണ്‌ അവരുടെ ലക്ഷ്യം. തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിനായി ഐ ടി ക്കു പുറമേ നിയമവകുപ്പും പിണറായി പക്ഷം ഏറ്റെടുേത്തക്കും.
വിദ്യാഭ്യാസ വകുപ്പ്‌ പി ജെ ജോസഫിന്‌ നല്‍കാനാണ്‌ പിണറായി പക്ഷം കിണഞ്ഞുശ്രമിക്കുന്നത്‌. ഇടഞ്ഞുനില്‍ക്കുന്ന ക്രൈസ്‌തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു സംബന്ധിച്ച രണ്ടുതവണ ജോസഫുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കറവപശുവായ പി ഡബ്ലു ഡി വകുപ്പു വിട്ടൊരു കളിക്ക്‌ തങ്ങളില്ലെന്ന്‌ ജോസഫ്‌ തീര്‍ത്തുപറഞ്ഞിട്ടുണ്ട്‌. പിണറായി പക്ഷത്തിന്റ കണ്ണും ഈ വകുപ്പില്‍ തന്നെയാണ്‌.

പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ: പിണറായിപക്ഷം വെട്ടില്‍

തിരുവനന്തപുരം: മന്ത്രിയായി പി ജെ ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്‌ സി പി എം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അപകടക്കെണിയാവുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഗവര്‍ണറെ ബഹിഷ്‌കരിച്ച ഔഃദ്യോഗികപക്ഷത്തിനാണ്‌ ഇത്‌ തിരിച്ചടിയാവുന്നത്‌. രാജ്‌ഭവനു മുന്നില്‍ സമരം നടത്തിയവര്‍ ഇനി പറഞ്ഞതൊക്കെ വിഴുങ്ങി ഗവര്‍ണറുമായി വേദി പങ്കിടേണ്ടിവരും.
മന്ത്രിസഭയിലെ രണ്ടാമനും സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടത്തിലാവുന്നത്‌. ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ കുടുതല്‍ താത്‌പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ടൂറിസം അവാര്‍ഡ്‌ ദാനചടങ്ങ്‌ ഇതിന്റെ പേരില്‍ മാറ്റിവയ്‌പ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ്‌ നടക്കേണ്ടിയിരുന്ന ഈ ചടങ്ങിന്റെ പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈമാസം 17 ന്‌ നടക്കുന്ന സത്യപ്രതിജ്ഞാ ചാടങ്ങില്‍നിന്നും മാറി നില്‍ക്കാന്‍ കോടിയേരിക്ക്‌ കഴിയില്ല. മുന്നണിയിലെ ഒരു ഘടകക്ഷിയുടെ പരമോന്നത നേതാവ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതില്‍നിന്നും വിട്ടു നില്‍ക്കുന്നത്‌ പുതിയ ആരോപണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നതിനാലാണിത്‌. അതേസമയം ഭരണഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാനും കോടിയേരിക്ക്‌ കഴിയില്ല.
ഭരണഘടനയോടുള്ള സ്‌നേഹം എന്നു തുടങ്ങിയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ച വിഭാഗത്തേയാണ്‌ കോടിയേരി പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത്‌ എന്നതിനാലാണിത്‌. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുന്ന ദിവസം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോടിയേരിയെ ചിലപ്പോള്‍ കണ്ടെന്നുവരാം.
ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഒഴിവാക്കിയാലും പ്രശ്‌നം തീരില്ല. ജോസ്‌ തെറ്റയിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും ഇതേ പ്രശ്‌നം ഈ നേതാക്കള്‍ അഭിമുഖീകരിക്കേണ്ടിവരും.

പന്നിപ്പനി: മരണം തുടര്‍ക്കഥയാകുന്നു

പൂനെ: എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ ഒരു കുട്ടികൂടി മരിച്ചു. ഇതോടെ പന്നിപ്പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ചെന്നൈ സ്വദേശിയായ നാലുവയസുകാരനുമാണ്‌ ഇന്നു രാവിലെ മരിച്ച രണ്ടാമത്തെയാള്‍. എ(എച്ച്‌1 എന്‍1) രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈയിലെ ആദ്യ മരണമാണ്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ എച്ച്‌ 1 എന്‍ 1 രോഗബാധയെ തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ ഡയാലിസിസ്‌ നടത്തി വരികയായിരുന്നു. കുട്ടിയുടെ 11 വയസുകാരനായ സഹോദരനും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കുട്ടിയുടെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റു രണ്ടു പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചു.
പൂനെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വീണ്ടും പന്നിപ്പനി മരണം; മരിച്ചവര്‍ അഞ്ചായി

പൂനെ: രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ വീണ്ടും മരണം. പൂനെയില്‍ ആയുര്‍വേദ ഡോക്‌ടറാണ്‌ ഇന്ന്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചത്‌. ഇതോടെ ഈ പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ മൂന്ന്‌ മരണങ്ങളും സംഭവിച്ചത്‌ പൂനെയിലാണ്‌.
സാസൂണ്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്‌ടര്‍ ബാബാസാഹിബ്‌ മാനെ (36) ആണു ഇന്ന്‌ മരിച്ചത്‌. പന്നിപ്പനിബാധയെ തുടര്‍ന്ന്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ബാബാസാഹിബ്‌ മാനെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
പൂണെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രോഗം ബാധിച്ച ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ ഇപ്പോഴും അപകടനില തരണം ചെയതിട്ടില്ലെന്ന്‌ അധികൃതര്‍ പറയുന്നു.
പൂനെയില്‍ അധ്യാപകനായ സഞ്‌ജയ്‌ തുകാറാം കോക്‌റെ, ഗുജറാത്തില്‍ വിദേശ ഇന്ത്യാക്കാരനായ പ്രവീണ്‍ പട്ടേല്‍ എന്നിവരാണ്‌്‌ ഇന്നലെ മരിച്ചത്‌. 53 കാരിയായ ഫഹമിത പന്‍വാലയും, 14 വയസുകാരി റീദാ ഷെയ്‌ഖും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ മരിച്ചിരുന്നു. പ്രവീണ്‍ പട്ടേലിന്റെ ഭാര്യയ്‌ക്കും എച്ച്‌ 1 എന്‍ 1 രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Sunday, August 9, 2009

പ്രഭാകരന്‍ ലക്ഷ്യമിട്ടത്‌ വിശാല തമിഴ്‌രാജ്യം: രജപക്‌സെ

കൊളംബോ: ഒരു സമ്പൂര്‍ണ തമിഴ്‌ രാജ്യമായിരുന്നു കൊല്ലപ്പെട്ട എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ലക്ഷ്യമിട്ടതെന്ന്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്‌സെ. ആ സ്വപ്‌നങ്ങള്‍ ശ്രീലങ്കയുടെ അതിര്‍ത്തികള്‍ക്കും അപ്പുറത്തായിരുന്നെന്നും ഒരു ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തമിഴ്‌ ഈഴത്തിന്റെ അനിഷേധ്യ നേതാവാകുകയും തന്റെ സ്വാധീനം രാജ്യത്തിനപ്പുറത്തേക്കു വളര്‍ത്തുകയുമായിരുന്നു പ്രഭാകരന്റെ ലക്ഷ്യം. ഇതിന്‌ ദക്ഷിണേന്ത്യയിലെ ചില ഘടകങ്ങളുടെ സഹായവും പ്രഭാകരന്‌ ലഭിച്ചിരുന്നു.

ശ്രീലങ്ക മാത്രമായിരുന്നു പ്രഭാകരന്റെ സ്വപ്‌നങ്ങളിലെങ്കില്‍ ഇത്രത്തോളം ആധുനിക ആയുധങ്ങള്‍ പ്രഭാകരന്‍ ശേഖരിക്കുമായിരുന്നില്ല. ഇക്കാര്യം സംബന്ധിച്ച്‌ കൂടുതല്‍ വിവരം താമസിയാതെ പുറത്തുവരും. എല്‍ ടി ടി ഇ നേതാവ്‌ കുമാരന്‍ പത്‌മനാഥന്റെ അറസ്‌റ്റ്‌ ലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്‌.
എല്‍ ടി ടി ഇയുടെ ആയുധ ശേഖരണത്തെക്കുറിച്ചും സാമ്പത്തിക ശ്രോതസുകളെക്കുറിച്ചുമുള്ള സുപ്രധാന വെളിപ്പെടുത്തലുകള്‍ക്ക്‌ ഈ അറസ്‌റ്റ്‌ സഹായിക്കും. അതോടെ എല്‍ ടി ടി ഇയുടെ വന്‍രഹസ്യങ്ങളും പുറംലോകമറിയുമെന്നും രജപക്‌സെ പറഞ്ഞു.

Saturday, August 8, 2009

ജനതാദളിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം: എല്‍ ഡി എഫില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ജനതാ ദള്‍ ഗൗഡ വിഭാഗത്തിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലും തീരുമാനമായില്ല. കോണ്‍ഗ്രസ്സ്‌ എസ്സിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനോട്‌ സി പി എം അംഗങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ജനതാദള്‍ ഗൗഡ വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനെ സി.പി.ഐ എതിര്‍ക്കുകയായിരുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വിഷയവും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ സി പി ഐ മുന്നണിയോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്‌തു.
സ്വാശ്രയ കരാര്‍ ആയിരുന്നു മുന്നണിയോഗത്തില്‍ നിറഞ്ഞു നിന്നത്‌. സര്‍ക്കാര്‍ കോളേജുകളിലെ ഫീസ്‌ 10 ശതമാനം വരെ കുറച്ചേക്കുമെന്നും സൂചനയണ്ട്‌.

സഹപ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം അയച്ച ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍

മുംബൈ: ഇ-മെയിലിലൂടെ അശ്ലീല സന്ദേശവും മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും സഹപ്രവര്‍ത്തകയ്‌ക്ക്‌ അയച്ച കേസില്‍ ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍. എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌ ചെന്നൈ ബ്രാഞ്ചിലെ ട്രഷറി മാനേജറായ ദേവന്‍ സാബു (27) വിനെയാണ്‌ മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്‌റ്റു ചെയ്‌തത്‌. ബാങ്കിന്റെ മുംബൈ ശാഖയിലെ 25 കാരിയായ സഹപ്രവര്‍ത്തകയ്‌ക്ക്‌ ഇ-മെയില്‍ മുഖേനെ സാബു അശ്ലീല സന്ദേശം അയച്ചുവെന്നാണ്‌ കേസ്‌. വിവാഹാഭ്യര്‍ത്ഥന യുവതി തള്ളിക്കളഞ്ഞതാണ്‌ സാബുവിനെ അശ്ലീല സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്‌ പറയുന്നു.
സഹപ്രവര്‍ത്തകയ്‌ക്കും അവരുടെ പ്രതിശ്രുത വരനും അശ്ലീല മെയിലും സഹപ്രവര്‍ത്തകയുടെ മോര്‍ഫ്‌ ചെയ്‌ത അശ്ലീല ചിത്രങ്ങളും അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ചെന്നൈയിലെ ഐ പി അഡ്രസ്‌ വിലയിരുത്തിയപ്പോഴാണ്‌ സാബുവിന്റെ പങ്കിനെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ബുധനാഴ്‌ച സാബുവിനെ പോലീസ്‌ അറസ്‌റ്റു ചെയ്യുകയായിരുന്നു.

Friday, August 7, 2009

ഇത്‌ അംബാസമുദ്രം; തിരയില്ല, തീരവും

തെങ്കാശി-തിരുനല്‍വേലി പാതയിലാണ്‌ അംബാസമുദ്രം. അഗസ്ത്യകൂടത്തിന്റെ മറുപുറത്തുള്ള ഒരു മലയോരഗ്രാമം. തീവണ്ടിയിലും ബസ്സിലും എത്തിച്ചേരാം. പശ്ചിമഘട്ടം ഈ ദിക്കില്‍ അറിയപ്പെടുന്നത്‌ 'പൊതിഗൈ' മലകള്‍ എന്നാണ്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ അംബാസമുദ്രവും പാപനാശവും താണ്ടി, ഉള്‍വനങ്ങളിലൂടെ സാഹസികമായി സഞ്ചരിച്ചാണ്‌ അഗസ്ത്യകൂടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

പാപനാശത്ത്‌ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്‌. അഗസ്ത്യഗിരിയില്‍ നിന്നുറവെടുക്കുന്ന താമ്രപര്‍ണ്ണി നദിയിലാണിത്‌. ഒഴിവു ദിനങ്ങളിലാണ്‌ ഇവിടെ എത്തുന്നതെങ്കില്‍, നൂറുക്കണക്കിന്‌ മനുഷ്യര്‍ 'സമൂഹസ്നാനം' ചെയ്യുന്നതാണ്‌ കാണാനാവുക!

അംബാസമുദ്രം ബസ്സ്‌നിലയത്തില്‍ നിന്ന് പാപനാശം ബസ്സ്‌നിലയത്തിലെത്തി, തുടര്‍ന്ന് സ്വകാര്യവാഹനത്തില്‍ പാപനാശം ക്ഷേത്രത്തിനരികിലിറങ്ങാം. ഒരു ചെറിയ അമ്പലമാണ്‌ ഇവിടെയുള്ളത്‌. അഞ്ച്‌-പത്ത്‌ മിനിട്ട്‌ നടന്നാല്‍ വെള്ളച്ചാട്ടമായി.

ആറ്റുതീരത്തു കൂടി മുകളിലേക്കു സഞ്ചരിച്ചെത്തുന്നത്‌ അഗസ്ത്യരുടെ കോവിലില്‍. അവിടെ നിന്നാല്‍ തൊട്ടരികില്‍ 'അഗസ്ത്യ വെള്ളച്ചാട്ടം' കാണാം. നീരൊഴുക്ക്‌ അധികമില്ലാത്തപ്പോഴാണെങ്കില്‍, പാറമുകളിലൂടെ (വളരെ ശ്രദ്ധിക്കണം) ഒരു ഗുഹയ്ക്കുള്ളില്‍ എത്തിച്ചേരാം. രണ്ടറ്റവും തുറന്ന ശിലാപേടകം പോലെ, അത്‌. അതിനുള്ളില്‍, നീര്‍വീഴ്ചയുടെ കുളിര്‍മയില്‍ ലയിച്ച്‌... അങ്ങനെ...

സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

സിഡ്‌നി: ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഓസ്‌ട്രേലിയന്‍ കൊയാല, സാം ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി. ആറുമാസം മുമ്പ്‌ ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട കൊയാല വി?ാഗത്തിലെ ചെറിയ കരടി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ ഓമനയായി മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊയാലയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുകയും സാം എന്ന പേര്‌ നല്‍കി വേണ്ട പരിചരണങ്ങളെല്ലാം നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു.
ആ ദുരന്തത്തില്‍ 173 പേരോളം കൊല്ലപ്പെട്ടിരുന്നു. 2000 വാസസ്ഥലങ്ങള്‍ നശിച്ചു. 75,000 പേര്‍ ?വനരഹിതരായി. എന്നാല്‍ കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട സാം മാസങ്ങള്‍ക്കകം രോഗബാധിതനാകുകയായിരുന്നു. ഓസ്‌ട്രേലിയന്‍ കൊയാലകള്‍ ചത്തൊടുങ്ങുന്നതിന്‌ കാരണമായ ക്‌ളമീഡിയ എന്ന മാരകരോഗമാണ്‌ സാമിനെ കീഴടക്കിയത്‌. തൊലിക്കടിയില്‍ വന്ന മുഴകള്‍ നീക്കം ചെയ്‌തെങ്കിലും രോഗം മൂത്രാശയത്തെയും മറ്റ്‌ ?ാഗങ്ങളെയും ബാധിക്കുകയായിരുന്നു.
കാട്ടുതീക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സാമിന്‌ കുടിക്കാന്‍ കുപ്പിയില്‍ വെളളം നല്‍കുന്ന ചിത്രം കാട്ടുതീയില്‍ നിന്നും രക്ഷപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകളുടെ പ്രതീകമായി വിലയിരുത്തപ്പെട്ടിരുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP