Thursday, July 30, 2009

സാമ്പത്തിക പ്രതിസന്ധി: അമേരിക്കയില്‍ നിയമസഭാ മന്ദിരം വില്‍പ്പനയ്‌ക്ക്‌

വില്‍പ്പനയ്‌ക്കുള്ള ലിസ്‌റ്റില്‍ ജയിലുകളും ആശുപത്രികളും

ഫിനിക്‌സ്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയിലെ അരിസോണ സംസ്ഥാനം പ്രതിനിധി സഭാ, സെനറ്റ്‌ മന്ദിരങ്ങള്‍ മന്ദിരങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു.
ഇക്കാര്യം നിയമസഭാംഗങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യുകയാണ്‌. ഇതു സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
ആദ്യം മന്ദിരങ്ങള്‍ വന്‍ തുകയ്‌ക്ക്‌ വില്‍ക്കുക, എന്നിട്ട്‌ അവ വാങ്ങുന്നവരില്‍നിന്നും ലീസിന്‌ സര്‍ക്കാര്‍ തന്നെ ഈ മന്ദിരങ്ങള്‍ തിരിച്ചെടുക്കുകയെന്ന പദ്ധതിയാണ്‌ ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്‌. സാമ്പത്തിക ഭദ്രത ഉറപ്പാകുന്ന കാലത്ത്‌ ഈ കെട്ടിടങ്ങള്‍ തിരിടെ വാങ്ങാമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വില്‍പ്പന ഈ മന്ദിരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ്‌ വസ്‌തുത. ജയിലുകളുടെയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളും വില്‍പ്പനയ്‌ക്ക വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരത്തുന്നുണ്ട്‌.
കെട്ടിടം വില്‍പനയിലൂടെ 3,675 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കെട്ടിടങ്ങള്‍ ലീസിലെടുക്കാന്‍ ചെലവാക്കേണ്ടത്‌ കിഴിച്ചുള്ള തുകയാണിത്‌. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‌ മനരിടേണ്ടിവരുക 17000 കോടിരൂപയുടെ ബജറ്റ്‌ കമ്മിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ വില്‍ക്കുകയല്ലാതെ മറ്റ്‌ വഴികളില്ലെന്നാണ്‌ അരിസോണ ഭരണകര്‍ത്താക്കളുടെ നിലപാട്‌.

ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കമ്മിഷന്‍ ചെയ്‌തു


കൊല്ലം: സംസ്ഥാനത്തിന്‌ അനുവദിച്ച ഒന്‍പത്‌ തീരദേശ പൊലീസ്‌ സ്റ്റേഷനുകളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പ്രവര്‍ത്തനം ആരംഭിച്ച നീണ്ടകര കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷന്‌ ലഭിച്ച ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കടലില്‍ ഇറക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കടലില്‍ പോകുന്നവര്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും, വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നമ്പരുകളും നല്‍കും. ഇവയില്ലാത്ത യാനങ്ങള്‍ കടലില്‍ ഇറങ്ങില്ലെന്ന്‌ ഉറപ്പുവരുത്തും. തീരദേശ പൊലീസ്‌ സ്റ്റേഷനുകള്‍ക്കാവശ്യമായ ഹൈസ്‌പീഡ്‌ ബോട്ടുകളുടെ നിര്‍മാണം ഗോവയില്‍ നടന്നുവരുന്നു.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്റര്‍സെപ്‌റ്റര്‍ ബോട്ടിന്‌ കെ സി പി `നേത്ര' എന്ന്‌ ആഭ്യന്തരമന്ത്രി നാമകരണം ചെയ്‌തു.
മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഡി ജി പി ജേക്കബ്‌ പുന്നൂസ്‌, തിരുവനന്തപുരം റേഞ്ച്‌ ഐജി എ ഹേമചന്ദ്രന്‍, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ കെ സഞ്‌ജയ്‌കുമാര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി മനോഹരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്‌ളാഗ്‌ ഓഫിനുശേഷം മന്ത്രിമാരും പൊലീസ്‌ ഉദ്യോഗസ്ഥരും ബോട്ടില്‍ യാത്ര ചെയ്‌തു.
ബുള്ളറ്റ്‌പ്രൂഫ്‌ ബോട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറും പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്ററുമായ സിറില്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു. രാത്രിയിലും പകലും കടലില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന ബോട്ട്‌ ഒരിക്കലും വെള്ളത്തില്‍ മുങ്ങിപ്പോവുകയില്ല. 12 ടണ്‍ കേവുഭാരവും 13 മീറ്റര്‍ നീളവുമുള്ള ബോട്ടില്‍ നാല്‌ ജീവനക്കാരുള്‍പ്പെടെ 20 പേര്‍ക്ക്‌ സഞ്ചരിക്കാനാകും. 75 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.
ജി പി എസ്‌ സംവിധാനം, റഡാര്‍, എക്കോസൗണ്ടര്‍ എന്നിവയും അഗ്നിശമനയന്ത്രങ്ങള്‍, ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ബോട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ളതും ബുള്ളറ്റ്‌ പ്രൂഫുമാണിത്‌.
ഗോവ ഷിപ്പ്‌യാര്‍ഡിലാണ്‌ ബോട്ട്‌ നിര്‍മിച്ചത്‌. അയല്‍രാജ്യങ്ങള്‍ക്കൊന്നും ഇത്രയധികം സംവിധാനങ്ങളുള്ള ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ടുകളില്ലെന്നും സിറിള്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു.

സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌

മുംബൈ: സോഫ്‌ട്‌ വെയര്‍ കമ്പനിയായ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതിനാണ്‌ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ഇവര്‍ക്ക്‌ സെബി ആറ്‌ മാസത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്കും വിലക്ക്‌ ബാധകമാക്കിയിട്ടുണ്ട്‌. സെക്യൂരിറ്റി മാര്‍ക്കറ്റിലെ വില്‌പനയിലും വാങ്ങലിലും ഇവര്‍ക്ക്‌ വിലക്കുണ്ട്‌.
ഒപ്‌ടിക്കല ഫൈബര്‍, സോഫ്‌ട്‌ വെയര്‍ ബിസിനസുകള്‍ക്കായി ഒരു അമേരിക്കന്‍ കമ്പനിയുമായി 2001 ജൂലൈയില്‍ കരാറുണ്ടാക്കിയെന്ന്‌ നടത്തിയ പ്രസ്‌താവനയാണ്‌ സ്‌റ്റോക്‌നെറ്റിന്‌ വിനയായത്‌. ഈ പ്രസ്‌താവനയെ സാധൂകരിക്കാന്‍ 2001 ജൂലൈയില്‍തന്നെ നിക്ഷേപകര്‍ക്ക്‌ 20 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ബോംബെ ഓഹരി കമ്പോളത്തില്‍ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്റെ ഓഹരി വില ഉയരുകയും വില്‌പന വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ ഡിവിഡന്റ്‌ പ്രഖ്യാപനം കമ്പനി സെപ്‌തംബറില്‍ പിന്‍വലിക്കുകയും ചെയ്‌തു.ഉപഭോക്താക്കളെ കമ്പളിപ്പിച്ച്‌ കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ്‌ സെബി ഇതിനെ വിലയിരുത്തിയത്‌.

ആഗോള സാമ്പത്തികമാന്ദ്യം എല്‍ ഐ സിക്കു തുണയായി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ അനുഗ്രഹമാവുന്നു. മറ്റ്‌ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം തിരിച്ചടിയായപ്പോള്‍ എല്‍ ഐ സിയുടെ ബിസിനസ്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. പൊതുമേഖലയില്‍ നില്‍ക്കുന്നതുകൊണ്ട്‌ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എല്‍ ഐ സിക്കു കഴിഞ്ഞതാണ്‌ ഈ നേട്ടത്തിനു പിന്നില്‍.
നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ എല്‍ ഐ സിയുടെ ബിസിനസില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്‌. അതേസമയം ഈ കാലയളവില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍നിന്ന്‌ ജനം കൂട്ടായി എല്‍ ഐ സിയിലേക്ക്‌ മാറുന്നുവെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌.
ലൈഫ്‌ ഇന്‍ഷറന്‍സ്‌ മേഖലയില്‍ നേരത്തെ 52 ശതമാനത്തിന്റെ മേല്‍ക്കേയ്‌മയായിരുന്നു നേരത്തേ എല്‍ ഐ സിക്കുണ്ടായിരുന്നത്‌. ബാക്കി 48 ശതമാനം സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുടെ കൈവശവും. ഈ ആനുപാതത്തില്‍ വന്‍ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോള്‍ 62 ശതമാനവും എല്‍ ഐ സിയുടെ കൈയിലാണ്‌. പഴയ പ്രതാപകാലത്തേക്ക്‌ എല്‍ ഐ സി മടങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്‌ിക്കാട്ടുന്നു.
കഴിഞ്ഞ പാദത്തില്‍ എല്ലാ ഇന്‍ഷ്വറന്‍സ്‌ കമ്പനികളും കൂടി ആകെ സമാഹരിച്ചത്‌ 14,456.34 കോടി രൂപയാണ്‌. എന്നാല്‍ ഇതില്‍ 9,028.68 കോടിയും സമാഹരിച്ചത്‌ എല്‍ ഐ സിയാണ്‌. ബാക്കി 5,427.67 കോടിയാണ്‌ മറ്റ്‌ 21 സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുംകൂടി സമാഹരിച്ചത്‌.
ഈ കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനത്തിന്റെ കുറവും സംഭവിച്ചുകഴിഞ്ഞതായും ഐ ആര്‍ ഡി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ സി ഐ സി പ്രുഡന്‍ഷ്യല്‍സിന്റെ വരുമാനം 1590 കോടിയില്‍നിന്നും 807 കോടിയായാണ്‌ കഴിഞ്ഞ പാദത്തില്‍ കുറഞ്ഞത്‌.

Wednesday, July 29, 2009

രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു

മനില: ഫിലിപ്പന്‍സില്‍ രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു. മനിലയിലെ ഫെബെല്ലാ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയാണ്‌ രണ്ട്‌ ശിരസുമായി ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചത്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ കുഞ്ഞിനെ ഇപ്പോള്‍.
കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്ന്‌ ആശുപത്രി വക്താവ്‌ അറിയിച്ചു. പക്ഷേ രണ്ടു തലകളും ഒരു ശരീരത്തില്‍നിന്നു തന്നെയാണെങ്കില്‍ അത്‌ കുട്ടിയുടെ നില അപകടത്തിലാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുകയാണ്‌.
ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു കേസ്‌ കാണുന്നത്‌. സാധാരണ കുട്ടികളെപ്പോലെ ഈ കുഞ്ഞിനും രണ്ട്‌ കൈകളും രണ്ട്‌ കാലുകളുമാണുള്ളത്‌. ഇരട്ടകളുടെ ശരീരം ഒട്ടിചേര്‍ന്നതാണന്നു പറയാനുള്ള ലക്ഷണങ്ങളും കാണുന്നില്ല. ഇതാണ്‌ ആശുപത്രി അധികൃതരെ കുഴക്കുന്നത്‌.
ട്രൈസൈക്കിള്‍ ഡ്രൈവറായ സാല്‍വഡോര്‍ അര്‍ഗാന്‍ഡ- കാറ്ററിയ ദമ്പത്‌ികളുടെ ആറാമത്തെ കുട്ടിയാണിത്‌. ഇവരുടെ കുടുംബത്തില്‍പോലും മുമ്പ്‌ ഒരു ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടില്ല.

മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു

വാഷിംഗ്‌ടണ്‍: മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു. ഇന്റര്‍നെറ്റ്‌ മേഖലയിലെ ഗൂഗിളിന്റെ അതികായകത്വത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇരുവരും കൈകോര്‍ക്കുന്നെതന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പരസ്യങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും സെര്‍ച്ച്‌ എന്‍ജിന്‍ ബിസിനസില്‍ സഹകരിക്കുന്നതിനും ഇരുകമ്പനികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ്‌ സൂചന. കഴിഞ്ഞ കൂറേമാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു.
കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാഹുവിനെ ഏറ്റെടുക്കാനും മൈക്രോസോഫ്‌റ്റ്‌ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയം കാണാതെപോകുകയായിരുന്നു. തുടര്‍ന്നാണ്‌ ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവന്നത്‌.

രാജന്‍ പി ദേവ്‌ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ രാജന്‍ പി. ദേവ്‌ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 6.30 ന്‌ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രക്‌തം ഛര്‍ദിച്ച്‌ അബോധാവസ്‌ഥയിലായതിനെ തുടര്‍ന്നു അദ്ദേഹത്തെ ഞായറാഴ്‌ചയാണ്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികില്‍സയിലായിരുന്നു. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന്‌ കറുകുറ്റയില്‍. ഞായറാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ അങ്കമാലിയിലെ വീട്ടില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ അദ്ദേഹം ബോധരഹിതനാത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കയും പിന്നീട്‌ ലേക്‌ഷോറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍ ആഷമ്മ, ജിബിള്‍ രാജ്‌. സഹോദരി റാണി.
നാടകവേദിയില്‍ കരുത്തുതെളിയിച്ചശേഷമാണ്‌ രാജന്‍പി ദേവ്‌ സിനിമയില്‍ എത്തുന്നത്‌. അവിടെയും അശ്വമേധ്വം തുടര്‍ന്ന അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ചുരുങ്ങിയ കാലംകൊണ്ട്‌ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ്‌ ശ്രദ്ധേയനായി. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന്‌ ജൂബിലി തീയേറ്റേഴ്‌സ്‌ എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്‌.
1954 മെയ്‌ 20 ന്‌ എസ്‌ ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ചു. സെന്റ്‌ മൈക്കിള്‍സ്‌, ചേര്‍ത്തല ഹൈസ്‌കൂള്‍, എസ്‌ എന്‍ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്‌റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്‌. സഞ്ചാരിയാണ്‌ രാജന്‍ പി. ദേവ്‌ ആദ്യം അഭിനയിച്ച ചിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്‌തു.
1984 ലും 86 ലും മികച്ച നാടകനടനുളള സംസ്‌ഥാന അവാര്‍ഡ്‌ രാജന്‍ പി ദേവിനാണ്‌ ലഭിച്ചത്‌. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ്‌ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്ടിച്ചത്‌. ഈ നാടകത്തിലെ കൊച്ചുവാവ ഇന്നും നാടക പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന വേഷമാണ്‌. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചുവാവയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്‌ തിലകനാണ്‌.
അവസാന നാളുകളില്‍ ഇടതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട അവസ്‌ഥയിലായിരുന്നു. ഒന്നരയാഴ്‌ച മുമ്പ്‌ കരള്‍ രോഗത്തെ കുറിച്ച്‌ പരിശോധിക്കുന്നതിന്‌ കൊച്ചിയില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കി. കരള്‍ രോഗത്തെ തുടര്‍ന്ന്‌ നാലു വര്‍ഷമായി മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിച്ചിരുന്നു.

മൈക്കിള്‍ ഷുമാക്കര്‍ തിരിച്ചെത്തുന്നു ?

ലണ്ടന്‍: മുന്‍ലോചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ ഫെറാറിയുടെ ഡ്രൈവറായി തിരിച്ചെത്തുമെന്ന്‌ സൂചന. ഇതിനുള്ള ശ്രമങ്ങള്‍ ഫെറാറി ആരംഭിച്ചുകഴിഞ്ഞു. തലയോട്ടിക്ക്‌ പരിക്കേറ്റ ഫിലിപ്‌ മാസെയ്‌ക്ക്‌ ഫോര്‍മുല വണ്ണിലെ ഈ സീസണ്‍ നഷ്ടമാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ഷുമാക്കറെ വീണ്ടും വളയമേല്‍പ്പിക്കാന്‍ ഫെറാറി ശ്രമിക്കുന്നത്‌.
ഫെറാറിയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ്‌ ഷുമാക്കര്‍ ഇപ്പോള്‍. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്ക്‌ തിരികെ എത്തിയേക്കാമെന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവായ സബിന്‍ കെം വ്യക്തമാക്കിക്കഴിഞ്ഞു. ഓഗസ്‌റ്റ്‌ 23ന്‌ വലന്‍സിയയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിലൂടെയാവും മുന്‍ ലോക ചാമ്പ്യന്‍ തിരിച്ചുവരവെന്നും സൂനചയുണ്ട്‌.
ഹംഗേറിയന്‍ ഗ്രാന്റ്‌പ്രീക്കിടെ ഇടതു കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ മാസെയുടെ മടങ്ങിവരവ്‌ എന്നുണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ മുടന്തുന്ന ഫെറാറിക്ക്‌ പകരം ഡ്രൈവര്‍മാരായ സ്‌പെയിനിന്റെ മാര്‍ക്ക്‌ ജെന്‍കിനെയും ഇറ്റലിയുടെ ലൂക്ക ബാദറെയുമാണ്‌ ആശ്രയിക്കാനുള്ളത്‌.
ജെന്‍ക്‌ 2003-04 സീസണില്‍ വില്യംസിനായി 36 ചാമ്പ്യന്‍ഷിപ്പുകള്‍ മത്സരിച്ചിട്ടുള്ള ഡ്രൈവറാണ്‌. എന്നാല്‍ ആറാം സ്ഥാനത്തിനൊപ്പം പോകാന്‍ ഇതുവരെ ജെന്‍കിനായിട്ടില്ല. രണ്ടാം ഡ്രൈവറായ വാദര്‍ 99 മുതല്‍ ഫെറാറിയുടെ ടെസ്‌റ്റ്‌ ഡ്രൈവറായി തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫോര്‍മുല വണ്‍ മത്സരത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ്‌ ഷുമാക്കറുടെ സാധ്യതകളെക്കുറിച്ച്‌ ഫെറാറി അധികൃതരെ പ്രേരിപ്പിക്കുന്നത്‌.
ഈ സീസണിന്റെ തുടക്കത്തില്‍ ഫെറാറിയുടെ പുതിയ കാര്‍ ടെസ്‌റ്റ്‌ ഡ്രൈവിംഗ്‌ നടത്തിയപ്പോള്‍ മാസെക്ക്‌ പകരം കാറോടിച്ചത്‌ ഷുമാക്കറായിരുന്നു. അദ്ദേഹം എല്ലാ ദിവസവും പരിശീലനം തുടരുന്നതും ഒരു തിരിച്ചുവരവിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചന നല്‍കുന്നുണ്ട്‌.
തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ട്‌ നേരിടുക മാത്രമാണ്‌ ഷുമാക്കര്‍ കഴിഞ്ഞ ദിവസം ചെയ്‌തത്‌. ഏഴു തവണ ലോക ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ഷുമാക്കര്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പന്‍മാറുന്നത്‌ 2006-ലാണ്‌.

Tuesday, July 28, 2009

15 അടി ഉയരത്തില്‍ പെരുംപാമ്പ്‌; ജീവഭയത്തോടെ നാട്ടുകാര്‍


കാട്ടുപന്നിയില്‍നിന്നും രക്ഷപ്പെട്ട്‌ മരത്തില്‍ അഭയംതേടിയ കൂറ്റന്‍ പെരുംപാമ്പ്‌ നാട്ടുകാര്‍ക്ക്‌ ഭീക്ഷണിയാവുന്നു. റാന്നി കരികുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപം പൊന്നമ്പാറ റോഡരികില്‍ വനത്തിനുള്ളിലെ മരത്തിലാണ്‌ പെരുംപാമ്പ്‌ അഭയം േതടിയത്‌. 15 അടി ഉയരത്തില്‍ മരത്തിന്റെ ശിഖരത്തില്‍ പെരുംപാമ്പ്‌ തൂങ്ങിക്കിടക്കുന്നതിനാല്‍ താഴെയുള്ള റോഡിലൂടെ സഞ്ചരിക്കാന്‍ ജനം ഭയപ്പെടുകയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ വനപാലകര്‍ക്ക്‌.

തുര്‍ക്കി തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി

പ്രൊവിഡിന്‍ഷ്യാലസ്‌: തുര്‍ക്കി-കായിക്കോസ്‌ തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി. രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട 113 പേരെ തീരദേശ സേന രക്ഷപെടുത്തി.
ബോട്ടിന്റെ അടിഭാഗം പവിഴപ്പുറ്റില്‍ തട്ടിയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതപ്പെടുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 2 നാണ്‌ അപകടമുണ്ടായത്‌. രണ്ട്‌ പവിഴപ്പുറ്റുകളിലായി അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു രക്ഷപെട്ടവരെല്ലാം.
അനധികൃതമായി കുടിയേറ്റം നടത്തുന്ന ഹെയ്‌തിയന്‍ അഭയാര്‍ഥികളാണ്‌ ബോട്ടിലുണ്ടായിരുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. കായിക്കോസ്‌ ദ്വീപിന്റെ പടിഞ്ഞാറന്‍ കടല്‍പ്രദേശത്ത്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയാണ്‌ അപകടമുണ്ടായത്‌.
200 യാത്രക്കാരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. രാത്രി മുഴുവന്‍ തുടര്‍ന്ന തിരച്ചിലില്‍ ഇനിയും കണ്ടെത്താനാകാത്ത യാത്രക്കാര്‍ തിമിംഗലങ്ങളുടെ പിടിയില്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ തീരദേശ അധികൃതര്‍ അറിയിച്ചു.

ബാങ്ക്‌ നിരക്കുകളില്‍ മാറ്റമില്ല: ആര്‍ ബി ഐ

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ വായ്‌പനയത്തിന്റെ ആദ്യപാദ അവലോകന റിപ്പോര്‍ട്ട്‌ പുറത്തിറക്കി. ബാങ്ക്‌ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക്‌ 4.75 ശതമാനം, റിവേഴ്‌സ്‌ റിപ്പോ 3.25ശതമാനം , സി ആ ര്‍ആര്‍ 5 ശതമാനം എന്നീ നിലകളില്‍ തുടരും.
മുഖ്യ ബാങ്കു നിരക്കുകളില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടാണ്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ചത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും പ്രശ്‌നം പൂര്‍ണമായും അവസാനിക്കാത്തതിനാല്‍ വിവിധ വായ്‌പാ പലിശനിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്ന നടപടികള്‍ വേണ്ടെന്നായിരുന്നു റിസര്‍വ്‌ ബാങ്ക്‌ നിലപാട്‌. മുംബൈയില്‍ നടന്ന യോഗത്തില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു അധ്യക്ഷനായിരുന്നു.

എന്‍ഡവര്‍ ദൗത്യം പൂര്‍ണം; 31 ന്‌ തിരിച്ചെത്തും

വാഷിംഗ്‌ടണ്‍: എന്‍ഡവറിന്റെ ദൗത്യം പൂര്‍ണമായി. ബഹിരാകാശ യാത്രികരെയുകൊണ്ട്‌ എന്‍ഡവര്‍ ഈമാസം 31 ന്‌ ഭൂമിയില്‍ തിരിച്ചെത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ജപ്പാന്റെ കിബോ ലബോറട്ടറിയില്‍ രണ്ടു ക്യാമറകള്‍ കൂടി സ്‌ഥാപിച്ചതോടെയാണ്‌ എന്‍ഡവര്‍ യാത്രികരുടെ അഞ്ചാമത്തെ ബഹിരാകാശ നടത്തവും വിജയകരമായി പര്യവസാനിച്ചത്‌.
നാലുമണിക്കൂര്‍ അന്‍പത്തിനാലു മിനിറ്റുകൊണ്ടാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ക്രിസ്‌ കാസിഡയും മാര്‍ഷ്‌ ബേര്‍ണുമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Monday, July 27, 2009

ചൈനീസ്‌ ചോക്കളേറ്റുകള്‍ക്ക്‌ ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ചോക്കളേറ്റ്‌, ചോക്കളേറ്റ്‌ അനുബന്ധ ഉത്‌പന്നങ്ങള്‍ എന്നിവയ്‌ക്ക്‌ ഇന്ത്യയില്‍ നിേരാധനം ഏര്‍പ്പെടുത്തിയതായി വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പാര്‍ലമെന്റില്‍ അറിയിച്ചു. ചൈനയില്‍നിന്നുള്ള പാല്‍, പാലുത്‌പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ സെപ്‌തംബറില്‍തന്നെ ഇന്ത്യ നിേരാധിച്ചിരുന്നു. ഈ നിരോധനത്തില്‍ ചോക്കളേറ്റ്‌, ചോക്കളേറ്റ്‌ ഉത്‌പന്നങ്ങളെയും ഉള്‍പ്പെടുത്തുകയാണെന്ന്‌ മന്ത്രി പറഞ്ഞു.
മനുഷ്യശരീരത്തിന്‌ ദോഷകരമായ മെലാമൈന്‍ അംശം ചോക്കളേറ്റ്‌ ഉത്‌പന്നങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇക്കാര്യം പരിഗണിച്ചാണ്‌ നിേരാധനം ഏര്‍പ്പെടുത്തുന്നത്‌. ഇതിന്റെ പശ്ചത്തലത്തില്‍ ചൈനയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
ഉയര്‍ന്നതോതില്‍ ലെഡിന്റെ അംശമുള്ള കളിപ്പാട്ടങ്ങളും ചൈനയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന കളിപ്പാട്ടങ്ങളേ ഇന്‌ ഏതു രാജ്യത്തനിന്നായാലും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ.
ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ്‌ ഐഡന്റിഫിക്കേഷന്‍ (ഐ എം ഇ ഐ) നമ്പര്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകളും നിരോധിച്ചിട്ടുണ്ട്‌. ചൈനയില്‍നിന്നും ഇതിനകം ഇറക്കുമതിചെയ്‌ത ഇത്തരം ഫോണുകള്‍ക്കും നിരോധനം ബാധകമാണെന്നും മന്ത്രി ആനന്ദ്‌ ശര്‍മ്മ പാര്‍ലമെന്റിനെ അറിയിച്ചു.

വെട്ടുവാന്‍ കോവില്‍: ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രത്തെക്കുറിച്ച്‌....

``ദൈവത്തിന്റെ സ്വന്തം നാട്‌'' എന്ന്‌ കേരളത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണം കൂടുതല്‍ ചേരുന്നത്‌ ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാടിനു തന്നെയാണ്‌. തമിഴ്‌ജനതയുടെ നിര്‍മ്മിതികള്‍ക്ക്‌ അവരുടെ സംസ്‌കാരവുമായി ഗാഢബന്ധമുണ്ട്‌. അവരുടെ ആത്മാവിഷ്‌കാരം മിഴിവോടെ തിളങ്ങിനില്‍ക്കുന്നത്‌ കരിങ്കല്ലിന്‌ ജീവന്‍ മുളപ്പിക്കുന്ന ശില്‌പകലയിലാണ്‌. തഞ്ചാവൂര്‍, മഹാബലിപുരം, ഗംഗൈകൊണ്ട ചോളപുരം, സിത്താനവാസല്‍, കുണ്ടകോണം, നര്‍ത്താമല, രാമേശ്വരം, കഴുകുമല, അഴഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം ഇത്‌ ദര്‍ശിക്കാനാവും.
ഇത്തരത്തില്‍ ശ്രദ്ധേയമാകേണ്ടതാണ്‌ തൂത്തുക്കുടിയിലെ ഒറ്റക്കല്‍ ക്ഷേത്രമായ വെട്ടുവാന്‍ കോവില്‍. കോവില്‍പ്പട്ടിയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയുള്ള കഴുകുമലയിലാണ്‌ ഈ ശില്‌പസൗദം. ഒരുകാലത്ത്‌ പ്രധാനപ്പെട്ട ജൈനകേന്ദ്രമായിരുന്നു ഇവിടം. കഴുകുമലയിലെ ജൈനാവശിഷ്ടങ്ങള്‍ക്ക്‌ വിളിപ്പാടകലെയാണ്‌ വെട്ടുവാന്‍ കോവില്‍, ഏകശിലയില്‍ കടഞ്ഞെടുത്ത അപൂര്‍ണവും അപൂര്‍വവുമായ ശിവക്ഷേത്രം
മലയുച്ചിയിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. മലയുടെ ഒരുഭാഗം ചതുരാകൃതിയില്‍ മുറിച്ചുമാറ്റി, അതിനു നടവിലുള്ള ഒറ്റക്കല്ലിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. ക്ഷേത്രഗോപുരത്തില്‍തന്നെ ജീവന്‍ തുടിക്കുന്ന ശില്‌പങ്ങള്‍ കാണാം. ശിവ-പാര്‍വതീ ശില്‌പം, സംഗീതവാദകരായ ഭൂതഗണങ്ങള്‍, നന്ദീരൂപങ്ങള്‍, ബ്രഹ്മാവ്‌, നരസിംഹമൂര്‍ത്തി തുടങ്ങിയ ഒട്ടേറെ ശില്‌പങ്ങള്‍.
ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ശില്‌പം മൃദംഗ ദക്ഷിണാമൂര്‍ത്തിയാണ്‌. മൃദംഗവാദകനായ ശിവന്റെ ഈ ശില്‌പം അത്യപൂര്‍വമാണെന്ന്‌ ശി്‌ലപകലയിലെ ഗവേഷകര്‍ പറയുന്നു. ശില്‌പങ്ങളിലൊട്ടാകെ ഒരു സംഗീത സ്‌പര്‍ശം അനുഭവിച്ചറിയാന്‍ ഇവിടെയെത്തുന്നവര്‍ക്കാവും. പാണ്ഡ്യ പാരമ്പര്യത്തിലെ അപൂര്‍വതയായാണ്‌ ഈ നിര്‍മ്മിതിയെ കലാനിരൂപകര്‍ വാഴ്‌ത്തുന്നത്‌.
കോവിലിന്റെ മുകള്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ണമാണ്‌. എന്നാല്‍ ചുവട്ടിലേക്ക്‌ എത്തുമ്പോള്‍ നിര്‍മ്മാണം അപൂര്‍ണമായ നിലയില്‍ കാണപ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠയും നടന്നിട്ടില്ല. അതിനുമുമ്പുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌ ഈ മാന്ത്രിക നിര്‍മ്മിതി.
മലായാളികളുടെ പെരുന്തച്ചന്റെ കഥയ്‌ക്ക്‌ സമാനമായ ഒരു ഉപകഥ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിന്‌ കാരണമായും കേള്‍ക്കുന്നുണ്ട്‌. ക്ഷേത്ര നിര്‍മ്മിതിക്കിടയില്‍ ശില്‌പിയായ പിതാവ്‌ മകനെ വെട്ടിക്കൊന്നുവെന്നാണ്‌ കഥ. എന്നാല്‍ കൊലയ്‌ക്ക്‌ കാരണം ഇന്നും അജ്ഞാതം. അതാണത്രേ ഈ കോവിലിന്‌ വെട്ടുവാന്‍ കോവില്‍ എന്ന്‌ പേരു ലഭിക്കാന്‍ കാരണം.

Sunday, July 26, 2009

ഐ എന്‍ എസ്‌ അരിഹന്ത്‌; ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

വിശാഖപട്ടണം: ഇന്ത്യ നിര്‍മിത ആദ്യ ആണവ അന്തര്‍വാഹിനി ഐ എന്‍ എസ്‌ അരിഹന്ത്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. വിശാഖപട്ടണത്തെ നാവികസേന ആസ്‌ഥാനത്ത്‌ നടന്ന ചടങ്ങിലാണ്‌ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍ പൂജകള്‍ നടത്തി. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ആണവ സാങ്കേതിക രംഗത്ത്‌ ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടമാണ്‌ ഐ എന്‍ എസ്‌ അരിഹന്തിന്റെ സൃഷ്ടി. 2011 ഓടെ മാത്രമെ അരിഹന്ത്‌ പൂര്‍ണമായി പ്രവര്‍ത്തനസജ്‌ജമാകൂ. അപ്പോഴേക്കും കടല്‍ പരീക്ഷണത്തിനു ശേഷം ആയുധങ്ങളും ഘടിപ്പിച്ചിരിക്കും.
അഡ്വാന്‍സ്‌ ടെക്‌നോളജി വെസ്സല്‍ എന്ന പേരില്‍ 80 കളില്‍ അതീവ രഹസ്യമായാണ്‌ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഇതിനകം ഏറെ വിവാദങ്ങളും ഈ അന്തര്‍വാഹിനി ഉയര്‍ത്തിവിട്ടിട്ടുണ്ട്‌.
പദ്ധതിയുമായി ബന്ധപ്പെട്ട ക്യാപ്‌റ്റന്‍ സുബ്ബറാവു വിദേശത്തേക്കുപോകുമ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്‌റ്റിലായതാണ്‌ ആദ്യ വിവാദം. അദ്ദേഹത്തിന്റെ വിചാരണ വര്‍ഷങ്ങള്‍നീണ്ട നിയമയുദ്ധത്തിനാണ്‌ വഴിവച്ചത്‌. ഒടുവില്‍ സുബ്ബറാവുവിനെ കോടതി വെറുതെവിട്ടു. കോടതിയില്‍ സ്വയം കേസ്‌ വാദിക്കാന്‍ വേണ്ടി നിയമം പഠിച്ച സുബ്ബറാവു ഇന്നു മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനാണ്‌.
ഈ പദ്ധതിയെക്കുറിച്ച്‌ ഒരിക്കല്‍ പത്രക്കാരുടെ മുന്നില്‍ പരാമര്‍ശിച്ചത്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ വിഷ്‌ണു ഭാഗവതിനെയും വെട്ടിലാക്കിയിട്ടുണ്ട്‌. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ നാവികസേനയില്‍നിന്ന്‌ അദ്ദേഹം പുറത്താക്കപ്പെടാന്‍ ഒരു കാരണവും ഇതുതന്നെയായിരുന്നു.
9400 ടണ്‍ ഭാരവും 124 മീറ്റര്‍ നീളവുമാണ്‌ അരിഹന്തിനുള്ളത്‌. കടലില്‍ 300 മീറ്റര്‍ വരെ ആഴത്തിലാവും അരിഹന്തിന്റെ പ്രയാണം. ഈ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനിയെ കണ്ടെത്താന്‍ ശത്രുവിന്റെ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ പെട്ടെന്ന്‌ കണ്ടുപിടിക്കാനാവില്ല.
ഒരു മിനിയേച്ചര്‍ ആണവ റിയാക്‌ടറില്‍ നിന്നാണ്‌ അന്തര്‍വാഹിനിക്കു വേണ്ട ഊര്‍ജം ലഭിക്കുന്നത്‌. അന്തര്‍വാഹിനിയിലെ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്‌ദമില്ലാത്തതിനാല്‍ ശത്രുവിന്റെ സെന്‍സറുകള്‍ക്ക്‌ അന്തര്‍വാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികള്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ ആണവോര്‍ജം ഉപയോഗിച്ചായതിനാല്‍ റീചാര്‍ജ്‌ ചെയ്യാനായി കടലിന്റെ ഉപരിതലത്തിലേക്കു കൂടെക്കൂടെ പൊങ്ങിവരേണ്ട ആവശ്യവുമില്ല. നൂറുദിവസം വരെ ഇങ്ങനെ കടലിനടയില്‍ കഴിയാന്‍ ഈ അന്തര്‍വാഹിനിക്കാവും.
15 കൊല്ലംമുന്‍പ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത വെരി ലോ ഫ്രീക്വന്‍സി (വിഎല്‍എഫ്‌) സങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ അന്തര്‍വാഹിനിയും കരയുമായുള്ള വാര്‍ത്താവിനിമയം സാധ്യമാക്കുന്നത്‌. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഡല്‍ഹി ഐഐടിയും നാവികസേനയും ചേര്‍ന്നായിരുന്നു ഈ പദ്ധതി പൂര്‍ത്തിയാക്കിയത്‌.

Saturday, July 25, 2009

ഹാര്‍മിസണ്‍ വിരമിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പ്രമുഖ ബൗളറായ സ്‌റ്റീവ്‌ ഹാര്‍മിസണ്‍ ക്രിക്കറ്റിനോട്‌ വിടപറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഷസ്‌ പരമ്പരയോടെ കളി മതിയാക്കാനാണ്‌ ഹാര്‍മിസണിന്റെ തീരുമാനം.
ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ അവസാനിപ്പിക്കുകയാണെന്ന്‌ ഫ്‌ളിന്റോഫ്‌ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ അദ്ദേഹത്തിന്റെ അടുത്തമിത്രമായ ഹാര്‍മിസണും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്‌.
എന്നാല്‍ ഫ്‌ളിന്റോഫിനെപോലെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍നിന്ന്‌ മാത്രമല്ല ഹാര്‍മിസണ്‍ വിരമിക്കുന്നത്‌. ഏകദിനത്തില്‍നിന്നും ടൊന്റി-20 യില്‍നിന്നുകൂടി വിരമിക്കുകയാണ്‌ അദ്ദേഹം.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 221 വിക്കറ്റുകളാണ്‌ ഹാര്‍മിസണിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ വിക്കറ്റുവേട്ടക്കാരില്‍ 11 ാം സ്ഥാനമാണ്‌ ഹാര്‍മിസണിനുള്ളത്‌. എന്നാല്‍ പരുക്കും സ്ഥിരതയില്ലാത്ത ഫോമും കഴിഞ്ഞ കുറേക്കാലമായി ഹാര്‍മിസണിനെ വലയ്‌ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന 20 ടെസ്‌റ്റുകളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ്‌ ഹാര്‍മിസണ്‌ കളിക്കാന്‍ കഴിഞ്ഞത്‌.

അമേരിക്കക്കാര്‍ക്ക്‌ ഒബാമയെക്കാള്‍ പ്രിയം ജിന്‍ഡാലിനോട്‌

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമയെക്കാളും ജനപ്രീതി ഇന്ത്യന്‍ വംശജന്‌. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഒബാമയെക്കാള്‍ കൂടുതല്‍ ഇഷ്ടം ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനോട്‌.
അഭിപ്രായ സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി തുടരണമെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ജിന്‍ഡാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന്‌ പബ്ലിക്‌ പോളിസി പോളിംഗ്‌ നടത്തിയ അഭിപ്രായ സര്‍വേയില്‍ പെങ്കടുത്ത 55 ശതമാനം പേരും വിലയിരുത്തി. ഒബാമയ്‌ക്കുള്ള പിന്തുണയെക്കാള്‍ 11 ശതമാനം അധികമാണിത്‌.

എയര്‍ ഇന്ത്യയ്‌ക്ക്‌ സര്‍ക്കാര്‍ സഹായം; ജെറ്റ്‌ എയര്‍ ഭീമന്‍ നഷ്ടത്തിലേക്ക്‌

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തിലേക്ക്‌ മൂക്കുകുത്തി വീഴുന്ന എയര്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര ധന, പെട്രോളിയം മന്ത്രാലയങ്ങളോട്‌ ചെലവുചുരുക്കല്‍ പരിശോധനാ സമിതി നിര്‍ദ്ദേശിച്ചു. കാബിനറ്റ്‌ സെക്രട്ടറി കെ എം ച്രന്ദശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗമാണ്‌ ഈ നിര്‍ദ്ദേശം ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍വച്ചത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,200 കോടിയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യയ്‌ക്കുണ്ടായത്‌. ഏകദേശം 250 കോടിയുടെ പ്രതിമാസ നഷ്ടമാണ്‌ നിലവില്‍ എയര്‍ ഇന്ത്യ നേരിടുന്നത്‌. കമ്പനിക്ക്‌ 3000 കോടി രൂപ കുറഞ്ഞ പലിശക്ക്‌ വായ്‌പയായി നല്‍കണമെന്നാണ്‌ ധനമന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്‌. മൂന്നു മാസത്തേക്കുകൂടി പെട്രോള്‍ ക്രെഡിറ്റില്‍ നല്‍കണമെന്നാണ്‌ പെട്രോളിയം മന്ത്രാലയത്തോട്‌ മുന്നില്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

അതേസമയം ജെറ്റ്‌ എയറും കൂടുതല്‍ നഷ്ടത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 225 കോടിയുടെ നഷ്ടമാണ്‌ ജെറ്റ്‌ എയറിനുണ്ടായത്‌. കഴിഞ്ഞവര്‍ഷം ഇതേസമയം 143 കോടിയുടെ ലാഭമാണ്‌ കമ്പനിക്ക്‌ ലഭിച്ചത്‌. ഈവര്‍ഷം ആദ്യപാദത്തിലെ വരുമാനം 2080 കോടിയാണ്‌. 28 ശതമാനം കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌.

ജോണ്‍ റൈറ്റ്‌ വീണ്ടും ഇന്ത്യയിലേക്ക്‌

ഗാംഗുലി നൈറ്റ്‌ റൈഡേഴസ്‌ ക്യാപ്‌ടനാവും

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ജോണ്‍ റൈറ്റ്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തുന്നു. ഐ പി എല്ലില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കോച്ച്‌ ആയാവും ജോണ്‍ റെറ്റ്‌ മടങ്ങിയെത്തുക. ഓസ്‌ട്രേലിയക്കാരനായ ജോണ്‍ ബുക്കാനന്‌ പകരമാണ്‌ റൈറ്റിന്‌ നിയമനം ലഭിക്കുന്നത്‌.
റെററ്റ്‌ എത്തുന്നതോടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌ടന്‍ പദവിയിലേക്ക്‌ സൗരവ്‌ ഗാംഗുലി തിരിച്ചെത്തുമെന്നാണ്‌ സൂചന. റൈറ്റ്‌ കോച്ച്‌ ആയിരുന്ന വേളയില്‍ ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീം ക്യാപ്‌ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടവുമായിരുന്നു അത്‌.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ക്ലബ്‌ ഉടമ ഷാരൂഹ്‌ഖാനും ഗാംഗുലിയും ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുപേരും ഇപ്പോള്‍ ലണ്ടനിലാണ്‌ ഉള്ളത്‌. റെറ്റുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ്‌ സൂചന. നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ഡയറക്ടര്‍ ഓസ്‌ട്രേലിയക്കാരനായ ഡേവ്‌ വാറ്റ്‌മോര്‍, ഡബ്ല്യു വി രാമന്‍, ചന്ദ്രകാന്ത പണ്ഡിറ്റ്‌, പരസ്‌ മാംമ്പ്രേ, പാകിസ്ഥാന്‍കാരനായ റിച്ചാര്‍ഡ്‌ പൈബസ്‌ എന്നിവരും കോച്ചിന്റെ ലിസ്‌റ്റിലുണ്ട്‌.

ഭൂമി പ്രശ്‌നം: ബംഗാളില്‍നിന്ന്‌ ഒരു വന്‍കിട കമ്പനികൂടി പിന്‍മാറുന്നു

കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്ന്‌ ഒരു വന്‍കിടകമ്പനികൂടി പിന്‍വാങ്ങുന്നു. 500 കോടിയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്റെ പദ്ധതിയില്‍നിന്നും ഐ ടി സി ആണ്‌ പിന്‍മാറാന്‍ ഒരുങ്ങുന്നത്‌.
ഭൂമി ഏറ്റെടുക്കല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്നും പിന്‍മാറുന്ന മൂന്നാമത്തെ വന്‍കിട കമ്പനിയാണ്‌ ഐ ടി സി. ആദ്യം ടാറ്റായും പിന്നീട്‌ ഡി എല്‍ എഫും ബംഗാള്‍ ഉപേക്ഷിച്ച മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയിരുന്നു. ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്‌ ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുക്കാന്‍ കഴിയാത്തതാണ്‌ ഐ ടി സിയുടെ മനംമാറ്റത്തിന്‌ കാരണം.
വന്‍കിട കമ്പനികള്‍ക്ക്‌ സംസ്ഥാനത്ത്‌ മുതല്‍മുടക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ മുതല്‍മുടക്കുന്നവരില്‍ ഏറ്റവും കരുത്തരായ കമ്പനിയാണ്‌ ഐ ടി സി.
ഇവിടത്തെ വ്യവസായമേഖലയില്‍ കൂടുതല്‍ തുക മുതല്‍ മുടക്കണമെന്നാണ്‌ കമ്പിയുടെ ആഗ്രഹം. പക്ഷേ അതിന്‌ കഴിയാത്ത സ്ഥിതിയാണ്‌ സംജാതമാകുന്നതെന്നും അദ്ദേഹം പരിഭവിച്ചു. ഹൗറയിലെ സന്‍ക്രയിലില്‍ 40 ഏക്കര്‍ ഭൂമിയാണ്‌ ഭക്ഷ്യസംസ്‌കരണ യൂണിറ്റിനായി ഏറ്റെടുക്കേണ്ടത്‌. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി വെസ്‌റ്റ്‌ ബംഗാള്‍ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‌ തങ്ങള്‍ അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. ഇത്‌ നിരാശാജനകമാണ്‌. ഞങ്ങളുടെ കൈവശം പണമുണ്ട്‌. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെ ആ പണം വ്യവസായ രംഗത്തിറക്കുമെന്നും അദ്ദേഹം ചോദിച്ചു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP