Thursday, July 23, 2009

കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും. സുരേഷ്‌ കുമാര്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അംഗീകരിച്ചു തുടര്‍നടപടിക്കായി ചീഫ്‌ സെക്രട്ടറിക്കുതന്നെ കൈമാറി.
സുമരഷ്‌കുമാര്‍ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ്‌ ചീഫ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍ മുതര്‍ന്ന ഐ എ എസ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിവാദപരമാര്‍ശങ്ങള്‍ സുരേഷിന്‌ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്‌ കെ സുരേഷ്‌കുമാര്‍ പരസ്യ പ്രസ്‌താവന നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ്‌ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

നിര്‍ഭാഗ്യവാനായ `ഭാഗ്യവാന്‍'; ജാക്ക്‌പോട്ട്‌ അടിച്ച നിമിഷം ജയിലായി

ടൊറോന്‍ഡോ: ലോട്ടറി അടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കാന്‍ കഴിയുംമുമ്പേ കാനഡക്കാരന്‍ എത്തിയത്‌ ജയിലില്‍. 44.4 മില്ല്യണ്‍ ഡോളറിന്റെ ജാക്‌പോട്ട്‌ ചെക്ക്‌ കൈയില്‍വാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ചതിന്‌ തൊട്ടുപിറകേയാണ്‌ ഭാഗ്യവാനെ പൊലീസ്‌ കൈവിലങ്ങുകളോടെ ഇരുമ്പഴിക്കുള്ളിലാക്കിയത്‌.
ഇന്ത്യാക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ബ്രാംപടണ്‍ നിവാസിയായ ബാരി ഷെല്‍ (45) ഒരേസമയം ഭാഗ്യത്തിന്റെ മധുരവും നിര്‍ഭാഗ്യത്തിന്റെ കയ്‌പും അനുഭവിച്ചത്‌. 5,000 ഡോളര്‍ മോഷ്ടിച്ചതിനും അനധികൃതമായി സ്വത്ത്‌ സമ്പാധിച്ചതിനും ഇയാള്‍ക്കെതിരെ നേരത്തേ കേസ്‌ ഉണ്ടായിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ 2003 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞദിവസം രാവിലെ പ്രൊവിന്‍ഷ്യല്‍ ഒന്റാറിയോ ലോട്ടറി ആന്‍ഡ്‌ ഗെയ്‌മിംഗ്‌ ആസ്ഥാനത്തെത്തി 4,37,298 ഡോളറിന്റെ (എകദേശം 13 കോടിയിലധികം രൂപ) ചെക്ക്‌ കൈപ്പറ്റിയ ബാരി ഷെല്‍ പുറത്തിറങ്ങി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോഴാണ്‌ പൊലീസ്‌ എത്തിയതും അറസ്‌റ്റ്‌ ചെയ്‌തതും.
തനിക്കെതിരെ വാറന്റുണ്ടെന്നുകേട്ട ബാരി ഷെല്‍ ഒരു നിമിഷം ഞെട്ടിത്തകര്‍ന്നുപോയി. ഇതിനിടെ പൊലീസ്‌ അയാളുടെ കൈകള്‍ പിന്നിലാക്കി വിലങ്ങുവയ്‌ക്കുകയും ചെയ്‌തു. തന്നെ അനുഗ്രഹിച്ചത്‌ ഭാഗ്യദേവതയോ നിര്‍ഭാഗ്യദേവതയോ എന്നറിയാത്ത അവസ്ഥയിലാണ്‌ ഷെല്‍ ഇപ്പോള്‍.

ആദായനികുതി നല്‍കുന്നവരിലും മുന്നില്‍ സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ ഏറ്റവും കുടുതല്‍ ആദായ നികുതി നല്‍കുന്നത്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ആരാധകര്‍ക്കിടയില്‍ പൂതിയ സൂപ്പര്‍താരമായ മഹേന്ദ്രസിംഗ്‌ ധോണിയെ ബഹുദൂരം പിന്നിലാക്കിയാണ്‌ സച്ചിന്‍ മുമ്പിലെത്തിയത്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എട്ട്‌ കോടിയില്‍ കുറയാത്ത തുകയാണ്‌ സച്ചിന്‍ ആദായ നികുതിയായി നല്‍കുന്നത്‌. കഴിഞ്ഞവര്‍ഷം 8.7 കോടിയും അതിനു മുന്‍ വര്‍ഷം 8.1 കോടിയുമാണ്‌ സച്ചിന്‍ ആദായനികുതിയായി നല്‍കിയത്‌.
രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കുതന്നെ. കഴിഞ്ഞവര്‍ഷം 4.7 കോടിരൂപ ധോണി ആദായനികുതിയായി രാജ്യത്തിന്റെ ഖജനാവിന്‌ നല്‍കി.
മൂന്നാം സ്ഥാനത്തുള്ള വിരേന്ദന്‍ സേവാഗ്‌ 3.4 കോടിയും നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ വൈസ്‌ക്യാപ്‌ടന്‍ യുവരാജ്‌ സിംഗ്‌ 2.6 കോടിയും ആദായ നികുതിപ്പണമായി നല്‍കി. വെറ്ററന്‍ രാഹുല്‍ദ്രാവിഡ്‌ ആണ്‌ അഞ്ചാം സ്ഥാനത്ത്‌. 2.4 കോടിയാണ്‌ ദ്രാവിഡിന്റെ സംഭാവന.

പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു

ധാക്ക: ബംഗ്ലദേശില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു. ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌ മരിച്ചത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌
കോമില ജില്ലയിലെ റിഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച പാരസെറ്റാമോള്‍ ഗുളികയാണ്‌ കുട്ടികള്‍ കഴിച്ചത്‌. ഈ കമ്പനി സര്‍ക്കാര്‍ പൂട്ടി മുദ്രവച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ റിഡ്‌ കമ്പനി അവരുടെ എല്ലാ ഉല്‍പന്നങ്ങളും വിപണിയില്‍ നിന്നു പിന്‍വലിച്ചു. എന്നാല്‍ അപകടരമായ ഒന്നും ഗുളികയില്‍ ചേര്‍ത്തിരുന്നില്ലെന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.

മൈക്കല്‍ ജാക്‌സന്റെ ഡോക്ടറുടെ വീട്ടില്‍ റെയ്‌ഡ്‌

ലോസ്‌ഏഞ്ചല്‍സ്‌: മൈക്കല്‍ ജാക്‌സന്റെ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറേയുടെ ഹൂസ്‌റ്റണിലെ ഓഫിസില്‍ റെയ്‌ഡ്‌. മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
ടെക്‌സസിലെയും ഹൂസ്‌റ്റണിലെയും ആംസ്‌ട്രോങ്‌ മെഡിക്കല്‍ ക്ലിനിക്കിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. അമിതമായ രീതിയില്‍ മരുന്നുകളുടെ
ഉപയോഗമാണ്‌ ജാക്‌സന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന സംശയം ബലപ്പെട്ടിരിക്കുന്നതിനിടെയാണ്‌ റെയ്‌ഡ്‌.
അതേസമയം, 50 കാരനായ മൈക്കല്‍ ജാക്‌സന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്‌. മരണ സമയത്ത്‌ ഡോക്‌ടര്‍ മുറേ മൈക്കല്‍ ജാക്‌സന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ്‌ കരുതുന്നത്‌. മൈക്കല്‍ ജാക്‌സനെ അവസാനമായി ജീവനോടെ കണ്ടതും ഡോക്‌ടറാണെന്നു കരുതുന്നു.

സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത

ഇസ്‌ലാമാബാദ്‌: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ മകന്‍ സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ആദ്യം പാക്കിസ്‌ഥാനില്‍ നടന്ന യു എസ്‌ മിസൈല്‍ ആക്രമണത്തിലാണ്‌ സാദ്‌ കൊല്ലപ്പെട്ടതെന്ന്‌ യു എസ്‌ നാഷണല്‍ പബ്ലിക്‌ റേഡിയോ അറിയിച്ചു. പേരു വെളിപ്പെടുത്താത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റേഡിയോ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്‌.
എന്നാല്‍ വാര്‍ത്തയ്‌ക്ക്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. നേരത്തേ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു സാദ്‌ ബിന്‍ ലാദന്‍. ഇറാനില്‍നിന്നും സാദ്‌ കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്‌ഥാനില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ യു എസ്‌ 50 മിസൈല്‍ ആക്രമണങ്ങളാണ്‌ പാക്കിസ്‌ഥാനിലെ തീവ്രവാദ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തിയത്‌. ഉന്നത തീവ്രവാദി നേതാക്കള്‍ ഉള്‍പ്പെടെ 470 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകയും ചെയ്‌തു. അതേസമയം അല്‍ ഖായിദയുടെ പ്രധാന പോരാളിയായിരുന്നില്ല സാദ്‌.

Wednesday, July 22, 2009

കാവ്യാ മാധവന്‍ വിവാഹമോചനത്തിന്‌ ?

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കാവ്യാമാധവന്‍ വിവാഹമോചനത്തിന്‌ തയ്യാറെടുക്കുന്നതായി സൂചന. ഏകദേശം ആറ്‌ മാസം നീണ്ടുനിന്ന വിവാഹജീവിതത്തിന്‌ അവസാനമിടാന്‍ കാവ്യ നീക്കം തുടങ്ങിയതായാണ്‌ സൂചനകള്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കുവൈറ്റില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയും കാവ്യാമാധവനും വിവാഹിതരായത്‌. കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തിലാണ്‌ കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്‌. വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടിലായിരുന്നു കാവ്യ താമസിച്ചിരുന്നത്‌.
വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ്‌ വാര്‍ത്ത. വിവാഹമോചനത്തിന്‌ ഒരു വര്‍ഷം വരെ പിരിഞ്ഞു കഴിയേണ്ടതുണ്ടെന്ന ഉപദേശമാണ്‌ അഭിഭാഷകനില്‍ നിന്നും കാവ്യയ്‌ക്ക്‌ ലഭിച്ചതെന്നും അറിയുന്നു. അതേസമയം ജോയിന്റ്‌ പെറ്റിഷനാണെങ്കില്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും ഉപദേശിച്ചിട്ടുണ്ടത്രേ.
കഴിഞ്ഞ ഒരു മാസമായി കാവ്യ സ്വന്തം വീട്ടിലാണ്‌ താമസം. ഈ വാര്‍ത്ത സംബന്ധിച്ച്‌ കാവ്യയുടെ പ്രതികരണം അറിവായിട്ടില്ല. എന്നാല്‍ വിവാഹത്തോടെ കാവ്യ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

മുംബൈ: ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയതോടെ ഓഹരി വിലകള്‍ വീണ്ടും താഴേക്ക്‌. ബി എസ്‌ ഇ സൂചിക 128.52 പോയിന്റ്‌ കുറഞ്ഞ്‌ 15062.49 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 33.15 പോയിന്റ്‌ താഴ്‌ന്ന്‌ 4469.10 പോയിന്റിലുമാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഐ ടി, റിയല്‍റ്റി, പവര്‍ ഓഹരികളാണ്‌ നഷ്‌ടം നേരിട്ടത്‌. 15218 ല്‍ ആരംഭിച്ച ബി എസ്‌ ഇ സൂചിക ഒരുഘട്ടത്തില്‍ 14955 പോയിന്റ്‌ വരെ താഴ്‌ന്നിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ വില 0.9 - 1.33% ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌. ചൈന, ഹോങ്കോങ്‌, സിംഗപ്പൂര്‍ വിപണികള്‍ 0.07-1.64% വിലയിടിവു നേരിട്ടപ്പോള്‍
ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 0.21-2.73% വില കൂടി. മുംബൈയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1283 എണ്ണം നേട്ടം കൊയ്‌തു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെ വില കൂടി. ഇടത്തരം ഓഹരി വിഭാഗം 0.19 ശതമാനവും, ചെറുകിട വിഭാഗം 0.24 ശതമാനവും കുറഞ്ഞു. നേട്ടം കൊയ്‌തവ (ശതമാനത്തില്‍) മെറ്റല്‍ (1.25), ഓട്ടമൊബീല്‍ (0.11), നഷ്‌ടം നേരിട്ടവ: എഫ്‌എംസിജി (0.85), ഐടി (1.74), പവര്‍ (1.7), പിഎസ്‌യു (1.4), ബാങ്കെക്‌സ്‌ (1.39), റിയല്‍റ്റി (1.23).

എയര്‍ ഇന്ത്യയില്‍ അഴിച്ചുപണി ഒരു മാസത്തിനകം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു മാസത്തിനകം അഴിച്ചുപണി ഉണ്ടാകുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നഷ്ടത്തില്‍നിന്ന്‌ കരകയാറാന്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശൈലി മാറ്റുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരു പരിധിക്കപ്പുറം സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ നഷ്ടം മറികടക്കാന്‍ സംഘടനാപരമായും സാമ്പത്തികമായുമുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വ്യോമയാന മേഖലയെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡിലേക്ക്‌ സാംപ്രിട്രോഡ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവരുമെന്ന്‌ നേരേത്ത സുചനകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടകുമെന്നും മന്ത്രി ഇന്ന്‌ സൂചിപ്പിച്ചു.

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കാരന്‍ നടന്നു നേടിയത്‌ 90,000 പൗണ്ട്‌

ലണ്ടന്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി ഇന്ത്യാക്കാരനായ 73 കാരന്‍ നടന്നുനേടിയത്‌ 90,000 പൗണ്ട്‌. ഗവേഷണത്തിനുള്ള ധനശേഖരണാര്‍ത്ഥം 800 കിലോമീറ്റര്‍ നടന്നാണ്‌ ബോബി ഗ്രേവാള്‍ എന്നറിയപ്പെടുന്ന ബല്‍വന്ത്‌ സിംഗ്‌ ഗ്രേവാള്‍ 90,000 പൗണ്ട്‌ സ്വരൂപിച്ചത്‌. ഈ തുക കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലെ സെന്റ്‌ മാര്‍ക്‌സ്‌ ഹോസ്‌പിറ്റല്‍ ഫൗണ്ടേഷന്‌ കൈമാറുകയും ചെയ്‌തു.
പഞ്ചാബ്‌ സ്വദേശിയായ ഗ്രേവാള്‍ 1958 ലാണ്‌ ബ്രിട്ടനിലേക്ക്‌ കുടിയേറിയത്‌. ഇതാദ്യമായല്ല ഗ്രേവാള്‍ നടന്നു ഫണ്ട്‌ പിരിക്കുന്നത്‌. മുമ്പൊരിക്കല്‍ സ്‌കോട്ടിഷ്‌ പാര്‍ലമെന്റ്‌ മുതല്‍ ലണ്ടനിലെ ഹൗസ്‌ ഓഫ്‌ കോമണ്‍വരെ നടന്ന്‌ 80,000 പൗണ്ട്‌ സ്വരൂപിച്ച്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേവാള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യയിലും ഇത്തരത്തില്‍ അദ്ദേഹം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌. അമൃതസ്വര്‍ മുതല്‍ കന്യാകുമാരിവരെ നടന്ന അദ്ദേഹം അന്ന്‌ 50,000 പൗണ്ടാണ്‌ സ്വരൂപിച്ചത്‌. അന്ന്‌ 2,500 മൈലാണ്‌ അദ്ദേഹം പിന്നിട്ടത്‌.
തനിക്ക്‌ എവറസ്‌റ്റ്‌ കീഴടക്കിയ സന്തോഷമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ഗ്രേവാള്‍ പറയുന്നു. സഹാറ മരുഭൂമിയിലൂടെ മൊറാക്കോ മുതല്‍ ഈജിപ്‌റ്റ്‌ വരെയും പിന്നീട്‌ അന്റാര്‍ടിക്‌ വരെയും നടന്ന്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ പൗണ്ട്‌ സ്വരൂപിക്കണമെന്നാണ്‌ ഗ്രേവാളിന്റെ പുതിയ ആഗ്രഹം.

പന്നിപ്പനി ബാധിതര്‍ 1.50 ലക്ഷമാകുന്നു

ജനീവ: ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1.50 ലക്ഷം ആകുന്നു. ഈ രോഗം ബാധിച്ച്‌ ഇതിനകം മരിച്ചവരുടെ എണ്ണം 700 ആയിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം ഇനിയും പടര്‍ന്നുപിടിക്കാനാണ്‌ സാധ്യതയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പനിബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്‌. കഴിഞ്ഞദിവസം മാത്രം ലോകത്താകമാനം 2,300 പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മൈക്കല്‍ ജാക്‌സന്റെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ സോണിക്ക്‌

ലോസ്‌ ആഞ്‌ജലസ്‌: മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീതരംഗത്ത്‌ ശക്തമായ തിരിച്ചു വരവ്‌ ലക്ഷ്യമിട്ട്‌ രൂപപ്പെടുത്തിയ ദിസ്‌ ഈസ്‌ ഇറ്റ്‌ എന്ന സംഗീതപരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ വിതരണം ചെയ്യുവാനുള്ള അവകാശം സോണി കോര്‍പറേഷന്‍ നേടി. അഞ്ച്‌ കോടി അമേരിക്കന്‍ ഡോളറിനാണ്‌ സോണി അവകാശം നേടിയിരിക്കുന്നത്‌.
പാരമൗണ്ട്‌, യൂണിവേഴ്‌സല്‍ തുടങ്ങിയ സ്റ്റുഡിയോകള്‍ റിഹേഴ്‌സലിന്റെ രംഗങ്ങള്‍ അല്‍പാല്‍പ്പമായി പുറത്തു വിടാന്‍ തുടങ്ങിയതോടെയാണ്‌ സോണി വന്‍ തുകയ്‌ക്ക്‌ സംഗീതപരിപാടിയുടെ വിതരണാവകാശം കരസ്ഥമാക്കിയത്‌.
സോണീ മൂവീസ്‌ മൈക്കല്‍ ജാക്‌സന്റെ സംഗീതപരിപാടികളുടെ സംപോണ്‍സറായ എ ഇ ജി ലൈവുമായി ചേര്‍ന്ന്‌ ജാക്‌സണെക്കുറിച്ച്‌ ചിത്രം നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌. ജാക്‌സന്റെ ആകസ്‌മിക മരണം കമ്പനിക്ക്‌ വന്‍സാമ്പത്തിക നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.
ദിസ്‌ ഈസ്‌ ഇറ്റ്‌ സംഗീത പരിപാടിയുടെ തയ്യാറെടുപ്പിനായി മുടക്കിയ പണം സിനിമയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.

ആകാശവിസ്‌മയമൊരുക്കി സൂര്യഗ്രഹണം

തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന്‌ ലോകം ഇന്ന്‌ പുലര്‍ച്ചെ സാക്ഷ്യം വഹിച്ചു. രാവിലെ 5.30 തുടങ്ങിയ സൂര്യഗ്രഹണം 7.15 വരെ ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം ആറു മിനിറ്റ്‌ 39 സെക്കന്റ്‌ നീണ്ടുനിന്നു.
വാരണാസി, സൂററ്റ്‌, അലഹബാദ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാനായി. കേരളത്തില്‍ ഗ്രഹണം ഭാഗികമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി. എന്നാല്‍ പലയിടങ്ങളിലും മേഘങ്ങള്‍ തടസം സൃഷ്‌ടിച്ചത്‌ ഗ്രഹണം കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി. ഇന്ത്യയില്‍ ഗ്രഹണത്തിന്റെ പൂര്‍ണപ്രഭാവം അനുഭവപ്പെടുന്ന ബീഹാറിലെ താരേഗ്നയില്‍ മേഘങ്ങള്‍ കാഴ്‌ചയ്‌ക്കു തടസം സൃഷ്‌ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങളാണു ഗ്രഹണം കാണാന്‍ താരേഗ്നയില്‍ എത്തിയിരുന്നത്‌.
പുലര്‍ച്ചെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ സൂറത്തിനടുത്തുനിന്നാരംഭിച്ച ഗ്രഹണം ഉജ്‌ജയിന്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, സാഗര്‍, ജബല്‍പ്പൂര്‍, വാരാണസി, അലഹാബാദ്‌, ഗയ, പട്‌ന, ഭഗല്‍പ്പൂര്‍, ജല്‍പായ്‌ഗുഡി, ഗുവാഹത്തി എന്നീ പ്രദേശങ്ങളില്‍ക്കൂടി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്‌ അതിര്‍ത്തി വഴി ചൈനയിലേക്കു നീങ്ങി.
ചൈന കടന്നു ജാപ്പനീസ്‌ ദ്വീപസമൂഹങ്ങള്‍ക്കരികില്‍ കൂടി പസഫിക്‌ സമുദ്രത്തില്‍ പ്രവേശിച്ച്‌ താഹിദി ദ്വീപിനു വടക്കു കിഴക്ക്‌ അവസാനിച്ചു.

Tuesday, July 21, 2009

16 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം കാമിതാക്കളെ കൂട്ടിയോജിപ്പിച്ചു

ലണ്ടന്‍: പതിനാറുവര്‍ഷമായി പിരിഞ്ഞിരുന്ന കമിതാക്കളുടെ പുനസംഗമത്തിന്‌ കാമുകിക്ക്‌ ഒന്നര ദശകം വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി. ബ്രട്ടീഷുകാരനായ സ്‌റ്റീവ്‌ സ്‌മിത്തിനാണ്‌ തന്റെ മുന്‍ കാമുകിയായ സ്‌പാനിഷ്‌ സ്വദേശിയെ ജീവിതത്തിലേക്ക്‌ തിരികെ ലഭിച്ചത്‌.
സ്‌റ്റീവ്‌ സ്‌മിത്തും കാര്‍മെന്‍ റൂയിസ്‌ പെരസും പ്രണയത്തിലേക്ക്‌ വഴുതിവീഴുന്നത്‌ മധുരപ്പതിനേഴിന്റെ പടിവാതില്‍ക്കല്‍വച്ചാണ്‌. ഇപ്പോള്‍ രണ്ടുപേര്‍ക്കും വയസ്‌ 42. സൗത്ത്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ബ്രിസ്‌ഹാമില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സ്‌റ്റുഡന്റായി എത്തിയതായിരുന്നു കാര്‍മെന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹനിശ്ചയത്തില്‍വരെ എത്തിയതുമായിരുന്നു.
സ്വന്തമായി ഒരു ഷോപ്പ്‌ നടത്തുന്നതിന്‌ കാര്‍മെന്‍ ഫ്രാന്‍സിലേക്ക്‌ പറന്നതോടെയാണ്‌ ഇവരുടെ പ്രണയജീവിതത്തിന്‌ തിരശീല വീണത്‌. പിന്നീട്‌ കാര്‍മെനെക്കുറിച്ച്‌ സ്‌മിത്തിന്‌ അറിവൊന്നുമില്ലായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം കാര്‍മെനിന്റെ സ്‌പെയിനിലെ വീട്ടിലേക്ക്‌ സ്‌റ്റീവ്‌ സ്‌മിത്ത്‌ അയച്ച പ്രണയലേഖനമാണ്‌ ഇപ്പോള്‍ ഇവരുടെ പുനസമാഗമത്തിന്‌ വഴിയൊരുക്കിയത്‌. കാര്‍മെനിന്റെ മാതാവ്‌ ആ കത്ത്‌ അശ്രദ്ധമായി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ വിറക്‌ മുറിക്കുള്ളിലായിപ്പോയ കത്ത്‌ ആരും ശ്രദ്ധിച്ചതുമില്ല.
അടുത്തിടെ വീട്‌ പുതുക്കിപ്പണിയാനായി വൃത്തിയാക്കിയപ്പോഴാണ്‌ വിറകുകൂട്ടത്തിനിടയില്‍നിന്നും കത്ത്‌ കാര്‍മെനിന്‌ ലഭിച്ചത്‌. പൊട്ടിച്ചുവായിച്ച കാര്‍മെനിന്‌ പിന്നീട്‌ സ്‌മിത്തിനെ ഫോണ്‍ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. പലതവണ റിസീവര്‍ എടുത്തശേഷം തിരിച്ചുവച്ച കാര്‍മെന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണ്‍ കിട്ടേണ്ട താമസം സ്‌മിത്ത്‌ സ്‌പെയിനിലേക്ക്‌ വിമാനം കയറി. വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒടിയടുത്ത്‌ ആലിംഗനം ചെയ്‌തു. പിന്നീട്‌ വിമാനത്താവളത്തിലുണ്ടായിരുന്നവരെ സാക്ഷിനിര്‍ത്തി മിനിട്ടുകള്‍ നീണ്ട ഒരു ചുടുചുമ്പനവും. അടുത്ത ദിവസംതന്നെ പള്ളിയിലെത്തി വിവാഹിതരായ ഇരുവരും ഒരുമിച്ചു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌

ഇന്നലത്തെ ആവേശവുമായി രാവിലെ ആരംഭിച്ച ഓഹരി വിപണി ക്ലോസ്‌ ചെയ്‌തത്‌ നഷ്ടത്തിലാണ്‌. ഒരു ഘട്ടത്തില്‍ 15,000 പോയിന്റിനും താഴേപോയ വിപണി വ്യാപാരം അവസനിച്ചപ്പോള്‍ വീണ്ടും 15,000 നുമുകളില്‍ എത്തിയതാണ്‌ ഏക ആശ്വാസം.
ഐ ടി ഓഹരികളിലെ പ്രൊഫിറ്റ്‌ ബുക്കിങ്ങിനെ തുടര്‍ന്നാണ്‌ ഓഹരി സൂചികകളില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 128 പോയിന്റും നിഫ്‌റ്റി 33 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി.
രാവിലെ 15,218.83 പോയിന്റിലാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ 14,955 പോയിന്റ്‌ വരെ ഇടിഞ്ഞ സൂചിക ഒടുവില്‍ 128.52 പോയിന്റിന്റെ നഷ്ടത്തോടെ 15,062.49 ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
4,501 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്‌റ്റി 4,469.10 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 4,524 പോയിന്റു വരെ ഉയര്‍ന്ന ശേഷമാണ്‌ നിഫ്‌റ്റി നഷ്‌ടത്തില്‍ വ്യാപാരം നിര്‍ത്തിയത്‌.
ഇന്നലെ 16 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ടി സി എസ്‌ അഞ്ചു ശതമാനം ഇടിവു രേഖപ്പെടുത്തി. സുസ്‌ലോണ്‍, മഹീന്ദ്ര, ഗെയ്‌ല്‍ തുടങ്ങിയ കമ്പനികളും നഷ്‌ടമുണ്ടാക്കി. ഐ ടി, ഊര്‍ജ സൂചികകള്‍ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,718 ഓഹരികളില്‍ 1,343 എണ്ണവും നഷ്‌ടം നേരിട്ടു.

ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചു വിട്ടു. പ്രധാനമന്ത്രി ടാരോ അസോയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അടുത്തമാസം രാജ്യത്ത്‌ തിരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.
ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചു വിടുന്നതിനും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിക്ക്‌ അവകാശമുണ്ട്‌. പാര്‍ലമെന്റിന്റെ അധോസഭയിലേക്ക്‌ ഓഗസ്‌റ്റ്‌ 30 ന്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ്‌ ചരിത്രപരമായിരിക്കുമെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. 50 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ ജപ്പാനില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌ഥിതിഗതികള്‍ മാറി മറിയുമെന്നാണ്‌ അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്‌തമാകുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ അധികവും പ്രതിപക്ഷത്തെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയേറ്റിരുന്നു.

എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക നിരക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ പ്രത്യേക യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്ക്‌ 5919 രൂപയാണ്‌ പുതിയ യാത്രാ നിരക്ക്‌. മുംബൈയിലേക്ക്‌ 5399 രൂപയ്‌ക്കും ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ 2679 രൂപയ്‌ക്കും ടിക്കറ്റ്‌ ലഭിക്കും. യാത്രയ്‌ക്ക്‌ മൂന്ന്‌ ദിവസം മുന്‍പ്‌വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ. വരുന്ന സെപ്‌തംബര്‍ 20 വരെ ഈ ആനുകൂല്യം ലഭിക്കും.
യാത്ര മാറ്റിവയ്‌ക്കുന്നതുമൂലം ടിക്കറ്റിന്റെ തീയതി നീട്ടേണ്ടിവരുന്നുവെങ്കില്‍ 750 രൂപ അധികം നല്‍കണം. ഫ്രീക്വന്റ്‌ ഫ്‌ളയര്‍ പ്രോഗ്രാം പോയിന്റുകള്‍ ഈ ടിക്കറ്റുകളില്‍ ലഭിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ആല്‍ബര്‍ട്ടോ ഫുജിമോറിക്ക്‌ 7.5 വര്‍ഷം തടവ്‌

ലിമ (പെറു): പെറു മുന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ടോ ഫുജിമോറിയെ അഴിമതിയും സാമ്പത്തിക ക്രമക്കേടുംനടത്തിയ കേസില്‍ കോടതി 7.5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ വ്‌ളാഡിമിറോ മൊന്‍ടെസിനോസിന്‌ 1.5 കോടി ഡോളര്‍ അനധികൃതമായി നല്‍കിയതിനാണ്‌ ശിക്ഷ. ഇതു മൂന്നാംതവണയാണ്‌ എഴുപതുകാരനായ ഫുജിമോറിയെ വിവിധ കേസുകളില്‍ തടവു ശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഒരു ദശാബ്‌ദം നീണ്ട ഭരണകാലത്ത്‌ ഫുജിമോറി തന്റെ സന്തത സഹചാരിയായ സുരക്ഷാമേധാവി വ്‌ളാഡിമിറോ മോണ്‍ടെസിനോസിന്റെ പിന്തുണയോടെ രാജ്യത്തൊട്ടാകെ ഭീതിയും ഭീകരതയും നടത്തിയ മനുഷ്യാവകാശ ലംഘനകുറ്റത്തില്‍ 25 വര്‍ഷത്തെ
തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. 2007ല്‍ മറ്റൊരുകേസില്‍ ആറുവര്‍ഷത്തെ ശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
2000 ല്‍ നടന്ന അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം മോണ്‍ടെസിനോസിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വിഡിയോ കാസെറ്റുകള്‍ വെളിച്ചത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ ജനരോഷം ഉയര്‍ന്നതോടെ ഫുജിമോറി ജപ്പാനിലേക്കു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ 2007 ലാണ്‌ ഫുജിമോറി പെറുവില്‍ തിരിച്ചെത്തുന്നതും നിയമനടപടികള്‍ക്ക്‌ വിധേയനാകുന്നതും.

Monday, July 20, 2009

റഷ്യയില്‍ ആറ്‌ മാസത്തിനിടെ തോക്ക്‌ ലൈസന്‍സ്‌ എടുത്തത്‌ 1,80,000 പേര്‍

ടുളു: റഷ്യക്കാര്‍ക്കിടയില്‍ ആയുധവില്‍പ്പന ക്രമാതീതമായി ഉയരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സ്വയം രക്ഷക്കായി ആയുധം സൂക്ഷിക്കുന്നതിന്‌ ലൈസന്‍സ്‌ തേടി സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്‌.
ഈവര്‍ഷം ആദ്യ ആറ്‌ മാസത്തിനകംതന്നെ 1,80,000 പേര്‍ തോക്കിന്‌ ലൈസന്‍സ്‌ നേടിക്കഴിഞ്ഞു. ആദ്യ മൂന്ന്‌ മാസത്തില്‍ 50,000 പേര്‍ ലൈസന്‍സ്‌ എടുത്തുവെങ്കില്‍ 1,30,000 പേര്‍ അടുത്ത മൂന്നു മാസത്തിനകമാണ്‌ ലൈസന്‍സ്‌ എടുത്തത്‌.
സ്വയം രക്ഷയ്‌ക്കായി എന്ന പേരിലാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ മുഴുവനുമെന്ന്‌ റഷ്യയുടെ ഫസ്‌റ്റ്‌ ഡെപ്യൂട്ടി ഇന്റരിയോര്‍ മിനിസ്‌റ്റര്‍ കേണല്‍-ജനറല്‍ മിഖാലി സുഖോഡോള്‍സ്‌കി അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ പറയുംപോല സ്വയം രക്ഷയ്‌ക്കല്ല ഇവര്‍ തോക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയില്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത്‌ അഞ്ച്‌ മില്ല്യണ്‍ ആയുധങ്ങളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ബ്രിട്ടനില്‍ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ മെയില്‍ ഐ ഡികള്‍ വില്‍പനയ്‌ക്ക്‌

ലണ്ടന്‍: ബ്രിട്ടനിലെ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ മേല്‍വിലാസങ്ങള്‍ വില്‌പനയ്‌ക്ക്‌. അവരുടെ നധകാര്യ ഇടപാടുകളുടെ വിവരം, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, എന്തിനേറെ പിന്‍ നമ്പര്‍വരെയുള്ള വിവരങ്ങള്‍ സഹിതമാണ്‌ മേല്‍വിലാസങ്ങള്‍ വില്‍ക്കുന്നതെന്ന്‌ ദ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
വ്യക്തികള്‍ അറിഞ്ഞുകൊണ്ടുള്ള വില്‌പനയല്ലിത്‌. വിവിധ മാര്‍ഗങ്ങളിലൂടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതാണ്‌ ഈ വിവരങ്ങള്‍. ബ്രിട്ടനില്‍ ഇന്റര്‍നെറ്റ്‌ വഴി ഇടപാടുകള്‍ നടത്തുന്ന ആരുടെയും നില അപകടത്തിലാണെന്നാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌.
ബ്രിട്ടനിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ കാല്‍ ഭാഗത്തോളം പേരുടെയും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരോ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരോ ഇതിനകം ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക വിലയിരുത്തല്‍. യൂസര്‍നെയിം, പാസ്‌വേര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയെല്ലാം ഫിഷിംഗ്‌ തന്ത്രത്തിലൂടെ ഹാക്കര്‍മാര്‍ കൈക്കലാക്കിയിട്ടുണ്ട്‌. ഇത്‌ ആവശ്യക്കാര്‍ക്ക്‌ വന്‍ തുക ഈടാക്കി അവര്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നുണ്ടത്രേ.
ഇന്റര്‍നെറ്റ്‌ മുഖേന കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മറ്റും പേരില്‍ വ്യാജമെയിലുകളുമായി വ്യക്തികള സമീപിച്ചാണ്‌ അവരില്‍നിന്നും അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ചില പ്രമുഖ സ്ഥാപനങ്ങളുമായി രഹസ്യധാരണയും ഇത്തരം ഹാക്കര്‍മാര്‍ക്കുണ്ട്‌. തങ്ങളുടെ ഉപഭോക്താവിന്റെ വിവിരങ്ങള്‍ കൈമാറുന്നതിന്‌ ഒരാള്‍ക്ക്‌ 30 പൗണ്ട്‌ എന്നതോതില്‍ ഹാക്കര്‍മാര്‍ പണം നല്‍കുന്നുമുണ്ട്‌. ഇതേ വിവരങ്ങള്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക്‌ വന്‍തുക ഈടാക്കിയശേഷം കൈമാറകയും ചെയ്യും.
ഈ തട്ടിപ്പ്‌ ബ്രിട്ടനില്‍ മാത്രമാണെന്ന്‌ കരുതി ആശ്വസിക്കേണ്ട. ലോകത്തൊട്ടാകെ 40 മില്ല്യണ്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവശപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏറെയും അമേരിക്കക്കാരുടേതാണെന്നും ടൈംസ്‌ പറയുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP