Wednesday, July 15, 2009

ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിനിന്നും വിരമിക്കുന്നു. ആഷസ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ ലോര്‍ഡ്‌സില്‍ തുടങ്ങാനിരിക്കെയാണ്‌ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ തീരുമാനം. എങ്കിലും ആഷസ്‌ പരമ്പരയ്‌ക്കു ശേഷമേ വിരമിക്കല്‍ ഉണ്ടാകൂ.
കണങ്കാലിനേറ്റ പരുക്കു വീണ്ടും വഷളായതോടെ ഫ്‌ളിന്റോഫ്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌. രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍, ഏകദിനങ്ങള്‍ക്കും ട്വിന്റി-20 മല്‍സരങ്ങള്‍ക്കും തുടര്‍ന്നും കളിക്കുമെന്ന്‌ ഫ്‌ളിന്റോഫ്‌ വ്യക്‌തമാക്കി. വിരമിക്കല്‍ തീരുമാനം ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
കണങ്കാലിന്‌ നാല്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ഫ്‌ളിന്റോഫിന്‌ തോളെല്ലിനും പുറത്തും ഇടുപ്പിലും ഒക്കെ പരുക്കേറ്റിട്ടുണ്ട്‌. ബോളിങ്ങിന്റെ അധികസമ്മര്‍ദ്ദം കൂടി താങ്ങാന്‍ ഈ മുപ്പത്തിയൊന്നുകാരന്‌ ആവുന്നില്ലെന്ന്‌ കുറച്ചുനാളായി ആരാധകര്‍ ഭയപ്പെട്ടിരുന്നു.
2005 ല്‍ ആഷസ്‌ പരമ്പര നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ ഫ്‌ളിന്റോഫിന്റെ ഓള്‍റൗണ്ട്‌ മികവായിരുന്നു. ടെസ്‌റ്റില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 219 വിക്കറ്റെടുത്തിട്ടുണ്ട്‌. അഞ്ചു സെഞ്ചുറി ഉള്‍പ്പടെ 3,645 റണ്‍സ്‌ നേടുകയും ചെയ്‌തു. 141 ഏകദിനങ്ങളില്‍ നിന്നായി 3,394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്‌.

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 150 മരണം

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന്‌ 168 പേര്‍ മരിച്ചു. ക്വാസ്‌വിന്‍ പ്രവിശ്യയിലെ ജന്നത്താബാദ്‌ ഗ്രാമത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്നും അര്‍മേനിയയിലെ യേരവാനിലേയ്‌ക്കുപോയ കാസ്‌പിയന്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ തകര്‍ന്നത്‌.
ടെഹ്‌റാനില്‍നിന്ന്‌ ടേക്ക്‌ ഓഫ്‌ ചെയ്‌ത്‌ 16 മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന്‌ ഇറാന്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ്‌ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത ടുപോലേവ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഹിലരി ക്ലിന്റണ്‍ 17 ന്‌ ഇന്ത്യയില്‍

വാഷിംഗ്‌ടണ്‍: യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈമാസം 17 ന്‌ ഇന്ത്യയിലെത്തും. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായി സ്‌ഥാനമേറ്റ ശേഷം ആദ്യമായാണ്‌ ഹിലരി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ഇന്ത്യ- യുഎസ്‌ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി എത്തുന്ന ഹിലരിയുടെ സന്ദര്‍ശനം അഞ്ച്‌ ദിവസം നീണ്ടുനില്‍ക്കും.
17 ന്‌ മുംബൈയിലെത്തുന്ന ഹിലരി മൂംബൈ ഭീകരാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവരെ ഹിലരി സന്ദര്‍ശിക്കും. തുടര്‍ന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ, പ്രതിപക്ഷനേതാവ്‌ എല്‍ കെ അഡ്വാനി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും ശാസ്‌ത്രജ്‌ഞരുമായും കൂടിക്കാഴ്‌ച നടത്തുന്ന ഹിലരി 21 നു തായ്‌ലന്‍ഡിനു തിരിക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ ഇയാന്‍ കെല്ലി അറിയിച്ചു.

2012 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി: ഏഷ്യയില്‍ പ്രമുഖ സൈനിക, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ 2012 ല്‍ ചൈന ആക്രമിച്ചേക്കുമെന്ന്‌ സൈനിക വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ വളര്‍ന്നവരുന്ന തൊഴിലില്ലയ്‌മയും സാമ്പത്തിക- വ്യവസായ- കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ്‌ ചൈനയെ തള്ളിവിടുന്നത്‌. ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം നടത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2012 നു മുമ്പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്ക്‌ കാരണങ്ങള്‍ ഏറെയുണ്ടെന്ന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഏഷ്യയില്‍ ഇപ്പോള്‍ മൂന്നാമത്തെ വലിയ ശക്തിയാണ്‌ ഇന്ത്യ. ചൈനയും ജപ്പാനുമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ലോകത്ത്‌ 12 ാം സ്ഥാനവും ഇന്ത്യക്കുണ്ട്‌.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇത്‌ ഈ മേഖലയില്‍ ചൈനയ്‌ക്കുള്ള മേധാവിത്വത്തിന്‌ ഇളക്കം തട്ടിക്കും. അങ്ങനെയൊരു അവസ്ഥ സംജാതമാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രധാന വരുമാന മാര്‍ഗമായ കയറ്റുമതി മേഖലയില്‍ ചൈന ഇപ്പോള്‍ വന്‍തിരിച്ചടിയാണ്‌ നേരിടുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിമാത്രമല്ല ഇതിനു കാരണം. ഗുണനിലവാരമില്ലത്തതും അപകടകരമായ രാസവസ്‌തുക്കളുടെ അംശമുള്ളതും ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ നിരോധനം ഏര്‍പ്പെടുത്തുന്നതിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌.
തൊഴിലില്ലായ്‌മ പ്രതിദിനം വര്‍ധിക്കുകയാണ്‌. അസംതൃപ്‌തരായ യുവജനതയെ പിടിച്ചുനിര്‍ത്താന്‍ ഭരണകുടത്തിനുമഗുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇപ്പോഴില്ല. ചൈനയുടെ വിദേശനാണയ വിനിമയശേഷി കുറഞ്ഞുവരുകയാണ്‌. കരുതല്‍ ധനത്തിലും കുറവുണ്ടായിട്ടുണ്ട്‌.
ചൈനയുടെ മുന്‍നീക്കങ്ങള്‍ പാകിസ്ഥാനെ മറയാക്കിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നീല്‍ ചൈനയുടെ രഹസ്യ സഹായ ഹസ്‌തങ്ങള്‍ ഉണ്ട്‌. പക്ഷേ താലിബാന്‌ എതിരായ പോരാട്ടത്തില്‍ പാകിസ്ഥാനും പങ്കാളിയാവേണ്ടി വന്നതോടെ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. ഇതും ചൈനയ്‌ക്ക്‌ നേരിട്ട്‌ രംഗത്തിറങ്ങാന്‍ പ്രേരണയാവും.
ഇതേ ലക്ഷ്യത്തോടെയുള്ള ചൈനയുടെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ തങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനായി പസഫിക്‌ സമുദ്രത്തിലെ നാവികസേനയെ ചൈന ശക്തിപ്പെടുത്തുകയാണ്‌. പക്ഷേ ഏതു നിമിഷവും ഇന്ത്യയ്‌ക്കുനേരെ നാവികസേനയെ തിരിച്ചുവിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ഈ ശക്തിപ്പെടുത്തല്‍ നടപടികള്‍.
ശ്രീലങ്കയില്‍ ജാഫ്‌നയ്‌ക്കടുത്ത്‌ വ്യവസായത്തിനായി 100 ഏക്കറോളം ഭൂമിയാണ്‌ ചൈനയ്‌ക്ക്‌ പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി നല്‍കുന്നത്‌. ഈ സ്ഥലവും ചൈന തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യത കുറവല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരുണാചലിലെ നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തില്‍തന്നെയാവും ചൈന യുദ്ധത്തിന്‌ കാരണവും കണ്ടെത്തുകയെന്നും വിലയിരുത്തപ്പെടുന്നു.

വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു; ബജറ്റ്‌ എയര്‍ലൈന്‍സുകളില്‍ തിരക്ക്‌

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലെയും വിമാന സര്‍വീസുകള്‍ക്ക്‌ നഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്‌.
2008 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ പ്രതിവര്‍ഷം 36.9 ലക്ഷം പേര്‍ ആഭ്യന്തരയാത്ര നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ 30 ലെ കണക്കനുസരിച്ച്‌ ഇത്‌ 35 ലക്ഷമായി കുറഞ്ഞു. 1.9 ലക്ഷം ആഭ്യന്തര യാത്രക്കാരുടെ കുറവാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.
ആഗോളതലത്തിലും വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ബ്രട്ടീഷ്‌ എയര്‍ ഉപ്പെടെയുള്ള ലോകത്തെ പ്രമുഖ വിമാനകമ്പനികളെല്ലാം നഷ്ടത്തിലാണ്‌. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം വന്‍കിട കമ്പനികള്‍ നഷ്ടത്തിലോടുമ്പോള്‍ ലോകത്ത്‌ ചെലവുകുറഞ്ഞ വിമാനസര്‍വീസ്‌ ഉറപ്പാക്കുന്ന വിമാനകമ്പനികളെല്ലാം ലാഭം നേടുകയാണ്‌. യൂറോപ്പിലെ പ്രമുഖ കമ്പനിയായ റയാന്‍ എയര്‍ ആണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്‌. റയാന്‍ എയറില്‍ പലപ്പോഴും സീറ്റുകിട്ടാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്ന കാര്യവും റയാന്‍ എയര്‍ സജീവമായി പരിഗണിക്കുകയാണ്‌.
ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്‌. സ്‌പൈസ്‌ ജറ്റ്‌, ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ എന്നിവയാണ്‌ കഴിഞ്ഞവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയ കമ്പനികള്‍. ഇന്‍ഡിയോഗുടെ യാത്രക്കാരുടെ എണ്ണം 4.74 ലക്ഷത്തില്‍നിന്നും 5.04 ലക്ഷമായും സ്‌പൈസ്‌ ജറ്റിന്റെ യാത്രക്കാര്‍ 3.66 ലക്ഷത്തില്‍നിന്നും 4.22 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്‌.
ബജറ്റ്‌ എയര്‍ലൈന്‍സ്‌ എന്ന സങ്കല്‌പം ഇന്ത്യയില്‍ അവതരിപ്പിച്ച എയര്‍ ഇന്ത്യ പക്ഷേ ഇക്കാര്യത്തില്‍ പിന്നിലാണ്‌. പേരിലല്ലാതെ റേറ്റില്‍ കുറവില്ലാത്തതാണ്‌ എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക്‌ തള്ളിവിടുന്നത്‌. ഏതായാലും ബജറ്റ്‌ എയര്‍ലൈന്റെ സാധ്യത തിരിച്ചറിഞ്ഞ്‌ ഈ മേഖലയിലേക്ക്‌ തിരിയാന്‍ കിംഗ്‌ ഫിഷറും ജറ്റ്‌ എയര്‍വേയ്‌സും തീരുമാനിച്ചിട്ടുണ്ട്‌.

Tuesday, July 14, 2009

മുംബൈയില്‍ കനത്ത മഴയും കാറ്റും; ജനജീവിതം സ്‌തംഭിച്ചു

തീവണ്ടി ഗതാഗതം മണിക്കൂറോളം വൈകി

മുംബൈ: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും റോഡ്‌, റയില്‍ ഗതാഗതം പാടേ തകര്‍ന്നതും താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലുമായതും ജനജീവിതം താറുമാറാക്കി. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള റോഡ്‌ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. വിമാനത്താവളത്തിലെത്താനാകാതെ യാത്രക്കാര്‍ വലഞ്ഞു.
റണ്‍വേയില്‍ വെള്ളം കെട്ടിനില്‍ക്കല്‍, വെളിച്ചക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും യാത്രക്കാരെ കണക്കിലെടുത്ത്‌ മിക്ക വിമാനങ്ങളും അര മണിക്കൂറോളം വൈകിയാണ്‌ സര്‍വീസ്‌ നടത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസ്സം സൃഷ്‌ടിച്ചത്‌ നേരെയാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
തിങ്കളാഴ്‌ച്ചത്തെ ശക്തമായ കാറ്റിനൊപ്പം നീണ്ടുനിന്ന കനത്ത മഴയില്‍ പാളത്തില്‍ വെള്ളംകയറിയതോടെ പ്രാന്തപ്രദേശങ്ങളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതം അര-മുക്കാല്‍ മണിക്കൂറോളം വൈകി. മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചില തീവണ്ടികള്‍ വൈകിയാണ്‌ ഓടുന്നതെന്ന്‌ റയില്‍വേ അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ കിംഗ്‌സ്‌ സര്‍ക്കിള്‍, സിയോണ്‍, അന്ധേരി മിലന്‍ സബ്‌വേ, ഹിന്ദ്‌ മാതാ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതയിലെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ 5.30 വരെ ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ 93.4 സെന്റീമീറ്ററും പടിഞ്ഞാറന്‍ മുംബൈയിലെ സാന്താക്രൂസില്‍ 125.6 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. ഇടതടവില്ലാതെയുള്ള മഴയും ശക്തമായ കാറ്റും വരും ദിവസങ്ങളിലുമുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

ബോണാ ഫാള്‍സ്‌: വനസുഗന്ധമുള്ള ഒരു യാത്ര


വനഗന്ധമുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ്‌ ബോണാഫാള്‍സ്‌. പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിലെത്താന്‍ ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ താണ്ടി 4 കി. മീറ്റര്‍ സഞ്ചരിക്കണം. തിരുവനന്തപുരത്തു നിന്ന് 60 കി. മീറ്റര്‍ അകലെയാണ്‌ ബോണക്കാട്‌.
***********

യാനൈക്കാടും വാനക്കാടും****************************
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട തേയിലത്തോട്ടങ്ങളിലൊന്നായിരുന്നു മഹാവീര്‍ പ്ലാന്റേഷന്‍സ്‌. ഏറെക്കാലമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ആനകള്‍ ധാരാളമുണ്ടായിരുന്ന പ്രദേശമായിരുന്നതിനാല്‍ ഇവിടം 'യാനൈക്കാട്‌' എന്ന് അറിയപ്പെട്ടിരുന്നുവെന്നും പിന്നീട്‌ ബോണക്കാട്‌ ആയി മാറിയെന്നും ചില ബോണക്കാട്ടുകാര്‍ പറയുമ്പോള്‍, വാനം മുട്ടുന്ന കാടായിരുന്നതിനാല്‍ 'വാനക്കാട്‌' എന്നും ക്രമേണ ബോണക്കാട്‌ എന്ന് മാറിയതാണെന്നും ചില സ്ഥലനാമ പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു.
******************
അഗസ്ത്യകൂട യാത്രയ്ക്ക്‌ വരുന്ന തീര്‍ഥാടകര്‍ക്ക്‌ വാഹനത്തിലെത്തിച്ചേരാവുന്ന അവസാന സ്ഥലമാണിവിടം. തുടര്‍ന്ന് കാനനപാതയിലൂടെ 20ലേറെ കി. മീറ്റര്‍ സഞ്ചരിച്ചാലാണ്‌ അഗസ്ത്യകൂടത്തില്‍ എത്തിച്ചേരുക. ഇതേ വഴിക്കു തന്നെയാണ്‌ ബോണാഫാള്‍സിലേക്കും പോകേണ്ടത്‌.

***********

തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര കഴിഞ്ഞാണ്‌ ബോണക്കാട്ടേക്കുള്ള പാത തിരിയുന്നത്‌ .തിരുവനന്തപുരത്തു നിന്ന് 60ലേറെ കി. മീറ്റര്‍ സഞ്ചാരദൂരമുണ്ട്‌ ബോണക്കാട്ടേക്ക്‌.
**********
വാഹനം ഹെയര്‍പിന്‍ വളവുകള്‍ തിരുന്നതിനിടയില്‍ ദൂരെ താഴത്തായി ഒരു സ്ഫടികത്തിളക്കം കാണാം. പേപ്പാറ അണക്കെട്ട്‌. കരമനയാറ്റില്‍ രണ്ട്‌ അണക്കെട്ടുകളുണ്ട്‌. പേപ്പാറയും അരുവിക്കരയും. തലസ്ഥാനനഗരിയുടെ ദാഹം തീര്‍ക്കുന്നത്‌ കരമനയാറ്റിലെ ജലമാണ്‌.
**************
വാഹനം ചെന്നെത്തുന്നിടത്തു നിന്ന് തേയിലഫാക്ടറി താണ്ടി, രണ്ട്‌ ഫര്‍ലോങ്ങ്‌ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ ഒരു കാവല്‍മാടത്തിനരികിലെത്തും. അതുകഴിഞ്ഞാല്‍, വനപാതയിലൂടെയാണ്‌ യാത്ര. ജൈവവൈവിധ്യക്കലവറയായ അഗസ്ത്യകൂടത്തിലൂടെയാണ്‌ നടക്കേണ്ടത്‌. ഔഷധഗന്ധിയായ കാറ്റ്‌. ബോണാഫാള്‍സിലേക്കുള്ള യാത്ര സാഹസികമായിത്തീരുന്നത്‌, വഴിക്കുണ്ടാകാവുന്ന മൃഗസാന്നിധ്യമാണ്‌. വെള്ളച്ചാട്ടത്തിനരികില്‍ക്കൂടിത്തന്നെ ആനത്താരയുണ്ട്‌. പലപ്പോഴും വെള്ളം കുടിക്കാനും നീരാട്ടിനുമൊക്കെയായി ആനകള്‍ ഇവിടെ വരാറുണ്ട്‌. വിശേഷിച്ചും, വേനല്‍ക്കാലങ്ങളില്‍. എങ്കിലും, വനസഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്‌ കരമനയാറ്റിലെ ഈ വെള്ളക്കുതിപ്പും അതിനു ചുവട്ടിലെ ചെറുതടാകവും...

അന്വേഷണങ്ങള്‍ക്ക്‌:
പേപ്പാറ വൈല്‍ഡ്‌ലൈഫ്‌ സാങ്ഗ്ച്വറി -- 0472-2892344.

Monday, July 13, 2009

അമേരിക്കന്‍ സാമ്പത്തികരക്ഷ ഇന്ത്യാക്കാരന്റെ കൈയില്‍

ന്യൂയോര്‍ക്ക്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റിയ അമേരിക്കയുടെ സാമ്പത്തിക രക്ഷാ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍. ജോര്‍ജ്‌ ബുഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ കാഷ്‌കാരിയുടെ മേല്‍നോട്ടത്തിലാണ്‌.
ഒബാമ സര്‍ക്കരിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സാമ്പത്തിക ഉപദേഷ്ടാവായ നീല്‍ കാഷ്‌കാരി ഈ ചുമതല ഏറ്റെടുത്തത്‌. അമേരിക്കന്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസ്ഥിരത വകുപ്പിലെ സെക്രട്ടറികൂടിയാണ്‌ 35 കാരനായ നീല്‍.
1973 ജൂലൈ 30 ന്‌ അമേരിക്കയിലെ ഒഹിയോയിലാണ്‌ നീല്‍ ജനച്ചത്‌. കാശ്‌മീരി പണ്ഡിറ്റുകളായ ശ്രീനഗര്‍ സഫിയ സ്വദേശികള്‍ ഷമന്‍, ഷീലാ കാഷ്‌കാരി ദമ്പതികളുടെ മകനായ നീലിന്‌ ജൂലൈ ഭാഗ്യമാസവും ആണ്‌. 2006 ജൂലൈയിലാണ്‌ നീല്‍ ധനസ്ഥിരത വകുപ്പില്‍ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ജൂലൈയില്‍തയന്നെയാണ്‌ പുതിയ ദൗത്യവും നീലിന്‌ ലഭിക്കുന്നത്‌.

ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു

രണ്ട്‌ ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ്‌ നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ്‌ വലിച്ചത്‌.
ബോംബെ സൂചികയായ സെന്‍സെക്‌സ്‌ 104 പോയിന്റ്‌ ഇടിഞ്ഞ്‌ 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ്‌ ഇടിഞ്ഞ്‌ 3974 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ്‌ ഇനി വരാന്‍ പോകുന്നത്‌. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Sunday, July 12, 2009

പിണറായി മാറണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷം

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തത്സ്‌ഥാനത്തുനിന്നും മാറ്റണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷാഭിപ്രായം. രൂക്ഷമായ ചര്‍ച്ച വോട്ടെടുപ്പുവരെ നീണ്ടു.

എന്നാല്‍ വോട്ടെടുപ്പ്‌ കേരളഘടകത്തിലെ വിഭാഗീയത വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ്‌ നാല്‌ മണിക്കൂറിലധികം നീണ്ട പി ബി യോഗം വിഷയം കേന്ദ്രകമ്മിറ്റിക്ക്‌ വിടാന്‍ തീരുമാനിച്ചത്‌. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന ഘടകത്തിന്റെ മോഹങ്ങള്‍ക്ക്‌ എതിരായ ദിശയിലാണ്‌ ചര്‍ച്ച നീണ്ടത്‌.
പി ബിയില്‍ ആകെയുള്ള 15 അംഗങ്ങളില്‍ എട്ടുപേരാണ്‌ പിണറായി മാറണമെന്ന്‌ വാദിച്ചത്‌. വി എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌, എം കെ പാന്ഥെ, മുഹമ്മദ്‌ അമീന്‍ എന്നിവര്‍ പിണറായിക്കെതിരെ വാദിച്ചു.
എന്നാല്‍ പ്രകാശ്‌കാരാട്ട്‌, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌ രാമചന്ദ്രന്‍പിള്ള എന്നീ നാല്‌ മലയാളികള്‍ മാത്രമാണ്‌ വി എസിനെതിരെ മാത്രം നടപടി മതിയെന്ന പക്ഷക്കാരായിരുന്നത്‌. വരദരാജന്‍, രാഘവലു, ബിമല്‍ബോസ്‌, നിരുപംസെന്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ്‌ രണ്ടുപേര്‍ക്കുമെതിരെ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.
ബംഗാളില്‍നിന്നുള്ള മുഹമ്മദ്‌ അമീനിലായിരുന്നു പ്രകാശ്‌ കാരാട്ടും പിണറായിയും നേരത്തേ പിന്തുണ പ്രതീക്ഷിച്ചിരുന്നത്‌. വി എസിന്റെ വിമര്‍ശകനായ അമീന്‍ പക്ഷേ ഇന്നലെ പിണറായി വിരുദ്ധപക്ഷത്താണ്‌ നിലയുറപ്പിച്ചത്‌. കേന്ദ്രകമ്മിറ്റിയിലും ചൂേടറിയ ചര്‍ച്ചയാണ്‌ നടന്നത്‌.
കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ വി എസിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ടപ്പോള്‍ തത്തുല്ല്യമായ നടപടി പിണറായിക്കെതിരെയും ഉണ്ടാകണമെന്ന്‌ ബംഗാളില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായാണ്‌ അറിവ്‌. ഇന്ന്‌ നടക്കുന്ന ചര്‍ച്ചകള്‍കൂടി കഴിയുമ്പോഴേ ചിത്രം വ്യക്തമാകൂ.

കളി തുടരും; സി പി എമ്മില്‍ ഇന്ന്‌ വീണ്ടും തൊലിപ്പുറത്ത്‌ ചികിത്സ

ന്യൂഡല്‍ഹി: ഒരു ദശകത്തിലേറെക്കാലമായി സി പി എം സംസ്ഥാനഘടകത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വിഭാഗീയത ഇനിയും തുടരും. ഇതിന്‌ തടയിടാനായി ഇവിടെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗതീരുമാനം തൊലിപ്പുറത്തെ ചികിത്സയായി മാറിയേക്കും.
പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനുമെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന സൂചനകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തുകയും പിണറായിക്ക്‌ ഏറിയാല്‍ പരസ്യ ശാസനയുമാണ്‌ കേന്ദ്രകമ്മിറ്റിയിലുണ്ടാകാന്‍ പോകുന്ന തീരുമാനം.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും പിണറായി വിജയനും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യുതാനന്ദനും മാറ്റപ്പെടുന്ന തലത്തിലുള്ള തീരുമാനം ഇന്നും ഉണ്ടാവില്ല. ഫലത്തില്‍ വിഭാഗീയതയ്‌ക്ക്‌ കേരളത്തില്‍ വീണ്ടും പീലിവിടര്‍ത്തിയാടുന്നതിനുള്ള പാതയാണ്‌ കേന്ദ്രകമ്മിറ്റി ഒരുക്കിക്കൊടുക്കുന്നത്‌.
വിഭാഗീയതയുടെ പേരില്‍ ഒരിക്കല്‍ പിണറായി വിജയനേയും വി എസ്‌ അച്യുതാനന്ദനെയും പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും ഒഴിവാക്കിയതാണ്‌. എന്നിട്ടും സി പി എം കേരളഘടകത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഈ അനുഭവം മുന്നിലിരിക്കെയാണ്‌ വീണ്ടും അത്തരമൊരു നീക്കം പാര്‍ട്ടി പരീക്ഷിക്കുന്നത്‌.
ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസിനെതിരെ രൂക്ഷമായ ആക്രമണമാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ നടത്തിയത്‌. എന്നാല്‍ ഏകപക്ഷീയമായ ആ ആക്രമണത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായില്ല. അതുകൊണ്ടുതന്നെയാണ്‌ പിണറായിക്കെതിരെയും നടപടി വേണമെന്ന ദിശയിലേക്ക്‌ ചര്‍ച്ച നീണ്ടത്‌.
ഇന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകാന്‍ പോകുന്ന തീരുമാനവും സംസ്ഥാനഘടകത്തിലെ ചേരിപ്പോര്‌ രൂക്ഷമാകാനേ സഹായകമാവൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം നിലപാടുമായി വി എസ്‌ മുന്നോട്ടുപോകുമെന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടാകില്ല. കേരളത്തില്‍നിന്നുള്ള അവശേഷിക്കുന്ന രണ്ട്‌ പി ബി അംഗങ്ങളും ഔദ്യോഗികപക്ഷക്കാരായതിനാല്‍ വി എസിന്റെ ഓരോ നീക്കങ്ങളെയും വെട്ടിനിരത്താന്‍ പിണറായി പക്ഷവും ശ്രമിക്കും.
അതുകൊണ്ടുതന്നെ നമുക്ക്‌ പറയാം, കളി തീര്‍ച്ചയായും തുടരും....

Saturday, July 11, 2009

സൈബര്‍ ആക്രമണം 16 രാജ്യങ്ങളില്‍നിന്ന്‌

സോള്‍: ദക്ഷിണ കൊറിയയുടെ സൈബര്‍ മേഖലയെ പാടെ നിശ്ചലമാക്കിയ ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായത്‌ 16 രാജ്യങ്ങളില്‍നിന്ന്‌. സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യങ്ങളുടെ പേര്‍ വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. സൈബര്‍ ആക്രമണത്തിന്‌ പിന്നില്‍ ഉത്തരകൊറിയയെന്നാണ്‌ ദക്ഷിണകൊറിയന്‍ അധികൃതര്‍ ആരോപിക്കുന്നത്‌.

എന്നാല്‍ ആക്രമണം ഉണ്ടായെന്നു കണ്ടെത്തിയ 16 രാജ്യങ്ങളില്‍ ഉത്തരകൊറിയ ഉള്‍പ്പെടുന്നില്ലെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. ദക്ഷിണകൊറിയയിലെ സൈബര്‍ മേഖല ഏതാണ്ട്‌ നിശ്ചലാവസ്ഥയിലായിട്ട്‌ മൂന്ന്‌്‌ ദിവസമായി. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട്‌ ആറോടെയായിരുന്നു ഹാക്കര്‍മാര്‍ ആക്രമണം തുടങ്ങിയത്‌.

രാജ്യത്തെ സുപ്രധാന സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകള്‍ പലതും തകരാറിലാകുകയോ താല്‍ക്കാലികമായെങ്കിലും നിശ്‌ചലമാകുകയോ ചെയ്‌തിട്ടുണ്ട്‌.
നാഷണല്‍ അസംബ്ലി, പ്രതിരോധ - വിദേശകാര്യ മന്ത്രാലയങ്ങള്‍, ദേശീയ സുരക്ഷാ സര്‍വീസ്‌ എന്നിവയുടെ വെബ്‌സൈറ്റുകളും തകരാറിലായവയില്‍ ഉള്‍പ്പെടുന്നു. യു എസ്‌ വെബ്‌സൈറ്റുകളെയും ഹാക്കര്‍മാര്‍ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചിട്ടുണ്ട്‌.

യു എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിനെയാണ്‌ പ്രധാനമായും ലക്ഷ്യം വച്ചിട്ടുള്ളത്‌.

ഗൂഗിളിന്റെ ഓപറേറ്റിങ്ങ്‌ സിസ്റ്റം വരുന്നു


ഓപറേറ്റിങ്ങ്‌ സിസ്റ്റം രംഗത്തെ കുത്തകക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിള്‍ സ്വതന്ത്ര ഓപറേറ്റിങ്ങ്‌ സിസ്റ്റവുമായി രംഗത്ത് വരുന്നു. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയി പുറത്തിറക്കുന്ന ദി ക്രോം എന്നഈ ഓപറേറ്റിങ്ങ്‌ സിസ്റ്റം ആര്ക്കും യഥേഷ്ടം രൂപമാറ്റം വരുത്താവുന്ന തരത്തിലായിരിക്കും. 2010 ല് ദി ക്രോം പുറത്തിറങ്ങിയേക്കും. സ്വതന്ത്ര സോഫ്റ്റുവെയറുകള്ക്ക് ആഗോള തലത്തില്‍ പ്രചാരം കിട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഓപ്പണ്‍ സോഴ്സ് ഓപറേറ്റിങ്ങ്‌ സിസ്റ്റം ഗൂഗിള്‍ പുറത്തിറക്കുന്നത് മൈക്രോസോഫ്ടിന്‌ വന്‍ വെല്ലുവിളി ഉയര്‍ത്തും. വെബ് ബ്രൌസര്‍ അധിഷ്ടിത രീതിയായിരിക്കും സവിശേഷത. വെബ് ബ്രൌസേരുകളിലൂടെ തുടക്കത്തില്‍ നോറെബൂക് കംപുറെരുകളിലയിരിക്കും ഇതു ഉപയോഗിക്കുക. വേഗം ലാളിത്യം സുരക്ഷ എന്നിവ ആയിരിക്കും ഈ ഓപറേറ്റിങ്ങ്‌ സിസ്റ്റം മുഖ മുദ്രയായി സ്വീകരിക്കുക.

Friday, July 10, 2009

എളുപ്പത്തിനായി ഡിജിറ്റല്‍ പേന


ഡിജിറ്റല്‍ പേന സാങ്കേതികതയുടെ ഇന്‍ഡ്യയിലെ വ്യാപനത്തിനായി സ്‌പീച്ച്‌ ബ്രിഡ്‌ജ്‌ ടെക്‌നോളജി ദക്ഷിണാഫ്രിക്കയിലെ എക്‌സ്‌കാലിബറുമായി ധാരണയിലായി. ഡിജിറ്റല്‍ പേനകോണ്ട്‌ പ്രത്യേക പേപ്പറില്‍ എഴുതുന്നത്‌ ബ്ലൂടൂത്ത്‌ സഹായത്തോടെ കമ്പ്യൂട്ടറിലേക്ക്‌ സേവ്‌ ചെയ്യുന്ന സാങ്കേതിക വിദ്യയാണ്‌ ഡിജിറ്റല്‍ പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പേപ്പര്‍ ജോലികള്‍ 40 മുതല്‍ 45 ശതമാനം വരെ കുറക്കാനാവുമെന്നതാണ്‌ ഗുണമായി കാണുന്നത്‌.

പിണറായിയോ വി എസോ? ഇനി ഉദ്വേഗത്തിന്റെ 48 മണിക്കൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പാര്‍ട്ടി വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ സി പി എം കേന്ദ്രകമ്മിറ്റി പ്രത്യേകയോഗം ഇന്നു ചേരും. ഉദ്വേഗത്തിന്റെ 48 മണിക്കൂറുകള്‍ കഴിയുമ്പോള്‍ വി എസോ പിണറായിയോയെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാവി എന്താകുമെന്ന സുചനയും ഇതോടൊപ്പം തെളിഞ്ഞുകിട്ടും.
കേരളരാഷ്‌ട്രീയത്തിന്റെയും സി പി എം ചരിത്രത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാവും കേന്ദ്രകമ്മിറ്റിയോഗത്തിന്റെ തീരുമാനം.
പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിന്‌ മണിക്കൂറുകള്‍ അവശേഷിക്കെ തലസ്ഥാനത്ത്‌ പരക്കുന്ന ഊഹാപോഹങ്ങള്‍ക്കും കുറവില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എസ്‌ രാമചന്ദ്രന്‍പിള്ള എത്തുമെന്നതാണ്‌ ഇതില്‍ പ്രധാന ഊഹാപോഹം. ഇക്കാര്യം അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ്‌ പ്രചരണം. ഈ നീക്കത്തിന്‌ എങ്ങനെയും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളത്‌.
കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനാണ്‌ മൃഗീയഭൂരിപക്ഷമുള്ളത്‌. പി കെ ഗുരുദാസനും എം സി ജേസഫൈനും ഒഴികെ വി എസ്‌ പക്ഷത്തു നില്‍ക്കാന്‍ മറ്റാരുമില്ലെന്നതാണ്‌ അവസ്ഥ. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിലും വി എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ ഔദ്യോഗികപക്ഷം അഴിച്ചുവിട്ടത്‌.
സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും വി എസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഒട്ടും ശക്തിചോരാതെതന്നെ തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചിരുന്നു. വി എസിന്റെ പരസ്യ പ്രസ്‌താവനകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത്‌ അടക്കം സ്വീകരിച്ച പരസ്യ നിലപാടുകളുമാണ്‌ ഒദ്യോഗഗിക പക്ഷത്തിന്റെ ആയുധം. വി എസിനെതിരായ നടപടി സംബന്ധിച്ച തീരുമാനം പി ബിയില്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായി ആക്രമിച്ചാലേ കേന്ദ്രകമ്മിറ്റിയില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാനാവൂവെന്ന്‌ ഔദ്യോഗിക പക്ഷത്തിനറിയാം.
ഇതനുസരിച്ചുള്ള നീക്കങ്ങളാവും അവര്‍ നടത്തുക. അതേസമയം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെയാണ്‌ സംസ്ഥാന ഘടകം പ്രവര്‍ത്തിക്കുന്നതെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ വാദിക്കും. കഴിഞ്ഞ പി ബി യോഗത്തിലും ഇക്കാര്യങ്ങള്‍ വി എസ്‌ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തും അതിനു മുമ്പും പിമ്പും പാര്‍ട്ടി നയങ്ങള്‍ക്കും കേന്ദ്രനിര്‍ദ്ദേശത്തിനും ഘടകവിരുദ്ധമായ നടപടികളാണ്‌ സംസ്ഥാന ഘടകം സ്വീകരിച്ചത്‌.
വിവാദമായ ലാവ്‌ലിന്‍ വിഷയവും വി എസ്‌ ആയുധമാക്കും. പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുനിന്ന്‌ പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന വി എസിന്റെ ആവശ്യത്തിന്‌ കഴിഞ്ഞ പി ബി യോഗത്തിലും പിന്തുണ കിട്ടിയിരുന്നു. കേരളത്തില്‍നിന്നുള്ളവര്‍ ഒഴികെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യത്തില്‍ പിണറായിക്ക്‌ അനുകൂല നിലപാട്‌ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചന.
ഈ സാഹചര്യത്തിലാണ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ എസ്‌ രാമചന്ദ്രന്‍പിള്ളയുടെ പേര്‍ ഉയര്‍ന്നുകേള്‍ക്കുന്നത്‌. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യൂതാനന്ദന്‌ ഇളക്കമുണ്ടാവില്ലെന്നും പ്രചരണമുണ്ട്‌. എന്നാല്‍ പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും അദ്ദേഹം തരംതാഴ്‌ത്തപ്പെടുമെന്നും അറിയുന്നു. ഇക്കാര്യങ്ങളിലും വ്യക്തമായ തീരുമാനം യോഗത്തിലുണ്ടാവും.
ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനും ഇന്നത്തെ യോഗം നിര്‍ണായകമാവും. പൊളിറ്റ്‌ ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്‌ എതിര്‍പ്പുണ്ടാവുന്നതും അത്‌ കേന്ദ്രകമ്മിറ്റിക്ക്‌ ചര്‍ച്ചചെയ്യാന്‍ വിടുന്നതും സി പി എമ്മിന്റെ ചരിത്രത്തില്‍ ഇത്‌ മൂന്നാം സംഭവമാണ്‌.
ഇക്കാര്യത്തില്‍ സുന്ദരയ്യയും സുര്‍ജിത്തുമാണ്‌ കാരാട്ടിന്റെ മുന്‍ഗാമികള്‍. മുമ്പ്‌ രണ്ടുതവണയും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന്‌ വിരുദ്ധമായ തീരുമാനമാണ്‌ കേന്ദ്രകമ്മിറ്റി കൈകൊണ്ടിട്ടുള്ളത്‌. ഈ തീരുമാനങ്ങളെ തുടര്‍ന്ന്‌ സുന്ദരയ്യ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സുര്‍ജിത്‌ മറുപാതയാണ്‌ സ്വീകരിച്ചത്‌. നാളെ തുടങ്ങുന്ന യോഗത്തിലും പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്‌ പരാജയപ്പെട്ടാല്‍ കാരാട്ട്‌ ഏത്‌ വഴി സ്വീകരിക്കുമെന്ന ചോദ്യത്തിനും പ്രസക്തിയേറെയാണ്‌. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള സുര്‍ജിത്തിന്റെ്‌ തീരുമാനത്തെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പരാജയപ്പെടുത്താന്‍ മുന്‍കൈയെടുത്തവരില്‍ ഒരാളാണ്‌ പ്രകാശ്‌ കാരാട്ടെന്നതും ശ്രദ്ധേയമാണ്‌.

ആഗോള നിക്ഷേപകര്‍ക്ക്‌ ചൈനയെക്കാള്‍ പ്രിയം ഇന്ത്യ

മ്യൂണിക്‌: ലോക വ്യവസായികള്‍ തങ്ങളുടെ മുതല്‍മുടക്കിനുള്ള അനുയോജ്യ രാജ്യമായി വിലയിരുത്തുന്നത്‌ ഇന്ത്യയെ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഏറ്റവും കുറച്ച്‌ അനുഭവിക്കേണ്ടിവന്ന രാജ്യമെന്നതാണ്‌ ഇന്ത്യയ്‌ക്ക്‌ അന്താരാഷ്‌ട്ര വ്യവസായികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറാന്‍ സഹായകമായത്‌. ചൈനയെക്കാളും മികച്ച നിക്ഷേപസൗഹൃദ രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ വിലയിരുത്തല്‍.
കഴിഞ്ഞയാഴ്‌ച മ്യൂണിക്കില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഇന്ത്യ ബിസിനസ്‌ മീറ്റിഗിന്റെ ഭാഗമായ സംഘടിപ്പിച്ച വേള്‍ഡ്‌ ഏക്കണോമിക്‌ ഫോറത്തിലാണ്‌ ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്‌. മുതല്‍ മുടക്കാനും സുരക്ഷിതമായ ലാഭം നേടാനും ലോകത്ത്‌ ഇപ്പോള്‍ അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നാണ്‌ മീറ്റിലെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്‍പത്‌ ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞിരുന്നു. അടുത്തവര്‍ഷവും എട്ട്‌ ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്‌ക്കുണ്ടാവുമെന്നാണ്‌ ഐ എം എഫും മറ്റ്‌ ധനകാര്യ ഏജന്‍സികളും പ്രവചിക്കുന്നത്‌. ഇതാണ്‌ വ്യവസായികള്‍ക്ക്‌ ഇന്ത്യയെ ചൈനയെക്കാള്‍ പ്രിയങ്കരമാക്കുന്നത്‌.
ഇന്ത്യയുടെ സാമൂഹിക, വ്യവസായ മേഖലകളിലെ അവസ്ഥയും വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്‌. വിദ്യാസമ്പന്നരായ, ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കാന്‍ കഴിവുള്ള ഇടത്തരക്കാര്‍ ഏറെയുള്ള രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടുതന്നെ വിദഗദ്ധ തൊഴിലാളികളെ കണ്ടെത്താനും അവസരമുണ്ട്‌. രാജ്യത്ത്‌ നിലവിലുള്ള വന്‍കിട കമ്പനികള്‍പോലും ശരിയായ ഗുണമേന്‍മാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗുണമേന്‍മയുള്ള ഉത്‌പന്നങ്ങള്‍ പുറത്തിറക്കിയാല്‍ അത്‌ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവും.
മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉത്‌പാദന ചെലവും കുറവാണെന്നതും വ്യാവസായികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌.
തങ്ങളെപോലയുള്ള മില്ല്യണേഴ്‌സിനെ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചുവെന്നതുതന്നെ ആദരവായി കാണുന്നുവെന്ന്‌ ബവേറിയന്‍ ബിസിനസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റാന്‍ഡോള്‍ഫ്‌ റെഡന്‍സ്‌റ്റോക്‌ പറഞ്ഞു.

ഓഹരി സൂചിക വീണ്ടും താഴേക്ക്‌

ആഴ്‌ചയിലെ അവസാന ദിവസവും ഓഹരി വിപണിയില്‍ ഇടിവുതന്നെ. ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സും നിഫ്‌ടിയും ഒരു ഘട്ടത്തില്‍പോലും പ്രതീക്ഷയ്‌ക്ക്‌ വകനല്‍കാതെയാണ്‌ താഴേക്ക്‌ മൂക്കുകുത്തിയത്‌. സെന്‍സെക്‌സ്‌ 253 പോയിന്റ്‌ ഇടിഞ്ഞ്‌ 13,504 പോയിന്റിലും നിഫ്‌ടി 77 പോയിന്റ്‌ ഇടിഞ്ഞ്‌ 4003 പോയിന്റിലുമാണ്‌ വില്‌പന അവസാനിപ്പിച്ചത്‌. കടുത്ത വില്‌പന സമ്മര്‍ദ്ദമാണ്‌ ഓഹരി വിപണിയില്‍ ഇന്നും നിഴലിച്ചുകണ്ടത്‌. ഓഹരി വാങ്ങാനുള്ളവര്‍ കൂട്ടത്തോടെ വിട്ടുനിന്നതും സൂചിക താഴേക്ക്‌ പതിക്കുന്നതിന്‌ ഇടവരുത്തി.

തീവണ്ടികളില്‍ റെയില്‍വേ ഭക്ഷണം നെരിട്ട് എത്തിക്കും.


തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം നല്കുന്ന ചുമതലയില്‍ നിന്നു ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ്‌ ടൂറിസം കര്പോരറേനെ ഒഴിവാക്കുന്നു. പകരം തീവണ്ടികളിലും സ്റ്റേഷനുകളിലും ഭക്ഷണം റെയില്‍വേ നെരിട്ട് തന്നെ എത്തിക്കും. രാജധാനി, ശതാബ്ദി വണ്ടികളിലെയും മറ്റു ദീര്‍ഘദൂര വണ്ടികളിലെയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചു ആക്ഷേപം ഉയര്‍ന്നതിനാലാണ് ഈ തീരുമാനം. റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ള വിതരണം മെച്ചപ്പെടുത്താന്‍ കുഴല്‍ കിണറുകളും സ്ഥാപിക്കും .

Thursday, July 9, 2009

ബംഗ്ലാദേശിലേക്ക്‌ മടങ്ങാന്‍ തസ്‌ലിമയ്‌ക്ക്‌ ആഗ്രഹം

ധാക്ക: ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍ സ്വന്തം നാട്ടിലേക്ക്‌ മടങ്ങാന്‍ ആഗ്രഹം. ഇത്‌ സംബന്ധിച്ച അപേക്ഷ തസ്ലിമ ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയ്‌ക്ക്‌ നല്‍കിക്കഴിഞ്ഞു.
ഇസ്‌ലാമിക തീവ്രവാദികളുടെ വധ ഭീഷണിയെ തുടര്‍ന്ന്‌ തസ്‌ലിമ ഒളിവുജീവിതം നയിക്കാന്‍ തുടങ്ങിയിട്ട്‌ ഒന്നര ദശാബ്ദം പിന്നിടുന്നു. ആദ്യം ഇന്ത്യയിലേക്ക്‌ പലായനം ചെയ്‌ത തസ്‌ലിമ അടുത്തിടെയാണ്‌ കൊല്‍ക്കത്തയില്‍ നിന്നും സ്വീഡനിലേക്ക്‌ കുടിയേറിയത്‌. കൊല്‍ക്കത്തിയിലും യാഥാസ്ഥിതിക മുസ്‌ലിം സംഘടനകളില്‍ നിന്ന്‌ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്‌.
പ്രധാനമന്ത്രി ഷേക്ക്‌ ഹസീനയിലാണ്‌ തസ്‌ലിമയുടെ പ്രതീക്ഷകള്‍. പുരോഗമന വാദക്കാരിയായ ഹസീനയുടെ കാലത്ത്‌ ബംഗ്ലാദേശില്‍ തിരിച്ചെത്താനാകുമെന്നാണ്‌ അവര്‍ പ്രതീക്ഷിക്കുന്നത്‌. ഇതിനുകഴിഞ്ഞിലെങ്കില്‍ തനിക്കൊരിക്കലും ജന്‍മനാട്‌ കാണാനാകില്ലെന്ന്‌ ഭയക്കുന്നതായും അവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. 1994 ല്‍ രചിച്ച ലജ്ജ എന്ന നോവലാണ്‌ തസ്‌ലിമയെ മതതീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP