Saturday, July 25, 2009

അമേരിക്കക്കാര്‍ക്ക്‌ ഒബാമയെക്കാള്‍ പ്രിയം ജിന്‍ഡാലിനോട്‌

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമയെക്കാളും ജനപ്രീതി ഇന്ത്യന്‍ വംശജന്‌. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഒബാമയെക്കാള്‍ കൂടുതല്‍ ഇഷ്ടം ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനോട്‌.
അഭിപ്രായ സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി തുടരണമെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ജിന്‍ഡാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന്‌ പബ്ലിക്‌ പോളിസി പോളിംഗ്‌ നടത്തിയ അഭിപ്രായ സര്‍വേയില്‍ പെങ്കടുത്ത 55 ശതമാനം പേരും വിലയിരുത്തി. ഒബാമയ്‌ക്കുള്ള പിന്തുണയെക്കാള്‍ 11 ശതമാനം അധികമാണിത്‌.

എയര്‍ ഇന്ത്യയ്‌ക്ക്‌ സര്‍ക്കാര്‍ സഹായം; ജെറ്റ്‌ എയര്‍ ഭീമന്‍ നഷ്ടത്തിലേക്ക്‌

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തിലേക്ക്‌ മൂക്കുകുത്തി വീഴുന്ന എയര്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര ധന, പെട്രോളിയം മന്ത്രാലയങ്ങളോട്‌ ചെലവുചുരുക്കല്‍ പരിശോധനാ സമിതി നിര്‍ദ്ദേശിച്ചു. കാബിനറ്റ്‌ സെക്രട്ടറി കെ എം ച്രന്ദശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗമാണ്‌ ഈ നിര്‍ദ്ദേശം ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍വച്ചത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,200 കോടിയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യയ്‌ക്കുണ്ടായത്‌. ഏകദേശം 250 കോടിയുടെ പ്രതിമാസ നഷ്ടമാണ്‌ നിലവില്‍ എയര്‍ ഇന്ത്യ നേരിടുന്നത്‌. കമ്പനിക്ക്‌ 3000 കോടി രൂപ കുറഞ്ഞ പലിശക്ക്‌ വായ്‌പയായി നല്‍കണമെന്നാണ്‌ ധനമന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്‌. മൂന്നു മാസത്തേക്കുകൂടി പെട്രോള്‍ ക്രെഡിറ്റില്‍ നല്‍കണമെന്നാണ്‌ പെട്രോളിയം മന്ത്രാലയത്തോട്‌ മുന്നില്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

അതേസമയം ജെറ്റ്‌ എയറും കൂടുതല്‍ നഷ്ടത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 225 കോടിയുടെ നഷ്ടമാണ്‌ ജെറ്റ്‌ എയറിനുണ്ടായത്‌. കഴിഞ്ഞവര്‍ഷം ഇതേസമയം 143 കോടിയുടെ ലാഭമാണ്‌ കമ്പനിക്ക്‌ ലഭിച്ചത്‌. ഈവര്‍ഷം ആദ്യപാദത്തിലെ വരുമാനം 2080 കോടിയാണ്‌. 28 ശതമാനം കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌.

ജോണ്‍ റൈറ്റ്‌ വീണ്ടും ഇന്ത്യയിലേക്ക്‌

ഗാംഗുലി നൈറ്റ്‌ റൈഡേഴസ്‌ ക്യാപ്‌ടനാവും

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ജോണ്‍ റൈറ്റ്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തുന്നു. ഐ പി എല്ലില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കോച്ച്‌ ആയാവും ജോണ്‍ റെറ്റ്‌ മടങ്ങിയെത്തുക. ഓസ്‌ട്രേലിയക്കാരനായ ജോണ്‍ ബുക്കാനന്‌ പകരമാണ്‌ റൈറ്റിന്‌ നിയമനം ലഭിക്കുന്നത്‌.
റെററ്റ്‌ എത്തുന്നതോടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌ടന്‍ പദവിയിലേക്ക്‌ സൗരവ്‌ ഗാംഗുലി തിരിച്ചെത്തുമെന്നാണ്‌ സൂചന. റൈറ്റ്‌ കോച്ച്‌ ആയിരുന്ന വേളയില്‍ ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീം ക്യാപ്‌ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടവുമായിരുന്നു അത്‌.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ക്ലബ്‌ ഉടമ ഷാരൂഹ്‌ഖാനും ഗാംഗുലിയും ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുപേരും ഇപ്പോള്‍ ലണ്ടനിലാണ്‌ ഉള്ളത്‌. റെറ്റുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ്‌ സൂചന. നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ഡയറക്ടര്‍ ഓസ്‌ട്രേലിയക്കാരനായ ഡേവ്‌ വാറ്റ്‌മോര്‍, ഡബ്ല്യു വി രാമന്‍, ചന്ദ്രകാന്ത പണ്ഡിറ്റ്‌, പരസ്‌ മാംമ്പ്രേ, പാകിസ്ഥാന്‍കാരനായ റിച്ചാര്‍ഡ്‌ പൈബസ്‌ എന്നിവരും കോച്ചിന്റെ ലിസ്‌റ്റിലുണ്ട്‌.

ഭൂമി പ്രശ്‌നം: ബംഗാളില്‍നിന്ന്‌ ഒരു വന്‍കിട കമ്പനികൂടി പിന്‍മാറുന്നു

കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്ന്‌ ഒരു വന്‍കിടകമ്പനികൂടി പിന്‍വാങ്ങുന്നു. 500 കോടിയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്റെ പദ്ധതിയില്‍നിന്നും ഐ ടി സി ആണ്‌ പിന്‍മാറാന്‍ ഒരുങ്ങുന്നത്‌.
ഭൂമി ഏറ്റെടുക്കല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്നും പിന്‍മാറുന്ന മൂന്നാമത്തെ വന്‍കിട കമ്പനിയാണ്‌ ഐ ടി സി. ആദ്യം ടാറ്റായും പിന്നീട്‌ ഡി എല്‍ എഫും ബംഗാള്‍ ഉപേക്ഷിച്ച മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയിരുന്നു. ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്‌ ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുക്കാന്‍ കഴിയാത്തതാണ്‌ ഐ ടി സിയുടെ മനംമാറ്റത്തിന്‌ കാരണം.
വന്‍കിട കമ്പനികള്‍ക്ക്‌ സംസ്ഥാനത്ത്‌ മുതല്‍മുടക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ മുതല്‍മുടക്കുന്നവരില്‍ ഏറ്റവും കരുത്തരായ കമ്പനിയാണ്‌ ഐ ടി സി.
ഇവിടത്തെ വ്യവസായമേഖലയില്‍ കൂടുതല്‍ തുക മുതല്‍ മുടക്കണമെന്നാണ്‌ കമ്പിയുടെ ആഗ്രഹം. പക്ഷേ അതിന്‌ കഴിയാത്ത സ്ഥിതിയാണ്‌ സംജാതമാകുന്നതെന്നും അദ്ദേഹം പരിഭവിച്ചു. ഹൗറയിലെ സന്‍ക്രയിലില്‍ 40 ഏക്കര്‍ ഭൂമിയാണ്‌ ഭക്ഷ്യസംസ്‌കരണ യൂണിറ്റിനായി ഏറ്റെടുക്കേണ്ടത്‌. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി വെസ്‌റ്റ്‌ ബംഗാള്‍ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‌ തങ്ങള്‍ അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. ഇത്‌ നിരാശാജനകമാണ്‌. ഞങ്ങളുടെ കൈവശം പണമുണ്ട്‌. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെ ആ പണം വ്യവസായ രംഗത്തിറക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇറാനിന്‍ വീണ്ടും വിമാനം തകര്‍ന്ന്‌ 17 പേര്‍ മരിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ വിമാനം തകര്‍ന്ന്‌ 17 പേര്‍ കാല്ലപ്പെട്ടു. 19 പേര്‍ക്ക്‌ സാരമായ പരുക്കുണ്ട്‌. 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ നടക്കുന്ന രണ്ടാമത്തെ വിമാന അപകടമാണിത്‌.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായ മഷ്‌ഹാദിലാണ്‌ അപകടം ഉണ്ടായത്‌. വിമാനത്തിന്റെ മുന്‍ഭാഗം വന്‍തീയോടെ പെട്ടിത്തെറിക്കുകയായിരുന്നുവെന്ന്‌ ഔദ്യോഗിക ന്യൂസ്‌ ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
റഷ്യന്‍ നിര്‍മ്മിത ഇല്ല്യൂഷിന്‍ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 150 യാത്രക്കാരുമായി എത്തിയ വിമാനം മഷ്‌ഹാദിലെ ഹഷമി നെജാദ്‌ വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌. തീ നിയന്ത്രണ വിധേയമായെന്നും മറ്റ്‌ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ്‌ അപകടത്തിന്‌ വഴിവച്ചതെന്ന്‌ കരുതപ്പെടുന്നു.
ഇറാനില്‍ 10 ദിവസം മുമ്പാണ്‌ വിമാനം തകര്‍ന്ന്‌ 153 യാത്രക്കാരും 15 വിമാന ജീവനക്കാരും കൊല്ലപ്പെട്ടത്‌. തൊട്ടുപിറകേ വീണ്ടും അപകടം ഉണ്ടായത്‌ ആശങ്കയ്‌ക്കിടവച്ചിട്ടുണ്ട്‌.

ബി എസ്‌ എന്‍ എല്ലിന്റെ മൈവേ ഐ പി ടി വി കേരളത്തിലും

തിരുവനന്തപുരം: സ്‌മാര്‍ട്‌ ഡിജി വിഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡുമായി ചേര്‍ന്നു മൈവേ എന്ന പേരില്‍ ബി എസ്‌ എന്‍ എല്‍ (ഇന്ററാക്‌ടീവ്‌ പഴ്‌സനലൈസ്‌ഡ്‌ ടെലിവിഷന്‍ ആന്‍ഡ്‌ വിഡിയോ സര്‍വീസ്‌- ഐ പി ടി വി) ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ഈ സംരംഭം നടപ്പാക്കുക. നിലവില്‍ രാജ്യത്ത്‌ ഇതിനകം 54 നഗരങ്ങളില്‍ മൈവേ ഐ പി ടി വി സേവനം ബി എസ്‌ എന്‍ എല്‍ നല്‍കുന്നുണ്ട്‌.
ബി എസ്‌ എന്‍ എല്‍ ഫിക്‌സഡ്‌ ലൈനും ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷനും ഉണ്ടെങ്കില്‍ മൈവേ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ ഉപയോഗിച്ച്‌ ഉപഭോക്‌താക്കള്‍ക്കു വീട്ടിലെ ടിവിയിലൂടെ സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള പരിപാടികള്‍ കാണാനാവും. ഇന്റര്‍നെറ്റിനു സമാനമായി അന്യോന്യം സംവദിക്കുന്ന തരത്തിലുള്ള പരിപാടികളും മൈവേ ഐ പി ടി വിയിലൂടെ ലഭ്യമാകും.
കൂടുതല്‍ വ്യക്‌തമായ ചിത്രങ്ങള്‍, ഇഷ്‌ടാനുസരണം വിഡിയോ, ഡിവിഡി പ്ലെയറില്‍ ചെയ്യുന്നതു പോലെ പ്രോഗ്രാമുകള്‍ റീവൈന്‍ഡ്‌ ചെയ്യാനും മുന്നോട്ടു നീക്കാനുമുള്ള സംവിധാനം, ഇഷ്‌ടാനുസരണം സംഗീതം തുടങ്ങിയവയെല്ലാം മൈവേ ഐ പി ടി വിയില്‍ ലഭ്യമാകും.
പഴ്‌സനലൈസ്‌ഡ്‌ സ്‌റ്റോക്ക്‌ ടിക്കര്‍, ഇന്ററാക്‌ടീവ്‌ വ്യൂയിങ്‌ സംവിധാനം, ഇമെയില്‍ ചാറ്റ്‌, ട്രെയിന്‍, വിമാന സമയങ്ങള്‍, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുന്ന സംവിധാനം, കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ എന്നിവയും ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.

സെന്‍സെക്‌സ്‌ 15,378 ല്‍

തുടര്‍ച്ചയായ കയറ്റിറക്കങ്ങള്‍ക്കുശേഷം ഓഹരി വിപണിയില്‍ കുതിപ്പ്‌. ബി എസ്‌ ഇ സൂചിക സെന്‍സെക്‌സ്‌ 147.92 പോയിന്റ്‌ കൂടി 15378.96 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 44.80 പോയിന്റ്‌ ഉയര്‍ന്ന്‌ 4568.55 പോയിന്റിലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്നലെ 200 പോയിന്റിന്റെ കയറ്റിറക്കമാണ്‌ ഓഹരി വിപണിയില്‍ ദൃശ്യമായത്‌. ഓട്ടമൊബൈല്‍, റിയല്‍റ്റി ഓഹരികളാണ്‌ ഏറെ നേട്ടം കൈവരിച്ചത്‌. ഇടത്തരം, ചെറുകിട ഓഹരികള്‍ രണ്ടു ശതമാനം വിലവര്‍ധന നേടി. മുംബൈയില്‍ വ്യാപാരം നടന്ന 2764 ഓഹരികളില്‍ 1782 എണ്ണത്തിന്റെ വില മെച്ചപ്പെട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ വില 10 ശതമാനമാണ്‌ വര്‍ധിച്ചത്‌.

Friday, July 24, 2009

ഇന്ത്യന്‍ ഫോട്ടോഗ്രാഫറെ ബ്രിട്ടീഷ്‌ നടന്‍ മര്‍ദിച്ചതായി പരാതി

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഫോട്ടോഗ്രാഫര്‍ ഹര്‍ഷ ഗോപാലിനെ ബ്രിട്ടീഷ്‌ നടന്‍ ജൂഡ്‌ ലോ മര്‍ദിച്ചതായി പരാതി. ലണ്ടനിലെ ഒരു ലഘുഭക്ഷണശാലയില്‍ വച്ച്‌ ജൂഡ്‌ ലോ തന്റെ മുഖത്തടിച്ചുവെന്നാണ്‌ ഹര്‍ഷ പരാതിയില്‍ പറയുന്നത്‌.
ഹര്‍ഷയെ ഭക്ഷണശാലയില്‍ വച്ച്‌ തള്ളുന്ന ചിത്രമുള്‍പ്പെടെ വിവിധ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വാര്‍ത്തകള്‍ ജൂഡ്‌ ലോ നിഷേധിക്കുകയാണ്‌. അകാരണമായി തന്നെ മര്‍ദിച്ച ജൂഡ്‌ ലോയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ ഹര്‍ഷ ഇപ്പോള്‍.

അവര്‍ കുട്ടികളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു...

കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ തിരിച്ചറിയപ്പെട്ട ശക്തമായ സൂചകമായിരുന്നു വിദ്യാഭ്യാസം. നിലവിലുള്ള സിവില്‍ സമൂഹത്തെ രൂപപ്പെടുത്തിയതിലും ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്നതിലും നവോത്ഥാന മുന്നേറ്റങ്ങളുടെ കാലം മുതല്‍ ശക്തമായ ഉപകരണമായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. അടിത്തട്ടിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവബോധത്തിന്റെയും സാഹോദര്യത്തിന്റെയും കാറ്റും സൂര്യപ്രകാശവുമെത്തിക്കാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്‌ സാധിച്ചു. എന്നാല്‍ ഇതെത്രകാലം?
നവലോക ക്രമത്തിന്റെയും ഘടനാക്രമീകരണത്തിന്റെയും ആശയങ്ങള്‍ വേരോട്ടം പിടിച്ച കേരളത്തില്‍, പൊതുവിദ്യാഭ്യാസം ആപത്തിലാകുന്നുവെന്ന്‌ സമീപകാല കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. സംസ്ഥാന സിലബസില്‍നിന്ന്‌ കുട്ടികള്‍ ഓടിയകലുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഡി പി ഇ പി, എസ്‌ എസ്‌ എ എന്നീ പ്രൊജക്‌ടുകളിലൂടെ കോടിക്കണക്കിന്‌ രൂപ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടു. ഒരു പക്ഷേ, ഏഷ്യയില്‍തന്നെ ഇത്രയധികം പരിശീലനം ലഭിച്ച അധ്യാപക സമൂഹം നമ്മുടെ പ്രൈമറി അധ്യാപകരാണ്‌.
ആവര്‍ത്തിച്ചുള്ള അധ്യാപക കൂട്ടായ്‌മകള്‍, ശില്‌പശാലകള്‍, അക്കാദമികവും അല്ലാത്തതുമായ `കൈത്താങ്ങു'കള്‍, സോഷ്യല്‍ കണ്‍സ്‌ട്രക്‌ടിവിസം, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്‌ തുടങ്ങി വൈവിദ്യമാര്‍ന്ന സൈദ്ധാന്തിക പിന്‍ബലങ്ങളും അവ നാണയപ്പെടുത്തിയ ടെര്‍മിനോളജികളും കൊണ്ട്‌ സമൃദ്ധമായിരുന്നു ഇക്കാലത്തെ ചര്‍ച്ചകളും വാഗ്‌്വാദങ്ങളും. എന്നിട്ടും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൊളിഞ്ഞു പാളീസാവുകയാണ്‌.
ഇക്കാലത്ത്‌ ആവര്‍ത്തിച്ചുപയോഗിച്ച ഒരു വാചകമുണ്ട്‌. `കുട്ടിക്കു മീന്‍ പിടിച്ചുകൊടുക്കലല്ല, മീന്‍ പിടിക്കാന്‍ കുട്ടിയെ പ്രാപ്‌തമാക്കുകയാണ്‌ വേണ്ടത്‌'- എന്നാല്‍ ഇപ്പോള്‍ കുട്ടി ചൂണ്ടയിട്ടിരിക്കുന്നത്‌ സംസ്ഥാന സിലബസിനു പുറത്താണെന്നുമാത്രം.
തീര്‍ച്ചയായും ആത്മവിചാരണകളുടെ നേരമാണിത്‌. ഈ പദ്ധതികള്‍ വിഭാവന ചെയ്‌തവരും നിര്‍വാഹകരും അവരുടെ കണ്‍സള്‍ട്ടന്റുമാരും മറ്റ്‌ വിദ്യാഭ്യാസ വിചക്ഷണരുമൊക്കെ തങ്ങള്‍ ചെയ്‌തതെന്താണെന്ന്‌ മലയാളി സമൂഹത്തോട്‌ തുറന്നുപറയേണ്ട സമയമാണിത്‌. അതിനുമുതിരാതെ അധ്യാപകരുടെ പുനര്‍വിന്യാസം, പ്രൊട്ടക്ഷന്‍ എന്നീ വിഷയങ്ങളിലേക്ക്‌ ഈ പ്രശ്‌നം ലഘൂകരിക്കപ്പെടരുത്‌.

എസ്‌ എം ഇ റാഗിംഗ്‌: പ്രതികളുടെ ശിക്ഷയ്‌ക്ക്‌ സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: കോട്ടയം എസ്‌ എം ഇ റാഗിംഗ്‌ കേസില്‍ പ്രതികളുടെ ശിക്ഷിച്ച വിചാരണകോടതിയുടെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസിലെ പ്രതികളായ രഞ്‌ജിത്‌ വര്‍ഗീസ്‌, എസ്‌. ഷെറിന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ ജസ്‌റ്റിസുമാരായ ഡി.കെ. ജെയിന്‍, എച്ച്‌.എല്‍. ദത്തു എന്നിവര്‍ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്‌. വിചാരണകോടതി ഈ പ്രതികളെ പത്തുവര്‍ഷം കഠിന തടവിനാണ്‌ ശിക്ഷിച്ചത്‌.കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു വിധി പ്രഖ്യാപനം.

ലാഭത്തില്‍ വന്‍ ഇടിവ്‌; മൈക്രോസോഫ്‌ടും ചെലവ്‌ ചുരുക്കലിലേക്ക്‌

ന്യൂയോര്‍ക്ക്‌: സ്വതന്ത്ര സോഫ്‌ട്‌വെയറിന്‌ ആവശ്യക്കാര്‍ കൂടിയതോടെ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്‌ടിന്റെ ലാഭത്തില്‍ വന്‍ ഇടിവ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ്‌ ഈ തകര്‍ച്ച്‌ വ്യക്തമായത്‌.
കഴിഞ്ഞ ഒന്‍പത്‌ മാസവും മൈക്രോസോഫ്‌ടിന്റെ വ്യാപാരത്തില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഒരേപോലെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 310 കോടി ഡോളറിന്റെ ലാഭം കമ്പനിക്കുണ്ടായി. എന്നാല്‍ 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലുണ്ടായ ലാഭത്തെക്കാള്‍ 29 ശതമാനം കുറവാണിത്‌. കഴിഞ്ഞ മൂന്നുമാസത്തെ കമ്പനിയുടെ ആകെ വരുമാനം 1310 കോടി ഡോളറാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌. മൈക്രോസോഫ്‌ടിന്റെ വ്യാപാരം 1400 കോടി ഡോളര്‍ കടക്കുമെന്നാണ്‌ കമ്പനി വിലയിരുത്തിയിരുന്നത്‌.
വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെയും സോഫ്‌ട്‌വെയര്‍ പാക്കേജുകളുടെയും ആവശ്യം കുറഞ്ഞതാണ്‌ കമ്പനിക്കു തിരിച്ചടിയായത്‌. ആഗോളസാമ്പത്തിക മാന്ദ്യം തുടര്‍ന്നേക്കുമെന്നതിനാല്‍ വരുമാന വര്‍ധനയ്‌ക്കായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന്‌ കമ്പനി സി എഫ്‌ ഒ ക്രിസ്‌ ലിഡല്‍ പറഞ്ഞു. കമ്പനിയുടെ വരുമാന നഷ്‌ടം കുറയ്‌ക്കുന്നതിന്‌ ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ താലപ്പൊലി ഒഴിവാക്കണം: പി കെ ശ്രീമതി

തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളെ താലപ്പൊലിയുമായി സ്വീകരിക്കുന്ന പതിവ്‌ നിര്‍ത്തണമെന്ന്‌ സാമൂഹികക്ഷേമമന്ത്രി പി കെ ശ്രീമതി. കൊച്ചുകുട്ടികളെ താലപ്പൊലിക്ക്‌ നിയോഗിക്കുന്നത്‌ ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വിവാഹചടങ്ങുകളില്‍ ആര്‍ഭാടം ഒഴിവാക്കാന്‍ ശക്ലതമായ ബോധവത്‌കരണംനടത്തും. ഇതിന്‌ സാമൂഹിക - മത - രാഷ്‌ട്രീയ സംഘടനകളുടെ സഹകരണം തേടും. ലഘുലേഖകള്‍ അടിച്ചിറക്കും. സ്‌ത്രീധനപീഡന വിരുദ്ധ നിയമമുള്‍പ്പെടെയുള്ളവ കര്‍ശനമാക്കും. എന്നാല്‍ നിയമത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ബോധവത്‌കരണത്തിനാവുമെന്നും മന്ത്രി പറഞ്ഞു.

മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനയ്‌ക്ക്‌

ലണ്ടന്‍: മാതാവിന്റെ ചികിത്സയ്‌ക്കായി ബ്രിട്ടനില്‍ യുവതി കന്യകാത്വം വില്‍ക്കുന്നു. ഇതു സംബന്ധിച്ച പരസ്യം യുവതി ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ ഡ്യൂനോസ്‌ ആണ്‌ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍ക്കുന്നത്‌.
ഇതിനകം നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെയുള്ള ലേലം വിളിയില്‍ പങ്കുകൊണ്ടുകഴിഞ്ഞു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ 28 കാരിയായ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കണമെന്ന നിര്‍ദ്ദേശവും ഈ വാഗ്‌ദാനം നല്‍കിയ ആള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇതിനായി മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയയായ എവലിന്‍ കന്യകയാണെന്നതിന്‌ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു യുവതിയും ഇതുപോലെ കന്യകാത്വം വിറ്റിരുന്നു. റൊമാനിയക്കാരിയായ എലിനാ പെര്‍സിയ ആണ്‌ അന്ന്‌ കന്യകാത്വം വിറ്റത്‌. 8,782 പൗണ്ടിനായിരുന്നു അത്‌. ഇതുസംബന്ധിച്ച വാര്‍ത്തകളാണ്‌ ഇത്തരമൊരു സാഹസത്തിന്‌ എവലിനെ പ്രേരിപ്പിച്ചത്‌.

Thursday, July 23, 2009

കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും. സുരേഷ്‌ കുമാര്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അംഗീകരിച്ചു തുടര്‍നടപടിക്കായി ചീഫ്‌ സെക്രട്ടറിക്കുതന്നെ കൈമാറി.
സുമരഷ്‌കുമാര്‍ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ്‌ ചീഫ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍ മുതര്‍ന്ന ഐ എ എസ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിവാദപരമാര്‍ശങ്ങള്‍ സുരേഷിന്‌ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്‌ കെ സുരേഷ്‌കുമാര്‍ പരസ്യ പ്രസ്‌താവന നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ്‌ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

നിര്‍ഭാഗ്യവാനായ `ഭാഗ്യവാന്‍'; ജാക്ക്‌പോട്ട്‌ അടിച്ച നിമിഷം ജയിലായി

ടൊറോന്‍ഡോ: ലോട്ടറി അടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കാന്‍ കഴിയുംമുമ്പേ കാനഡക്കാരന്‍ എത്തിയത്‌ ജയിലില്‍. 44.4 മില്ല്യണ്‍ ഡോളറിന്റെ ജാക്‌പോട്ട്‌ ചെക്ക്‌ കൈയില്‍വാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ചതിന്‌ തൊട്ടുപിറകേയാണ്‌ ഭാഗ്യവാനെ പൊലീസ്‌ കൈവിലങ്ങുകളോടെ ഇരുമ്പഴിക്കുള്ളിലാക്കിയത്‌.
ഇന്ത്യാക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ബ്രാംപടണ്‍ നിവാസിയായ ബാരി ഷെല്‍ (45) ഒരേസമയം ഭാഗ്യത്തിന്റെ മധുരവും നിര്‍ഭാഗ്യത്തിന്റെ കയ്‌പും അനുഭവിച്ചത്‌. 5,000 ഡോളര്‍ മോഷ്ടിച്ചതിനും അനധികൃതമായി സ്വത്ത്‌ സമ്പാധിച്ചതിനും ഇയാള്‍ക്കെതിരെ നേരത്തേ കേസ്‌ ഉണ്ടായിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ 2003 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞദിവസം രാവിലെ പ്രൊവിന്‍ഷ്യല്‍ ഒന്റാറിയോ ലോട്ടറി ആന്‍ഡ്‌ ഗെയ്‌മിംഗ്‌ ആസ്ഥാനത്തെത്തി 4,37,298 ഡോളറിന്റെ (എകദേശം 13 കോടിയിലധികം രൂപ) ചെക്ക്‌ കൈപ്പറ്റിയ ബാരി ഷെല്‍ പുറത്തിറങ്ങി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോഴാണ്‌ പൊലീസ്‌ എത്തിയതും അറസ്‌റ്റ്‌ ചെയ്‌തതും.
തനിക്കെതിരെ വാറന്റുണ്ടെന്നുകേട്ട ബാരി ഷെല്‍ ഒരു നിമിഷം ഞെട്ടിത്തകര്‍ന്നുപോയി. ഇതിനിടെ പൊലീസ്‌ അയാളുടെ കൈകള്‍ പിന്നിലാക്കി വിലങ്ങുവയ്‌ക്കുകയും ചെയ്‌തു. തന്നെ അനുഗ്രഹിച്ചത്‌ ഭാഗ്യദേവതയോ നിര്‍ഭാഗ്യദേവതയോ എന്നറിയാത്ത അവസ്ഥയിലാണ്‌ ഷെല്‍ ഇപ്പോള്‍.

ആദായനികുതി നല്‍കുന്നവരിലും മുന്നില്‍ സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ ഏറ്റവും കുടുതല്‍ ആദായ നികുതി നല്‍കുന്നത്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ആരാധകര്‍ക്കിടയില്‍ പൂതിയ സൂപ്പര്‍താരമായ മഹേന്ദ്രസിംഗ്‌ ധോണിയെ ബഹുദൂരം പിന്നിലാക്കിയാണ്‌ സച്ചിന്‍ മുമ്പിലെത്തിയത്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എട്ട്‌ കോടിയില്‍ കുറയാത്ത തുകയാണ്‌ സച്ചിന്‍ ആദായ നികുതിയായി നല്‍കുന്നത്‌. കഴിഞ്ഞവര്‍ഷം 8.7 കോടിയും അതിനു മുന്‍ വര്‍ഷം 8.1 കോടിയുമാണ്‌ സച്ചിന്‍ ആദായനികുതിയായി നല്‍കിയത്‌.
രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കുതന്നെ. കഴിഞ്ഞവര്‍ഷം 4.7 കോടിരൂപ ധോണി ആദായനികുതിയായി രാജ്യത്തിന്റെ ഖജനാവിന്‌ നല്‍കി.
മൂന്നാം സ്ഥാനത്തുള്ള വിരേന്ദന്‍ സേവാഗ്‌ 3.4 കോടിയും നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ വൈസ്‌ക്യാപ്‌ടന്‍ യുവരാജ്‌ സിംഗ്‌ 2.6 കോടിയും ആദായ നികുതിപ്പണമായി നല്‍കി. വെറ്ററന്‍ രാഹുല്‍ദ്രാവിഡ്‌ ആണ്‌ അഞ്ചാം സ്ഥാനത്ത്‌. 2.4 കോടിയാണ്‌ ദ്രാവിഡിന്റെ സംഭാവന.

പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു

ധാക്ക: ബംഗ്ലദേശില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു. ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌ മരിച്ചത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌
കോമില ജില്ലയിലെ റിഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച പാരസെറ്റാമോള്‍ ഗുളികയാണ്‌ കുട്ടികള്‍ കഴിച്ചത്‌. ഈ കമ്പനി സര്‍ക്കാര്‍ പൂട്ടി മുദ്രവച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ റിഡ്‌ കമ്പനി അവരുടെ എല്ലാ ഉല്‍പന്നങ്ങളും വിപണിയില്‍ നിന്നു പിന്‍വലിച്ചു. എന്നാല്‍ അപകടരമായ ഒന്നും ഗുളികയില്‍ ചേര്‍ത്തിരുന്നില്ലെന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.

മൈക്കല്‍ ജാക്‌സന്റെ ഡോക്ടറുടെ വീട്ടില്‍ റെയ്‌ഡ്‌

ലോസ്‌ഏഞ്ചല്‍സ്‌: മൈക്കല്‍ ജാക്‌സന്റെ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറേയുടെ ഹൂസ്‌റ്റണിലെ ഓഫിസില്‍ റെയ്‌ഡ്‌. മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
ടെക്‌സസിലെയും ഹൂസ്‌റ്റണിലെയും ആംസ്‌ട്രോങ്‌ മെഡിക്കല്‍ ക്ലിനിക്കിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. അമിതമായ രീതിയില്‍ മരുന്നുകളുടെ
ഉപയോഗമാണ്‌ ജാക്‌സന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന സംശയം ബലപ്പെട്ടിരിക്കുന്നതിനിടെയാണ്‌ റെയ്‌ഡ്‌.
അതേസമയം, 50 കാരനായ മൈക്കല്‍ ജാക്‌സന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്‌. മരണ സമയത്ത്‌ ഡോക്‌ടര്‍ മുറേ മൈക്കല്‍ ജാക്‌സന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ്‌ കരുതുന്നത്‌. മൈക്കല്‍ ജാക്‌സനെ അവസാനമായി ജീവനോടെ കണ്ടതും ഡോക്‌ടറാണെന്നു കരുതുന്നു.

സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത

ഇസ്‌ലാമാബാദ്‌: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ മകന്‍ സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ആദ്യം പാക്കിസ്‌ഥാനില്‍ നടന്ന യു എസ്‌ മിസൈല്‍ ആക്രമണത്തിലാണ്‌ സാദ്‌ കൊല്ലപ്പെട്ടതെന്ന്‌ യു എസ്‌ നാഷണല്‍ പബ്ലിക്‌ റേഡിയോ അറിയിച്ചു. പേരു വെളിപ്പെടുത്താത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റേഡിയോ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്‌.
എന്നാല്‍ വാര്‍ത്തയ്‌ക്ക്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. നേരത്തേ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു സാദ്‌ ബിന്‍ ലാദന്‍. ഇറാനില്‍നിന്നും സാദ്‌ കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്‌ഥാനില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ യു എസ്‌ 50 മിസൈല്‍ ആക്രമണങ്ങളാണ്‌ പാക്കിസ്‌ഥാനിലെ തീവ്രവാദ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തിയത്‌. ഉന്നത തീവ്രവാദി നേതാക്കള്‍ ഉള്‍പ്പെടെ 470 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകയും ചെയ്‌തു. അതേസമയം അല്‍ ഖായിദയുടെ പ്രധാന പോരാളിയായിരുന്നില്ല സാദ്‌.

Wednesday, July 22, 2009

കാവ്യാ മാധവന്‍ വിവാഹമോചനത്തിന്‌ ?

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കാവ്യാമാധവന്‍ വിവാഹമോചനത്തിന്‌ തയ്യാറെടുക്കുന്നതായി സൂചന. ഏകദേശം ആറ്‌ മാസം നീണ്ടുനിന്ന വിവാഹജീവിതത്തിന്‌ അവസാനമിടാന്‍ കാവ്യ നീക്കം തുടങ്ങിയതായാണ്‌ സൂചനകള്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കുവൈറ്റില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയും കാവ്യാമാധവനും വിവാഹിതരായത്‌. കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തിലാണ്‌ കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്‌. വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടിലായിരുന്നു കാവ്യ താമസിച്ചിരുന്നത്‌.
വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ്‌ വാര്‍ത്ത. വിവാഹമോചനത്തിന്‌ ഒരു വര്‍ഷം വരെ പിരിഞ്ഞു കഴിയേണ്ടതുണ്ടെന്ന ഉപദേശമാണ്‌ അഭിഭാഷകനില്‍ നിന്നും കാവ്യയ്‌ക്ക്‌ ലഭിച്ചതെന്നും അറിയുന്നു. അതേസമയം ജോയിന്റ്‌ പെറ്റിഷനാണെങ്കില്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും ഉപദേശിച്ചിട്ടുണ്ടത്രേ.
കഴിഞ്ഞ ഒരു മാസമായി കാവ്യ സ്വന്തം വീട്ടിലാണ്‌ താമസം. ഈ വാര്‍ത്ത സംബന്ധിച്ച്‌ കാവ്യയുടെ പ്രതികരണം അറിവായിട്ടില്ല. എന്നാല്‍ വിവാഹത്തോടെ കാവ്യ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP