Wednesday, July 22, 2009

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

മുംബൈ: ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയതോടെ ഓഹരി വിലകള്‍ വീണ്ടും താഴേക്ക്‌. ബി എസ്‌ ഇ സൂചിക 128.52 പോയിന്റ്‌ കുറഞ്ഞ്‌ 15062.49 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 33.15 പോയിന്റ്‌ താഴ്‌ന്ന്‌ 4469.10 പോയിന്റിലുമാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഐ ടി, റിയല്‍റ്റി, പവര്‍ ഓഹരികളാണ്‌ നഷ്‌ടം നേരിട്ടത്‌. 15218 ല്‍ ആരംഭിച്ച ബി എസ്‌ ഇ സൂചിക ഒരുഘട്ടത്തില്‍ 14955 പോയിന്റ്‌ വരെ താഴ്‌ന്നിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ വില 0.9 - 1.33% ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌. ചൈന, ഹോങ്കോങ്‌, സിംഗപ്പൂര്‍ വിപണികള്‍ 0.07-1.64% വിലയിടിവു നേരിട്ടപ്പോള്‍
ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 0.21-2.73% വില കൂടി. മുംബൈയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1283 എണ്ണം നേട്ടം കൊയ്‌തു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെ വില കൂടി. ഇടത്തരം ഓഹരി വിഭാഗം 0.19 ശതമാനവും, ചെറുകിട വിഭാഗം 0.24 ശതമാനവും കുറഞ്ഞു. നേട്ടം കൊയ്‌തവ (ശതമാനത്തില്‍) മെറ്റല്‍ (1.25), ഓട്ടമൊബീല്‍ (0.11), നഷ്‌ടം നേരിട്ടവ: എഫ്‌എംസിജി (0.85), ഐടി (1.74), പവര്‍ (1.7), പിഎസ്‌യു (1.4), ബാങ്കെക്‌സ്‌ (1.39), റിയല്‍റ്റി (1.23).

എയര്‍ ഇന്ത്യയില്‍ അഴിച്ചുപണി ഒരു മാസത്തിനകം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു മാസത്തിനകം അഴിച്ചുപണി ഉണ്ടാകുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നഷ്ടത്തില്‍നിന്ന്‌ കരകയാറാന്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശൈലി മാറ്റുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരു പരിധിക്കപ്പുറം സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ നഷ്ടം മറികടക്കാന്‍ സംഘടനാപരമായും സാമ്പത്തികമായുമുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വ്യോമയാന മേഖലയെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡിലേക്ക്‌ സാംപ്രിട്രോഡ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവരുമെന്ന്‌ നേരേത്ത സുചനകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടകുമെന്നും മന്ത്രി ഇന്ന്‌ സൂചിപ്പിച്ചു.

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കാരന്‍ നടന്നു നേടിയത്‌ 90,000 പൗണ്ട്‌

ലണ്ടന്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി ഇന്ത്യാക്കാരനായ 73 കാരന്‍ നടന്നുനേടിയത്‌ 90,000 പൗണ്ട്‌. ഗവേഷണത്തിനുള്ള ധനശേഖരണാര്‍ത്ഥം 800 കിലോമീറ്റര്‍ നടന്നാണ്‌ ബോബി ഗ്രേവാള്‍ എന്നറിയപ്പെടുന്ന ബല്‍വന്ത്‌ സിംഗ്‌ ഗ്രേവാള്‍ 90,000 പൗണ്ട്‌ സ്വരൂപിച്ചത്‌. ഈ തുക കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലെ സെന്റ്‌ മാര്‍ക്‌സ്‌ ഹോസ്‌പിറ്റല്‍ ഫൗണ്ടേഷന്‌ കൈമാറുകയും ചെയ്‌തു.
പഞ്ചാബ്‌ സ്വദേശിയായ ഗ്രേവാള്‍ 1958 ലാണ്‌ ബ്രിട്ടനിലേക്ക്‌ കുടിയേറിയത്‌. ഇതാദ്യമായല്ല ഗ്രേവാള്‍ നടന്നു ഫണ്ട്‌ പിരിക്കുന്നത്‌. മുമ്പൊരിക്കല്‍ സ്‌കോട്ടിഷ്‌ പാര്‍ലമെന്റ്‌ മുതല്‍ ലണ്ടനിലെ ഹൗസ്‌ ഓഫ്‌ കോമണ്‍വരെ നടന്ന്‌ 80,000 പൗണ്ട്‌ സ്വരൂപിച്ച്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേവാള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യയിലും ഇത്തരത്തില്‍ അദ്ദേഹം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌. അമൃതസ്വര്‍ മുതല്‍ കന്യാകുമാരിവരെ നടന്ന അദ്ദേഹം അന്ന്‌ 50,000 പൗണ്ടാണ്‌ സ്വരൂപിച്ചത്‌. അന്ന്‌ 2,500 മൈലാണ്‌ അദ്ദേഹം പിന്നിട്ടത്‌.
തനിക്ക്‌ എവറസ്‌റ്റ്‌ കീഴടക്കിയ സന്തോഷമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ഗ്രേവാള്‍ പറയുന്നു. സഹാറ മരുഭൂമിയിലൂടെ മൊറാക്കോ മുതല്‍ ഈജിപ്‌റ്റ്‌ വരെയും പിന്നീട്‌ അന്റാര്‍ടിക്‌ വരെയും നടന്ന്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ പൗണ്ട്‌ സ്വരൂപിക്കണമെന്നാണ്‌ ഗ്രേവാളിന്റെ പുതിയ ആഗ്രഹം.

പന്നിപ്പനി ബാധിതര്‍ 1.50 ലക്ഷമാകുന്നു

ജനീവ: ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1.50 ലക്ഷം ആകുന്നു. ഈ രോഗം ബാധിച്ച്‌ ഇതിനകം മരിച്ചവരുടെ എണ്ണം 700 ആയിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം ഇനിയും പടര്‍ന്നുപിടിക്കാനാണ്‌ സാധ്യതയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പനിബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്‌. കഴിഞ്ഞദിവസം മാത്രം ലോകത്താകമാനം 2,300 പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മൈക്കല്‍ ജാക്‌സന്റെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ സോണിക്ക്‌

ലോസ്‌ ആഞ്‌ജലസ്‌: മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീതരംഗത്ത്‌ ശക്തമായ തിരിച്ചു വരവ്‌ ലക്ഷ്യമിട്ട്‌ രൂപപ്പെടുത്തിയ ദിസ്‌ ഈസ്‌ ഇറ്റ്‌ എന്ന സംഗീതപരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ വിതരണം ചെയ്യുവാനുള്ള അവകാശം സോണി കോര്‍പറേഷന്‍ നേടി. അഞ്ച്‌ കോടി അമേരിക്കന്‍ ഡോളറിനാണ്‌ സോണി അവകാശം നേടിയിരിക്കുന്നത്‌.
പാരമൗണ്ട്‌, യൂണിവേഴ്‌സല്‍ തുടങ്ങിയ സ്റ്റുഡിയോകള്‍ റിഹേഴ്‌സലിന്റെ രംഗങ്ങള്‍ അല്‍പാല്‍പ്പമായി പുറത്തു വിടാന്‍ തുടങ്ങിയതോടെയാണ്‌ സോണി വന്‍ തുകയ്‌ക്ക്‌ സംഗീതപരിപാടിയുടെ വിതരണാവകാശം കരസ്ഥമാക്കിയത്‌.
സോണീ മൂവീസ്‌ മൈക്കല്‍ ജാക്‌സന്റെ സംഗീതപരിപാടികളുടെ സംപോണ്‍സറായ എ ഇ ജി ലൈവുമായി ചേര്‍ന്ന്‌ ജാക്‌സണെക്കുറിച്ച്‌ ചിത്രം നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌. ജാക്‌സന്റെ ആകസ്‌മിക മരണം കമ്പനിക്ക്‌ വന്‍സാമ്പത്തിക നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.
ദിസ്‌ ഈസ്‌ ഇറ്റ്‌ സംഗീത പരിപാടിയുടെ തയ്യാറെടുപ്പിനായി മുടക്കിയ പണം സിനിമയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.

ആകാശവിസ്‌മയമൊരുക്കി സൂര്യഗ്രഹണം

തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന്‌ ലോകം ഇന്ന്‌ പുലര്‍ച്ചെ സാക്ഷ്യം വഹിച്ചു. രാവിലെ 5.30 തുടങ്ങിയ സൂര്യഗ്രഹണം 7.15 വരെ ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം ആറു മിനിറ്റ്‌ 39 സെക്കന്റ്‌ നീണ്ടുനിന്നു.
വാരണാസി, സൂററ്റ്‌, അലഹബാദ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാനായി. കേരളത്തില്‍ ഗ്രഹണം ഭാഗികമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി. എന്നാല്‍ പലയിടങ്ങളിലും മേഘങ്ങള്‍ തടസം സൃഷ്‌ടിച്ചത്‌ ഗ്രഹണം കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി. ഇന്ത്യയില്‍ ഗ്രഹണത്തിന്റെ പൂര്‍ണപ്രഭാവം അനുഭവപ്പെടുന്ന ബീഹാറിലെ താരേഗ്നയില്‍ മേഘങ്ങള്‍ കാഴ്‌ചയ്‌ക്കു തടസം സൃഷ്‌ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങളാണു ഗ്രഹണം കാണാന്‍ താരേഗ്നയില്‍ എത്തിയിരുന്നത്‌.
പുലര്‍ച്ചെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ സൂറത്തിനടുത്തുനിന്നാരംഭിച്ച ഗ്രഹണം ഉജ്‌ജയിന്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, സാഗര്‍, ജബല്‍പ്പൂര്‍, വാരാണസി, അലഹാബാദ്‌, ഗയ, പട്‌ന, ഭഗല്‍പ്പൂര്‍, ജല്‍പായ്‌ഗുഡി, ഗുവാഹത്തി എന്നീ പ്രദേശങ്ങളില്‍ക്കൂടി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്‌ അതിര്‍ത്തി വഴി ചൈനയിലേക്കു നീങ്ങി.
ചൈന കടന്നു ജാപ്പനീസ്‌ ദ്വീപസമൂഹങ്ങള്‍ക്കരികില്‍ കൂടി പസഫിക്‌ സമുദ്രത്തില്‍ പ്രവേശിച്ച്‌ താഹിദി ദ്വീപിനു വടക്കു കിഴക്ക്‌ അവസാനിച്ചു.

Tuesday, July 21, 2009

16 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം കാമിതാക്കളെ കൂട്ടിയോജിപ്പിച്ചു

ലണ്ടന്‍: പതിനാറുവര്‍ഷമായി പിരിഞ്ഞിരുന്ന കമിതാക്കളുടെ പുനസംഗമത്തിന്‌ കാമുകിക്ക്‌ ഒന്നര ദശകം വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി. ബ്രട്ടീഷുകാരനായ സ്‌റ്റീവ്‌ സ്‌മിത്തിനാണ്‌ തന്റെ മുന്‍ കാമുകിയായ സ്‌പാനിഷ്‌ സ്വദേശിയെ ജീവിതത്തിലേക്ക്‌ തിരികെ ലഭിച്ചത്‌.
സ്‌റ്റീവ്‌ സ്‌മിത്തും കാര്‍മെന്‍ റൂയിസ്‌ പെരസും പ്രണയത്തിലേക്ക്‌ വഴുതിവീഴുന്നത്‌ മധുരപ്പതിനേഴിന്റെ പടിവാതില്‍ക്കല്‍വച്ചാണ്‌. ഇപ്പോള്‍ രണ്ടുപേര്‍ക്കും വയസ്‌ 42. സൗത്ത്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ബ്രിസ്‌ഹാമില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സ്‌റ്റുഡന്റായി എത്തിയതായിരുന്നു കാര്‍മെന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹനിശ്ചയത്തില്‍വരെ എത്തിയതുമായിരുന്നു.
സ്വന്തമായി ഒരു ഷോപ്പ്‌ നടത്തുന്നതിന്‌ കാര്‍മെന്‍ ഫ്രാന്‍സിലേക്ക്‌ പറന്നതോടെയാണ്‌ ഇവരുടെ പ്രണയജീവിതത്തിന്‌ തിരശീല വീണത്‌. പിന്നീട്‌ കാര്‍മെനെക്കുറിച്ച്‌ സ്‌മിത്തിന്‌ അറിവൊന്നുമില്ലായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം കാര്‍മെനിന്റെ സ്‌പെയിനിലെ വീട്ടിലേക്ക്‌ സ്‌റ്റീവ്‌ സ്‌മിത്ത്‌ അയച്ച പ്രണയലേഖനമാണ്‌ ഇപ്പോള്‍ ഇവരുടെ പുനസമാഗമത്തിന്‌ വഴിയൊരുക്കിയത്‌. കാര്‍മെനിന്റെ മാതാവ്‌ ആ കത്ത്‌ അശ്രദ്ധമായി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ വിറക്‌ മുറിക്കുള്ളിലായിപ്പോയ കത്ത്‌ ആരും ശ്രദ്ധിച്ചതുമില്ല.
അടുത്തിടെ വീട്‌ പുതുക്കിപ്പണിയാനായി വൃത്തിയാക്കിയപ്പോഴാണ്‌ വിറകുകൂട്ടത്തിനിടയില്‍നിന്നും കത്ത്‌ കാര്‍മെനിന്‌ ലഭിച്ചത്‌. പൊട്ടിച്ചുവായിച്ച കാര്‍മെനിന്‌ പിന്നീട്‌ സ്‌മിത്തിനെ ഫോണ്‍ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. പലതവണ റിസീവര്‍ എടുത്തശേഷം തിരിച്ചുവച്ച കാര്‍മെന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണ്‍ കിട്ടേണ്ട താമസം സ്‌മിത്ത്‌ സ്‌പെയിനിലേക്ക്‌ വിമാനം കയറി. വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒടിയടുത്ത്‌ ആലിംഗനം ചെയ്‌തു. പിന്നീട്‌ വിമാനത്താവളത്തിലുണ്ടായിരുന്നവരെ സാക്ഷിനിര്‍ത്തി മിനിട്ടുകള്‍ നീണ്ട ഒരു ചുടുചുമ്പനവും. അടുത്ത ദിവസംതന്നെ പള്ളിയിലെത്തി വിവാഹിതരായ ഇരുവരും ഒരുമിച്ചു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌

ഇന്നലത്തെ ആവേശവുമായി രാവിലെ ആരംഭിച്ച ഓഹരി വിപണി ക്ലോസ്‌ ചെയ്‌തത്‌ നഷ്ടത്തിലാണ്‌. ഒരു ഘട്ടത്തില്‍ 15,000 പോയിന്റിനും താഴേപോയ വിപണി വ്യാപാരം അവസനിച്ചപ്പോള്‍ വീണ്ടും 15,000 നുമുകളില്‍ എത്തിയതാണ്‌ ഏക ആശ്വാസം.
ഐ ടി ഓഹരികളിലെ പ്രൊഫിറ്റ്‌ ബുക്കിങ്ങിനെ തുടര്‍ന്നാണ്‌ ഓഹരി സൂചികകളില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 128 പോയിന്റും നിഫ്‌റ്റി 33 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി.
രാവിലെ 15,218.83 പോയിന്റിലാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ 14,955 പോയിന്റ്‌ വരെ ഇടിഞ്ഞ സൂചിക ഒടുവില്‍ 128.52 പോയിന്റിന്റെ നഷ്ടത്തോടെ 15,062.49 ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
4,501 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്‌റ്റി 4,469.10 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 4,524 പോയിന്റു വരെ ഉയര്‍ന്ന ശേഷമാണ്‌ നിഫ്‌റ്റി നഷ്‌ടത്തില്‍ വ്യാപാരം നിര്‍ത്തിയത്‌.
ഇന്നലെ 16 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ടി സി എസ്‌ അഞ്ചു ശതമാനം ഇടിവു രേഖപ്പെടുത്തി. സുസ്‌ലോണ്‍, മഹീന്ദ്ര, ഗെയ്‌ല്‍ തുടങ്ങിയ കമ്പനികളും നഷ്‌ടമുണ്ടാക്കി. ഐ ടി, ഊര്‍ജ സൂചികകള്‍ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,718 ഓഹരികളില്‍ 1,343 എണ്ണവും നഷ്‌ടം നേരിട്ടു.

ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചു വിട്ടു. പ്രധാനമന്ത്രി ടാരോ അസോയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അടുത്തമാസം രാജ്യത്ത്‌ തിരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.
ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചു വിടുന്നതിനും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിക്ക്‌ അവകാശമുണ്ട്‌. പാര്‍ലമെന്റിന്റെ അധോസഭയിലേക്ക്‌ ഓഗസ്‌റ്റ്‌ 30 ന്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ്‌ ചരിത്രപരമായിരിക്കുമെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. 50 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ ജപ്പാനില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌ഥിതിഗതികള്‍ മാറി മറിയുമെന്നാണ്‌ അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്‌തമാകുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ അധികവും പ്രതിപക്ഷത്തെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയേറ്റിരുന്നു.

എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക നിരക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ പ്രത്യേക യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്ക്‌ 5919 രൂപയാണ്‌ പുതിയ യാത്രാ നിരക്ക്‌. മുംബൈയിലേക്ക്‌ 5399 രൂപയ്‌ക്കും ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ 2679 രൂപയ്‌ക്കും ടിക്കറ്റ്‌ ലഭിക്കും. യാത്രയ്‌ക്ക്‌ മൂന്ന്‌ ദിവസം മുന്‍പ്‌വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ. വരുന്ന സെപ്‌തംബര്‍ 20 വരെ ഈ ആനുകൂല്യം ലഭിക്കും.
യാത്ര മാറ്റിവയ്‌ക്കുന്നതുമൂലം ടിക്കറ്റിന്റെ തീയതി നീട്ടേണ്ടിവരുന്നുവെങ്കില്‍ 750 രൂപ അധികം നല്‍കണം. ഫ്രീക്വന്റ്‌ ഫ്‌ളയര്‍ പ്രോഗ്രാം പോയിന്റുകള്‍ ഈ ടിക്കറ്റുകളില്‍ ലഭിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ആല്‍ബര്‍ട്ടോ ഫുജിമോറിക്ക്‌ 7.5 വര്‍ഷം തടവ്‌

ലിമ (പെറു): പെറു മുന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ടോ ഫുജിമോറിയെ അഴിമതിയും സാമ്പത്തിക ക്രമക്കേടുംനടത്തിയ കേസില്‍ കോടതി 7.5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ വ്‌ളാഡിമിറോ മൊന്‍ടെസിനോസിന്‌ 1.5 കോടി ഡോളര്‍ അനധികൃതമായി നല്‍കിയതിനാണ്‌ ശിക്ഷ. ഇതു മൂന്നാംതവണയാണ്‌ എഴുപതുകാരനായ ഫുജിമോറിയെ വിവിധ കേസുകളില്‍ തടവു ശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഒരു ദശാബ്‌ദം നീണ്ട ഭരണകാലത്ത്‌ ഫുജിമോറി തന്റെ സന്തത സഹചാരിയായ സുരക്ഷാമേധാവി വ്‌ളാഡിമിറോ മോണ്‍ടെസിനോസിന്റെ പിന്തുണയോടെ രാജ്യത്തൊട്ടാകെ ഭീതിയും ഭീകരതയും നടത്തിയ മനുഷ്യാവകാശ ലംഘനകുറ്റത്തില്‍ 25 വര്‍ഷത്തെ
തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. 2007ല്‍ മറ്റൊരുകേസില്‍ ആറുവര്‍ഷത്തെ ശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
2000 ല്‍ നടന്ന അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം മോണ്‍ടെസിനോസിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വിഡിയോ കാസെറ്റുകള്‍ വെളിച്ചത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ ജനരോഷം ഉയര്‍ന്നതോടെ ഫുജിമോറി ജപ്പാനിലേക്കു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ 2007 ലാണ്‌ ഫുജിമോറി പെറുവില്‍ തിരിച്ചെത്തുന്നതും നിയമനടപടികള്‍ക്ക്‌ വിധേയനാകുന്നതും.

Monday, July 20, 2009

റഷ്യയില്‍ ആറ്‌ മാസത്തിനിടെ തോക്ക്‌ ലൈസന്‍സ്‌ എടുത്തത്‌ 1,80,000 പേര്‍

ടുളു: റഷ്യക്കാര്‍ക്കിടയില്‍ ആയുധവില്‍പ്പന ക്രമാതീതമായി ഉയരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സ്വയം രക്ഷക്കായി ആയുധം സൂക്ഷിക്കുന്നതിന്‌ ലൈസന്‍സ്‌ തേടി സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്‌.
ഈവര്‍ഷം ആദ്യ ആറ്‌ മാസത്തിനകംതന്നെ 1,80,000 പേര്‍ തോക്കിന്‌ ലൈസന്‍സ്‌ നേടിക്കഴിഞ്ഞു. ആദ്യ മൂന്ന്‌ മാസത്തില്‍ 50,000 പേര്‍ ലൈസന്‍സ്‌ എടുത്തുവെങ്കില്‍ 1,30,000 പേര്‍ അടുത്ത മൂന്നു മാസത്തിനകമാണ്‌ ലൈസന്‍സ്‌ എടുത്തത്‌.
സ്വയം രക്ഷയ്‌ക്കായി എന്ന പേരിലാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ മുഴുവനുമെന്ന്‌ റഷ്യയുടെ ഫസ്‌റ്റ്‌ ഡെപ്യൂട്ടി ഇന്റരിയോര്‍ മിനിസ്‌റ്റര്‍ കേണല്‍-ജനറല്‍ മിഖാലി സുഖോഡോള്‍സ്‌കി അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ പറയുംപോല സ്വയം രക്ഷയ്‌ക്കല്ല ഇവര്‍ തോക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയില്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത്‌ അഞ്ച്‌ മില്ല്യണ്‍ ആയുധങ്ങളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ബ്രിട്ടനില്‍ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ മെയില്‍ ഐ ഡികള്‍ വില്‍പനയ്‌ക്ക്‌

ലണ്ടന്‍: ബ്രിട്ടനിലെ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ മേല്‍വിലാസങ്ങള്‍ വില്‌പനയ്‌ക്ക്‌. അവരുടെ നധകാര്യ ഇടപാടുകളുടെ വിവരം, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, എന്തിനേറെ പിന്‍ നമ്പര്‍വരെയുള്ള വിവരങ്ങള്‍ സഹിതമാണ്‌ മേല്‍വിലാസങ്ങള്‍ വില്‍ക്കുന്നതെന്ന്‌ ദ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
വ്യക്തികള്‍ അറിഞ്ഞുകൊണ്ടുള്ള വില്‌പനയല്ലിത്‌. വിവിധ മാര്‍ഗങ്ങളിലൂടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതാണ്‌ ഈ വിവരങ്ങള്‍. ബ്രിട്ടനില്‍ ഇന്റര്‍നെറ്റ്‌ വഴി ഇടപാടുകള്‍ നടത്തുന്ന ആരുടെയും നില അപകടത്തിലാണെന്നാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌.
ബ്രിട്ടനിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ കാല്‍ ഭാഗത്തോളം പേരുടെയും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരോ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരോ ഇതിനകം ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക വിലയിരുത്തല്‍. യൂസര്‍നെയിം, പാസ്‌വേര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയെല്ലാം ഫിഷിംഗ്‌ തന്ത്രത്തിലൂടെ ഹാക്കര്‍മാര്‍ കൈക്കലാക്കിയിട്ടുണ്ട്‌. ഇത്‌ ആവശ്യക്കാര്‍ക്ക്‌ വന്‍ തുക ഈടാക്കി അവര്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നുണ്ടത്രേ.
ഇന്റര്‍നെറ്റ്‌ മുഖേന കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മറ്റും പേരില്‍ വ്യാജമെയിലുകളുമായി വ്യക്തികള സമീപിച്ചാണ്‌ അവരില്‍നിന്നും അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ചില പ്രമുഖ സ്ഥാപനങ്ങളുമായി രഹസ്യധാരണയും ഇത്തരം ഹാക്കര്‍മാര്‍ക്കുണ്ട്‌. തങ്ങളുടെ ഉപഭോക്താവിന്റെ വിവിരങ്ങള്‍ കൈമാറുന്നതിന്‌ ഒരാള്‍ക്ക്‌ 30 പൗണ്ട്‌ എന്നതോതില്‍ ഹാക്കര്‍മാര്‍ പണം നല്‍കുന്നുമുണ്ട്‌. ഇതേ വിവരങ്ങള്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക്‌ വന്‍തുക ഈടാക്കിയശേഷം കൈമാറകയും ചെയ്യും.
ഈ തട്ടിപ്പ്‌ ബ്രിട്ടനില്‍ മാത്രമാണെന്ന്‌ കരുതി ആശ്വസിക്കേണ്ട. ലോകത്തൊട്ടാകെ 40 മില്ല്യണ്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവശപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏറെയും അമേരിക്കക്കാരുടേതാണെന്നും ടൈംസ്‌ പറയുന്നു.

സ്വീഡ്‌ബാങ്ക്‌ വന്‍ നഷ്ടത്തില്‍; 3600 പേര്‍ക്ക്‌ ജോലിപോകും



ബാള്‍ട്ടിക്‌: നഷ്ടം പ്രതീക്ഷിച്ചതിലും ഏറെയായതോടെ സ്വീഡ്‌ ബാങ്ക്‌ വീണ്ടും ജീവനക്കാരുടെ എണ്ണം രെട്ടിക്കുറയ്‌ക്കുന്നു. ഇത്തവണ 3600 പേരെയാണ്‌ ബാങ്ക്‌ പറഞ്ഞുവിടാന്‍ ഒരുങ്ങുന്നത്‌. 2010 ല്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും.
നടപ്പ്‌ വര്‍ഷത്തിലെ രണ്ടാം പാദത്തിലും നഷ്ടത്തിലേക്ക്‌ മൂക്കുകുത്തിയതോടെ ബാള്‍ട്ടിക്‌ മേഖലയിലെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ്‌ ബാങ്ക്‌ അഭിമുഖീകരിക്കുന്നത്‌.
രണ്ടാം പാദത്തില്‍ 1.8 ബില്ല്യണ്‍ നോര്‍ (228 മില്ല്യണ്‍ ഡോളര്‍) നഷ്ടമാണ്‌ ബാങ്കിനുണ്ടായത്‌. ബാള്‍ട്ടിക്‌ മേഖലയിലെ 3600 പേര്‍ക്ക്‌ ജോലി പോകുന്നതിനെപ്പം സ്വീഡനിലും 500 തസ്‌തികകള്‍ ബാങ്ക്‌ നിര്‍ത്തലാക്കും. ഇവിടെ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ഉടന്‍ പെന്‍ഷന്‍ പറ്റുന്ന 500 പേര്‍ക്ക്‌ പകരം ആളെ എടുക്കില്ലെന്ന്‌ സ്വീഡ്‌ബാങ്ക്‌ ഗ്രൂപ്പ്‌ പ്രസ്‌ മാനേജര്‍ അന്ന സുന്‍ഡ്‌ബ്ലാഡ്‌ അറിയിച്ചു.
വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വീഡ്‌ബാങ്കിന്റെ നില പരിതാപകരമായത്‌
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്‌. 2008 ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസം 4.6 ബില്ല്യണ്‍ നോര്‍ (സ്വീഡിഷ്‌ കറന്‍സി) ലാഭമുണ്ടാക്കിയ ബാങ്കാണ്‌ 2009 ല്‍ അതേ കാലയളവില്‍ 1.8 ബില്ല്യണ്‍ നോര്‍ നഷ്ടത്തിലേക്ക്‌ വഴുതിവീണത്‌.
ബാങ്ക്‌ പ്രതീക്ഷിച്ചിരുന്നതാകട്ടെ 1.2 ബില്ല്യണ്‍ നോറിന്റെ നഷ്ടവും. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വായ്‌പാ തിരിച്ചടവ്‌ ശേഷിയില്‍ കുറവുവന്നതാണ്‌ നഷ്ടത്തിന്‌ പ്രധാനകാരണം. 6.67 ബില്ല്യണ്‍ നോര്‍ ആണ്‌ ഇതിലൂടെമാത്രം ബാങ്കിന്‌ നഷ്ടമായത്‌.

ഗ്വാളിയറിലെ ചരിത്രങ്ങള്‍



താന്സെനും നാട്ടുരാജാക്കന്മാരും മുഗളന്മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്കിയ ഗ്വാളിയര്. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള് നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്ത്തി നില്ക്കുന്ന കോട്ടയുടെ നഗരം. രണ്ടാം സൂര്യക്ഷേത്രവും താന്സന്റെ ശവകുടീരവുമൊക്കെ ചേര്ന്ന് ചരിത്രഭൂപടത്തിലും വിനോദസഞ്ചാരഭുപടത്തിലുമൊക്കെ തിളങ്ങി നില്ക്കുന്ന നഗരമാണ് ഗ്വാളിയര്. മിറാഷ്, മിഗ് വിമാനങ്ങളുടെ സ്ക്വാഡ്രണ് നിലകൊളളുന്ന വായുസേന കേന്ദ്രവും മൊറാറിലെ കരസേന കേന്ദ്രവും ഗ്വാളിയറിന് സൈനീക ഭൂപടത്തിലും സ്ഥാനം നല്കുന്നു.

പഴയ ഗ്വാളിയറിന്റെ ചരിത്ര സ്മാരകങ്ങളെ അതേപടി സംരക്ഷിക്കുന്നതിനൊപ്പം തന്നെ വളരെ പെട്ടന്ന് വികസിച്ച നഗരം കൂടിയാണിത്. ഗ്വാളിയറിന്റെ വളര്ച്ചയ്ക്ക് പിന്നില് സിന്ധ്യാ രാജകുടുംബത്തിന്റെ ഇങ്ങേയറ്റത്തുള്ള ആളുടെ പോലും കരവിരുതുണ്ടെന്ന് ഗ്വാളിയാര് നിവാസികള് നിസ്സംശയം പറയും. ഗ്വാളിയറിനെ ഇന്നുകാണുന്ന ഗ്വാളിയറാക്കിയതില് അവരുടെ പങ്ക് വലുതത്രെ.

യാത്രയ്ക്കും കാഴ്ച്ചയ്ക്കും ഏറെ അനുയോജ്യമായ നിരവധി സ്ഥലങ്ങള് ഈ പ്രദേശത്തുണ്ട്. അതില് പ്രധാനം ഗ്വാളിയര് കോട്ടതന്നെ യുദ്ധങ്ങളുടെയും 'ശിക്ഷ'കളുടെയുമൊക്കെ ചരിത്രം പേറി നില്ക്കുന്നയിടം. ബാബര് ചക്രവര്ത്തിയെ പോലും അതിശയപ്പെടുത്തിയ ഈ കോട്ടയുടെ പുറം ഭിത്തി 35 അടി ഉയരത്തില് രണ്ടു മൈലിലധികം നീണ്ടു കിടക്കുന്നു. കോട്ടയ്ക്കുളളില് കാണാനാകുന്നത് മധ്യകാലത്തിന്റെ ശില്പ്പ ഭംഗി. രാജാ മാന്സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മൃഗനയനിയുടെയും കഥകളിലേക്ക് നീളുന്ന ഗുജ്ജാരി മഹള്. ചരിത്രത്തനപ്പുറം ഇതൊക്കെ കാഴ്ച്ചയുടെ മറ്റൊരു അനുഭവമാകുന്നു. ഗ്വാളിയാര് കോട്ട ഏറെക്കാലം അടഞ്ഞു കിടന്നു. പിന്നീട് സന്ദര്ശകരെ അനുവദിച്ചു തുടങ്ങി. ഇപ്പോള് സന്ധ്യ കഴിഞ്ഞാല് ഗ്വാളിയര് കോട്ടയുടെ ചരിത്രം കാഴ്ച്ചക്കാരെ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ കാട്ടിത്തരികയും ചെയ്യുന്നു.

സിന്ധ്യ കുടുംബത്തിന്റെ മാസസ്ഥലമായ ജയ്വിലാസ് കൊട്ടാരമാണ് മറ്റൊരത്ഭുതം. രാജഭരണകാലത്തെ വിശാല ജീവിതത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാട് നല്കുന്ന കൊട്ടാരമാണിത്. കൊട്ടാരത്തിലെ 35 മുറികളോളം ഇപ്പോള് സിന്ധ്യ മ്യൂസിയമാണ്. ഈ ഭാഗത്ത് സന്ദര്ശകര്ക്ക് പ്രവേശിക്കാം. ബാക്കി ഭാഗം ഇപ്പോഴും സിന്ധ്യാ കുടുംബത്തിന്റെ വാസസ്ഥലമാണ്.

തന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിലൊന്നെന്ന് അക്ബര് ചക്രവര്ത്തി വിശേഷിപ്പിച്ച, ഹിന്ദുസ്ഥാനി ക്ലാസ്സിക്കല് സംഗീത ചക്രവര്ത്തി താന്സെന് അന്ത്യവിശ്രമം കൊള്ളുന്ന താന്സെന് ടോംബ് ഗ്വാളിയറിന്റെ ഭാഗമാണ്. ഇവിടെ എല്ലാ വര്ഷവും ദേശീയ സംഗീതോത്സവവും അരങ്ങേറുന്നുണ്ട്.

1486നും 1517നും ഇടയ്ക്ക് പണി കഴിപ്പിച്ച മന്മന്ദിര് പാലസിന്റെ അവശിഷ്ടങ്ങളും ഗ്വാളിയറിലെ കാഴ്ച്ചയാണ്. മുഗളരുടെയും രജപുത്രരുടെയും ഓര്മകളുണര്ത്തുന്ന ഈ അവശിഷ്ടം ഗ്വാളിയറിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാഗമാണ്. കൊണാര്ക്കിലെ സൂര്യക്ഷേത്രത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഗൂജാരിമഹല് ആര്ക്കിയോളജിക്കല് മ്യൂസിയവും സരോദ് ഘാട്ടുമൊക്കെ ഗ്വാളിയര് യാത്രയെ അര്ത്ഥവത്താക്കും. ചരിത്ര സ്മാരകങ്ങളിലേക്കുളള യാത്രകള് ഇഷ്ടപ്പെടുന്നവര്ക്ക് എന്നും ഓര്മ്മകള് സമ്മാനിക്കുന്ന ഇടമാണ് ഗ്വാളിയറും ഇവിടുത്തെ കാഴ്ച്ചകളും.

യാത്രാ മാര്ഗ്ഗം

വിമാനം: ഡല്ഹിയില് നിന്നും ഭോപ്പാലില് നിന്നും ഗ്വാളിയറിലേക്ക് നേരിട്ട് വിമാന സര്വ്വീസുണ്ട്.

തീവണ്ടി: ഡല്ഹി-മുംബൈ, ഡല്ഹി-ചെന്നൈ പാതയിലെ പ്രധാന റെയില്വേ സ്റ്റേഷനാണ് ഗ്വാളിയര്.

റോഡ്: ആഗ്ര, മഥുര, ജയ്പൂര്, ഡല്ഹി, ചണ്ഡിഗര്, ലക്നൗ, ഭോപ്പല്, ഇന്ഡോര്, ഝാന്സി തുടങ്ങിയിടങ്ങളില് നിന്ന് ഗ്വാളയറിലേക്ക് നേരിട്ട് ബസ് സര്വ്വീസുണ്ട്.

സ്‌കൂളിലെ ഭക്ഷ്യധാന്യങ്ങള്‍ കാട്ടാനക്കൂട്ടം കൊള്ളയടിച്ചു

ജംഷഡ്‌പൂര്‍: രാത്രി സ്‌കൂളില്‍ അതിക്രമിച്ചുകയറിയ കാട്ടാനക്കൂട്ടം അവിടെ ഉച്ചക്കഞ്ഞിക്കു സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ തിന്നുതീര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സംഭവം.
ജംഷഡ്‌പൂരില്‍നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സരൈകേല - ഖര്‍സ്‌വാന്‍ ജില്ലയിലെ മക്‌ഡംഡിഹ്‌ രാജ്‌കിയ മധ്യ വിദ്യാലയ എന്ന സ്‌കൂളാണ്‌ ആനക്കൂട്ടം കൊള്ളയടിച്ചത്‌. കാടിനു നടുക്ക്‌ ഒറ്റപ്പെട്ടുകിടക്കുന്ന സ്‌കൂളാണിത്‌. അടുക്കളയുടെ വാതിലും ജന്നാലയുമെല്ലാം ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്‌.
രാവിലെ സ്‌കൂള്‍ അധിതര്‍ സ്ഥലത്തെത്തുമ്പോള്‍ എല്ലാം ചവിട്ടികുഴച്ചിട്ടിരിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ എ ടി മിശ്രയുടെ നേതൃത്വത്തില്‍ സഥലത്തെത്തിയ വനപാലകര്‍ നഷ്ടം കണക്കാക്കി മടങ്ങി.

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട്‌ 40 വര്‍ഷം

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം. 1969 ജൂലൈ 20. അമേരിക്കന്‍സമയം വൈകുന്നേരം 4.17. ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌നവുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററില്‍നിന്ന്‌ പുറപ്പെട്ട അപ്പോളോ 11 ന്റെ കമാന്‍ഡ്‌ മോഡ്യൂള്‍ ചന്ദ്രന്റെ മണ്ണില്‍ തൊട്ടു.
പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ടെലിവിഷനു മുന്നില്‍ ശ്വാസമടക്കിയിരുന്നു. രാത്രി 10.56. കാത്തിരിപ്പിനൊടുവില്‍ മോഡ്യൂളിന്റെ വാതില്‍തുറന്നു. നീല്‍ആംസ്‌ട്രോങ്‌ ചരിത്രത്തിലേക്ക്‌ ചുവടുവച്ചു - മനുഷ്യന്‌ ഒരു കാല്‍വയ്‌പ്‌. മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം.
ആംസ്‌ട്രോങ്ങിനു പിന്നാലെ എഡ്വിന്‍ ഇ. ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കല്‍കോളിന്‍സായിരുന്നു ദൗത്യത്തിലെ മൂന്നാമന്‍. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയന്‌ മറുപടിയായാണ്‌ അമേരിക്ക ചാന്ദ്രദൗത്യം സംഘടിപ്പിച്ചത്‌. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ശേഷം അമേരിക്ക പത്തു പേരെക്കൂടി ചന്ദ്രനിലെത്തിച്ചു.
അപ്പോളോ 11 ന്റെ ദൗത്യത്തിനു നാലു മാസത്തിനുശേഷം നവംബറില്‍ അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണാര്‍ഡ്‌, അലന്‍ ബീന്‍ എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങി. 1971 ഫെബ്രുവരിയില്‍ അപ്പോളോ 14 ചന്ദ്രനില്‍ ഇറക്കിയത്‌ അലന്‍ ഷെപ്പേഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരെയാണ്‌. അക്കൊല്ലം തന്നെ ജൂലൈയില്‍ അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവര്‍ ചന്ദ്രനിലെത്തി. മാനവരാശിയുടെ കുതിച്ചുചാട്ടമായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത്‌ വന്‍മുന്നേറ്റത്തിനാണ്‌ വഴിയൊരുക്കിയത്‌.
ഇതൊക്കെയാണെങ്കിലും 1972 നുശേഷം ചന്ദ്രനിലേക്ക്‌ ആരും മനുഷ്യരെ അയച്ചിട്ടില്ല. 1972 ഏപ്രിലില്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌ എന്നിവരായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയത്‌. വാഹനം അപ്പോളോ 16. എട്ടാം മാസം വീണ്ടും ചന്ദ്രനിലേക്ക്‌ മനുഷ്യന്റെ യാത്ര. 1972 ഡിസംബറില്‍ അവസാനത്തെ ചാന്ദ്രദൗത്യവുമായി കുതിച്ചുയര്‍ന്ന അപ്പോളോ 17 ഹാരിസണ്‍ സ്‌മിത്ത്‌, യൂജിന്‍ സെര്‍നന്‍ എന്നിവരെ ചന്ദ്രനില്‍ എത്തിച്ചു. അങ്ങനെ ചന്ദ്രനെ സ്‌പര്‍ശിച്ച അവസാനത്തെയാളായി യൂജിന്‍ സെര്‍നന്‍. ചന്ദ്രനില്‍ നടന്ന 12 പേരില്‍ ചാള്‍സ്‌ കൊണാഡ്‌, അലന്‍ ഷെപ്പേഡ്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവരൊഴിച്ച്‌ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌.
പിന്നീട്‌ ഏകദേശം 37 വര്‍ഷമായി ആരും മനുഷ്യരെ ചന്ദ്രനിലേക്കയച്ചിട്ടില്ല. ചാന്ദ്രദൗത്യത്തിനുള്ള വന്‍ പണചെലവുതന്നെ പ്രധാനകാരണം. ഒപ്പം സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ശാസ്‌ത്രഞ്‌ജര്‍ക്ക്‌ മറ്റു ഗ്രഹങ്ങളോടുതോന്നിയ അഭിവിജ്ഞയുമാണ്‌ ഇതിന്‌ പ്രധാനകാരണം. മനുഷ്യനുപകരം യന്ത്രങ്ങളെ അയച്ചു പഠിക്കാമെന്ന സ്‌ഥിതിയുണ്ടായതോടെ അതിലായി എല്ലാവര്‍ക്കും താത്‌പര്യം. ഒപ്പം ചെവ്വ, വ്യാഴം ഗ്രഹങ്ങളെ കുറിച്ച്‌ പഠിക്കാനും.വീണ്ടും മനുഷ്യന്റെ കാല്‍പെരുമാറ്റത്തിന്‌ ചന്ദ്രനില്‍ അവസരമൊരുങ്ങുകയാണ്‌.
മുമ്പ്‌ വന്‍ ശക്തികളായിരുന്ന സോവിയറ്റ്‌ യൂണിയനും അമേരിക്കയുമാണ്‌ ചാന്ദ്രദൗത്യത്തിന്‌ മുന്‍കൈയെടുത്തതെങ്കില്‍ വന്‍ശക്തികളായി രൂപാന്തരപ്പെട്ടുവരുന്ന ഇന്ത്യയും ചൈനയുമാണ്‌ ചന്ദ്രനിലേക്ക്‌ വീണ്ടും മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നത്‌.

Saturday, July 18, 2009

അജയ്‌ ഭട്ട്‌ യഥാര്‍ത്ഥമാണോ?


ഇക്കഴിഞ്ഞ 20-20 ലോക കപ്പ്‌ ക്രിക്കറ്റ്‌ മത്സരകാലത്ത്‌ ടെലിവിഷനു മുന്നിലിരുന്നവര്‍ ശ്രദ്ധിച്ച ഒരു പരസ്യമുണ്ട്‌- ഇന്റല്‍ കോര്‍പറേഷന്റെ പരസ്യം. 'നിങ്ങളുടെ സ്റ്റാര്‍ അല്ല ഞങ്ങളുടേത്‌' എന്നു പറഞ്ഞ്‌, യൂണിവേഴ്‌സല്‍ സീരിയല്‍ ബസി( യു എസ്‌ ബി)ന്റെ സഹനിര്‍മാതാവ്‌ ഇന്ത്യക്കാരനായ അജയ്‌ ഭട്ടിനെ പ്രധാന ഹീറോയാക്കി നമുക്കു മുന്നില്‍ അവതരിപ്പിച്ച പരസ്യം. യഥാര്‍ത്ഥത്തില്‍ പരസ്യത്തില്‍ കാണുന്നയാളാണോ അജയ്‌ ഭട്ട്‌? അല്ല എന്നു തന്നെയാണ്‌ ഇന്റലിന്റെ വെബ്‌സൈറ്റും കാട്ടിത്തരുന്നത്‌. യു.എസ്‌.ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിന്‌ ഇന്റലിനൊപ്പമുണ്ടായ അജയ്‌ ഭട്ടിനു പകരമായി ഒരു പ്രൊഫഷണല്‍ അഭിനേതാവിനെയാണ്‌ അവര്‍ പരസ്യത്തിലൂടെ അജയ്‌ ഭട്ടായി അവതരിപ്പിച്ചത്‌.തങ്ങളുടെ മുന്‍നിര ജീവനക്കാരെ പരസ്യത്തിലൂടെയും അവര്‍ അവതരിപ്പിച്ചപ്പോള്‍, അജയ്‌ ഭട്ടിന്റെ വിവരങ്ങള്‍ തേടി ഇന്റര്‍നെറ്റില്‍ അന്വേഷണങ്ങളുടെ പ്രവാഹമായിരുന്നു.
1975ല്‍ ബറോഡയിലെ മഹാരാജാ സയാജിറാവു സര്‍വകലാശാലയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്‌ ബിരുദ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്കു ചേക്കേറിയ ഭട്ട്‌ സിറ്റി യൂണിവേഴ്‌സിറ്റി ഒഫ്‌ ന്യൂയോര്‍ക്ക്‌ സിറ്റി കോളേജില്‍ 1984 വരെ തുടര്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വാംഗ്‌ ലബോറട്ടറിയില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായിട്ടായിരുന്നു തന്റെ മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയത്‌. 1990ല്‍ ഇന്റല്‍ കോര്‍പറേഷനില്‍ സ്റ്റാഫ്‌ ആര്‍ക്കിടെക്‌റ്റ്‌ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ ഇന്റല്‍ കോര്‍പറേഷനിലെ ചീഫ്‌ ക്ലയന്റ്‌ പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്‌റ്റാണ്‌.
ക്ലയന്റ്‌ ആന്റ്‌ സെര്‍വര്‍ പ്ലാറ്റാഫോം ആര്‍ക്കിടെക്‌ചര്‍, പി സി ആര്‍ക്കിടെക്‌ചര്‍, ഐ/ഒ ആര്‍ക്കിടെക്‌ചര്‍ എന്നിവയില്‍ വിദഗ്‌ധനായ അജയ്‌ ഈ രംഗത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലും ഏഷ്യയിലും നിരവധി സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങളും നടത്തുന്നുണ്ട്‌. തന്റെ മേഖലയില്‍ ഒന്‍പതു അമേരിക്കന്‍ പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അജയ്‌ വി ഭട്ട്‌, യു എസ്‌ ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിലെ പങ്കാളി എന്ന നിലയിലാണ്‌ ലോകം മുഴുവന്‍ പ്രശസ്‌തനായത്‌.
ഇന്റലിന്റെ പരസ്യത്തിലെ 'അജയ്‌ ഭട്ടിനെ' യഥാര്‍ത്ഥ അജയ്‌ ഭട്ടായി കണ്ടവരുടെ അന്വേഷണങ്ങള്‍ അജയ്‌ ഭട്ടിനെ മുന്‍നിര്‍ത്തി നിരവധി വെബ്‌സൈറ്റുകളും ബ്ലോഗുകളും ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ പരസ്യത്തിനു ശേഷം വിക്കിപീഡിയ ഉള്‍പ്പടെയുള്ളവയില്‍ അജയ്‌ ഭട്ടിനെക്കുറിച്ച്‌ പുതിയ താളുകള്‍ ഉള്‍പ്പെടുത്തിയും കഴിഞ്ഞു.

Friday, July 17, 2009

ഓപ്പലിലും ലുഫ്‌താന്‍സയിലും കൂട്ട പിരിച്ചുവിടല്‍

ബര്‍ലിന്‍: ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകവെ പ്രമുഖ കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു. പ്രമുഖ കാര്‍ കമ്പനിയായ ഓപ്പല്‍ തങ്ങളുടെ 10,000 ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. പ്രമുഖ വിമാനകമ്പനിയായ ലുഫ്‌താന്‍സ 20 ശതമാനം ജീവനക്കാര്‍ക്ക്‌ ഗോള്‍ഡന്‍ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
നഷ്ടംകൊണ്ടുമുടിഞ്ഞ ഓപ്പല്‍ ഏറ്റെടുക്കാന്‍ ബല്‍ജിയത്തിലെ പ്രധാന കമ്പനിയായ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. ഓപ്പല്‍ ഏറ്റെടുത്താല്‍ തങ്ങള്‍ ആദ്യം ചെയ്യുക 10,000 ജീവനക്കാരെ പിരിച്ചുവിടുകയായിരിക്കുമെന്ന്‌ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ വക്താക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം യൂറോപ്പിലെ ഒരു ഫാക്ടറിയും തങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌.
ഇതു സംബന്ധിച്ച കരാര്‍ ഒരാഴ്‌ചയ്‌ക്കകം തയ്യാറാകും. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ചെലവ്‌ പ്രതിവര്‍ഷം 800 മില്ല്യണ്‍ യൂറോ കുറയ്‌ക്കാനാവുമെന്നാണ്‌ കമ്പനിയുടെ കണക്കുകൂട്ടല്‍. ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ഓപ്പല്‍, ജനറല്‍ മോട്ടേഴ്‌സ്‌, വാക്‌സഹാള്‍ എന്നീ കാര്‍ കമ്പനികള്‍ യൂറോപ്പില്‍ ഇതുവരെ 50,000 തൊഴിലാളികളെയാണ്‌ പിരിച്ചുവിട്ടത്‌.
ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്‌താന്‍സ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. ഇതിലൂടെ ചെലവ്‌ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ യൂറോ കണ്ട്‌ കുറയ്‌ക്കാനാവുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വന്‍ നഷ്ടത്തിലേക്കാണ്‌ ലുഫ്‌താന്‍സ മൂക്കുകുത്തിയത്‌. ജര്‍മ്മനിയില്‍ വിമാന ഇന്ധനവില വര്‍ധിച്ചതും യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതുമാണ്‌ ലുഫ്‌താന്‍സയെ പ്രതിസന്ധിയിലാക്കിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം യാത്രാക്കൂലിയില്‍നിന്നും ലാഭമുണ്ടാക്കാനാവില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞുവെന്ന്‌ അധികൃതര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഭരണചെലവ്‌ കുറയ്‌ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗങ്ങളില്ലെന്ന്‌ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ഡ്‌ വിഭാഗം മേധാവി ക്രിസ്‌റ്റഫ്‌ ഫ്രാന്‍സ്‌ പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിലെ അഞ്ചില്‍ ഒന്ന്‌ ജീവനക്കാരാണ്‌ പുറത്തുപോകേണ്ടി വരുന്നത്‌.
ചെലവു കുറയ്‌ക്കലിന്റെ ഭാഗമായി പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കവും ലുഫ്‌താന്‍സ ഉപേക്ഷിച്ചിട്ടുണ്ട്‌. 2014 നകം 160 പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഈ ഓര്‍ഡറുകള്‍ എല്ലാം കമ്പനി റദ്ദാക്കിക്കഴിഞ്ഞു.

ചന്ദ്രയാനിന്‌ തകരാര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാനിനു സാങ്കേതിക തകരാര്‍. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചാന്ദ്രയാന്റെ സ്‌ഥാനം നിര്‍ണയിക്കുന്ന സ്‌റ്റാര്‍ സെന്‍സറിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. ഒരുമാസം മുമ്പാണ്‌ സിഗ്നലുകളിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌.
എന്നാല്‍ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അറിയിച്ചു. തകരാറുകള്‍ താല്‍ക്കാലികമായി പരിഹരിച്ചു. പദ്ധതിക്ക്‌ തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്‌ 2008 ഒക്‌ടോബര്‍ 22 നാണ്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌.
ഭൂമിയിലെ ഊര്‍ജ്‌ജാവശ്യങ്ങള്‍ക്കുളള സ്രോതസ്സായി ചന്ദ്രനെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ്‌ ചന്ദ്രപര്യവേഷണത്തിന്റെ പ്രധാനലക്ഷ്യം. ഗവേഷണ നിരീക്ഷണ പ്രാധാന്യമുളള ചന്ദ്രസ്‌ഥലങ്ങളുടെ ത്രിമാനചിത്രങ്ങള്‍ എല്ലാവിധ സൂക്ഷ്‌മാംശങ്ങളോടുംകൂടി തയ്യാറാക്കാനും ചന്ദ്രയാനെ ഉപയോഗിക്കുന്നുണ്ട്‌.
ചന്ദ്രന്റെ രാസഭൂപടം നിര്‍മിച്ച്‌ മൂലകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തലിലൂടെ ചന്ദ്രനിലുളള മഗ്നീഷ്യം, അലുമിനിയം, സിലിക്കോണ്‍, കാത്സ്യം, അയണ്‍, ടൈറ്റാനിയം, റഡോണ്‍, യുറേനിയം, തോറിയം, ഗാഡോലിനിയം, എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും ഇങ്ങനെ കണ്ടെത്തലും പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌.
കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ ഈ ദൗത്യങ്ങള്‍ ചന്ദ്രയാന്‍ നിറവേറ്റിക്കഴിഞ്ഞതായും ഐ എസ്‌ ആര്‍ ഒ വൃത്തങ്ങള്‍ പറയുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP