Friday, July 17, 2009

സിഖുകാരുടെ ടര്‍ബന്‌ ഫ്രാന്‍സില്‍ നിരോധനമില്ല

ഷാം -എല്‍-ഷെയ്‌ക്ക്‌ (ഈജിപ്‌റ്റ്‌): ഫ്രാന്‍സില്‍ സിഖുകാരുടെ തലയില്‍കെട്ടിന്‌ (ടര്‍ബന്‍) നിരോധനം ഏര്‍പ്പെടുത്തില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികോളാസ്‌ സര്‍കോസി. ഇന്ത്യ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ സര്‍കോസി ഉറപ്പു നല്‍കിയത്‌.
ഫ്രാന്‍സില്‍ അടുത്തിടെ മുസ്ലീം വനിതകള്‍ ബുര്‍ഖ ധരിക്കുന്നത്‌ നിയമവിരുദ്ധമാക്കിയിരുന്നു. മുസ്ലീ സംഘടനകളുടെ എതിര്‍പ്പിന്‌ കാരണമായ നടപടിയായിരുന്നു ഇത്‌. എന്നാല്‍ തന്റെ നിലപാടില്‍നിന്നും പിന്നോക്കം പോകാത്ത സര്‍കോസിയുടെ അടുത്ത ലക്ഷ്യം സിഖുകാര്‍ ആണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്‌ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതേതുടര്‍ന്ന്‌ രണ്ട്‌ ദിവസം മുമ്പ്‌ ഫ്രാന്‍സ്‌ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഒരു അനൗദ്യോഗിക മെമോറാണ്ടം സര്‍ക്കോസിക്ക്‌ നല്‍കുകയും ചെയ്‌തു. രാജ്യത്തെ സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്‌ നിരോധിക്കാനുള്ള പുതിയ ബില്ലില്‍ സിഖുകാര്‍ക്ക്‌ ഇളവ്‌ നല്‍കുമെന്നും സര്‍കോസി വ്യക്തമാക്കിയിട്ടുണ്ട്‌. ഫ്രാന്‍സില്‍ താമസിക്കുന്ന സിഖുകാര്‍ ആറായിരത്തോളമുണ്ട്‌.

ഓഹരി വില്‍പന: കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലും അഭിപ്രായഭിന്നത. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ്‌ ഉണ്ടാവാത്തതിനാലാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച കരട്‌ രേഖ ഇനിയും പുറത്തിറങ്ങാത്തത്‌.
പൊതുമേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരി വിറ്റഴിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിനോട്‌ ഭരണമുന്നണിയില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ ഓഹരി എങ്ങനെ വില്‍ക്കണമെന്നതിനെ ചൊല്ലിയാണ്‌ ഇപ്പോള്‍ തര്‍ക്കം. 49 ശതമാനം ഓഹരിയും ഒറ്റയടിക്ക്‌ വില്‍ക്കണമെന്നാണ്‌ ധനവകുപ്പിന്റെ ആഗ്രഹം.
പക്ഷേ പാര്‍ട്ടിയിലും ഭരണത്തിലും ഇതിനെയെതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നോട്ടിറങ്ങിയിട്ടുണ്ട്‌. വീണ്ടും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാവും ഈ നീക്കമെന്നാണ്‌ ഇവരുടെ പക്ഷം. മാത്രമല്ല ഒറ്റയടിക്ക്‌ 49 ശതമാനം ഓഹരിയും വിറ്റാല്‍ അത്‌ രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം ഉണ്ടാകാനും ഇടയാക്കും. അതിനാല്‍ ആദ്യം 10 ശതമാനം ഒഹരി പബ്ലിക്‌ ഇഷ്യൂവായി വില്‍ക്കണമെന്നാണ്‌ ഇവരുടെ നിര്‍ദ്ദേശം.
ഇതിന്റെ മറവില്‍ ബാക്കി 39 ശതമാനം ഒരുമിച്ചു വില്‍ക്കാനും തൊഴിലാളികളുടെ പ്രതിഷേധങ്ങളെ മറികടക്കാനും സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
നവരത്‌ന കമ്പനികളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഇവയുടെ ഓഹരി വില്‍പന കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ചതാണ്‌. എന്നാല്‍ ഇവയുടെ ഓഹരിയും വില്‍ക്കാനുള്ള നീക്കങ്ങളാണ്‌ ഒരു വിഭാഗം നടത്തുന്നത്‌. നവരത്‌ന കമ്പനികളുടെ ഓഹരികള്‍ക്കാണ്‌ വിപണിയില്‍ കൂടുതല്‍ പ്രിയമെന്നതിനാലാണിത്‌. എന്നാല്‍ ഇത്തരമൊരു നീക്കം യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ ബാധിക്കുമെന്ന്‌ മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നുണ്ട്‌.
മുന്‍ ബി ജെ പി സര്‍ക്കാരിന്റെ കാലത്താണ്‌ നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പനയ്‌ക്കുള്ള ആദ്യനീക്കം ഉണ്ടാകുന്നത്‌. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ശക്തമായ പ്രതിരോധവുമായി ഇടതുപക്ഷം മുന്നോട്ടുവരുകയും ഒടുവില്‍ ഓഹരി വില്‍പന ഉപേക്ഷിക്കുകയുമായിരുന്നു.
ഇത്തവണ യു പി എ സര്‍ക്കാരിനുമേല്‍ ഇടതുപക്ഷത്തിന്‌ നിയന്ത്രണമില്ലാത്തതും കോണ്‍ഗ്രസ്‌ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതുമാണ്‌ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാന്‍ ധനവകുപ്പിന്‌ ധൈര്യം നല്‍കുന്നത്‌.

Thursday, July 16, 2009

നൈജീരിയന്‍ വനിത ലോട്ടറിയടിച്ച 20,000 ഡോളര്‍ ഭിക്ഷക്കാരിക്കു നല്‍കി

ലാഗോസ്‌: 20,000 ഡോളര്‍ ലോട്ടറി സമ്മാനം ലഭിച്ച നൈജീരിയന്‍ വനിത അത്‌ ഭിക്ഷക്കാരിക്ക്‌ നല്‍കി. ലോട്ടറിയില്‍ നറുക്കുവീണത്‌ തനിക്കാണെന്ന്‌ അറിഞ്ഞ്‌ മണിക്കൂറുകള്‍ക്കകമാണ്‌ ടിക്കറ്റ്‌ ഭിക്ഷക്കാരിക്ക്‌ നല്‍കിയത്‌.
ലാഗോസ്‌ സ്വദേശിയായ 46 കാരി റോസ്‌മേരി ഒബിയാക്കോറാണ്‌ രാജ്യത്തെ നാഷണല്‍ ലോട്ടറിയില്‍ സമ്മാന ജേതാവായത്‌. മൂന്ന്‌ മില്ല്യന്‍ നൈറ (നൈജീരിയന്‍ കറന്‍സി) യാണ്‌ ഒന്നാം സമ്മാനം.
സമ്മാനവിവരം അറിഞ്ഞപ്പോള്‍തന്നെ പണം ഭിക്ഷക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ റോസ്‌മേരി പ്രാദേശിക ചാനലുകളിലൂടെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ നിരവധി ഭിക്ഷക്കാര്‍ റോസ്‌മേരിയെ തേടിയെത്തിയെങ്കിലും അതില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഭിക്ഷാടനത്തിനിറങ്ങേണ്ടിവന്ന യുവതിയെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌.
ലോട്ടറിയിലൂടെ ലഭിച്ച പണം തന്നെ ഭയപ്പെടുത്തിയതായി റോസ്‌മേരി പറയുന്നു. ലോട്ടറിയിലൂടെ പെട്ടെന്നു പണക്കാരായവര്‍ പലരും പിന്നീട്‌ ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ താന്‍ ഒരുക്കമല്ലെന്നും റോസ്‌മേരി പറഞ്ഞു.
ഏതായാലും സമ്മാനത്തുക ലഭിച്ച ഭിക്ഷക്കാരി അതില്‍ കുറച്ചുതുക മറ്റ്‌ ഭിക്ഷക്കാര്‍ക്കും പകുത്തുനല്‍കാന്‍ തയ്യാറായിട്ടുണ്ട്‌. ബാക്കി തുകകൊണ്ട്‌ ലാഗോസില്‍ ഒരു ഭക്ഷണശാല തുറക്കണമെന്നാണ്‌ അവരുടെ ആഗ്രഹം.

രണ്ട്‌ ദിവസത്തിനുശേഷം ഓഹരി വിപണി വീണ്ടും താഴേക്ക്‌

പ്രതീക്ഷയോടെ തുടങ്ങിയ ഓഹരി വിപണി ഒടുവില്‍ താഴോട്ടുള്ള വളര്‍ച്ച രേഖപ്പടുത്തിയാണ്‌ ഇന്ന്‌ അവസാനിച്ചത്‌. കച്ചവടത്തിന്റെ അവസാന മണിക്കൂറുകളില്‍ കടുത്തവില്‍പ്പന സമ്മര്‍ദ്ദംകൂടിയുണ്ടായതോടെ ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ മൂന്ന്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 14,025 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി രണ്ട്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 4,231 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. വരും ദിവസങ്ങളിലും ഇതേ പ്രവണതയായിരിക്കും വിപണിയില്‍ നിഴലിക്കുകയെന്ന്‌ കരുതപ്പെടുന്നു.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലെ കുതിപ്പിന്റെ ആശ്വാസത്തിലാണ്‌ രാവിലെ വിപണി ആരംഭിച്ചത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച തീരുമാനമടങ്ങുന്ന കരട്‌ രേഖ രണ്ട്‌ ദിവസത്തിനകം പുറത്തിറങ്ങുമെന്ന വാര്‍ത്തകളാണ്‌ വിപണിക്ക്‌ രാവിലെ ഉത്തേജനം നല്‍കിയത്‌. വാങ്ങല്‍ വര്‍ധിച്ചതോടെ വിപണിയില്‍ സൂചിക ഉയരുകയും ചെയ്‌തു.
എന്നാല്‍ ഏതൊക്കെ കമ്പനികളുടെ എത്രയൊക്കെ ഓഹരി വില്‍ക്കുമെന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ ഘട്ടം ഘട്ടമായേ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടൂവെന്ന വാര്‍ത്തയും തൊട്ടുപിറകേയെത്തി. ഇതിനൊപ്പം വില്‍പ്പനസമ്മര്‍ദ്ദവും വര്‍ധിച്ചതോടെ സൂചിക താഴേക്ക്‌ നീളുകയായിരുന്നു.

യെസാര്‍ ഓയില്‍ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആക്കും

ന്യൂഡല്‍ഹി: യെസാര്‍ ഓയില്‍ തങ്ങളുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആയി ഉയര്‍ത്തുന്നു. വരുന്ന മാര്‍ച്ച്‌ മാസത്തോടെയാവും പമ്പുകളുടെ എണ്ണം 1500 ആക്കി ഉയര്‍ത്തുക. നിലവില്‍ രാജ്യത്താകമാനം 1244 പെട്രോള്‍പമ്പുകളാണ്‌ യെസാര്‍ ഓയിലിനുള്ളത്‌. എല്ലാ മാസവും 15 മുതല്‍ 20 പമ്പുകള്‍വരെ പുതുതായി ആരംഭിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

ഇന്ത്യാക്കാരായ തൊഴിലാളികളെ പീഡിപ്പിക്കുന്നത്‌ 355 തൊഴിലുടമകള്‍

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരെ മാനസികമായി തളര്‍ന്നുന്ന 355 തൊഴിലുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇവരെ പ്രിയോര്‍ അപ്രൂവല്‍ കാറ്റഗറി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍ ജോലിക്കുപോകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത്‌ രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവയ്‌ക്കും. യു എ ഇ, കുവൈറ്റ്‌, ഒമാന്‍, ബഹറിന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായാവും ആദ്യം കരാറില്‍ ഏര്‍പ്പെടുക. ഇന്ത്യാക്കാരെ ചൂഷണം ചെയ്യുന്നതും മാനസികമായി തളര്‍ത്തുന്നതും അവസാനിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
വിദേശത്ത്‌ ഉപരിപഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ എംബസികളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്‌. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളാണ്‌ ഇത്തരമൊരു നീക്കത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.
വിദേശത്ത്‌ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും കണക്ക്‌ സൂക്ഷിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കുകയാണ്‌. അടുത്തവര്‍ഷത്തോടെ ഇത്‌ പൂര്‍ത്തീകരിക്കാനാവുമെന്നും വയലാര്‍ രവി പറഞ്ഞു.

ലാഭമുണ്ടാക്കിയത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയതായി വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വെറും 12 സ്ഥാപനങ്ങളാണ്‌ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഈ ഗണത്തിലേക്ക്‌ മൂന്ന്‌ വര്‍ഷംകൊണ്ട്‌ 16 സ്ഥാപനങ്ങളെക്കൂടി എത്തിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു.
അപൂര്‍വം ചിലത്‌ ഒഴികെ മിക്ക പൊതുമേഖലകളിലും വളരെ മേശമായ ശമ്പള സ്‌കെയിലാണ്‌ നിലവിലുള്ളതെന്നും മന്ത്രി എളമരം കരീം നിയമസഭയില്‍ അറിയിച്ചു. പക്ഷേ ഇവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. നലവിലുള്ള സാമ്പത്തിക സ്ഥിതിയാണ്‌ ഇതിന്‌ പ്രധാന തടസം.
അന്താരാഷ്‌ട്ര കമ്പനികളുമായി മത്സരിക്കാന്‍ കഴിയുംവിധം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കേണ്ടതുണ്ട്‌. ഇതിനായി വന്‍ മുതല്‍മുടക്ക്‌ വേണ്ടിവരുമെന്നും മന്ത്രിപറഞ്ഞു.

എന്‍ഡവര്‍ വിജയകരമായി വിക്ഷേപിച്ചു

വാഷിങ്‌ടണ്‍: അമേരിക്കയുടെ സ്‌പേസ്‌ ഷട്ടില്‍ `എന്‍ഡവര്‍ ഫ്‌ളോറിഡയിലെ സ്‌പേസ്‌ സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഇന്ന്‌ പുലര്‍ച്ചെയാണ്‌ കെന്നഡി സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ എന്‍ഡവര്‍ യാത്രതിരിച്ചത്‌. രാജ്യാന്തര ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ദൗത്യവുമായാണ്‌ എന്‍ഡവര്‍ കുതിച്ചുയര്‍ന്നത്‌. നേരത്തേ അഞ്ചുതവണ എന്‍ഡവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.
ഏഴു യാത്രക്കാരുമായി എന്‍ഡവര്‍ ശനിയാഴ്‌ച രാജ്യാന്തര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്ക്‌ പുറപ്പെടാനിരുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച ഉണ്ടായ ശക്‌തമായ ഇടിമിന്നലിനെ തുടര്‍ന്ന്‌ യാത്ര ഞായറാഴ്‌ചത്തേക്കു മാറ്റി. മോശം കാലാവസ്‌ഥയെ തുടര്‍ന്ന്‌ ഞായറാഴ്‌ചയും എന്‍ഡവറിന്റെ വിക്ഷേപണം സാധ്യമായില്ല.
ഇന്ധന ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്നാണ്‌ ആദ്യം രണ്ടുതവണ എന്‍ഡവറിന്റെ യാത്ര മാറ്റിവച്ച്‌ത്‌. ഇതു പരിഹരിച്ച ശേഷമാണ്‌ ശനിയാഴ്‌ച എന്‍ഡവര്‍ വിക്ഷേപിക്കാനൊരുങ്ങിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്‌ യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Wednesday, July 15, 2009

ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിനിന്നും വിരമിക്കുന്നു. ആഷസ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ ലോര്‍ഡ്‌സില്‍ തുടങ്ങാനിരിക്കെയാണ്‌ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ തീരുമാനം. എങ്കിലും ആഷസ്‌ പരമ്പരയ്‌ക്കു ശേഷമേ വിരമിക്കല്‍ ഉണ്ടാകൂ.
കണങ്കാലിനേറ്റ പരുക്കു വീണ്ടും വഷളായതോടെ ഫ്‌ളിന്റോഫ്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌. രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍, ഏകദിനങ്ങള്‍ക്കും ട്വിന്റി-20 മല്‍സരങ്ങള്‍ക്കും തുടര്‍ന്നും കളിക്കുമെന്ന്‌ ഫ്‌ളിന്റോഫ്‌ വ്യക്‌തമാക്കി. വിരമിക്കല്‍ തീരുമാനം ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
കണങ്കാലിന്‌ നാല്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ഫ്‌ളിന്റോഫിന്‌ തോളെല്ലിനും പുറത്തും ഇടുപ്പിലും ഒക്കെ പരുക്കേറ്റിട്ടുണ്ട്‌. ബോളിങ്ങിന്റെ അധികസമ്മര്‍ദ്ദം കൂടി താങ്ങാന്‍ ഈ മുപ്പത്തിയൊന്നുകാരന്‌ ആവുന്നില്ലെന്ന്‌ കുറച്ചുനാളായി ആരാധകര്‍ ഭയപ്പെട്ടിരുന്നു.
2005 ല്‍ ആഷസ്‌ പരമ്പര നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ ഫ്‌ളിന്റോഫിന്റെ ഓള്‍റൗണ്ട്‌ മികവായിരുന്നു. ടെസ്‌റ്റില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 219 വിക്കറ്റെടുത്തിട്ടുണ്ട്‌. അഞ്ചു സെഞ്ചുറി ഉള്‍പ്പടെ 3,645 റണ്‍സ്‌ നേടുകയും ചെയ്‌തു. 141 ഏകദിനങ്ങളില്‍ നിന്നായി 3,394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്‌.

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 150 മരണം

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന്‌ 168 പേര്‍ മരിച്ചു. ക്വാസ്‌വിന്‍ പ്രവിശ്യയിലെ ജന്നത്താബാദ്‌ ഗ്രാമത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്നും അര്‍മേനിയയിലെ യേരവാനിലേയ്‌ക്കുപോയ കാസ്‌പിയന്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ തകര്‍ന്നത്‌.
ടെഹ്‌റാനില്‍നിന്ന്‌ ടേക്ക്‌ ഓഫ്‌ ചെയ്‌ത്‌ 16 മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന്‌ ഇറാന്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ്‌ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത ടുപോലേവ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഹിലരി ക്ലിന്റണ്‍ 17 ന്‌ ഇന്ത്യയില്‍

വാഷിംഗ്‌ടണ്‍: യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈമാസം 17 ന്‌ ഇന്ത്യയിലെത്തും. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായി സ്‌ഥാനമേറ്റ ശേഷം ആദ്യമായാണ്‌ ഹിലരി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ഇന്ത്യ- യുഎസ്‌ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി എത്തുന്ന ഹിലരിയുടെ സന്ദര്‍ശനം അഞ്ച്‌ ദിവസം നീണ്ടുനില്‍ക്കും.
17 ന്‌ മുംബൈയിലെത്തുന്ന ഹിലരി മൂംബൈ ഭീകരാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവരെ ഹിലരി സന്ദര്‍ശിക്കും. തുടര്‍ന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ, പ്രതിപക്ഷനേതാവ്‌ എല്‍ കെ അഡ്വാനി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും ശാസ്‌ത്രജ്‌ഞരുമായും കൂടിക്കാഴ്‌ച നടത്തുന്ന ഹിലരി 21 നു തായ്‌ലന്‍ഡിനു തിരിക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ ഇയാന്‍ കെല്ലി അറിയിച്ചു.

2012 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി: ഏഷ്യയില്‍ പ്രമുഖ സൈനിക, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ 2012 ല്‍ ചൈന ആക്രമിച്ചേക്കുമെന്ന്‌ സൈനിക വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ വളര്‍ന്നവരുന്ന തൊഴിലില്ലയ്‌മയും സാമ്പത്തിക- വ്യവസായ- കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ്‌ ചൈനയെ തള്ളിവിടുന്നത്‌. ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം നടത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2012 നു മുമ്പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്ക്‌ കാരണങ്ങള്‍ ഏറെയുണ്ടെന്ന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഏഷ്യയില്‍ ഇപ്പോള്‍ മൂന്നാമത്തെ വലിയ ശക്തിയാണ്‌ ഇന്ത്യ. ചൈനയും ജപ്പാനുമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ലോകത്ത്‌ 12 ാം സ്ഥാനവും ഇന്ത്യക്കുണ്ട്‌.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇത്‌ ഈ മേഖലയില്‍ ചൈനയ്‌ക്കുള്ള മേധാവിത്വത്തിന്‌ ഇളക്കം തട്ടിക്കും. അങ്ങനെയൊരു അവസ്ഥ സംജാതമാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രധാന വരുമാന മാര്‍ഗമായ കയറ്റുമതി മേഖലയില്‍ ചൈന ഇപ്പോള്‍ വന്‍തിരിച്ചടിയാണ്‌ നേരിടുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിമാത്രമല്ല ഇതിനു കാരണം. ഗുണനിലവാരമില്ലത്തതും അപകടകരമായ രാസവസ്‌തുക്കളുടെ അംശമുള്ളതും ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ നിരോധനം ഏര്‍പ്പെടുത്തുന്നതിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌.
തൊഴിലില്ലായ്‌മ പ്രതിദിനം വര്‍ധിക്കുകയാണ്‌. അസംതൃപ്‌തരായ യുവജനതയെ പിടിച്ചുനിര്‍ത്താന്‍ ഭരണകുടത്തിനുമഗുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇപ്പോഴില്ല. ചൈനയുടെ വിദേശനാണയ വിനിമയശേഷി കുറഞ്ഞുവരുകയാണ്‌. കരുതല്‍ ധനത്തിലും കുറവുണ്ടായിട്ടുണ്ട്‌.
ചൈനയുടെ മുന്‍നീക്കങ്ങള്‍ പാകിസ്ഥാനെ മറയാക്കിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നീല്‍ ചൈനയുടെ രഹസ്യ സഹായ ഹസ്‌തങ്ങള്‍ ഉണ്ട്‌. പക്ഷേ താലിബാന്‌ എതിരായ പോരാട്ടത്തില്‍ പാകിസ്ഥാനും പങ്കാളിയാവേണ്ടി വന്നതോടെ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. ഇതും ചൈനയ്‌ക്ക്‌ നേരിട്ട്‌ രംഗത്തിറങ്ങാന്‍ പ്രേരണയാവും.
ഇതേ ലക്ഷ്യത്തോടെയുള്ള ചൈനയുടെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ തങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനായി പസഫിക്‌ സമുദ്രത്തിലെ നാവികസേനയെ ചൈന ശക്തിപ്പെടുത്തുകയാണ്‌. പക്ഷേ ഏതു നിമിഷവും ഇന്ത്യയ്‌ക്കുനേരെ നാവികസേനയെ തിരിച്ചുവിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ഈ ശക്തിപ്പെടുത്തല്‍ നടപടികള്‍.
ശ്രീലങ്കയില്‍ ജാഫ്‌നയ്‌ക്കടുത്ത്‌ വ്യവസായത്തിനായി 100 ഏക്കറോളം ഭൂമിയാണ്‌ ചൈനയ്‌ക്ക്‌ പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി നല്‍കുന്നത്‌. ഈ സ്ഥലവും ചൈന തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യത കുറവല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരുണാചലിലെ നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തില്‍തന്നെയാവും ചൈന യുദ്ധത്തിന്‌ കാരണവും കണ്ടെത്തുകയെന്നും വിലയിരുത്തപ്പെടുന്നു.

വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു; ബജറ്റ്‌ എയര്‍ലൈന്‍സുകളില്‍ തിരക്ക്‌

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലെയും വിമാന സര്‍വീസുകള്‍ക്ക്‌ നഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്‌.
2008 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ പ്രതിവര്‍ഷം 36.9 ലക്ഷം പേര്‍ ആഭ്യന്തരയാത്ര നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ 30 ലെ കണക്കനുസരിച്ച്‌ ഇത്‌ 35 ലക്ഷമായി കുറഞ്ഞു. 1.9 ലക്ഷം ആഭ്യന്തര യാത്രക്കാരുടെ കുറവാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.
ആഗോളതലത്തിലും വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ബ്രട്ടീഷ്‌ എയര്‍ ഉപ്പെടെയുള്ള ലോകത്തെ പ്രമുഖ വിമാനകമ്പനികളെല്ലാം നഷ്ടത്തിലാണ്‌. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം വന്‍കിട കമ്പനികള്‍ നഷ്ടത്തിലോടുമ്പോള്‍ ലോകത്ത്‌ ചെലവുകുറഞ്ഞ വിമാനസര്‍വീസ്‌ ഉറപ്പാക്കുന്ന വിമാനകമ്പനികളെല്ലാം ലാഭം നേടുകയാണ്‌. യൂറോപ്പിലെ പ്രമുഖ കമ്പനിയായ റയാന്‍ എയര്‍ ആണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്‌. റയാന്‍ എയറില്‍ പലപ്പോഴും സീറ്റുകിട്ടാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്ന കാര്യവും റയാന്‍ എയര്‍ സജീവമായി പരിഗണിക്കുകയാണ്‌.
ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്‌. സ്‌പൈസ്‌ ജറ്റ്‌, ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ എന്നിവയാണ്‌ കഴിഞ്ഞവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയ കമ്പനികള്‍. ഇന്‍ഡിയോഗുടെ യാത്രക്കാരുടെ എണ്ണം 4.74 ലക്ഷത്തില്‍നിന്നും 5.04 ലക്ഷമായും സ്‌പൈസ്‌ ജറ്റിന്റെ യാത്രക്കാര്‍ 3.66 ലക്ഷത്തില്‍നിന്നും 4.22 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്‌.
ബജറ്റ്‌ എയര്‍ലൈന്‍സ്‌ എന്ന സങ്കല്‌പം ഇന്ത്യയില്‍ അവതരിപ്പിച്ച എയര്‍ ഇന്ത്യ പക്ഷേ ഇക്കാര്യത്തില്‍ പിന്നിലാണ്‌. പേരിലല്ലാതെ റേറ്റില്‍ കുറവില്ലാത്തതാണ്‌ എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക്‌ തള്ളിവിടുന്നത്‌. ഏതായാലും ബജറ്റ്‌ എയര്‍ലൈന്റെ സാധ്യത തിരിച്ചറിഞ്ഞ്‌ ഈ മേഖലയിലേക്ക്‌ തിരിയാന്‍ കിംഗ്‌ ഫിഷറും ജറ്റ്‌ എയര്‍വേയ്‌സും തീരുമാനിച്ചിട്ടുണ്ട്‌.

Tuesday, July 14, 2009

മുംബൈയില്‍ കനത്ത മഴയും കാറ്റും; ജനജീവിതം സ്‌തംഭിച്ചു

തീവണ്ടി ഗതാഗതം മണിക്കൂറോളം വൈകി

മുംബൈ: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും റോഡ്‌, റയില്‍ ഗതാഗതം പാടേ തകര്‍ന്നതും താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലുമായതും ജനജീവിതം താറുമാറാക്കി. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള റോഡ്‌ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. വിമാനത്താവളത്തിലെത്താനാകാതെ യാത്രക്കാര്‍ വലഞ്ഞു.
റണ്‍വേയില്‍ വെള്ളം കെട്ടിനില്‍ക്കല്‍, വെളിച്ചക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും യാത്രക്കാരെ കണക്കിലെടുത്ത്‌ മിക്ക വിമാനങ്ങളും അര മണിക്കൂറോളം വൈകിയാണ്‌ സര്‍വീസ്‌ നടത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസ്സം സൃഷ്‌ടിച്ചത്‌ നേരെയാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
തിങ്കളാഴ്‌ച്ചത്തെ ശക്തമായ കാറ്റിനൊപ്പം നീണ്ടുനിന്ന കനത്ത മഴയില്‍ പാളത്തില്‍ വെള്ളംകയറിയതോടെ പ്രാന്തപ്രദേശങ്ങളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതം അര-മുക്കാല്‍ മണിക്കൂറോളം വൈകി. മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചില തീവണ്ടികള്‍ വൈകിയാണ്‌ ഓടുന്നതെന്ന്‌ റയില്‍വേ അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ കിംഗ്‌സ്‌ സര്‍ക്കിള്‍, സിയോണ്‍, അന്ധേരി മിലന്‍ സബ്‌വേ, ഹിന്ദ്‌ മാതാ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതയിലെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ 5.30 വരെ ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ 93.4 സെന്റീമീറ്ററും പടിഞ്ഞാറന്‍ മുംബൈയിലെ സാന്താക്രൂസില്‍ 125.6 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. ഇടതടവില്ലാതെയുള്ള മഴയും ശക്തമായ കാറ്റും വരും ദിവസങ്ങളിലുമുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

ബോണാ ഫാള്‍സ്‌: വനസുഗന്ധമുള്ള ഒരു യാത്ര


വനഗന്ധമുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ്‌ ബോണാഫാള്‍സ്‌. പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിലെത്താന്‍ ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ താണ്ടി 4 കി. മീറ്റര്‍ സഞ്ചരിക്കണം. തിരുവനന്തപുരത്തു നിന്ന് 60 കി. മീറ്റര്‍ അകലെയാണ്‌ ബോണക്കാട്‌.
***********

യാനൈക്കാടും വാനക്കാടും****************************
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട തേയിലത്തോട്ടങ്ങളിലൊന്നായിരുന്നു മഹാവീര്‍ പ്ലാന്റേഷന്‍സ്‌. ഏറെക്കാലമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ആനകള്‍ ധാരാളമുണ്ടായിരുന്ന പ്രദേശമായിരുന്നതിനാല്‍ ഇവിടം 'യാനൈക്കാട്‌' എന്ന് അറിയപ്പെട്ടിരുന്നുവെന്നും പിന്നീട്‌ ബോണക്കാട്‌ ആയി മാറിയെന്നും ചില ബോണക്കാട്ടുകാര്‍ പറയുമ്പോള്‍, വാനം മുട്ടുന്ന കാടായിരുന്നതിനാല്‍ 'വാനക്കാട്‌' എന്നും ക്രമേണ ബോണക്കാട്‌ എന്ന് മാറിയതാണെന്നും ചില സ്ഥലനാമ പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു.
******************
അഗസ്ത്യകൂട യാത്രയ്ക്ക്‌ വരുന്ന തീര്‍ഥാടകര്‍ക്ക്‌ വാഹനത്തിലെത്തിച്ചേരാവുന്ന അവസാന സ്ഥലമാണിവിടം. തുടര്‍ന്ന് കാനനപാതയിലൂടെ 20ലേറെ കി. മീറ്റര്‍ സഞ്ചരിച്ചാലാണ്‌ അഗസ്ത്യകൂടത്തില്‍ എത്തിച്ചേരുക. ഇതേ വഴിക്കു തന്നെയാണ്‌ ബോണാഫാള്‍സിലേക്കും പോകേണ്ടത്‌.

***********

തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര കഴിഞ്ഞാണ്‌ ബോണക്കാട്ടേക്കുള്ള പാത തിരിയുന്നത്‌ .തിരുവനന്തപുരത്തു നിന്ന് 60ലേറെ കി. മീറ്റര്‍ സഞ്ചാരദൂരമുണ്ട്‌ ബോണക്കാട്ടേക്ക്‌.
**********
വാഹനം ഹെയര്‍പിന്‍ വളവുകള്‍ തിരുന്നതിനിടയില്‍ ദൂരെ താഴത്തായി ഒരു സ്ഫടികത്തിളക്കം കാണാം. പേപ്പാറ അണക്കെട്ട്‌. കരമനയാറ്റില്‍ രണ്ട്‌ അണക്കെട്ടുകളുണ്ട്‌. പേപ്പാറയും അരുവിക്കരയും. തലസ്ഥാനനഗരിയുടെ ദാഹം തീര്‍ക്കുന്നത്‌ കരമനയാറ്റിലെ ജലമാണ്‌.
**************
വാഹനം ചെന്നെത്തുന്നിടത്തു നിന്ന് തേയിലഫാക്ടറി താണ്ടി, രണ്ട്‌ ഫര്‍ലോങ്ങ്‌ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ ഒരു കാവല്‍മാടത്തിനരികിലെത്തും. അതുകഴിഞ്ഞാല്‍, വനപാതയിലൂടെയാണ്‌ യാത്ര. ജൈവവൈവിധ്യക്കലവറയായ അഗസ്ത്യകൂടത്തിലൂടെയാണ്‌ നടക്കേണ്ടത്‌. ഔഷധഗന്ധിയായ കാറ്റ്‌. ബോണാഫാള്‍സിലേക്കുള്ള യാത്ര സാഹസികമായിത്തീരുന്നത്‌, വഴിക്കുണ്ടാകാവുന്ന മൃഗസാന്നിധ്യമാണ്‌. വെള്ളച്ചാട്ടത്തിനരികില്‍ക്കൂടിത്തന്നെ ആനത്താരയുണ്ട്‌. പലപ്പോഴും വെള്ളം കുടിക്കാനും നീരാട്ടിനുമൊക്കെയായി ആനകള്‍ ഇവിടെ വരാറുണ്ട്‌. വിശേഷിച്ചും, വേനല്‍ക്കാലങ്ങളില്‍. എങ്കിലും, വനസഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്‌ കരമനയാറ്റിലെ ഈ വെള്ളക്കുതിപ്പും അതിനു ചുവട്ടിലെ ചെറുതടാകവും...

അന്വേഷണങ്ങള്‍ക്ക്‌:
പേപ്പാറ വൈല്‍ഡ്‌ലൈഫ്‌ സാങ്ഗ്ച്വറി -- 0472-2892344.

Monday, July 13, 2009

അമേരിക്കന്‍ സാമ്പത്തികരക്ഷ ഇന്ത്യാക്കാരന്റെ കൈയില്‍

ന്യൂയോര്‍ക്ക്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റിയ അമേരിക്കയുടെ സാമ്പത്തിക രക്ഷാ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍. ജോര്‍ജ്‌ ബുഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ കാഷ്‌കാരിയുടെ മേല്‍നോട്ടത്തിലാണ്‌.
ഒബാമ സര്‍ക്കരിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സാമ്പത്തിക ഉപദേഷ്ടാവായ നീല്‍ കാഷ്‌കാരി ഈ ചുമതല ഏറ്റെടുത്തത്‌. അമേരിക്കന്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസ്ഥിരത വകുപ്പിലെ സെക്രട്ടറികൂടിയാണ്‌ 35 കാരനായ നീല്‍.
1973 ജൂലൈ 30 ന്‌ അമേരിക്കയിലെ ഒഹിയോയിലാണ്‌ നീല്‍ ജനച്ചത്‌. കാശ്‌മീരി പണ്ഡിറ്റുകളായ ശ്രീനഗര്‍ സഫിയ സ്വദേശികള്‍ ഷമന്‍, ഷീലാ കാഷ്‌കാരി ദമ്പതികളുടെ മകനായ നീലിന്‌ ജൂലൈ ഭാഗ്യമാസവും ആണ്‌. 2006 ജൂലൈയിലാണ്‌ നീല്‍ ധനസ്ഥിരത വകുപ്പില്‍ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ജൂലൈയില്‍തയന്നെയാണ്‌ പുതിയ ദൗത്യവും നീലിന്‌ ലഭിക്കുന്നത്‌.

ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു

രണ്ട്‌ ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ്‌ നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ്‌ വലിച്ചത്‌.
ബോംബെ സൂചികയായ സെന്‍സെക്‌സ്‌ 104 പോയിന്റ്‌ ഇടിഞ്ഞ്‌ 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ്‌ ഇടിഞ്ഞ്‌ 3974 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ്‌ ഇനി വരാന്‍ പോകുന്നത്‌. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Sunday, July 12, 2009

പിണറായി മാറണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷം

ന്യൂഡല്‍ഹി: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തത്സ്‌ഥാനത്തുനിന്നും മാറ്റണമെന്ന്‌ പി ബിയില്‍ ഭൂരിപക്ഷാഭിപ്രായം. രൂക്ഷമായ ചര്‍ച്ച വോട്ടെടുപ്പുവരെ നീണ്ടു.

എന്നാല്‍ വോട്ടെടുപ്പ്‌ കേരളഘടകത്തിലെ വിഭാഗീയത വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ്‌ നാല്‌ മണിക്കൂറിലധികം നീണ്ട പി ബി യോഗം വിഷയം കേന്ദ്രകമ്മിറ്റിക്ക്‌ വിടാന്‍ തീരുമാനിച്ചത്‌. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന ഘടകത്തിന്റെ മോഹങ്ങള്‍ക്ക്‌ എതിരായ ദിശയിലാണ്‌ ചര്‍ച്ച നീണ്ടത്‌.
പി ബിയില്‍ ആകെയുള്ള 15 അംഗങ്ങളില്‍ എട്ടുപേരാണ്‌ പിണറായി മാറണമെന്ന്‌ വാദിച്ചത്‌. വി എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്‌, എം കെ പാന്ഥെ, മുഹമ്മദ്‌ അമീന്‍ എന്നിവര്‍ പിണറായിക്കെതിരെ വാദിച്ചു.
എന്നാല്‍ പ്രകാശ്‌കാരാട്ട്‌, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, എസ്‌ രാമചന്ദ്രന്‍പിള്ള എന്നീ നാല്‌ മലയാളികള്‍ മാത്രമാണ്‌ വി എസിനെതിരെ മാത്രം നടപടി മതിയെന്ന പക്ഷക്കാരായിരുന്നത്‌. വരദരാജന്‍, രാഘവലു, ബിമല്‍ബോസ്‌, നിരുപംസെന്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ്‌ രണ്ടുപേര്‍ക്കുമെതിരെ നടപടിവേണമെന്ന്‌ ആവശ്യപ്പെട്ടു.
ബംഗാളില്‍നിന്നുള്ള മുഹമ്മദ്‌ അമീനിലായിരുന്നു പ്രകാശ്‌ കാരാട്ടും പിണറായിയും നേരത്തേ പിന്തുണ പ്രതീക്ഷിച്ചിരുന്നത്‌. വി എസിന്റെ വിമര്‍ശകനായ അമീന്‍ പക്ഷേ ഇന്നലെ പിണറായി വിരുദ്ധപക്ഷത്താണ്‌ നിലയുറപ്പിച്ചത്‌. കേന്ദ്രകമ്മിറ്റിയിലും ചൂേടറിയ ചര്‍ച്ചയാണ്‌ നടന്നത്‌.
കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ വി എസിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ടപ്പോള്‍ തത്തുല്ല്യമായ നടപടി പിണറായിക്കെതിരെയും ഉണ്ടാകണമെന്ന്‌ ബംഗാളില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചതായാണ്‌ അറിവ്‌. ഇന്ന്‌ നടക്കുന്ന ചര്‍ച്ചകള്‍കൂടി കഴിയുമ്പോഴേ ചിത്രം വ്യക്തമാകൂ.

കളി തുടരും; സി പി എമ്മില്‍ ഇന്ന്‌ വീണ്ടും തൊലിപ്പുറത്ത്‌ ചികിത്സ

ന്യൂഡല്‍ഹി: ഒരു ദശകത്തിലേറെക്കാലമായി സി പി എം സംസ്ഥാനഘടകത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന വിഭാഗീയത ഇനിയും തുടരും. ഇതിന്‌ തടയിടാനായി ഇവിടെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗതീരുമാനം തൊലിപ്പുറത്തെ ചികിത്സയായി മാറിയേക്കും.
പിണറായി വിജയനും വി എസ്‌ അച്യുതാനന്ദനുമെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന സൂചനകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തുകയും പിണറായിക്ക്‌ ഏറിയാല്‍ പരസ്യ ശാസനയുമാണ്‌ കേന്ദ്രകമ്മിറ്റിയിലുണ്ടാകാന്‍ പോകുന്ന തീരുമാനം.
അതേസമയം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും പിണറായി വിജയനും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി എസ്‌ അച്യുതാനന്ദനും മാറ്റപ്പെടുന്ന തലത്തിലുള്ള തീരുമാനം ഇന്നും ഉണ്ടാവില്ല. ഫലത്തില്‍ വിഭാഗീയതയ്‌ക്ക്‌ കേരളത്തില്‍ വീണ്ടും പീലിവിടര്‍ത്തിയാടുന്നതിനുള്ള പാതയാണ്‌ കേന്ദ്രകമ്മിറ്റി ഒരുക്കിക്കൊടുക്കുന്നത്‌.
വിഭാഗീയതയുടെ പേരില്‍ ഒരിക്കല്‍ പിണറായി വിജയനേയും വി എസ്‌ അച്യുതാനന്ദനെയും പൊളിറ്റ്‌ ബ്യൂറോയില്‍നിന്നും ഒഴിവാക്കിയതാണ്‌. എന്നിട്ടും സി പി എം കേരളഘടകത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. ഈ അനുഭവം മുന്നിലിരിക്കെയാണ്‌ വീണ്ടും അത്തരമൊരു നീക്കം പാര്‍ട്ടി പരീക്ഷിക്കുന്നത്‌.
ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസിനെതിരെ രൂക്ഷമായ ആക്രമണമാണ്‌ കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ നടത്തിയത്‌. എന്നാല്‍ ഏകപക്ഷീയമായ ആ ആക്രമണത്തിന്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായില്ല. അതുകൊണ്ടുതന്നെയാണ്‌ പിണറായിക്കെതിരെയും നടപടി വേണമെന്ന ദിശയിലേക്ക്‌ ചര്‍ച്ച നീണ്ടത്‌.
ഇന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകാന്‍ പോകുന്ന തീരുമാനവും സംസ്ഥാനഘടകത്തിലെ ചേരിപ്പോര്‌ രൂക്ഷമാകാനേ സഹായകമാവൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം നിലപാടുമായി വി എസ്‌ മുന്നോട്ടുപോകുമെന്നതില്‍ രണ്ടഭിപ്രായം ആര്‍ക്കും ഉണ്ടാകില്ല. കേരളത്തില്‍നിന്നുള്ള അവശേഷിക്കുന്ന രണ്ട്‌ പി ബി അംഗങ്ങളും ഔദ്യോഗികപക്ഷക്കാരായതിനാല്‍ വി എസിന്റെ ഓരോ നീക്കങ്ങളെയും വെട്ടിനിരത്താന്‍ പിണറായി പക്ഷവും ശ്രമിക്കും.
അതുകൊണ്ടുതന്നെ നമുക്ക്‌ പറയാം, കളി തീര്‍ച്ചയായും തുടരും....

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP