Friday, August 21, 2009

ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌

ബര്‍ലിന്‍: ജൈമെക്കയുടെ ഉസൈന്‍ ബോള്‍ട്ടിന്‌ വീണ്ടും ലോകറെക്കോഡ്‌. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തിലാണ്‌ ബോള്‍ട്ട്‌ തന്റെതന്നെ റെക്കോഡ്‌ തകര്‍ത്തെറിഞ്ഞത്‌. നേരത്തേ 100 മീറ്ററിലും ബോള്‍ട്ട്‌ പുതിയ സമയം കണ്ടെത്തിയിരുന്നു.
ഇന്നലെ 19.19 സെക്കന്‍ഡില്‍ 200 മീറ്റര്‍ മറികടന്ന ബോള്‍ട്ട്‌ കഴിഞ്ഞ ഒളിമ്പിക്‌സില്‍ താന്‍തന്നെ കണ്ടെത്തിയ 19.30 സെക്കന്‍ഡ്‌ എന്ന റെക്കോഡാണ്‌ മാറ്റിയെഴുതിയത്‌. 19.81 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത പനാമയുടെ അലെന്‍സോ എഡ്വേര്‍ഡിനാണ്‌ വെള്ളി. അമേരിക്കയുടെ വാലസ്‌ സ്‌പിയര്‍മാന്‍ വെങ്കലവും നേടി.

ധനകമ്മിവായ്‌പ: പരിധി നാല്‌ ശതമാനമാക്കും

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ധനകമ്മി നികത്താന്‍ വായ്‌പയെടുക്കാനുള്ള പരിധി സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ നാല്‌ ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു. 2008-09ല്‍ സംസ്ഥാന ആഭ്യന്തര ഉത്‌പാദനത്തിന്റെ 3.5 ശതമാനം വായ്‌പയെടുക്കാനാണ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അനുമതി ഉണ്ടായിരുന്നത്‌. ഇതില്‍ അര ശതമാനത്തിന്റെ കൂടി വര്‍ധനവാണ്‌ വരുത്തുന്നത്‌.

മഞ്ഞുരുകി; സ്വിസ്സ്‌ അതിര്‍ത്തി ഇറ്റലിയിലേക്ക്‌ വ്യാപിച്ചു

ബേണ്‍: ഇറ്റലിയുടെ ചെലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അതിര്‍ത്തി വിപുലമായി. ആല്‍പ്‌സ്‌ പര്‍വത നിരകളിലെ മഞ്ഞുപാളികള്‍ ഉരുകിയതിനെ തുടര്‍ന്നാണിത്‌.
അതിര്‍ത്തി മേഖലകളിലെ ചില പ്രദേശങ്ങളില്‍ 150 മീറ്ററാണ്‌ ഇറ്റലിയില്‍ നിന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക്‌ കൂട്ടിച്ചേര്‍ക്കപ്പെട്ടത്‌. 1942 ല്‍ നിശ്ചയിച്ച അതിര്‍ത്തിയാണ്‌ വിപുലീകരിക്കപ്പെട്ടതായി സ്വിസ്സ്‌ ഗവണ്‍മെന്റ്‌ കഴിഞ്ഞ ദിവസം അംഗീകരിച്ചത്‌. നേരത്തെ തങ്ങളുടെ ഭാഗമായിരുന്ന മേഖലയിലേക്കുള്ള സ്വിസ്സ്‌ വിപുലീകരണത്തെ ഇറ്റലി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്‌.
ആല്‍പ്‌സിലെ പടുകൂറ്റന്‍ മഞ്ഞുപാളികളും മഞ്ഞു പാടങ്ങളും ഉരുകി, നേരത്തെയുണ്ടായിരുന്ന നീര്‍ത്തടത്തിന്റെ വിസ്‌തൃതി വര്‍ധച്ചതിനെ തുടര്‍ന്നാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. 1942 ല്‍ ഉണ്ടായിരുന്നതിലും നീര്‍ത്തടത്തിന്‌ വിസ്‌തൃതി ഉണ്ടായപ്പോള്‍ സ്വിറ്റസര്‍ലാന്‍ഡിന്‌ അത്‌ ലാഭമായി. ഇറ്റലിക്കാകട്ടെ സ്ഥല നഷ്‌ടം സംഭവിക്കുകയും ചെയ്‌തു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ്‌ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ചത്‌. സ്വിസ്സ്‌ അതിര്‍ത്തി അല്‍പം വര്‍ധിച്ചെങ്കിലും ഔദ്യോഗിക അറ്റ്‌ലസില്‍ ഇത്‌ രേഖപ്പെടുത്തില്ലെന്ന്‌ പ്രകൃതി സ്ഥിതി പഠന ഓഫീസ്‌ വ്യക്തമാക്കി.

ഇന്ത്യ സൈബര്‍ കുറ്റങ്ങളുടെ കേന്ദ്രമായി മാറുന്നു

ലണ്ടന്‍: സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്ന്‌ പഠന ഫലം. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള കുറ്റവാളികള്‍ ഇന്ത്യയില്‍ പെരുകുന്നതായി ബ്രൈറ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ വ്യക്തമായത്‌.
ഇന്ത്യയ്‌ക്കു പുറമെ ചൈന, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമാംവിധം വ്യാപകമായിട്ടുള്ളത്‌. കോള്‍ സെന്ററുകളുടെ എണ്ണം വര്‍ധിച്ചത്‌ ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കുതിച്ചുചാട്ടത്തിന്‌ കാരണമായിട്ടുണ്ടത്രേ.

സഹകരണ ഓണവിപണിയിലെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ഓണവിപണികളുടെ വിറ്റുവരവ്‌ 48 കോടി കവിഞ്ഞു. ഓഗസ്റ്റ്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവിലെ കണക്കാണിത്‌. സംസ്ഥാനത്തൊട്ടാകെ 4776 ഓണവിപണികളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടെ ഓണവിപണികളുടെ എണ്ണം 5000 കവിയുമെന്നും സഹകരണ വകുപ്പ്‌ മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓഗസ്റ്റ്‌ ഒന്നുമുതല്‍ സെപ്‌തംബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ആകെ 150 കോടിരൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇരുപത്തിയഞ്ചിനം നിത്യോപയോഗ സാധനങ്ങള്‍ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ്‌ വിപണികളില്‍ നിന്ന്‌ വിറ്റഴിക്കുന്നത്‌. ഈ മാസം 23 മുതല്‍ സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്‌, ചുവന്നുള്ളി, സവാള, ഏത്തക്കായ തുടങ്ങിയ ഏഴിനങ്ങള്‍ കൂടി ഈ വിപണികളിലൂടെ വിറ്റഴിക്കും.
ഇതു കൂടാതെ 12 റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണിയില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ വിപണികളിലൂടെ സാധാരണ ജനങ്ങള്‍ക്ക്‌ 45 കോടിരൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണമേന്മയും അളവുതൂക്കങ്ങളും ഉറപ്പുവരുത്താന്‍ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഉന്നതതല മോണിറ്ററിംഗ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധനങ്ങളുടെ ദുരുപയോഗം തടയുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വിപണന വിതരണ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിജിലന്‍സ്‌ സംഘങ്ങള്‍ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഓഹരി വിപണയില്‍ വില്‌പന സമ്മര്‍ദ്ദം

മുംബൈ: കടുത്ത വില്‍പന സമ്മര്‍ദ്ദം ഓഹരി വിലയെ വീണ്ടും 15,000 നു താഴെ എത്തിച്ചു. 15079 പോയിന്റില്‍ വിലപന ആരംഭിച്ച ബോംബേ ഓഹരി സൂചിക സെന്‍സെക്‌സ്‌ 14809.64 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. നഷ്‌ടം 225.62 പോയിന്റ്‌. ഒരുഘട്ടത്തില്‍ 14684 പോയിന്റുവരെ സൂചിക താണിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 64.8 പോയിന്റ്‌ കുറഞ്ഞ്‌ 4394.10 ലാണ്‌ വ്യാപരം അവസാനിപ്പിച്ചത്‌. ആഗോള വിപണികളില്‍, പ്രത്യേകിച്ച്‌ ചൈനീസ്‌ വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പന സമ്മര്‍ദമാണ്‌ ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്‌. എല്ലാ വിഭാഗം ഓഹരികളിലും വിലയിടിവുണ്ടായി. ചെറുകിട വിഭാഗം അര ശതമാനവും ഇടത്തരം വിഭാഗം ഒരു ശതമാനത്തിലധികവും കുറഞ്ഞു. ബോംബെ ഓഹരിവിപണിയില്‍ ആകെ വ്യാപാരം നടന്ന 2713 ഓഹരികളില്‍ 1490 എണ്ണത്തിന്റെ വിലയിടിഞ്ഞു.
എണ്ണ-പ്രകൃതിവാതക, ലോഹം, ഓട്ടോ വിഭാഗം ഓഹരികളാണ്‌ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്‌.

Thursday, August 20, 2009

പിണറായിയുടെ റിട്ട്‌ 31 ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി: വിവാദമായ ലാവ്‌ലിന്‍ കേസില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 31 ന്‌ പരിഗണിക്കും. ഹര്‍ജി കോടതിയുടെ അഡ്വാന്‍സ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും സി ബി ഐ നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. സംസ്ഥാന സര്‍ക്കാരിനെയും സി ബി ഐ യെയുമാണ്‌ റിട്ടില്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്‌.

ലോക ബോക്‌സിംഗ്‌: വിജേന്ദറിന്‌ രണ്ടാം റാങ്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗിന്‌ ലോക റാങ്കിങ്ങില്‍ രണ്ടാം സ്‌ഥാനം. ആദ്യമായാണ്‌ വിജേന്ദര്‍ രാജ്യാന്തര ബോക്‌സിംഗ്‌ അസോസിയേഷന്റെ റാങ്കിങ്ങില്‍ രണ്ടാമതെത്തുന്നത്‌. 75 കിലോഗ്രാം വിഭാഗത്തിലാണ്‌ വിജേന്ദര്‍ രണ്ടാമതെത്തിയത്‌. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ വിജേന്ദര്‍അടുത്തിടെ ചെക്ക്‌ റിപ്പബ്ലിക്കില്‍ നടന്ന യൂറോപ്യന്‍ ഗ്രാന്‍ഡ്‌ പ്രീയിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വിജേന്ദര്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു. ഒളിമ്പിക്‌സില്‍ സെമിയില്‍ വിജേന്ദറിനെ തോല്‌പിക്കുകയും വെള്ളി മെഡല്‍ നേടുകയും ചെയ്‌ത ക്യൂബയുടെ എമിലിയോ കൊറയ ബയൂവ്‌ ആണ്‌ റാങ്കിംഗില്‍ ഒന്നാമത്‌.
1700 പോയിന്റുള്ള വിജേന്ദറിനെ ബഹുദൂരം (2500 പോയിന്റ്‌) പിന്‍തള്ളിയാണ്‌ എമിലിയോ കൊറയ ബയൂവ്‌ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹനായത്‌. അതേസമയം ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇംഗ്ലണ്ടിന്റെ ജയിംസ്‌ ഡി ഗാലെയെ റാങ്കിംഗില്‍ പരിഗണിക്കപ്പെട്ടില്ല. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ റാങ്കിംഗ്‌ നിര്‍ണയിക്കുന്നത്‌.

പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോളയ്‌ക്കെതിരെ നടപടി

ഭോപ്പാല്‍: രാജ്യം കടുത്ത പഞ്ചസാര ദൗര്‍ലഭ്യം നേരിടുന്ന അവസരത്തിലും പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോള കമ്പനിക്കെതിരെ നടപടി. മധ്യപ്രദേശിലെ മിതുകേഡി ഗ്രാമത്തിലെ ഹിന്ദുസ്ഥാന്‍ കൊക്കകോളയുടെ ഗോഡൗണില്‍നിന്നും 1.32 കോടി രൂപയുടെ പഞ്ചസാരയാണ്‌ അധികൃതര്‍ റെയ്‌ഡ്‌ നടത്തി പിടികൂടിയത്‌.
4.719 ക്വിന്റല്‍ പഞ്ചസാരയാണ്‌ ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്‌. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗോഡൗണ്‍ അധികൃതര്‍ക്ക്‌ കഴിയാതെ പോയതിനെതുടര്‍ന്ന്‌ അവശ്യവസ്‌തു നിയമപ്രകാരം കേസ്‌ എടുത്തതായി അഡീഷണല്‍ കലക്ടര്‍ ബലാബെ അറിയിച്ചു.

പ്രവാസികള്‍ക്ക്‌ ക്ഷേമനിധി; നെല്ലിന്റെ താങ്ങുവില 100 രൂപ ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക ക്ഷേമനിധി ഫണ്ട്‌ ഏര്‍പ്പെടുത്താനും നെല്ലിന്റെ താങ്ങുവില ക്വിന്റലിന്‌ 100 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ക്ഷേമനിധ ഫണ്ട്‌ രൂപീകരിക്കാന്‍ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ 15 ലക്ഷം രൂപ വീതം അനുവദിക്കും. അടിയന്തര വൈദ്യസഹായം, നിയമസഹായം തുടങ്ങിയവയ്‌ക്ക്‌ ഈ ഫണ്ട്‌ വിനിയോഗിക്കും.
സാധാരണ നെല്ലിന്റെ താങ്ങുവില 950 രൂപയും ഗുണനിലവാരമുള്ള നെല്ലിന്‌ 980 രൂപയുമായിരിക്കും. പൊതു വിപണിയില്‍ നിന്ന്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ എടുക്കാവുന്ന വായ്‌പയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്‌ മൂന്നര ശതമാനത്തില്‍നിന്നും നാല്‌ ശതമാനമായാണ്‌ ഉയര്‍ത്തിയത്‌.
തുവരപരിപ്പിന്റെ താങ്ങുവിലയില്‍ 300 രൂപയുടെ വര്‍ധനയുണ്ട്‌. 2000 ല്‍ നിന്നും 2300 രൂപയായാണ്‌ തുവരപരിപ്പിന്റെ താങ്ങുവില വര്‍ധിക്കുന്നത്‌.

പണപ്പെരുപ്പം -1.53 ശതമാനം

ന്യൂഡല്‍ഹി: ഓഗസ്‌റ്റ്‌ എട്ടിന്‌ അവസാനിച്ച ആഴ്‌ചയില്‍ രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക്‌ മൈനസ്‌ 1.53 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ അവലോകന വാരത്തില്‍ ഇത്‌ മൈനസ്‌ 1.74 ശതമാനമായിരുന്നു. മൊത്തവില സൂചികയില്‍ ഇക്കുറിയും വില വര്‍ധനയാണുള്ളത്‌. ഇന്ധന വിലകളില്‍ വലിയ മാറ്റമില്ല.

കാനഡയിലും ഹസ്‌തദാനത്തിന്‌ വിലക്ക്‌


ടൊറന്റോ: പന്നിപ്പനി പടരുന്നത്‌ തടയാനായി കാനഡയും ജനങ്ങള്‍ ഹസ്‌തദാനം നടത്തുന്നത്‌ നിരോധിച്ചു. ലോകത്ത്‌ ഹസ്‌തദാനം നല്‍കുന്നത്‌ നിരോധിക്കുന്ന രണ്ടാമത്തെ രാജ്യമാണ്‌ കാനഡ. കഴിഞ്ഞദിവസം സ്വീഡനും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
കാനഡയില്‍ ക്യുബെക്‌ നഗരത്തിലാണ്‌ ഹസ്‌തദാനത്തിനു വിലക്ക്‌. പന്നിപ്പനി ബാധിച്ച്‌ കാനഡയില്‍ ഇതുവരെ 66 പേരാണ്‌ മരിച്ചത്‌. അതില്‍ 21 മരണവും ക്യൂബെക്കിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഹസ്‌തദാനത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്‌. നവംബര്‍ ഒന്നിനു ക്യൂബെക്കില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്‌ പുതിയ നിയമം. പരസ്‌പരം കൈകൊടുക്കുമ്പോള്‍ രോഗാണുക്കള്‍ എളുപ്പത്തില്‍ പകരുമെന്നും തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ അത്തരം പ്രകടനങ്ങള്‍ പാടില്ലെന്നും മേയര്‍ അറിയിച്ചു.

ആഞ്‌ജല മുന്നില്‍; ഫോബ്‌സ്‌ പട്ടികയില്‍ നാല്‌ ഇന്ത്യാക്കരും

ന്യൂയോര്‍ക്ക്‌: ഫോബ്‌സ്‌ മാഗസിന്‍ ലോകത്തെ ശക്‌തരായ വനിതകളുടെ 100 അംഗ പട്ടികയിലെ പ്രഥമ സ്‌ഥാനം ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജല മാര്‍ക്കല്‍ നിലനിര്‍ത്തി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ്‌ ആഞ്‌ജല മാര്‍ക്കല്‍ ഒന്നാം സ്ഥാനത്തത്തുന്നത്‌. യു എസിലെ ഫെഡറല്‍ ഡപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷൈല ബയറാണ്‌ രണ്ടാം സ്‌ഥാനത്ത്‌.

യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഈ പട്ടികയില്‍ 13 ാം സ്‌ഭാനത്തുണ്ട്‌. പെപ്‌സികോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഇന്ദ്ര നൂയി മൂന്നാം സ്‌ഥാനത്തും ഐ സി ഐ സി ഐ ബാങ്ക്‌ മേധാവി ചന്ദ്ര കൊച്ചാര്‍ 20 ാം സ്ഥാനത്തുമുണ്ട്‌. 91 ാം സ്ഥാനത്തെത്തിയ ബയോകോണ്‍ ചെയര്‍മാന്‍ കിരണ്‍ മസൂംദാര്‍ ഷായാണ്‌ ഈ ലിസ്‌റ്റിലുള്ള അവസാന ഇന്ത്യാക്കാരി. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 59 ാം സ്ഥാനത്ത്‌ ഇടം പിടിച്ചിരുന്ന മായാവതിക്ക്‌ പക്ഷേ ഇക്കുറി 100 നുള്ളില്‍ സ്ഥാനം കണ്ടെത്താനായില്ല.
യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ 28 ല്‍നിന്നും എട്ട പടിയിറങ്ങി 36 ാം സ്ഥാനത്താണ്‌. അതേസമയം അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ ആദ്യമായി ഈ ലിസ്‌റ്റില്‍ ഇടം കണ്ടു. 40 ാം സ്ഥാനമാണ്‌ മിഷേലിന്‌ ലഭിച്ചത്‌. ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞി 42ാം സ്ഥാനത്തുമുണ്ട്‌.

ദക്ഷിണകൊറിയ റോക്കറ്റ്‌ വിക്ഷേപണം മാറ്റിവച്ചു

സോള്‍: കൗണ്ട്‌ഡൗണിന്‌ മിനിട്ടുകള്‍മാത്രം അവശേഷിക്കേ ദക്ഷിണകൊറിയ ഉപഗ്രഹ റോക്കറ്റ്‌ വിക്ഷേപണം മാറ്റിവച്ചു. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണമാണ്‌ സാങ്കേതിക കാരണങ്ങളാല്‍ ദക്ഷിണകൊറിയ മാറ്റിവച്ചത്‌.
ശാസ്‌ത്ര പരീക്ഷണ ഉപഗ്രഹമാണ്‌ ദക്ഷിണ കൊറിയ വിക്ഷേപിക്കാനിരുന്നത്‌. റഷ്യന്‍ നിര്‍മ്മിത റോക്കറ്റാണ്‌ ഉപഗ്രഹത്തെ വഹിക്കുന്നത്‌. എന്നാല്‍ വടക്കന്‍കൊറിയയുടെ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ ദക്ഷിണകൊറിയയുടെ മറുപടിയായാണ്‌ അന്താരാഷ്‌ട്ര സമൂഹം ഇതിനെ നോക്കിക്കാണുന്നത്‌.

Wednesday, August 19, 2009

ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ വി എസ്‌

തിരുവനന്തപുരം: ഭരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാന്‍ അനുവദിക്കുകയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ സി പി എം ദേശീയ നേതൃത്വത്തോട്‌ അഭ്യര്‍ത്ഥിച്ചു. കേന്ദ്രനേതൃത്വത്തെ ഞെട്ടിച്ച ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എസ്‌ രാജേന്ദ്രനെ ഒഴിവാക്കാന്‍ ദേശീയ നേതൃത്വം പച്ചക്കൊടികാട്ടിയത്‌. പി കെ ഗുരുദാസന്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബഹുഭൂരിപക്ഷവും ഇതിനെ എതിര്‍ത്തുവെങ്കിലും ഒടുവില്‍ പ്രകാശ്‌കാരാട്ടിന്റെ നിര്‍ദേശം അംഗീകരിക്കേണ്ടിവന്നു.
സി പി എം സംസ്ഥാന സമിതിയും ഈ നിര്‍ദ്ദേശം അംഗീകരിച്ചതോടെ എസ്‌ രാജേന്ദ്രനെ മിന്നല്‍ വേഗത്തില്‍ ഒഴിവാക്കി ചന്ദ്രശേഖരപണിക്കരെ സ്‌പെഷ്യല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കെ എന്‍ ബാലഗോപാലിന്റെ ദിവസങ്ങളും എണ്ണപ്പെട്ടുകഴിഞ്ഞു. അധികം വൈകാതെതന്നെ ബാലഗോപാലിനും പുതിയ മേച്ചില്‍പ്പുറം തേടേണ്ടിവരും. ഇക്കാര്യത്തിലും തീരുമാനമായിക്കഴിഞ്ഞതായാണ്‌ സൂചന.
തന്റെ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതു കണ്ടാണ്‌ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിയാന്‍ വി എസ്‌ അച്യുതാനന്ദന്‍ താത്‌പര്യം പ്രകടിപ്പിച്ചത്‌. രാജേന്ദ്രനും ബാലഗോപാലിനും എതിരെ മാസങ്ങള്‍ക്കു മുമ്പുതന്നെ വി എസ്‌ രേഖാമൂലം പി ബി ക്ക്‌ പരാതി നല്‍കിയിരുന്നു. വി എസിനെ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തരംതാഴ്‌ത്തിയ പി ബി യോഗത്തിലും ഈ വിഷയം ചര്‍ച്ചയ്‌ക്ക്‌ വന്നിരുന്നു. അന്ന്‌ കേന്ദ്രനേതൃത്വം നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ മാറ്റെമന്നാണ്‌ സൂചന.
രാജേന്ദ്രനും ബാലഗോപാലിനുമെതിരെ വ്യക്തമായ തെളിവുകളോടെയാണ്‌ വി എസ്‌ നേരത്തേ പി ബിക്കു പരാതി നല്‍കിയിരുന്നത്‌. ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കുമായി നിയമന ശുപാര്‍ശകള്‍ നല്‍കിയതാണ്‌ ഇതില്‍ പ്രധാന ആരോപണം. പാലോട്‌ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിരവധിപേര്‍ക്ക്‌ നിയമനത്തിന്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍ വിലാസം ഉപയോഗിച്ച്‌ ശുപാര്‍ശ നല്‍കിയതായി തെളിവ്‌ സഹിതം ദേശീയ നേതൃത്വത്തിന്‌ വി എസ്‌ കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നവരോും ഫോണില്‍ വിളിക്കുന്നവരോടും അപമര്യാദയായി പെരുമാറുന്നതാണ്‌ മറ്റൊരു സംഭവം. ഇതു സംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വിവാദ വാര്‍ത്തകളാണ്‌ തെളിവായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. കഴിഞ്ഞ 1.5 വര്‍ഷമായി പ്രധാനപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തുന്നതാണ്‌ മറ്റൊരു പരാതി. ഇങ്ങനെ പൂഴ്‌ത്തപ്പെട്ട ഫയലുകളുടെ വന്‍ ലിസ്‌റ്റുതന്നെ വി എസ്‌ കേന്ദ്രനേതൃത്വത്തിനു കൈമാറിയതായാണ്‌ വിവരം. മുഖ്യമന്ത്രി ചെയര്‍മാനായ വിവിധ സമിതികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതതില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കഴിഞ്ഞ 1.5 വര്‍ഷത്തിനിടെ രാജേന്ദ്രന്‍ കാട്ടിയതെന്നും പരാതിയുണ്ട്‌.
ഒട്ടും കാര്യക്ഷമതയില്ലാത്തയാളെന്ന പരാതിയാണ്‌ കെ എന്‍ ബാലഗോപാലിന്‌ തിരിച്ചടിയാവുന്നത്‌. ഒപ്പം ഐ ടി വകുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചില ഇടപെടലുകളും ബന്ധപ്പെട്ട ഫയലുകള്‍ പൂഴ്‌ത്തിയതും പരാതിക്കു കാരണമായിട്ടുണ്ട്‌. നല്ല നടപ്പിന്‌ ആറുമാസത്തെ കാലാവധി ഇപ്പോള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത്രയുംകാലം പൂര്‍ത്തിയാക്കില്ലെന്നാണ്‌ സൂചന.

ഐ ഹൈ ഫൈവ്‌: എസ്‌ ബി ഐയുടെ പുതിയ ഭവനവായ്‌പാ പദ്ധതി

തിരുവനന്തപുരം: എസ്‌ ബി ഐയുടെ `എന്റെ വീട്‌' ഭവന വായ്‌പാ പദ്ധതിക്ക്‌ കേരളത്തില്‍ തുടകക്കമായി. രാജ്യത്തിന്റെ 63ാം സ്വാതന്ത്ര്യദിനത്തോട്‌ അനുബന്ധിച്ചാണ്‌ ഈ പദ്ധതി എസ്‌ ബി ഐ കേരളത്തില്‍ നടപ്പാക്കുന്നത്‌. ഈ പദ്ധതി അനുസരിച്ചുള്ള വിവിധ വായ്‌പകള്‍ക്ക്‌ പലിശ നിരക്ക്‌ കുറവാണെന്നു മാത്രമല്ല പ്രൊസസിംഗ്‌ ചാര്‍ജ്‌ ഒഴിവാക്കിയും നല്‍കുമെന്ന്‌ കേരള സര്‍ക്കിള്‍ ചീഫ്‌ ജനറല്‍ മാനേജര്‍ എസ്‌ കെ സെഹ്‌ഗള്‍ അറിയിച്ചു.
50 ലക്ഷംവരെ വായ്‌പ ലഭിക്കുന്ന പദ്ധതിയാണ്‌ എസ്‌ ബി ഐ ഐ ഹൈ ഫൈവ്‌. ആദ്യവര്‍ഷം എട്ട്‌ ശതമാനവും രണ്ടാംവര്‍ഷം 8.5 ശതമാനവുമാണ്‌ പലിശ നിരക്ക്‌. എസ്‌ ബി ഐയുടെ തന്നെ ഐ ഹാപ്പി ഹോം ലോണും സ്‌പെഷല്‍ ഹോം ലോണും സംയോജിപ്പിച്ചുള്ള പദ്ധതിയാണ്‌ ഐ ഹൈ ഫൈവ്‌.
എസ്‌ ബി ഐ- ഐ ഹൈ ഫൈവ്‌ എന്ന ലോണില്‍ അഞ്ചുലക്ഷം രൂപവരെ വായ്‌പായായി ലഭിക്കുന്ന പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഈ പദ്ധതി പ്രകാരം വായ്‌പയെടുക്കുന്നവരുട തിരിച്ചടവ്‌ കാലാവധി 10 വര്‍ഷമാണ്‌.
ഇതില്‍ ആദ്യ അഞ്ചുവര്‍ഷം എട്ട്‌ ശതമാനമാണ്‌ പലിശ. പിന്നീട്‌ സ്‌റ്റേ്‌ ബാങ്ക്‌ അഡ്വാന്‍സ്‌ റേറ്റില്‍ 2.75 ശതമാനം നിരക്കില്‍ ഫ്‌ളോട്ടിംഗ്‌ റേറ്റ്‌ ആകും ഈടാക്കുക. ഈ കാലാവധിയില്‍ എസ്‌ ബി ഐ ആറ - ന്‌ 1.25 ശതമാനം താഴെ ഫിക്‌സഡ്‌ പലിശ തിരഞ്ഞെടുക്കാനും ഉപഭോക്താവിന്‌ അവകാശമുണ്ടാകും.
ഐ ഹൈ ഫൈവ്‌ പദ്ധതി പ്രകാരം എടുക്കുന്ന വായ്‌പകള്‍ക്ക്‌ പ്രെസസിംഗ്‌ ചാര്‍ജ്‌ ഈടാക്കില്ല. സെപ്‌തംബര്‍ 30 വരെയാണ്‌ ഈ ആനുകൂല്യം നല്‍കുന്നതെന്നും എസ്‌ കെ സെഹ്‌ഗള്‍ അറിയിച്ചു.

ഓഹരി വിപണിയില്‍ ആശ്വാസത്തിന്റെ ദിനം

മുംബൈ: വിലയിടിവു രേഖപ്പെടുത്തിയ ഓഹരികള്‍ വാങ്ങാന്‍ ഇടപാടുകാര്‍ നടത്തിയ മല്‍സരം സെന്‍സെക്‌സ്‌, നിഫ്‌ടി ഓഹരി സൂചികകളെ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിച്ചു. കഴിഞ്ഞദിവസം നഷ്‌ടപ്പെട്ടതിന്റെ മൂന്നിലൊന്ന്‌ പോയിന്റ്‌ സൂചികകള്‍ ഇന്നലെ തിരിച്ചുപിടിച്ചു. ഏഷ്യന്‍ സൂചികകളുടെ തിരിച്ചുവരവും ഷോര്‍ട്ട്‌ കവറിംഗും ഇതില്‍ പ്രധാന പങ്ക്‌ വഹിച്ചു.
ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 250.34 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 71 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ്‌ വീണ്ടും 15,000 എന്ന നിലവാരം മറികടന്നു. 15135-14740 പരിധിയില്‍ വ്യാപാരം നടന്ന ബോംബെ ഓഹരി സൂചിക 250.34 പോയിന്റ്‌ ഉയര്‍ന്ന്‌ 15035.26 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വ്യാപാരത്തിനിടെ 4500 ന്‌ സമീപമെത്തിയ ദേശീയ ഓഹരി സൂചിക 71 പോയിന്റ്‌ ഉയര്‍ന്ന്‌ 4458.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയില്‍ സ്‌ഥിരത രേഖപ്പെടുത്തുന്നതിന്‌ മുന്നോടിയായ വ്യതിയാനമാണ്‌ ഇന്നലെ കണ്ടതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ആസിയാന്‍ കരാര്‍ കേരളത്തിന്റെ നട്ടെല്ല്‌ ഒടിക്കും

തേയില, കാപ്പി, കുരുമുളക്‌ ഇറക്കുമതി തീരവ വെട്ടിക്കുറയ്‌ക്കും
പാമോയില്‍ ഇറക്കുമതിക്കും ഇളവ്‌


ന്യൂഡല്‍ഹി: അടുത്ത ജനുവരി ഒന്നിന്‌ ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടെ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണമണി മുഴങ്ങിത്തുടങ്ങും. വാണിജ്യവിളകളുടെ ഇറക്കുമതിക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത കരാറാണ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഇസ്‌റ്റ്‌ ഏഷ്യന്‍ നേഷന്‍സു (ആസിയാന്‍) മായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്‌. കേരളത്തിന്റെ പ്രധാനവിളകള്‍ക്ക്‌ നെഗറ്റീവ്‌ പട്ടികയുടെ ഗുണവും ലഭിക്കുന്നില്ലെന്ന്‌ കേന്ദ്രവാണിജ്യമന്ത്രാലയം ഇന്നലെ ഇന്‍ര്‍നെറ്റിലൂടെ പുറത്തുവിട്ട കരാര്‍ രേഖകള്‍ തെളിയിക്കുന്നു.
ഇീ കരാര്‍ അനുസരിച്ച്‌ കാപ്പിയുടെയും തേയിലയുടെയും ഇറക്കുമതി ചുങ്കം 10 വര്‍ഷംകൊണ്ട്‌ 45 ശതമാനമായി കുറയ്‌ക്കും. പ്രതിവര്‍ഷം അഞ്ചു ശതമാനം എന്ന നിരക്കിലാണ്‌ ചുങ്കം കുറയ്‌ക്കുന്നത്‌. നിലവില്‍ 100 ശതമാനമാണ്‌ ഇവയുടെ ഇറക്കുമതി ചുങ്കം. കുരുമുളകിന്റെ ഇറക്കുമതി ചുങ്കം 50 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. നിലവില്‍ ഇത്‌ 70 ശതമാനമാണ്‌.
സംസ്ഥാനത്തെ കേരകര്‍ഷകരുടെ ഭാവിയില്‍ ഇരുള്‍ നിറയ്‌ക്കുന്നതാണ്‌ പാമോയില്‍ ഇറക്കുമതിക്കുള്ള ചുങ്കം വെട്ടിക്കുറയ്‌ക്കുന്ന നടപടി. സംസ്‌്‌കൃത പാമോയിലിന്റെ ചുങ്കം നിലവിലുള്ള 80 ശതമാനത്തില്‍നിന്ന്‌ 37.5 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതിചുങ്കം പകുതികണ്ട്‌ കുറയ്‌ക്കുമെന്നും കരാറില്‍ പറയുന്നു. 90 ശതമാനം ചുങ്കം ഇപ്പോള്‍ നല്‍കുന്നിടത്ത്‌ ഇനി മുതല്‍ 45 ശതമാനം ചുങ്കമേ ഈടാക്കൂ.
കേരകര്‍ഷകര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഈ നിര്‍ദ്ദേശം വഴിവയ്‌ക്കൂ. രാജ്യത്തേയ്‌ക്ക്‌ പാമോയിലിന്റെ ഇറക്കുമതി വര്‍ധിക്കാന്‍ ഇത്‌ കാരണമാവും. പാമോയില്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതിനേ ഇപ്പോള്‍ തടസമുള്ളൂ. ആസിയാന്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഈ തടസത്തിന്റെ ഭാവി എന്താകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഇറക്കുമതി ചുങ്കത്തില്‍ വന്‍ ഇളവ്‌ ലഭിക്കുന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്‌തശേഷം പാമോയില്‍ കരമാര്‍ഗം കേരളത്തിലെത്തിച്ചാലും വ്യാപാരികള്‍ക്ക്‌ വന്‍ ലാഭം ഉണ്ടാകുന്ന സാഹചര്യമാണ്‌ സംജാതമാകുന്നത്‌.
അതേസമയം നെഗറ്റീവ്‌ പട്ടികയില്‍ നാളീകേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ പാമോയില്‍ ഇറക്കുമതിക്ക്‌ വാതില്‍ തുറന്നുകൊടുക്കുന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കേരകര്‍ഷകര്‍ക്ക്‌ ലഭിക്കാതപോകും. റബര്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയെയും നെഗറ്റീവ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുൃത്തിയതാണ്‌ ഏക ആശ്വാസം.
ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്‌, മലേഷ്യ, സിംഗപൂര്‍, ബ്രൂണെ, ഫിലിപ്പന്‍സ്‌, കംബോഡിയ, ലാവോസ്‌, മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ 10 രാജ്യങ്ങളാണ്‌ ആസിയാനിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുടെ അസോസിയേഷനുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ 10 വര്‍ഷത്തിനകം ഇരുകൂട്ടരും ഇറക്കുമതിചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനത്തിന്റെയും ചുങ്കം ഇല്ലാതാകും.

Tuesday, August 18, 2009

ടോട്ടല്‍ ഫോര്‍ യു: ഡോ. രമണിക്ക്‌ ജാമ്യം

കൊച്ചി: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസില്‍ പത്താം പ്രതി ഡോ. രമണിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലക്ഷം രൂപ കെട്ടിവയ്‌ക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്‌ഥകളിന്‍മേലാണ്‌ ജാമ്യം്‌. മറ്റ്‌ അഞ്ചു കേസുകളില്‍ രമണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോടതിയുടെ അനുമതിയില്ലാതെ ജില്ല വിട്ടു പോകരുതെന്ന്‌ രമണിയോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ ചെറിയാന്‍ വര്‍ഗീസ്‌ മുന്‍പാകെ ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയ 1000 പേജുള്ള കുറ്റപത്രത്തില്‍ 20 പേരെയാണ്‌ പ്രതികളാക്കിയിട്ടുള്ളത്‌. ചലച്ചിത്രനടി റോമ ഉള്‍പ്പെടെ മൊത്തം 319 സാക്ഷികളും, 510 രേഖകളും 308 തൊണ്ടി സാധനങ്ങളും ഉണ്ട്‌.
ശബരീനാഥിനു പുറമേ മണ്ണന്തല സ്വദേശി ബിന്ദു മഹേഷ്‌ (33), തിരുമല സ്വദേശി ചന്ദ്രമതി അമ്മ (57), ആലപ്പുഴ സ്വദേശി പ്രമോദ്‌ ഐസക്‌ (25), ശബരിയുടെ പിതാവ്‌ രാജന്‍ (48), കോവളം സ്വദേശി ബിന്ദു സുരേഷ്‌ (33), കരമന മേലാറന്നൂര്‍ സ്വദേശി എസ്‌. ഹേമലത (54), ഹേമലതയുടെ മകള്‍ ലക്ഷ്‌മിമോഹന്‍ (22), തൈക്കാട്‌ സ്വദേശി മിലി എസ്‌. നായര്‍, കൊല്ലം സ്വദേശി ഡോ. രമണി (49), മണക്കാട്‌ സ്വദേശിയും മുന്‍ അണ്ടര്‍ സെക്രട്ടറിയുമായ അദീലാബീവി (56), കുടപ്പനക്കുന്ന്‌ സ്വദേശി വിനോദ്‌ (29), വട്ടിയൂര്‍ക്കാവ്‌ സ്വദേശി ഫെനി ഫെലിക്‌സ്‌, നേമം സ്വദേശി രാഹുല്‍ (20), ബാലരാമപുരം സ്വദേശി ജിജേഷ്‌ ( 25), ചിറയിന്‍കീഴ്‌ സ്വദേശി സനല്‍ (28), ചാരാച്ചിറ സ്വദേശി അഡ്വ. അവീഷ്‌ ശിവപ്രസാദ്‌ (26), ആലപ്പുഴ കരുവാറ്റ സ്വദേശി അനില്‍കുമാര്‍ (29), ആനത്തലവട്ടം സ്വദേശി ബിനീഫ്‌ (29), കരമന മേലാറന്നൂര്‍ സ്വദേശി അഡ്വ. സുരേഷ്‌കുമാര്‍ (43) എന്നിവരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.
പ്രതികളായ ലക്ഷ്‌മിമോഹന്‍, ജിജേഷ്‌, സനല്‍, അഡ്വ. അവിഷ്‌ ശിവപ്രസാദ്‌, ബിനീഫ്‌, അഡ്വ. സുരേഷ്‌കുമാര്‍ എന്നിവര്‍ ഒളിവിലാണ്‌.

അസം ഗവര്‍ണറോട്‌ രാജി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: അസം ഗവര്‍ണര്‍ സയ്യിദ്‌ സിബ്‌തേ റസിയോട്‌ രാജിവയ്‌ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ്‌ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ്‌ അഴിമതി നടത്തിയെന്ന്‌ സി ബി ഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രി ഇക്കാര്യം സിബ്‌തേ റസിയോട്‌ ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
ജാര്‍ഖണ്ഡിലെ ഗവര്‍ണറായിരുന്ന റസിയെ കഴിഞ്ഞ മാസമാണ്‌ അസമില്‍ ഗവര്‍ണറായി നിയമിച്ചത്‌. അതേസമയം കാലാവധി കഴിയുന്ന ഒക്‌ടോബര്‍ വരെ തുടരാന്‍ അനുവദിക്കണമെന്നാണ്‌ റസിയുടെ നിലപാട്‌. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട്‌ ഇക്കാര്യം വിശദീകരിക്കാന്‍ റസി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. റസിയുടെ ഓഫീസ്‌ അഴിമതി നടത്തിയതായി ഒരു മുന്‍ എം എല്‍ എയാണ്‌ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ഈ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ഐ ബി റിപ്പോര്‍ട്ട്‌ നല്‍കിയിതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ അസമിലേക്ക്‌ മാറ്റുകയും കെ ശങ്കരനാരായണനെ ജാര്‍ഖണ്ഡ്‌ ഗവര്‍ണറായി നിയമിക്കുകയും ചെയ്‌തത്‌.

മൗലവി ഒമര്‍ പിടിയിലായി

ഇസ്‌ലമാബാദ്‌: അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദിന്റെ അടുത്ത സഹായി മൗലവി ഒമര്‍ പിടിയിലായി. അഫ്‌ഗാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന മുഹമ്മദ്‌ മേഖലയില്‍ നിന്നാണ്‌ ഒമറിനെ സൈനികര്‍ പിടികൂടിയത്‌. ഒമറിനെ എത്രയും വേഗം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കുമെന്ന്‌ മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പാക്ക്‌ താലിബാന്‍ മുന്‍ വക്‌താവും ബെയ്‌തുല്ല മെഹ്‌സൂദ്‌ നേതാവുമായിരുന്ന തെഹ്രീകെ താലിബാന്റെ വക്‌താവായിരുന്ന മൗലവി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ തല്‍സ്‌ഥാനത്തുനിന്നു മാറിയത്‌. ജൂണില്‍ പെഷാവര്‍ ഹോട്ടലിലും ലഹോര്‍ പള്ളിയിലും നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം
പാക്ക്‌ താലിബാന്‍ ഏറ്റെടുത്തതായി മൗലവി ഒമറാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌.

നെഹ്‌റുകപ്പിന്‌ നാളെ കിക്കോഫ്‌

ന്യൂഡല്‍ഹി: പതിനാലാമാത്‌ നെഹ്‌റു കപ്പ്‌ ഫുട്‌ബോളിന്‌ നാളെ തുടക്കം. അംബേദ്‌കര്‍ മൈതാനത്ത്‌ നാളെ വൈകിട്ട്‌ ആറിന്‌ നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരും നിലവിലുള്ള ജേതാക്കളുമായ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.
റൗണ്ട്‌ റോബിന്‍ ലീഗ്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചു രാജ്യങ്ങളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. നിലവിലുള്ള രണ്ടാംസ്‌ഥാനക്കാരായ സിറിയയ്‌ക്കു പുറമേ ശ്രീലങ്ക, കിര്‍ഗിസ്‌ഥാന്‍ എന്നീ ടീമുകളും നെഹ്‌റു കപ്പിനായി ബൂട്ട്‌ അണിയുന്നുണ്ട്‌. എല്ലാ ടീമുകളും പരസ്‌പരം മാറ്റുരച്ച്‌ അതില്‍ മികച്ച രണ്ടു ടീമുകള്‍ 31 ന്‌ ഫൈനലില്‍ ഏറ്റമുട്ടും.
കഴിഞ്ഞ തവണ സിറിയയെ 1-0ന്‌ മറികടന്നാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി നെഹ്‌റുകപ്പ്‌ ഉയര്‍ത്തിയത്‌. അന്നത്തെ ക്യാപ്‌ടന്‍ ബൈച്ചുങ്‌ ബൂട്ടിയ തന്നെയാണ്‌ ഇത്തവണയും ക്യാപ്‌ടന്‍. ഇന്നലെ വൈകീട്ട്‌ ഇന്ത്യന്‍സംഘം കോച്ച്‌ ബോബ്‌ ഹൂട്ടന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ മൈതാനത്തായിരുന്നു അവസാനഘട്ട ഒരുക്കങ്ങള്‍.
ടീമിന്‌ മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ ഹൂട്ടന്‍. എന്നാല്‍ സിറിയ അടക്കമുള്ള ടീമുകള്‍ മികച്ചതാണെന്നും ആരെയും അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒ എന്‍ ജി സിയാണു മല്‍സരത്തിന്റെ പ്രായോജകര്‍. ജേതാക്കള്‍ക്ക്‌ 40,000 യു എസ്‌ ഡോളറും രണ്ടാംസ്‌ഥാനക്കാര്‍ക്ക്‌ 20,000 യു എസ്‌ ഡോളറും സമ്മാനമായി ലഭിക്കും. മല്‍സരങ്ങള്‍ സീ സ്‌പോര്‍ട്‌സ്‌ തല്‍സമയം സംപ്രേഷണം ചെയ്യും.

മല്‍സരക്രമം:
നാളെ ഇന്ത്യ- ലെബനന്‍, 20 ന്‌ കിര്‍ഗിസ്‌ഥാന്‍-സിറിയ, 21 ന്‌ ശ്രീലങ്ക- ലെബനന്‍, 22 ന്‌ ഇന്ത്യ- കിര്‍ഗിസ്‌ഥാന്‍, 23ന്‌ സിറിയ- ശ്രീലങ്ക, 24 ന്‌ കിര്‍ഗിസ്‌ഥാന്‍- ലെബനന്‍, 25 ന്‌ ഇന്ത്യ- ശ്രീലങ്ക, 26ന്‌ സിറിയ- ലെബനന്‍, 27 ന്‌ ശ്രീലങ്ക- കിര്‍ഗിസ്‌ഥാന്‍, 28 ന്‌ ഇന്ത്യ- സിറിയ.

എസ്‌ ബി ഐ ലൈഫ്‌ ഇനി ഓണ്‍ലൈനായും അടയ്‌ക്കാം

കൊച്ചി: എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സിന്റെ റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. എസ്‌ ബി ഐ ലൈഫിന്റെ വെബ്‌സൈറ്റ്‌, കസ്‌റ്റമര്‍ സെല്‍ഫ്‌ പോര്‍ട്ടലായ മൈ പോളിസി എന്നിവ വഴി എസ്‌ ബി ഐ ലൈഫ്‌ പോളിസി ഉടമകള്‍ക്കു റിന്യൂവല്‍ പ്രീമിയം അടയ്‌ക്കാം. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പിന്റെ 16,000 ശാഖകളിലെ നെറ്റ്‌ വര്‍ക്ക്‌ സൗകര്യവും ഇതിനായി ഉപയോഗിക്കാം.
എസ്‌ ബി ഐ പോളിസി ഉടമകള്‍ക്കു ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ അപ്‌ഡേറ്റ്‌ ചെയ്യാനും സംശയങ്ങളും പരാതികളും രേഖപ്പെടുത്താനും പോളിസിക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും കഴിയും. പ്രീമിയം സര്‍ട്ടിഫിക്കറ്റുകളും പോര്‍ട്ടലില്‍നിന്നു ലഭിക്കും.

Monday, August 17, 2009

ബ്രിട്ടനില്‍ കനത്ത ആക്രമണത്തിന്‌ പദ്ധതിയെന്ന്‌ അല്‍ ഖ്വയ്‌ദ

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി അല്‍ ഖ്വയ്‌ദ വെളിപ്പെടുത്തി. അല്‍ ഖ്വയ്‌ദയുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദികളാണ്‌ ആക്രമണങ്ങള്‍ക്ക്‌ ഒരുക്കം നടത്തുന്നത്‌.
അമേരിക്കയെക്കാളും വലിയ ശത്രുവാണ്‌ ബ്രിട്ടനും യൂറോപ്പ്‌ പൊതുവിലുമെന്ന്‌ ഇന്റര്‍നെറ്റ്‌ മാഗസിനിലൂടെ ആക്രമണ ഭീഷണി പുറത്തുവിട്ടുകൊണ്ട്‌ അല്‍ ഖ്വയ്‌ദ പറഞ്ഞു.
ബ്രിട്ടനിലുള്ള ബ്രിട്ടീഷുകാരും വിദേശത്തുള്ള ബ്രിട്ടീഷുകാരുമാണ്‌ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. അത്യന്തം വിനാശകരമായിരിക്കും ആക്രമണങ്ങളെന്നും അല്‍ ഖ്വയ്‌ദ അവകാശപ്പെട്ടു.
വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളുടെ പേരില്‍ ബ്രിട്ടനില്‍ ജയില്‍ ശിക്ഷയ്‌ക്കു ശേഷം നാടു കടത്തപ്പെട്ട അബ്‌ദുല്ല അല്‍ ഫൈസലിന്റെ അനുയായികള്‍ നടത്തുന്നതാണ്‌ ഇന്റര്‍നെറ്റ്‌ മാഗസിന്‍.
ജൂതന്‍മാരെയും അമേരിക്കക്കാരെയും ഹിന്ദുക്കളെയും വധിച്ച മൂന്നു കേസുകളില്‍ പ്രതിയാണ്‌ ഫൈസല്‍. വര്‍ഗീയ ലഹളയ്‌ക്ക്‌ ദുഷ്‌പ്രേരണ ചെലുത്തിയതിന്‌ രണ്ടു കേസുകളും ഇയാള്‍ക്കെതിരെയുണ്ട്‌.

ലാവ്‌ലിന്‍: പിണറായി ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സി പി എം കേരള സെക്രട്ടറി പിണറായി വിജയന്‍ സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട്‌ ഹര്‍ജി നല്‍കി. കഴിഞ്ഞതവണ ഹര്‍ജി നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറി മാത്രമായിരുന്നു എതിര്‍കക്ഷിയെങ്കില്‍ ഇത്തവണ സംസ്ഥാന സര്‍ക്കാരിനൊപ്പം സി ബി ഐയെയും പതിര്‍കക്ഷിയാക്കിയിട്ടുണ്ട്‌.
നടപടിക്രമം പൂര്‍ണമായും പാലിക്കാതിരുന്നതിനാല്‍ ആദ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി രജിസ്‌ട്രി മടക്കിയിരുന്നു. അപാകതകള്‍ പരിഹരിച്ച്‌ ഈ മാസം 28 നകം വീണ്ടും ഹര്‍ജി നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖാന്തിരം പുതിയ റിട്ട്‌ നല്‍കിയിട്ടുള്ളത്‌.
കേസ്‌ നമ്പറിന്‌ പകരം ഡയറി നമ്പര്‍ മാത്രമാണ്‌ ആദ്യ റിട്ടില്‍ രേഖപ്പെടുത്തിയിരുന്നത്‌. കേസ്‌ സിവില്‍ ആണോ ക്രിമിനല്‍ ആണോ എന്നും വ്യക്തമാക്കിയിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചാണ്‌ വീണ്ടും റിട്ട്‌ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്‌.
മുന്‍വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ പ്രതിയായ കേസില്‍ പ്രോസിക്യൂഷന്‌ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ നല്‍കിയ അനുമതിയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും അസ്ഥിരപ്പെടുത്തണമെന്നതാണ്‌ റിട്ടിലെ പ്രധാന ആവശ്യം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ ആര്‍ എസ്‌ ഗവായിയെ ബഹിഷ്‌കരിച്ച സി പി എം മന്ത്രിമാര്‍ക്ക്‌ അദ്ദേഹം നല്‍കിയ ചായ സത്‌കാരത്തില്‍ പങ്കെടുക്കേണ്ടി വന്ന ദിവസവും പിണറായി വീണ്ടും റിട്ട്‌ സമര്‍പ്പിച്ച ദിവസവും ഒന്നുതന്നെയായത്‌ യാദൃശ്ചികമാവാം.

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

മുംബൈ: ആഗോളവിപണിയിയെ തകര്‍ച്ചയും കനത്ത വില്‍പന സമ്മര്‍ദ്ദവും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കനത്ത തകര്‍ച്ചയാണ്‌ ഇന്ന്‌ വിപണി മനരിടുന്നത്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 549 പോയിന്റിന്റെ തകര്‍ച്ചനേരിട്ടുകഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 171 പോയിന്റും നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌.
ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോ, ഐ ടി ഖേലകള്‍ക്കു പുറമേ ലോഹം മേഖലയിലും വന്‍ ഇടിവാണ്‌ ദൃശ്യമായത്‌. ഡി എല്‍ എഫ്‌, യുണിടെക്‌, ഹിന്റാല്‍കോ, ടാറ്റാ മോട്ടേഴസ്‌, ടാറ്റാ സ്‌റ്റൗല്‍, റിലയന്‍സ്‌ കാപിറ്റല്‍, സിപ്‌ല, ഐ ടി സി, ആക്‌സിസ്‌ ബാങ്ക്‌, എസ്‌ ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ക്ക്‌ തിരിച്ചടിയുണ്ടായി.

രാഖിക്കു പിറകേ രംഭയും സ്വയംവരത്തിന്‌

ചെന്നൈ: തെന്നിന്ത്യന്‍ താരറാണി രംഭയും സ്വയംവരത്തിനൊരുങ്ങുന്നു. ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിന്റെ മാതൃക പിന്തുടര്‍ന്ന്‌ ഭാവിവരനെ കണ്ടുപിടിക്കാനാണ്‌ രംഭയും ഒരുങ്ങുന്നത്‌. ഇതു സംബന്ധിച്ച്‌ തമിഴിലെ പ്രമുഖ ചാനലും രംഭയുമായുള്ള ചര്‍ച്ച അവസാന ഘടത്തിലാണ്‌. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തെ സ്വപ്‌ന സുന്ദരിയായ രംഭയുടെ സ്വയംവരം വന്‍ഹിറ്റാകുമെന്നാണ്‌ ചാനലിന്റെ കണക്കുകൂട്ടല്‍. ഈ റിയാലിറ്റി ഷോയില്‍നിന്നുള്ള വരുമാനം ഇരുകൂട്ടരും പകുതി-പകുതിയായി പങ്കുവയ്‌ക്കാനാണ്‌ തീരുമാനം.
ഗ്ലാമര്‍ നായികയായ രംഭയ്‌ക്ക്‌ വീട്ടുകാര്‍ വരനെ അന്വേഷിച്ചുതുടങ്ങിയിട്ട്‌ കുറച്ചുകാലമാകുന്നു. ഇതുവരെ വിവാഹങ്ങളൊന്നും ഒത്തുവന്നിട്ടില്ല. വിവാഹത്തിനായി ക്ഷേത്രദര്‍ശനങ്ങള്‍ പതിവാക്കിയിട്ടും ദൈവങ്ങളൊന്നും ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ രാഖി സാവന്തിന്റെ പാത പിന്തുടരാന്‍ രംഭയും ആലോചിക്കുന്നതെന്നാണ്‌ തമിഴ്‌ സിനിമാ ലോകത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.
ഒരു കാലത്ത്‌ തെന്നിന്ത്യന്‍ ചെറുപ്പക്കാരുടെ ഹൃദയമിടിപ്പ്‌ നിയന്ത്രിച്ചിരുന്ന രംഭയ്‌ക്ക്‌ ഇപ്പോള്‍ സിനിമയില്‍ പഴയതുപോലെ അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇതിനിടെ പിടിച്ചുനില്‍ക്കാന്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമ `ത്രീ റോസസ്‌' ബോക്‌സ്‌ ഓഫീസില്‍ വന്‍ പരാജയമാവുകയും ചെയ്‌തു. ഇതില്‍നിന്നുണ്ടായ കടബാധ്യതകളില്‍നിന്നെല്ലാം കരകയറാന്‍ സ്വയംവരം പരിപാടി സഹായകരമാവുമെന്ന പ്രതീക്ഷയും ഈ താരസുന്ദരിക്കുണ്ട്‌.

അഴകര്‍കോവിലും പഴമുതിര്‍ചോലയും

മധുരയില്‍നിന്ന്‌ 21 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ്‌, വനത്തോട്‌ ചേര്‍ന്നുള്ള മനോഹര ക്ഷേത്രമാണ്‌ അഴഗര്‍ കോവില്‍. കല്‍ അഴഗര്‍ കോവില്‍, കല്ലഴഗര്‍ കോവില്‍, കള്ളഴഗര്‍ കോവില്‍ എന്നൊക്കെയാണ്‌ ഉച്ചരിക്കപ്പെടുന്നത്‌.
മുമ്പ്‌, മധുര നായിക്കന്‍മാരുടെ കുലക്ഷേത്രമായിരുന്നു ഇവിടം. ചിത്തിരമാസത്തിലെ (ഏപ്രില്‍) ഉത്സവകാലത്ത്‌ അഴഗര്‍ സ്വാമിയുടെ വിഗ്രഹം മധുരയിലെ വൈഗ നദിയില്‍ ആറാട്ടിനുകൊണ്ടുപോകും. മധുര മീനാക്ഷിയുടെ സഹോദരനാണ്‌ അഴഗര്‍ എന്നാണ്‌ വിശ്വാസം. മീനാക്ഷി കല്ല്യാണമാണ്‌ ചിത്തിരോത്സവമായി ആഘോഷിക്കുന്നത്‌.
`ചോലമല'യിലാണ്‌ അഴഗര്‍ കോവിലിരിക്കുന്നത്‌. കരിങ്കല്ലില്‍ പണിത കൂറ്റന്‍ ക്ഷേത്രം. മുനിഞ്ഞുകത്തുന്ന ദീപങ്ങളും പൗരാണികമായ വാസനയും ഒരു ഇരുണ്ട സൗന്ദര്യാനുഭൂതിയായി നിറഞ്ഞുനില്‍ക്കുന്നു, ഇവിടെ. മുഖ്യക്ഷേത്രത്തിനു മുന്നില്‍ ഒരു സപ്‌തസ്വരമണ്ഡപവുമുണ്ട്‌.

ഉള്ളിലെന്നപോലെ, ആകര്‍ഷകമാണ്‌ മുഖമണ്ഡപം. കൂറ്റന്‍ വ്യാളീരൂപങ്ങളും ദേവതാ രൂപങ്ങളും കൊത്തിയ കരിങ്കല്‍ത്തൂണുകള്‍ മുഖമണ്ഡപത്തിന്റെ മുഖ്യ ആകര്‍ഷണമാണ്‌. മണ്ഡപത്തിനുള്ളിലെ കല്‍വിരികളില്‍ നിറയെ തീര്‍ഥാടകരുണ്ടാവും.
അഴഗര്‍ കോവിലില്‍നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അഞ്ചരിച്ചാല്‍ പഴമുതിര്‍ചോലയിലെത്താം. സുബ്രഹ്മണ്യന്റെ ആറു പടൈ വീടുകളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌ വിശ്വാസം. അഴഗര്‍കോവിലിനു പിന്നിലെ കാട്ടുപാതയിലൂടെ കാല്‍നടയായോ, ക്ഷേത്രത്തിനു മുന്നിലെ നിരത്തിലൂടെ വാഹനത്തിലോ പഴമുതിര്‍ചോലയില്‍ ചെന്നുചേരാം. അഴഗര്‍കോവിലില്‍ നിന്ന്‌ പഴമുതിര്‍ചോലയിലേക്ക്‌ അടിക്കടി ബസ്‌ സര്‍വീസുമുണ്ട്‌.
മലമുകളില്‍നിന്നുള്ള സ്വാഭാവിക നീര്‍ക്കുതിപ്പാണ്‌ പഴമുതിര്‍ചോലയിലുള്ളത്‌. തീര്‍ഥാടകര്‍ ഇവിടെ കുളിക്കുകയും വെള്ള ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. (ഈ നീര്‍ക്കുതിപ്പിന്‌ `ബബുരഗംഗ' എന്ന്‌ പേരിട്ടിരിക്കുന്നു) അഴഗര്‍കോവിലിന്‌ ചുറ്റുമെന്നപോലെ, പഴമുതിര്‍ചോല വരെ ധാരാളം കുരങ്ങന്‍മാരെ കാണാന്‍ സാധിക്കും. അഗസ്‌ത്യ മഹര്‍ഷിയുടെ പേരിലുള്ള മൂലികവനത്തിന്റെ ഭാഗമാണ്‌ ഇവിടം.

തായ്‌വാനില്‍ ഭൂകമ്പം; ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്‌

ടോക്കിയോ: തായ്‌വാന്റെ കിഴക്കന്‍ തീരത്ത്‌ 6.8 തീവ്രതയുള്ള ശക്‌തമായ ഭുചലനം ഉണ്ടായതിനെ തുടര്‍ന്ന്‌ ദക്ഷിണ ജപ്പാനില്‍ സൂനാമി മുന്നറിയിപ്പ്‌ പ്രഖ്യാപിച്ചു. പ്രദേശികസമയം രാവിലെ ഒന്‍പതോടെയാണ്‌ ഭൂകമ്പമുണ്ടായത്‌. തായ്‌വാനു സമീപം സമുദ്രത്തിനടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ പസഫിക്‌ സൂനാമി വാണിങ്‌ സെന്റര്‍ അറിയിച്ചു.

പന്നിപ്പനി: മരണം 28 ആയി

പൂനെ: പന്നിപ്പനിബാധിച്ച്‌ പൂനെയില്‍ ഒരാള്‍കൂടി മരിച്ചു. പൂനെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 36കാരിയാണ്‌ മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 28 ആയി. പൂനെയില്‍മാത്രം മരിച്ചവര്‍ 13 ആണ്‌. പൂനെ സ്വദേശി ബീന ഗോണ്‍സാല്‍വസാണ്‌ ഇന്ന്‌ രാവിലെ മരിച്ചത്‌.
അതിനിടെ രാജ്യത്ത്‌ 152 പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ പന്നിപ്പനി ബാധിതരുടെ എണ്ണം 1,708 ആയതായി ആരാഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ്‌ ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്‌. മഹാരാഷ്‌ട്ര(97), തമിഴ്‌നാട്‌(21), കര്‍ണാടക(18), ഡല്‍ഹി(11), കേരളം(മൂന്ന്‌), അസം(ഒന്ന്‌), ഷിംല(ഒന്ന്‌) പേര്‍ക്കുവീതം പന്നിപ്പനി സ്‌ഥിരീകരിച്ചു. ഇതില്‍ 694 പേര്‍ ആശുപത്രിവിട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

Sunday, August 16, 2009

ചന്ദ്രയാന്‍-2 രൂപകല്‍പന പൂര്‍ത്തിയായി

ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനുള്ള രൂപകല്‍പന പൂര്‍ത്തിയായി. പുതിയ ചാന്ദ്രപരിവേഷണ പേടകമായ ചന്ദ്രയാന്‍-2 ന്റെ രൂപകല്‍പനയാണ്‌ പൂര്‍ത്തിയായത്‌.
ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിച്ച്‌ വിവരങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളടങ്ങിയതാണ്‌ ചന്ദ്രയാന്‍ -2. ഓര്‍ബിറ്റല്‍ ക്രാഫ്‌റ്റ്‌, ലുണാര്‍ ക്രാഫ്‌റ്റ്‌ തുടങ്ങിയവയും പേടകത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റഷ്യയുടെ സഹകരണത്തോടെയാണ്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്‌.
കഴിഞ്ഞ ഒക്‌ടോബറിലാണ്‌ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്‌. ഇതിന്റെ പോരായ്‌മകള്‍ പരിഹരിച്ചുള്ള പേടകമാണ്‌ ചന്ദ്രയാന്‍ 2. പേടകത്തിലെ ലാന്‍ഡര്‍, റോവര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞരായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇതിന്റെ മാതൃക പൂര്‍ത്തിയാകും. 2012 അവസാനത്തോടെ ചന്ദ്രയാന്‍- 2 ദൗത്യം തയാറാവുമെന്നാണ്‌ ഐ എസ്‌ ആര്‍ ഒ യുടെ പ്രതീക്ഷ.

Thursday, August 13, 2009

സോണിയ അഗര്‍വാള്‍ വിവാഹമോചനത്തിന്‌

ചെന്നൈ: പ്രമുഖ തമിഴ്‌നടി സോണിയ അഗര്‍വാള്‍ വിവാഹമോചനം മതടുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2006 ലാണ്‌ സംവിധായകന്‍ ശെല്‍വരാഘവനും തമിഴ്‌ നടി സോണിയ അഗര്‍വാളും വിവാഹിതരായത്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും സംയുക്തമായി കഴിഞ്ഞദിവസം കുടുംബകോടതിയെ സമീപിച്ചിരുന്നു.
വ്യക്‌തിപരമായ അഭിപ്രായഭിന്നതകളാണ്‌ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ്‌ സുചന. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കസ്‌തൂരിരാജയുടെ മകനായ ശെല്‍വന്റെ കാതല്‍കൊണ്ടേനിലൂടെയാണ്‌ സോണിയ അഗര്‍വാള്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌. ശെല്‍വന്റെ സഹോദരനായ ധനുഷിന്റെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.
ചിത്രം ഹിറ്റായതോടെ മൂവരും പ്രശസ്‌തരായി. ഉത്തരേന്ത്യക്കാരിയായ സോണിയ തമിഴ്‌ ചാനലില്‍ അവതാരകയായി തിളങ്ങുമ്പോഴാണു
ശെല്‍വന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. അതോടെ ആദ്യചിത്രത്തില്‍ തന്നെ നായികയാക്കുകയും ചെയ്‌തു.

പന്നിപ്പനി: രണ്ട്‌ മരണംകൂടി

പൂനെ: എ (എച്ച്‌1 എന്‍1) രോഗബാധയെത്തുടര്‍ന്ന്‌ പുനെയില്‍ ഇന്ന്‌ രണ്ടു മരണം കൂടി. ഒന്‍പത്‌ മാസം പ്രായമുള്ള കുട്ടിയും 75വയസുള്ള സ്‌ത്രീയുമാണ്‌ ഇന്നു മരിച്ചത്‌. ഇതോടെ രാജ്യത്ത്‌ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 19 ആയി.
പുനെയില്‍ മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. നാഗ്‌പൂരില്‍ മൂന്നു പേരും മുംബൈയില്‍ രണ്ടുപേരും പൂനെയില്‍ ആറുപേരും ഗുരുതരാവസ്‌ഥയിലാണ്‌. അതിനിടെ കേരളത്തില്‍ എ(എച്ച്‌1 എന്‍1) രോഗലക്ഷണത്തോടെ മൂന്നു പേരെക്കൂടി പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയവരാണ്‌ ഇവര്‍.
എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ രാജ്യത്ത്‌ ഇന്നലെ ആറു പേര്‍ കൂടി മരിച്ചിരുന്നു. ഏറ്റവും അധികം പേര്‍ മരിച്ചത്‌ പുനെയിലാണ്‌-10 പേര്‍. ഇതുകൂടാതെ ഗുജറാത്ത്‌, തമിഴ്‌നാട്‌, കേരളം എന്നിവിടങ്ങളിലാണ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേന്ദ്ര ആരോഗ്യ വകുപ്പ്‌ നല്‍കുന്ന കണക്കുപ്രകാരം 119 പേരില്‍ ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ചു. ജമ്മു, നാഗ്‌പൂര്‍, മണിപ്പാല്‍, നാസിക്‌ എന്നിവിടങ്ങളിലും പുതുതായി സ്‌ഥിരീകരിച്ചു. 589 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
കേരളത്തില്‍ ഇതുവരെ 55 പേര്‍ക്ക്‌ എച്ച്‌1എന്‍1 രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്‌ അറിയിച്ചു. തിരുവനന്തപുരം , എറണാകുളം ജില്ലകളിലായി ചികില്‍സിച്ച ഡോക്‌ടര്‍മാരുള്‍പ്പെടെ 45 ലേറെപ്പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്‌.

Wednesday, August 12, 2009

പത്മജ മുന്‍ജന്മ ശത്രു: മുരളി

തിരുവനന്തപുരം: മുന്‍ജന്മ ശത്രുവാണ്‌ തന്റെ സഹോദരിയായി ജനിച്ചതെന്ന്‌ കെ മുരളീധരന്‍. താന്‍ കോണ്‍ഗ്രസിലേക്കു മടങ്ങി വരുന്നതില്‍ കെ കരുണാകരന്‌ താല്‍പര്യമുണ്ടങ്കിലും സഹോദരി പത്മജയ്‌ക്കുള്ള എതിര്‍പ്പിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മുരളി.
മൂന്നു രൂപ വരുന്ന കോണ്‍ഗ്രസ്‌ അംഗത്വം തനിക്കു നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. എന്‍ സി പി വിട്ട്‌ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. താന്‍ മനസുകൊണ്ട്‌ കോണ്‍ഗ്രസുകാരനായിക്കഴിഞ്ഞെന്നും, കോണ്‍ഗ്രസിലേക്കു മടങ്ങാനുള്ള തീരുമാനം അന്തിമമാണെന്നും മുളീധരന്‍ അറിയിച്ചു.

പിണറായിയുടെ റിട്ട്‌ മടക്കി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിയുടെ നടപടിക്കെതിരെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട്‌ ഹര്‍ജി സുപ്രീം കോടതി രജിസ്‌ട്രി മടക്കി. കേസ്‌ സിവിലാണോ ക്രിമിനലാണോ എന്ന്‌ വ്യക്‌തമാക്കി 14 ദിവസത്തിനകം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ പിണറായിയുടെ അഭിഭാഷകനോട്‌ രജിസ്‌ട്രി നിര്‍ദേശിച്ചിട്ടുണ്ട്‌.
പ്രോസിക്യൂഷന്‌ അനുമതി നല്‍കി കഴിഞ്ഞ ജൂണ്‍ ഏഴിന്‌ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക,പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 10 ന്‌ സി ബി ഐ ഫയല്‍ ചെയ്‌ത കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ്‌ പിണറായി സുപ്രീം കോടതിയെ സമീപിച്ചത്‌. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷി.പരേഖ്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ്‌ റിട്ട്‌ ഫയല്‍ ചെയ്‌തിരുന്നത്‌.

പന്നിപ്പനി: മരണം 17 ആയി

ന്യൂഡല്‍ഹി: രാജ്യത്ത്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. പൂനെയില്‍ 48 വയസുള്ള ഡ്രൈവറാണ്‌ അവസാനം മരിച്ചത്‌. മഹാരാഷ്‌ട്രയിലെ നാസിക്കില്‍ ഡോ. രൂപേഷ്‌ ഗംഗൂര്‍ഡേയും പുനെയില്‍ സാസൂണ്‍ ആശുപത്രിയില്‍ ആറുവയസുകാരിയും 29ക ാരിയായ യുവതിയും ഇന്ന്‌ രാവിലെ മരിച്ചിരുന്നു.
രാജ്യത്ത്‌ 850 പേര്‍ക്ക്‌ പന്നിപ്പിന ബാധിച്ചതായി സ്‌ഥിരീകരിച്ചു. പുനെയില്‍ രോഗം സ്‌ഥരീകരിച്ചവരില്‍ നാലുപേരുടെ
നില ഗുരുതരമാണ്‌.
കൂടുതല്‍ പ്രതിരോധ മരുന്നും പരിശോധനാ കിറ്റുകളും ഇറക്കുമതി ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നടപടിയാരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ മരുന്നു ലഭിക്കുകയൂള്ളൂ എന്ന്‌ ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌ വ്യക്‌തമാക്കി.
നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഒഫ്‌ കമ്യൂണിക്കബിള്‍ ഡീസിസിലെ ഒരു സംഘം സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. ബാംഗ്ലൂരിലും രോഗഭീഷണിയുണ്ട്‌.

Tuesday, August 11, 2009

തിരുവനന്തപുരത്തും പന്നിപ്പനി മരണം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ ലൂക്കോസാണ്‌ മരിച്ചത്‌. യു എസില്‍ നിന്ന്‌ ചെന്നൈ വഴി നാട്ടിലെത്തിയ 35 കാരനായ ഇയാള്‍ ഒരാഴ്‌ചയായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ്‌ ഇയാളുടെ നില ഗുരുതരമായത്‌.
വൈകുന്നേരം കര്‍ണാടകയിലും എ (എച്ച്‌1 എന്‍1) മരണം സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ ഒരു സ്‌ത്രീയാണ്‌ പന്നിപ്പനി ബാധിച്ച്‌ മരിച്ചത്‌.

പന്നിപ്പനി: മരണം 10 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എച്ച്‌1 എന്‍1 പനി ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. മുംബൈയിലും ഗുജറാത്തിലുമാണ്‌ ഇന്നു പനി മരണങ്ങള്‍ ഉണ്ടായത്‌. മുംബൈയിലെ നൂര്‍ ആശുപത്രിയില്‍ വാഴ്‌സിയ ഷാഹിദ (63) എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. ഗുജറാത്തിലെ വഡോദരയിലാണ്‌ മറ്റൊരു മരണം. ഏഴു വയസുകാരിയായ ആര്യ എന്ന പെണ്‍കുട്ടിയാണ്‌ വഡോദരയില്‍ മരിച്ചത്‌. എസ്‌ എസ്‌ ജി ആശുപത്രിയിലായിരുന്നു മരണം. ഒരാഴ്‌ചമുമ്പാണ്‌ ആര്യയെ ഇവിടെ പ്രവേശിപ്പിച്ചത്‌. എച്ച്‌1 എന്‍1 പനി വ്യാപകമായതോടെ മുംബൈയിലെ 1200 സ്‌കൂളുകള്‍ എട്ടു ദിവസത്തേക്ക്‌ അടച്ചിട്ടു.

സൂ കിയുടെ വീട്ടുതടങ്കല്‍ 1.5 വര്‍ഷം നീട്ടി

യാങ്കൂണ്‍: വീട്ടുതടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്‌ സാന്‍ സൂ കിയുടെ വീട്ടുതടങ്കല്‍ 18 മാസംകൂടി നീട്ടി. സൂ കി യാങ്കൂണില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ അമേരിക്കക്കാരനായ ജോണ്‍ യെറ്റൗ, ഇന്‍യ കായല്‍നീന്തി അവരുടെ വസതിയില്‍ എത്തി രണ്ടുദിവസം താമസിച്ചുവെന്ന കേസിലാണു 18 മാസത്തെ വീട്ടുതടങ്കല്‍ വിധിച്ചത്‌.
കഴിഞ്ഞ 13 വര്‍ഷമായി സൂ കി വീട്ടുതടങ്കലിലാണ്‌. തടങ്കല്‍ച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ്‌ അവരെ യാങ്കൂണിലെ സിയീന്‍ ജയിലില്‍ അടച്ചത്‌. മറ്റു മൂന്നു പ്രതികള്‍ക്കെതിരായ കേസുകള്‍ തുടരുകയാണ്‌. വിചാരണ സമയത്തു മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

എച്ച്‌ എം ടി ഭൂമി ഇടപാടിന്‌ ഹൈകോടതിയുടെ അംഗീകാരം

കൊച്ചി: വിവാദ എച്ച്‌ എം ടി ഭൂമി വില്‍പ്പന ഹൈക്കോടതി ശരിവച്ചു. ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ്‌ ഭൂമി വില്‍പ്പന കോടതി ശരിവച്ചത്‌. സംസ്‌ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയാണ്‌ പ്രധാനം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്നും കോടതി വിധിയില്‍ പ്രത്യാശിച്ചു.
സ്‌റ്റേറ്റ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ സെന്റര്‍ സെക്രട്ടറി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌.
ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്കുള്ള അവകാശത്തിനും പുനര്‍വാദത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ട്‌. മുന്‍ ചീഫ്‌ ജസ്‌റ്റിസിനു സുപ്രീംകോടതിയിലേക്കു സ്‌ഥാനക്കയറ്റം ലഭിച്ചതിനാലാണു കേസില്‍ പുനര്‍വാദം വേണ്ടി വന്നത്‌.

എച്ച്‌ എം ടി ക്കു വേണ്ടി 1972 ല്‍ 781.50 ഏക്കര്‍ ഭൂമി സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 1991 ജൂലൈ 29 ന്‌ ഉപാധികളോടെ എച്ച്‌ എം ടി ഭൂമിയെ സര്‍ക്കാര്‍ ഒഴിവാക്കി. പ്രസ്‌തുത തീയതി മുതല്‍ നാലു വര്‍ഷത്തിനകം ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കണമെന്നായിരുന്നു പ്രധാന നിബന്ധന.

ഈ നിബന്ധന എച്ച്‌ എം ടി പാലിക്കാത്തതിനാല്‍ കമ്പനിയുടെ 400 ഏക്കര്‍ ഭൂമി വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതില്‍ 350 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ സൗജന്യമായി നല്‍കാനും ബാക്കി 50 ഏക്കര്‍ സംസ്‌ഥാന ഭവന നിര്‍മാണ ബോര്‍ഡിനു വ്യവസായ ടൗണ്‍ഷിപ്പ്‌ സ്‌ഥാപിക്കാന്‍ നല്‍കാനുമായിരുന്നു തീരുമാനം. 1995 ഓഗസ്‌റ്റ്‌ 28 ന്‌ ഉണ്ടായ പ്രസ്‌തുത തീരുമാനത്തിനെതിരെ എച്ച്‌ എം ടി ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.

ഹര്‍ജി പരിഗണനയിലിരിക്കെ 100 ഏക്കര്‍ ഭൂമി തങ്ങളുടെ ഇഷ്‌ടത്തിന്‌ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ 300 ഏക്കര്‍ കിന്‍ഫ്രയ്‌ക്ക്‌ വിട്ടുകൊടുക്കുന്നകാര്യം പരിഗണിക്കാമെന്ന നിര്‍ദേശം എച്ച്‌ എം ടി മുന്നോട്ടു വച്ചു. അവരുടെ നിര്‍ദേശം പരിഗണിച്ച സര്‍ക്കാര്‍ 100 ഏക്കര്‍ കമ്പനിക്ക്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ്‌ 1963 ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്‌ഥകളില്‍ നിന്ന്‌ 100 ഏക്കര്‍ ഭൂമി സ്‌ഥിരമായി ഒഴിവാക്കപ്പെട്ടതെന്ന്‌ സര്‍ക്കാര്‍ വിശദീകരിച്ചു. ഇതോടെ വ്യവസായ ആവശ്യത്തിനു മാത്രമെ ഭൂമി ഉപയോഗിക്കാവൂ എന്ന മുന്‍നിബന്ധന ഇല്ലാതായെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.

നൂറേക്കറില്‍പ്പെട്ട 70 ഏക്കര്‍ ബ്ലൂ സ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതും പ്രസ്‌തുത ഭൂമിയുടെ പോക്കു വരവു നടത്തിയതും ഈ സാഹചര്യത്തില്‍ ശരിയാണെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമ വ്യവസ്‌ഥകളില്‍ നിന്നൊഴിവാക്കപ്പെട്ട ഭൂമി കൈമാറാന്‍ എച്ച്‌ എം ടിക്ക്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്‌.
ഈ വാദം അംീകരിച്ച ഡിവിഷന്‍ ബഞ്ച്‌ പക്ഷേ ഭൂമി വ്യവസായ ഇതര ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും മുന്നോട്ടുവയ്‌ക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മരിച്ചു; പന്നിപ്പനി മരണം എട്ട്‌ ആയി

പൂനെ: പന്നിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പൂനെയിലാണ്‌ എ(എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം ഒരു പെണ്‍കുട്ടി മരിച്ചത്‌. ഇതോടെ പന്നിപ്പനി ബാധിച്ച രാജ്യത്ത്‌ മരിച്ചവരുടെ എണ്ണം ഏട്ട്‌ ആയി. ഇതില്‍ അഞ്ചുപേരും പൂനെയിലുള്ളവരാണ്‌.
പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശ്രുതി ഗവാഡെ എന്ന പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയാണ്‌ ഇന്ന്‌ പുലച്ചെ മരിച്ചത്‌. മറ്റ്‌ മൂന്ന്‌ രോഗികള്‍കൂടി ഈ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.
ഇന്നലെ ചെന്നൈയില്‍ നാലു വയസുകാരനും പുനെയില്‍ രണ്ടു യുവാക്കളും എ (എച്ച്‌1 എന്‍1) വൈറസ്‌ ബാധമൂലം മരിച്ചിരുന്നു. ചെന്നൈ വേളാച്ചേരി സ്വദേശിയായ യു കെ ജി വിദ്യാര്‍ഥി സഞ്‌ജയ്‌ ബാലകൃഷ്‌ണനാണു (നാല്‌) ദക്ഷിണേന്ത്യയിലെ ആദ്യ ഇര. ആയുര്‍വേദ ഡോക്‌ടര്‍ ബാബാ സാഹെബ്‌ മാനെ (35), ഫാര്‍മസിസ്‌റ്റ്‌ സഞ്‌ജയ്‌ തിലേകര്‍ (35) എന്നിവരാണു ഇന്നലെ പൂനെയില്‍ മരണത്തിന്‌ കീഴടങ്ങിയത്‌.

Monday, August 10, 2009

മുഖ്യമന്ത്രിയില്‍നിന്നും ഐ ടി വകുപ്പ്‌ പിടിച്ചെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനില്‍നിന്നും പ്രസ്‌റ്റീജ്‌ വകുപ്പായ ഐ ടി വകുപ്പ്‌ പിടിച്ചെടുക്കാന്‍ സി പി എം ഔദ്യോഗിക പക്ഷം നീക്കം തുടങ്ങി. മന്ത്രിസഭയില്‍ പുതുതായി എത്തുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മറയാക്കിയാവും ഈ അനൗദ്യോഗിക തീരുമാനം നടപ്പിലാക്കുക. ഇതോടെ മുഖ്യമന്ത്രിക്കു കീഴില്‍ പ്രധാന വകുപ്പുകളൊന്നും ഇല്ലാതാവും. വ്യവസായ മേഖലയിലെ തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ തടസം നില്‍ക്കുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ വഴിയൊരുക്കുന്നത്‌.
കടന്നപ്പള്ളി രാമചന്ദ്രന്‌ പുതിയ വകുപ്പ്‌ നല്‍കേണ്ടിവരുന്ന സാഹചരയത്തില്‍ മന്ത്രിസഭയില്‍ സമ്പൂര്‍ണ പുന`സംഘടനയാണ്‌ സി പി എം ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്‌. ഇതിന്റെ മറവില്‍ ആകുമ്പോള്‍ മുഖ്യമന്ത്രിക്ക്‌ വകുപ്പ്‌ നഷ്ടമാകുന്നത്‌ ആരും ശ്രദ്ധിക്കാതെ പോകുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍.
സി പി ഐയില്‍നിന്നും ഭവനം എടുത്തുമാറ്റി കടന്നപ്പള്ളിക്ക്‌ നല്‍കാനാണ്‌ ഇന്നുചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. ഈ തീരുമാനത്തെ സി പി ഐ കണ്ണുമടച്ച്‌ എതിര്‍ക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. അങ്ങനെവരുമ്പോള്‍ സി പി എം സ്വന്തം വകുപ്പുകളിലേതെങ്കിലും വിട്ടുകൊടുക്കേണ്ടിവരും. ഇതിന്റെ പേരില്‍ പുനസംഘടനക്ക്‌ അവസരമൊരുക്കുകയും മുഖ്യമന്ത്രിയുടെ ചിറകുകള്‍ പരിപൂര്‍ണമായി അരിയുകയുമാണ്‌ അവരുടെ ലക്ഷ്യം. തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിനായി ഐ ടി ക്കു പുറമേ നിയമവകുപ്പും പിണറായി പക്ഷം ഏറ്റെടുേത്തക്കും.
വിദ്യാഭ്യാസ വകുപ്പ്‌ പി ജെ ജോസഫിന്‌ നല്‍കാനാണ്‌ പിണറായി പക്ഷം കിണഞ്ഞുശ്രമിക്കുന്നത്‌. ഇടഞ്ഞുനില്‍ക്കുന്ന ക്രൈസ്‌തവ വിഭാഗങ്ങളെ മുന്നണിയുമായി അടുപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതു സംബന്ധിച്ച രണ്ടുതവണ ജോസഫുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കറവപശുവായ പി ഡബ്ലു ഡി വകുപ്പു വിട്ടൊരു കളിക്ക്‌ തങ്ങളില്ലെന്ന്‌ ജോസഫ്‌ തീര്‍ത്തുപറഞ്ഞിട്ടുണ്ട്‌. പിണറായി പക്ഷത്തിന്റ കണ്ണും ഈ വകുപ്പില്‍ തന്നെയാണ്‌.

പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ: പിണറായിപക്ഷം വെട്ടില്‍

തിരുവനന്തപുരം: മന്ത്രിയായി പി ജെ ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്‌ സി പി എം ഔദ്യോഗികപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അപകടക്കെണിയാവുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഗവര്‍ണറെ ബഹിഷ്‌കരിച്ച ഔഃദ്യോഗികപക്ഷത്തിനാണ്‌ ഇത്‌ തിരിച്ചടിയാവുന്നത്‌. രാജ്‌ഭവനു മുന്നില്‍ സമരം നടത്തിയവര്‍ ഇനി പറഞ്ഞതൊക്കെ വിഴുങ്ങി ഗവര്‍ണറുമായി വേദി പങ്കിടേണ്ടിവരും.
മന്ത്രിസഭയിലെ രണ്ടാമനും സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടത്തിലാവുന്നത്‌. ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കാന്‍ കുടുതല്‍ താത്‌പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ടൂറിസം അവാര്‍ഡ്‌ ദാനചടങ്ങ്‌ ഇതിന്റെ പേരില്‍ മാറ്റിവയ്‌പ്പിച്ചിരുന്നു. രണ്ടുമാസം മുമ്പ്‌ നടക്കേണ്ടിയിരുന്ന ഈ ചടങ്ങിന്റെ പുതിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈമാസം 17 ന്‌ നടക്കുന്ന സത്യപ്രതിജ്ഞാ ചാടങ്ങില്‍നിന്നും മാറി നില്‍ക്കാന്‍ കോടിയേരിക്ക്‌ കഴിയില്ല. മുന്നണിയിലെ ഒരു ഘടകക്ഷിയുടെ പരമോന്നത നേതാവ്‌ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതില്‍നിന്നും വിട്ടു നില്‍ക്കുന്നത്‌ പുതിയ ആരോപണങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നതിനാലാണിത്‌. അതേസമയം ഭരണഘടനാപരമായ ബാധ്യത എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കാനും കോടിയേരിക്ക്‌ കഴിയില്ല.
ഭരണഘടനയോടുള്ള സ്‌നേഹം എന്നു തുടങ്ങിയെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ച വിഭാഗത്തേയാണ്‌ കോടിയേരി പാര്‍ട്ടിയില്‍ പ്രതിനിധീകരിക്കുന്നത്‌ എന്നതിനാലാണിത്‌. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടക്കുന്ന ദിവസം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോടിയേരിയെ ചിലപ്പോള്‍ കണ്ടെന്നുവരാം.
ജോസഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഒഴിവാക്കിയാലും പ്രശ്‌നം തീരില്ല. ജോസ്‌ തെറ്റയിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുമ്പോഴും ഇതേ പ്രശ്‌നം ഈ നേതാക്കള്‍ അഭിമുഖീകരിക്കേണ്ടിവരും.

പന്നിപ്പനി: മരണം തുടര്‍ക്കഥയാകുന്നു

പൂനെ: എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ ഒരു കുട്ടികൂടി മരിച്ചു. ഇതോടെ പന്നിപ്പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ചെന്നൈ സ്വദേശിയായ നാലുവയസുകാരനുമാണ്‌ ഇന്നു രാവിലെ മരിച്ച രണ്ടാമത്തെയാള്‍. എ(എച്ച്‌1 എന്‍1) രോഗബാധയെ തുടര്‍ന്ന്‌ ചെന്നൈയിലെ ആദ്യ മരണമാണ്‌ ഇന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ എച്ച്‌ 1 എന്‍ 1 രോഗബാധയെ തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്‌ കുട്ടിക്ക്‌ ഡയാലിസിസ്‌ നടത്തി വരികയായിരുന്നു. കുട്ടിയുടെ 11 വയസുകാരനായ സഹോദരനും രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. കുട്ടിയുടെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റു രണ്ടു പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചു.
പൂനെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വീണ്ടും പന്നിപ്പനി മരണം; മരിച്ചവര്‍ അഞ്ചായി

പൂനെ: രാജ്യത്ത്‌ പന്നിപ്പനി ബാധിച്ച്‌ വീണ്ടും മരണം. പൂനെയില്‍ ആയുര്‍വേദ ഡോക്‌ടറാണ്‌ ഇന്ന്‌ എ (എച്ച്‌1 എന്‍1) പനി ബാധിച്ച്‌ മരിച്ചത്‌. ഇതോടെ ഈ പനി ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ മൂന്ന്‌ മരണങ്ങളും സംഭവിച്ചത്‌ പൂനെയിലാണ്‌.
സാസൂണ്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്‌ടര്‍ ബാബാസാഹിബ്‌ മാനെ (36) ആണു ഇന്ന്‌ മരിച്ചത്‌. പന്നിപ്പനിബാധയെ തുടര്‍ന്ന്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ ബാബാസാഹിബ്‌ മാനെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
പൂണെയില്‍ ഇന്നലെ പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രോഗം ബാധിച്ച ചെന്നൈ സ്വദേശിയായ നാലുവയസുകാരന്‍ ഇപ്പോഴും അപകടനില തരണം ചെയതിട്ടില്ലെന്ന്‌ അധികൃതര്‍ പറയുന്നു.
പൂനെയില്‍ അധ്യാപകനായ സഞ്‌ജയ്‌ തുകാറാം കോക്‌റെ, ഗുജറാത്തില്‍ വിദേശ ഇന്ത്യാക്കാരനായ പ്രവീണ്‍ പട്ടേല്‍ എന്നിവരാണ്‌്‌ ഇന്നലെ മരിച്ചത്‌. 53 കാരിയായ ഫഹമിത പന്‍വാലയും, 14 വയസുകാരി റീദാ ഷെയ്‌ഖും കഴിഞ്ഞ ദിവസങ്ങളില്‍ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ മരിച്ചിരുന്നു. പ്രവീണ്‍ പട്ടേലിന്റെ ഭാര്യയ്‌ക്കും എച്ച്‌ 1 എന്‍ 1 രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Sunday, August 9, 2009

പ്രഭാകരന്‍ ലക്ഷ്യമിട്ടത്‌ വിശാല തമിഴ്‌രാജ്യം: രജപക്‌സെ

കൊളംബോ: ഒരു സമ്പൂര്‍ണ തമിഴ്‌ രാജ്യമായിരുന്നു കൊല്ലപ്പെട്ട എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ ലക്ഷ്യമിട്ടതെന്ന്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്‌സെ. ആ സ്വപ്‌നങ്ങള്‍ ശ്രീലങ്കയുടെ അതിര്‍ത്തികള്‍ക്കും അപ്പുറത്തായിരുന്നെന്നും ഒരു ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തമിഴ്‌ ഈഴത്തിന്റെ അനിഷേധ്യ നേതാവാകുകയും തന്റെ സ്വാധീനം രാജ്യത്തിനപ്പുറത്തേക്കു വളര്‍ത്തുകയുമായിരുന്നു പ്രഭാകരന്റെ ലക്ഷ്യം. ഇതിന്‌ ദക്ഷിണേന്ത്യയിലെ ചില ഘടകങ്ങളുടെ സഹായവും പ്രഭാകരന്‌ ലഭിച്ചിരുന്നു.

ശ്രീലങ്ക മാത്രമായിരുന്നു പ്രഭാകരന്റെ സ്വപ്‌നങ്ങളിലെങ്കില്‍ ഇത്രത്തോളം ആധുനിക ആയുധങ്ങള്‍ പ്രഭാകരന്‍ ശേഖരിക്കുമായിരുന്നില്ല. ഇക്കാര്യം സംബന്ധിച്ച്‌ കൂടുതല്‍ വിവരം താമസിയാതെ പുറത്തുവരും. എല്‍ ടി ടി ഇ നേതാവ്‌ കുമാരന്‍ പത്‌മനാഥന്റെ അറസ്‌റ്റ്‌ ലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്‌.
എല്‍ ടി ടി ഇയുടെ ആയുധ ശേഖരണത്തെക്കുറിച്ചും സാമ്പത്തിക ശ്രോതസുകളെക്കുറിച്ചുമുള്ള സുപ്രധാന വെളിപ്പെടുത്തലുകള്‍ക്ക്‌ ഈ അറസ്‌റ്റ്‌ സഹായിക്കും. അതോടെ എല്‍ ടി ടി ഇയുടെ വന്‍രഹസ്യങ്ങളും പുറംലോകമറിയുമെന്നും രജപക്‌സെ പറഞ്ഞു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP