Wednesday, August 5, 2009

കുട്ടികളുടെ ബഹളത്തിനെതിരെ കേസ്‌ കൊടുക്കുന്നതിന്‌ നിരോധനം

ബര്‍ലിന്‍: പാര്‍ക്കുകളില്‍ കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനെതിരെ കോടതിയില്‍ കേസ്‌ നല്‍കാനുള്ള ജനങ്ങളുടെ അവകാശത്തിന്‌ ജര്‍മ്മിനിയില്‍ നിമരാധനം വരുന്നു. ഇത്തരം കേസുകളുടെ എണ്ണം വിവിധ കോടതികളില്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ബര്‍ലിന്‍ സിറ്റി സര്‍ക്കാരിന്റെ പുതിയ നീക്കം.

പുതിയ നിരോധനം ഈമാസം തന്നെ ബര്‍ലിന്‍ സിറ്റി പാര്‍ലമെന്റ്‌ പാസാക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
പാര്‍ക്കുകളിലെ കുട്ടികളുടെ ബഹളം ഒഴിവാക്കുന്നത്‌ അംഗീകരിക്കാനാവില്ല. അവരുടെ മാനസികമായ വളര്‍ച്ചയ്‌ക്ക്‌ ഇത്‌ ഏറെ സഹായകരമാണെന്ന്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ``കുട്ടികള്‍ക്ക്‌ ബഹളം വയ്‌ക്കാന്‍ അവകാശമുണ്ട്‌. അതുകൊണ്ടുതെന്ന അവരുടെ ബഹളം ജീവിതത്തിന്റെ ഭാഗവുമാണ്‌. ഇതില്‍ അസാധാരണം ഒന്നുമില്ല'' സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വക്താവ്‌ സാന്ദ്ര ഷീറര്‍ വ്യക്തമാക്കി.
പാര്‍ക്കുകളുടെയും സ്‌കൂളുകളുടെയും ഡേകെയര്‍ സെന്ററുകളുടെയും സമീപത്തുള്ള വീട്ടുകാര്‍ കുറച്ചുകൂടി ക്ഷമ കാട്ടിയേപറ്റൂവെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ ബഹളത്തിനെതിരെ സമീപവാസികള്‍ കോടതിയെ സമീപിക്കുന്ന പ്രവണത ബര്‍ലിനില്‍ വര്‍ധിച്ചുവരുകയാണ്‌. നാട്ടുകാരുടെ പരാതിമൂലം നിരവധി സ്‌കൂളുകള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ മാറ്റേണ്ടിവന്നിട്ടുണ്ട്‌. ബര്‍ലിനിലെ ഫ്രൈഡ്‌നേവ്‌ ജില്ലയിലെ മില്‍ഷാന്‍ ഡേ കെയര്‍ ഇങ്ങനെ സ്ഥലം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട അവസാന സ്‌കൂളാണ്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ്‌ പുതിയ നിയമത്തിലൂടെ സിറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

Tuesday, August 4, 2009

സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ അവസാനിച്ചു

ലാവ്‌ലിന്‍ ഇംപാക്ട്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അഴിമതിക്കെതിരെ എന്നും ശബ്ദിച്ചിരുന്ന സി പി എമ്മിന്റെ അഴിമതി വിരുദ്ധ സമരങ്ങള്‍ക്ക്‌ അവസാനമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയതലത്തില്‍ നിരവധി അഴിമതികേസുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒന്നില്‍പോലും തുറന്നൊരു അഭിപ്രായം പറയാന്‍ സി പി എം നേതാക്കള്‍ക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാവ്‌ലിന്‍ ഇടപാടില്‍ സി പി എം കേരള സെക്രട്ടറി പിണറായി വിജയനെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും ആ കേസില്‍ അഴിമതിയുണ്ടെന്ന്‌ ഉറച്ചു വിശ്വസിക്കുന്ന കേരള മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്‌തശേഷമാണ്‌ ഈ ഗതികേടിലേക്ക്‌ പാര്‍ട്ടി തളര്‍ന്നുവീണത്‌.

അഴിമതിക്കെതിരെ പാര്‍ലമെന്റില്‍ മറ്റ്‌ പാര്‍ട്ടികളെല്ലാം ശബ്ദമുയര്‍ത്തുമ്പോള്‍ എന്നും ഈ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്ന സി പി എമ്മിന്റെ മൗനം ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റില്‍ ഇപ്പോഴത്തേതിനെക്കാള്‍ കുറവ്‌ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍പോലും ഇടുതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സി പി എമ്മിന്‌ അംഗങ്ങളുണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്‌ അഴിമതി കേസുകളില്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലും രൂപം കൊണ്ടുകഴിഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചില്‍ക്കുറയാത്ത അഴിമതികേസുകളാണ്‌ യു പി എ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നത്‌. ഇതില്‍ ഒന്നില്‍പോലും ഔദ്യോഗിക നിലപാട്‌ വ്യക്തമാക്കാന്‍ സി പി എമ്മിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.

2500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന അരി കുംഭകോണമാണ്‌ ഇതില്‍ പ്രധാനം. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ച ശേഷം അത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തതാണ്‌ അരി കുംഭകോണം. അരി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന സമയത്താണ്‌ സര്‍ക്കാരിന്റെതന്നെ സംഭരണ ഏജന്‍സികള്‍ സംഭരിച്ച അരി സ്വകാര്യ ഏജന്‍സികള്‍ മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റിയയച്ച്‌ കാശാക്കിയത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ ഈ വിവാദം കൊടുമ്പിരികൊള്ളുമ്പോഴും സി പി എമ്മിന്‌ ഇതൊരു വിഷയമേ ആയിട്ടില്ല.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ സി പി എം ശക്തമായി ഉന്നയിച്ച ആരോപണമാണ്‌ ഇസ്രേയല്‍ ആയുധ ഇടപാടിലെ കോഴ. എന്നാല്‍ ഇതും പിന്നീട്‌ ഉപേക്ഷിച്ചു. സായുധസേനകള്‍ക്കായി മുങ്ങിക്കപ്പലും വിമാനങ്ങളും ആയുധങ്ങളും വാങ്ങിയ ഇടപാടുകളില്‍ രാജ്യത്തിന്റെ ഖജനാവിന്‌ വന്‍ വീഴ്‌ചപറ്റിയെന്ന്‌ സി ആന്‍ഡ്‌ എ ജി റിപ്പോര്‍ട്ടില്‍ നിരവധി കുറ്റപ്പെടുത്തലുകളുണ്ട്‌. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്ന്‌ ഒരു മാസമാകാറായിട്ടും സി പി എമ്മിന്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു അഭിപ്രായവുമില്ല.

ബൂട്ടാസിംഗിന്റെ മകനെ സി ബി ഐ കൈയോടെ പിടികൂടിയ കേസിലും പാര്‍ട്ടിയുടെ നിലപാട്‌ ഇതുതന്നെ. ലാവ്‌ലിന്‍ കേസില്‍ സി പി എം പറയുന്നപോലെ ബൂട്ടാസിംഗും സി ബി ഐ ഗൂഡാലോചനയെക്കുറിച്ചാണ്‌ പറയുന്നതെന്നത്‌ യാദൃശ്ചികമാവാം.

അംമ്പാനി സഹോദരന്‍മാരുടെ കുടുംബതര്‍ക്കത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ പക്ഷം ചേര്‍ന്നു്വെന്ന ആരോപണത്തിലും സി പി എം പങ്കുചേര്‍ന്നിട്ടില്ല. കുത്തകവ്യവസായികള്‍ കേന്ദ്രഭരണത്തില്‍ പിടിമുറുക്കുന്നതിനെതിരെ എന്നും സുധീരം ശബ്ദമുയര്‍ത്തിയിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ സി പി എം. ആ പാര്‍ട്ടിയാണ്‌ ഇപ്പോള്‍ കാഴ്‌ച്ചക്കാരുടെ വേഷം ഏറ്റെടുത്തിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ കേന്ദ്രഖനിവ്യവസായ മന്ത്രിക്കെതിരെ വിജിലന്‍സ്‌ കേസ്‌ എടുത്തിട്ടും സി പി എം മൗനം വെടിഞ്ഞിട്ടില്ല.

ഓഹരി വിപണിയില്‍ തിരിച്ചിറക്കം

മുംബൈ: തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കുശേഷം ബോംബൈ ഓഹരി സൂചിക സെന്‍സക്‌സിന്‌ ഇന്ന്‌ നഷ്ടത്തിന്റെ ദിവസം. ദേശീയ ഓഹരി സൂചിക നിഫ്‌ടിയും നഷ്ടത്തിലാണ്‌ ഇന്ന്‌ വയാപാരം അവസാനിപ്പിച്ചത്‌.
സെന്‍സെക്‌സ്‌ 93.26 പോയിന്റ്‌ താണ്‌ 15830.98 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്‌ടി 30.90 പോയിന്റിന്റെ ഇടിവോടെ 4680.50 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു.

ഈമാസം 11 മുതല്‍ ബസ്‌ പണിമുടക്ക്‌

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധന ആവശ്യപ്പെട്ട്‌ ഈമാസം 11 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കും. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്‌ വര്‍ധന അനിവാര്യമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുന്നതെന്ന്‌ ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഈ മാസം 19 മുതല്‍ സംസ്‌ഥാനത്തു സ്വകാര്യ ബസ്‌ സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയും നേരത്തേ അറിയിച്ചിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കുക, കിലോമീറ്ററിന്‌ അഞ്ചു പൈസ കൂട്ടുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു ഫുള്‍ചാര്‍ജ്‌ജിന്റെ പകുതിയാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്‌.
ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെ എസ്‌ ആര്‍ ടി സിയും സര്‍ക്കാരിനോട്‌ ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
മിനിമം ചാര്‍ജ്‌ നാലു രൂപയാക്കണമെന്നും ആനുപാതികമായി മറ്റു നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നുമാണ്‌ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ പ്രതിദിനം മൂന്നു കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ എസ്‌ ആര്‍ ടി സി ഇപ്പോള്‍ നേരിടുന്നത്‌.
ഇന്ധനവില കുറഞ്ഞതിന്റെ പേരില്‍ നേരത്തേ ബസ്‌ ചാര്‍ജ്ജ്‌ മിനിമം നിരക്ക്‌ നാല്‌ രൂപയില്‍നിന്നും 3.50 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. അതിനാല്‍ ഇന്ധനവില കൂടിയ സാഹചര്യത്തില്‍ ബസ്‌ ചാര്‍ജ്ജ്‌ വീണ്ടും നാല്‌ രൂപയാക്കണമെന്നാണ്‌ കെ എസ്‌ ആര്‍ ടി സി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്‌.

മെക്‌സിക്കോയില്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി: വടക്കു പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ശക്‌തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടത്‌. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ഭൂചലനം ഉണ്ടായത്‌. ഏന്‍ജല്‍ ഡി ല ഗ്വാര്‍ഡ, ടിബുറോണ്‍ ദ്വീപുകളിലായിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം.
കലിഫോര്‍ണിയ കടലിടുക്കിലും സൊനോരയിലും ചലനം അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പ്രദേശത്ത്‌ ഒട്ടേറെ തവണ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു.

Monday, August 3, 2009

ഏര്‍ക്കാട്‌: മലയാളരുടെ സ്വന്തം നാട്‌

അവധിക്കാല യാത്രകള്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്‌ ഏര്‍ക്കാട്‌. തമിഴ്‌നാടിലെ സേലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഏര്‍ക്കാട്‌ അറിയപ്പെടുന്നത്‌ മലയാളരുടെ സ്വന്തം നാട്‌ എന്ന വിശേഷണത്തിലാണ്‌ ഈ പ്രദേശത്തിന്‌ കൂടുതല്‍ ഇണങ്ങുക. സമുദ്രനിരപ്പില്‍നിന്നും 5000 അടി ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ വന്നുചേരാന്‍ സേലത്തുനിന്നും 35 കിലോമീറ്റര്‍ സഞ്ചരിക്കണം. ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട്‌, പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിച്ച്‌ ഉയരത്തില്‍ എത്തിച്ചേരുമ്പോള്‍, സുഗന്ധലേപനം ചെയ്‌ത ഉറുമാലയുപോലെ, കുളിര്‍തെന്നല്‍ വീശുന്ന ഏര്‍ക്കാട്‌.

ചുരം കടന്നെത്തുന്നത്‌ വന്യമായ അന്തരീക്ഷത്തിലേക്കാണ്‌. ഒരു തടാകം, അതില്‍ ബോട്ടുസവാരി നടത്തുന്ന വിനോദ സഞ്ചാരികള്‍. ഒരു ചെറിയ അങ്ങാടി... ഏര്‍ക്കാടിലെ പ്രധാന സവിഷേത ഓര്‍ക്കിഡോറിയവും ഓഷോ കേന്ദ്രവുമാണ്‌. തണല്‍നിലങ്ങളിലൂടെ നടന്ന്‌ ഓര്‍ക്കിഡുകളുടെ തീവ്രവര്‍ണങ്ങള്‍ ആസ്വദിക്കാം.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പഗോഡ പോയിന്റ്‌, ലേഡീസ്‌ സീറ്റ്‌ എന്നാക്കെ പേരിട്ടിരിക്കുന്ന ചില സ്ഥലങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ടെലിസ്‌കോപിലൂടെ കുന്നുകളെയും പട്ടണങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.
സെവറായന്‍ മലനിരകളിലാണ്‌ ഏര്‍ക്കാട്‌. യൂക്കാലിപ്‌റ്റസിന്റെയും ഓറഞ്ചിന്റെയും പുഷ്‌പങ്ങളുടെയും പരിമളം പുരട്ടിയ ഒരു പട്ടുറുമാല്‍. ഈ മലനിരകളിലുള്ള ഗോത്രവിഭാഗമാണ്‌ മലയാളര്‍. ഓറഞ്ചുതോട്ടങ്ങളും ചെറുവനങ്ങളും താണ്ടി, അരമണിക്കൂറോളം സഞ്ചരിച്ചാല്‍ മലമുടിയിലെ ഗ്രാമക്ഷേത്രത്തില്‍ എത്തിച്ചേരാം.

ഇത്‌ മാലയാളരുടെ ക്ഷേത്രമാണ്‌. മണ്ണിനടിയിലൂടെ, നുഴഞ്ഞുകടക്കാവുന്ന ഒരു ഗുഹാനിര്‍മ്മിതിയും അതിനുള്ളില്‍ ഒരു സമാധിസ്ഥാനവുമുണ്ട്‌. ഈ ക്ഷേത്രത്തിലെ ആണ്ടുത്സവത്തിന്‌ പല കുന്നുകളില്‍ വസിക്കുന്ന മലയാളര്‍ ഇവിടെ ഒത്തുചേരും.
വിനോദസഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ യൂത്ത്‌ ഹോസ്‌റ്റലും ഒട്ടേറെ സ്വകാര്യ ഹോട്ടല്‍/ടൂറിസ്‌റ്റ്‌ ഹോമുകളും ഏര്‍ക്കാടിലുണ്ട്‌, ഒപ്പം രുചികരമായ ഭക്ഷണം ലഭിക്കുന്ന കുഞ്ഞുകടകളും. കുടുംബസഹിതമുള്ള യാത്രയ്‌ക്ക്‌ തിരഞ്ഞെടുക്കാന്‍ അനുയോജ്യമായതാണ്‌ വെയിലും പ്രസരിപ്പും കുളിര്‍മയുമെല്ലാം പ്രദാനം ചെയ്യുന്ന കൂന്നിന്‍നെറുകയിലെ ഈ ടൂറിസ്‌റ്റ്‌ കേന്ദ്രം.

Sunday, August 2, 2009

മുല്ലപ്പെരിയാര്‍: ഇനി പ്രധാനമന്ത്രി തീരുമാനിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതാവും. ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനായി അടുത്തുതന്നെ കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കും. പ്രധാനമന്ത്രിയുടെ സൗകര്യംനോക്കി എത്രയുംവേഗം ഈ യോഗം ചേരുമെന്ന്‌ കേന്ദ്രജലവിഭവവകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായാണ്‌ കഴിഞ്ഞ ജൂലൈ 31 ന്‌ കേന്ദ്ര ജലവിഭവ മന്ത്രാലയം ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചുചേര്‍ത്തത്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട്‌ സംസ്ഥാനങ്ങളുടെയും നിലപാട്‌ അറിയുകയായിരുന്നു ലക്ഷ്യം. തങ്ങളുടെ വാദങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഈ വാദങ്ങളെല്ലാം വിശദാമായിതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ കൈമാറും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചശേഷമായിരിക്കും മുഖ്യമന്ത്രിതല ചര്‍ച്ചയ്‌ക്ക്‌ പ്രധാനമന്ത്രി മുന്‍കൈയെടുക്കുക.
ദശാബ്ദങ്ങളായി ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കത്തിനില്‍ക്കുന്ന ഈ വിവാദത്തിന്‌ രമ്യമായ പരിഹാരം കണ്ടെത്തുകയാണ്‌ പ്രാധനമന്ത്രിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരില്‍ ഡി എം കെയ്‌ക്ക്‌ അമിതപ്രാധാന്യം ഇല്ലാത്ത അവസ്ഥയായതിനാല്‍ മാന്യമായ പരിഹാരം ഉണ്ടാവുന്നതിന്‌ തടസമില്ലാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടാല്‍ അടുത്തുവരുന്ന പഞ്ചായത്ത്‌, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത്‌ കോണ്‍ഗ്രസിന്‌ ഗുണം ചെയ്യുമെന്ന്‌ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. തമിഴ്‌നാടിന്‌ തുടര്‍ന്നും വെള്ളം ലഭിക്കുമെന്ന ഉറപ്പാക്കാനായാല്‍ അവിടെയും ഗുണം കോണ്‍ഗ്രസിനാവുമെന്നാണ്‌ അവരുടെ കണക്കുകൂട്ടല്‍. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറെടുക്കുന്നത്‌.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനെക്കുറിച്ചു മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. ആസിയാന്‍ കരാറില്‍ കേരളത്തിനുള്ള ആശങ്കകള്‍ അറിയിക്കാന്‍ ഇന്ന്‌ പ്രധാനമന്ത്രിയെ കാണുന്ന മുഖ്യമന്ത്രി വി എസ്‌ അച്യൂതാനന്ദന്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉന്നയിക്കുമെന്നാണ്‌ സൂചന.

Saturday, August 1, 2009

സൈബര്‍ കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം ഐ ടി നിയമത്തിലെ പോരായ്‌മ: മുഖ്യമന്ത്രി

കൊച്ചി: ഐ ടി നിയമത്തിന്‍െറ പോരായ്‌മയും സ്‌ത്രീകള്‍ക്കിടയിലെ അവബോധക്കുറവുമാണ്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. സ്‌ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളെക്കു റിച്ച്‌ സാമൂഹ്യക്ഷേമവകുപ്പിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ശില്‍പ്പശാലയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു? അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റില്‍ ഇടപഴകുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സുപ്രിം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിപ്പിനൊപ്പമെത്താന്‍ നമ്മുടെ നീതി നിര്‍വഹണ സംവിധാനങ്ങള്‍ വൈകുന്നതിനാല്‍ സൈബര്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ഐ ടി നിയമത്തില്‍ പോരായ്‌മകളുള്ളതായി വിമര്‍ശനമുണ്ട്‌. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ സമൂഹത്തിന്‌ സംരക്ഷണം നല്‍കാന്‍ ന്യായാധിപരും നിയമനിര്‍മാതാക്കളും കര്‍മപദ്ധതി തയ്യാറാക്കണം. സ്‌ത്രീ ശാക്തീകരണത്തിനുതകുന്ന പരിശീലന പരിപാടികള്‍ നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ കുറ്റവാളികളെ ചൂണ്ടിക്കാണിച്ച്‌ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍? തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ത്രീകളും കുട്ടികളും ഇരയാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും? നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള പരിമിതികളാണ്‌ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ മുഖ്യപ്രഭാഷകനായ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ ആര്‍ ബന്നൂര്‍മഠ്‌ പറഞ്ഞു. ആരോഗ്യമന്ത്രി പി കെ ശ്രീമതി, മേയര്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌, സാമൂഹ്യക്ഷേമ സെക്രട്ടറി ഉഷ ടൈറ്റസ്‌ എന്നിവര്‍ സംസാരിച്ചു. സി-ഡിറ്റ്‌, കേരള ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ശില്‍പശാലയോടനുബന്‌ധിച്ച്‌ സി-ഡിറ്റ്‌ തയ്യാറാക്കിയ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുള്ള വെബ്‌സൈറ്റും ഉദ്‌ഘാടനം ചെയ്‌തു.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ (73) അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ രാത്രി 8.45 നായിരുന്നു അന്ത്യം. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ മലപ്പുറം കെ പി എം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്‌ലിം ലീഗ്‌ അധ്യക്ഷനായിരുന്നു മലബാറിലെ മുസ്‌ലിംകളുടെ ആത്മീയ നേതാവായിരുന്ന അദ്ദേഹം. കേരളത്തിലെ നൂറോളം മഹല്ലുകളുടെ ഖാസിയാണ്‌ ശിഹാബ്‌ തങ്ങള്‍. പുറമെ, കേരളത്തിലെ ആദ്യ ഉന്നത ഇസ്‌ലാമിക കലാലയമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളജ്‌ മുതല്‍ അനേകം മത സ്‌ഥാപനങ്ങളുടെ പ്രസിഡന്റും അമരക്കാരനും. മെട്രോ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെയുള്ള വലുതം ചെറുതുമായ സ്‌ഥാപനങ്ങള്‍ ഇതില്‍പ്പെടും.
മുപ്പത്തൊന്‍പതാം വയസ്സില്‍, 1975 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ ശിഹാബ്‌ തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന പാണക്കാട്‌ പുതിയ മാളിയേക്കല്‍ സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെയും (പി എം എസ്‌ എ. പൂക്കോയ തങ്ങള്‍) ആയിഷാ ബീവിയുടെയും മകനായി 1936 മേയ്‌ നാലിനാണു ശിഹാബ്‌ തങ്ങളുടെ ജനനം.
പാണക്കാട്‌ ഡി എം ആര്‍ ടി. സ്‌കൂളില്‍ പ്രാഥമിക പഠനം. ഫസ്‌റ്റ്‌ ഫോം മുതല്‍ എസ്‌ എസ്‌ എല്‍ സി വരെ കോഴിക്കോട്‌ എം എം ഹൈസ്‌കൂളില്‍. 1953 ല്‍ എസ്‌ എസ്‌ എല്‍ സി വിജയിച്ച ശേഷം നാലു വര്‍ഷത്തോളം വിവിധ പള്ളി ദര്‍സുകളില്‍ മതപഠനം. മലപ്പുറം ജില്ലയില്‍ തിരൂരിനടുത്തു തലക്കടത്തൂര്‍, രണ്ടത്താണിക്കടുത്തു കാനാഞ്ചേരി, തോഴന്നൂര്‍ തുടങ്ങിയ പള്ളികളിലായിരുന്നു ദര്‍സ്‌ പഠനം.

ഉപരിപഠനം 1958 ല്‍ ഈജിപ്‌തിലെ ലോകപ്രശസ്‌തമായ അല്‍ അസ്‌ഹര്‍ സര്‍വകലാശാലയില്‍. അല്‍ അസ്‌ഹറില്‍ സ്‌കോളര്‍ഷിപ്പോടെയുള്ള പഠനത്തിനു ശേഷം 1961ല്‍ പ്രശസ്‌തമായ കെയ്‌റോ സര്‍വകലാശാലയില്‍ അറബിക്‌ ഭാഷാ പഠനവിഭാഗത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ പഠന ശേഷം ലിസാന്‍സ്‌ സാഹിത്യ ബിരുദം നേടി.
കയ്‌റോ സര്‍വകലാശാലയിലെ പഠന കാലത്ത്‌ സൂഫിസത്തില്‍ ആകൃഷ്‌ടനായ ശിഹാബ്‌ തങ്ങള്‍ ഷെയ്‌ഖ്‌ അബ്‌ദുല്‍ ഹലീം മഹ്‌മൂദ്‌ എന്ന പണ്ഡിതനു കീഴില്‍ പഠനം ആരംഭിച്ചു. സൂഫിവര്യനായ ഷെയ്‌ഖ്‌ ഹലീമിനു കീഴില്‍ മൂന്നു വര്‍ഷത്തെ ശിക്ഷണം ശിഹാബ്‌ തങ്ങള്‍ക്കു ലഭിച്ചു. ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഈജിപ്‌തിനും പുറമെ യു.എസ്‌., ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, ഇറ്റലി, സിംഗപ്പൂര്‍, പലസ്‌തീന്‍, ഇറാന്‍, യെമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.
മുസ്‌ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സയ്യിദ്‌ അബ്‌ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകള്‍, പരേതയായ ശരീഫ ഫാത്തിമ ബീവിയായിരുന്നു ശിഹാബ്‌ തങ്ങളുടെ ഭാര്യ. 1966 നവംബര്‍ 24 നായിരുന്നു വിവാഹം.
അഞ്ചു മക്കള്‍ - മൂന്ന്‌ പെണ്ണും രണ്ട്‌ ആണും. കെ എം ഇ എ. സംസ്‌ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സുഹറ, ഫൈറൂസ്‌, സമീറ എന്നിവരാണു മക്കള്‍.
മരുമക്കള്‍: സയ്യിദ്‌ നാസര്‍ മഷ്‌ഹൂര്‍ തങ്ങള്‍, സയ്യിദ്‌ ലുഖ്‌മാന്‍ തങ്ങള്‍, സയ്യിദ്‌ യൂസഫ്‌ ഹൈദ്രോസ്‌ തങ്ങള്‍, ഷമീമ, ശരീഫ ഹനിയ.

കോറോസോണ്‍ അക്വിനോ അന്തരിച്ചു

മനില: ഫിലിപ്പൈന്‍സ്‌ മുന്‍ പ്രസിഡന്റ്‌ കോറോസോണ്‍ അക്വിനോ (76) അന്തരിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 3.18 ന്‌ ആയിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന്‌ ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ബാധിച്ചതിനാല്‍ ജൂണില്‍ മനിലയിലെ മക്കാത്തി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
1986- 92 കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായിരുന്നു അക്വിനോ. ജനാധിപത്യത്തിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ അക്വിനോ കോരി എന്ന ഓമനപേരിലാണ്‌ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്‌. പ്രതിപക്ഷനേതാവായിരുന്ന ഭര്‍ത്താവ്‌ ബെനിഞ്ഞോ അക്വിനോ 1983 ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കോറോസോണ്‍ അക്വിനോ രാഷ്‌ട്രീയരംഗത്തെത്തുന്നത്‌.
രണ്ടു ദശാബ്‌ദം ഫിലിപ്പിന്‍സിനെ അടക്കിവാണ പ്രസിഡന്റ്‌ ഫെര്‍ഡിനാന്‍ഡ്‌ മര്‍ക്കോസിനെയും ഭാര്യ ഇമല്‍ഡയെയും പുറത്താക്കാന്‍ കോറോസോണ്‍ അക്വിനോ ധീരമായ നേതൃത്വം നല്‍കി. 1986 ഫ്രെബുവരി 7 ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അക്വിനോ 1992 ജൂണ്‍ 30 വരെ അധികാരത്തില്‍ തുടര്‍ന്നു.

വിമാനകമ്പനികള്‍ക്ക്‌ പ്രത്യേക പാക്കേജ്‌ ഇല്ല

ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കായി പ്രത്യേക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ അനുവദിക്കില്ലെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സ്വകാര്യവിമാന കമ്പനികള്‍ ഈമാസം 18 ന്‌ പ്രഖ്യാപിച്ച പണിമുടക്ക്‌ പിന്‍വലിച്ച്‌ ചര്‍ച്ചകള്‍ക്കു തയാറാവാണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അവര്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിമാനക്കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്‌. എന്നാല്‍ പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. പണിമുടക്ക്‌ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ അവര്‍ക്ക്‌ മനരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

അതേ സമയം, പണിമുടക്കുമായി മുന്നോട്ടുപോകാനാണ്‌ വിമാനകമ്പനികളുടെ തീരുമാനം. ഇത്‌ സര്‍ക്കാരിനോ യാത്രക്കാര്‍ക്കോ എതിരെയുള്ള സമരമല്ല. മറിച്ച്‌ തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരണമെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ എം ഡി സരോജ്‌ ദത്ത പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കുന്നത്‌ അടക്കമുള്ള ആവശ്യങ്ങളാണ്‌ സ്വകാര്യ എയര്‍ലൈനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. 2008-09ല്‍ 10,000 കോടിയുടെ നഷ്‌ടമാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.

വിമാനകമ്പനികള്‍ സമരത്തിലേക്ക്‌

മുംബൈ: വിമാനക്കമ്പനികളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരപദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു കമ്പനികള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 18 ന്‌ ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ എട്ടു പ്രമുഖ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ അനിശ്‌ചിതമായി സര്‍വീസുകള്‍ നിര്‍ത്താനും ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (എഫ്‌ ഐ എ) തീരുമാനിച്ചു.
മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ വിജയ്‌മല്ല്യ, നരേഷ്‌ ഗോയല്‍, അനില്‍ ബൈജാല്‍ എന്നിവരാണ്‌ സമരവിവരം അറിയിച്ചത്‌. വ്യോമയാന വ്യവസായം നിലനില്‍ക്കണമെങ്കില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സര്‍ക്കാരിന്‌ താത്‌പര്യം ഉണ്ടാവണം. ഈ വ്യവസായം അത്രയധികം ത്യാഗം സഹിച്ചാണ്‌ മുന്നോട്ട്‌ പോകുന്നതെന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയല്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്ന്‌ എഫ്‌ ഐ എ സെക്രട്ടറി ജനറല്‍ അനില്‍ ബൈജാല്‍ പറഞ്ഞു.
അംേതസമയം എഫ്‌ ഐ എയില്‍ അംഗമായ എയര്‍ ഇന്ത്യ സമരത്തില്‍ പങ്കെടുക്കില്ല. എയര്‍ ഇന്ത്യ ചെയര്‍മാനും എഫ്‌ ഐ എ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ യോഗവേദി വിട്ടശേഷമാണു സമരപരിപാടികള്‍ക്കു രൂപം നല്‍കിയതെന്ന്‌ എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ എണ്ണകമ്പനികള്‍ വിമാന ഇന്ധന വില (എ ടി എഫ്‌) 1.6% കൂട്ടി. ആഗോള നിരക്കില്‍ എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണിത്‌. രണ്ടാഴ്‌ച മുന്‍പ്‌ വിലയില്‍ 5.7% കുറവ്‌ വരുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലു തവണ എ ടി എഫ്‌ വില ഉയര്‍ത്തിയിരുന്നു.

Friday, July 31, 2009

ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം

മുംബൈ: ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്‌ ഇന്ന വിപണി വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ മുതല്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന സൂചിക 282.35 പോയിന്റ്‌ കയറി 15,670.31 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ദേശീയ സൂചികയായ നിഫ്‌റ്റി 1.42 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇന്നു രേഖപ്പെടുത്തിയത്‌. 65 പോയിന്റ്‌ വര്‍ധനയോടെ 4636.45 പോയിന്റിലാണ്‌ നിഫ്‌റ്റിയില്‍ വ്യാപാരം അവസാനിച്ചത്‌.
ഇന്ന്‌ രാവിലെ 61 പോയിന്റ്‌ മുന്നേറ്റവുമായാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ സൂചിക 15,733 വരെ എത്തിയിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ചവച്ചതാണ്‌ സൂചികയിലെ വര്‍ധനയ്‌ക്കു സഹായകമായത്‌. 2008 ജൂണ്‍ 17 നുശേഷം ബി എസ്‌ ഇയിലെ ഉയര്‍ന്ന നിലവാരമാണിത്‌. അന്ന്‌ വിപണി 15,696 പോയിന്റിലാണ്‌ അവസാനിച്ചത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ ബി ഐയും വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരുന്നു. ബി എസ്‌ ഇയില്‍ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, എഫ്‌ എം സി ജി സൂചികകളാണ്‌ കൂടുതല്‍ മുന്നേറ്റം പ്രകടമാക്കിയത്‌. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണവും നേട്ടമുണ്ടാക്കി. 1,299 ഓഹരികള്‍ക്ക്‌ നഷ്‌ടം നേരിട്ടു.

ഇന്ത്യാ-ചൈന കൂടിക്കാഴ്‌ച അടുത്തമാസം

ബെയ്‌ജിംഗ്‌: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധികള്‍ ഓഗസ്‌റ്റ്‌ ഏഴ്‌, എട്ട്‌ തീയതികളില്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ്‌ എം.കെ.നാരായണന്‍, ചൈനീസ്‌ സ്‌റ്റേറ്റ്‌ കൗണ്‍സിലര്‍ ജായി ബിന്‍ഗാവോ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. അതിര്‍ത്തി പ്രശ്‌നത്തിനു പുറമെ ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രാലയം വക്‌താവ്‌ ഖിന്‍ ഗാങ്‌ പറഞ്ഞു.

Thursday, July 30, 2009

സാമ്പത്തിക പ്രതിസന്ധി: അമേരിക്കയില്‍ നിയമസഭാ മന്ദിരം വില്‍പ്പനയ്‌ക്ക്‌

വില്‍പ്പനയ്‌ക്കുള്ള ലിസ്‌റ്റില്‍ ജയിലുകളും ആശുപത്രികളും

ഫിനിക്‌സ്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയിലെ അരിസോണ സംസ്ഥാനം പ്രതിനിധി സഭാ, സെനറ്റ്‌ മന്ദിരങ്ങള്‍ മന്ദിരങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു.
ഇക്കാര്യം നിയമസഭാംഗങ്ങള്‍ സജീവമായി ചര്‍ച്ചചെയ്യുകയാണ്‌. ഇതു സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
ആദ്യം മന്ദിരങ്ങള്‍ വന്‍ തുകയ്‌ക്ക്‌ വില്‍ക്കുക, എന്നിട്ട്‌ അവ വാങ്ങുന്നവരില്‍നിന്നും ലീസിന്‌ സര്‍ക്കാര്‍ തന്നെ ഈ മന്ദിരങ്ങള്‍ തിരിച്ചെടുക്കുകയെന്ന പദ്ധതിയാണ്‌ ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്‌. സാമ്പത്തിക ഭദ്രത ഉറപ്പാകുന്ന കാലത്ത്‌ ഈ കെട്ടിടങ്ങള്‍ തിരിടെ വാങ്ങാമെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
വില്‍പ്പന ഈ മന്ദിരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ്‌ വസ്‌തുത. ജയിലുകളുടെയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും കെട്ടിടങ്ങളും വില്‍പ്പനയ്‌ക്ക വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരത്തുന്നുണ്ട്‌.
കെട്ടിടം വില്‍പനയിലൂടെ 3,675 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കെട്ടിടങ്ങള്‍ ലീസിലെടുക്കാന്‍ ചെലവാക്കേണ്ടത്‌ കിഴിച്ചുള്ള തുകയാണിത്‌. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‌ മനരിടേണ്ടിവരുക 17000 കോടിരൂപയുടെ ബജറ്റ്‌ കമ്മിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ വില്‍ക്കുകയല്ലാതെ മറ്റ്‌ വഴികളില്ലെന്നാണ്‌ അരിസോണ ഭരണകര്‍ത്താക്കളുടെ നിലപാട്‌.

ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കമ്മിഷന്‍ ചെയ്‌തു


കൊല്ലം: സംസ്ഥാനത്തിന്‌ അനുവദിച്ച ഒന്‍പത്‌ തീരദേശ പൊലീസ്‌ സ്റ്റേഷനുകളും ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പ്രവര്‍ത്തനം ആരംഭിച്ച നീണ്ടകര കോസ്റ്റല്‍ പൊലീസ്‌ സ്റ്റേഷന്‌ ലഭിച്ച ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ട്‌ കടലില്‍ ഇറക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കടലില്‍ പോകുന്നവര്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകളും, വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നമ്പരുകളും നല്‍കും. ഇവയില്ലാത്ത യാനങ്ങള്‍ കടലില്‍ ഇറങ്ങില്ലെന്ന്‌ ഉറപ്പുവരുത്തും. തീരദേശ പൊലീസ്‌ സ്റ്റേഷനുകള്‍ക്കാവശ്യമായ ഹൈസ്‌പീഡ്‌ ബോട്ടുകളുടെ നിര്‍മാണം ഗോവയില്‍ നടന്നുവരുന്നു.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ഇന്റര്‍സെപ്‌റ്റര്‍ ബോട്ടിന്‌ കെ സി പി `നേത്ര' എന്ന്‌ ആഭ്യന്തരമന്ത്രി നാമകരണം ചെയ്‌തു.
മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, ഡി ജി പി ജേക്കബ്‌ പുന്നൂസ്‌, തിരുവനന്തപുരം റേഞ്ച്‌ ഐജി എ ഹേമചന്ദ്രന്‍, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ കെ സഞ്‌ജയ്‌കുമാര്‍, നീണ്ടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി മനോഹരന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബി രാജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്‌ളാഗ്‌ ഓഫിനുശേഷം മന്ത്രിമാരും പൊലീസ്‌ ഉദ്യോഗസ്ഥരും ബോട്ടില്‍ യാത്ര ചെയ്‌തു.
ബുള്ളറ്റ്‌പ്രൂഫ്‌ ബോട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന്‌ സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറും പ്രോജക്‌ട്‌ കോ-ഓര്‍ഡിനേറ്ററുമായ സിറില്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു. രാത്രിയിലും പകലും കടലില്‍ നിരീക്ഷണം നടത്താന്‍ കഴിയുന്ന ബോട്ട്‌ ഒരിക്കലും വെള്ളത്തില്‍ മുങ്ങിപ്പോവുകയില്ല. 12 ടണ്‍ കേവുഭാരവും 13 മീറ്റര്‍ നീളവുമുള്ള ബോട്ടില്‍ നാല്‌ ജീവനക്കാരുള്‍പ്പെടെ 20 പേര്‍ക്ക്‌ സഞ്ചരിക്കാനാകും. 75 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനാകും.
ജി പി എസ്‌ സംവിധാനം, റഡാര്‍, എക്കോസൗണ്ടര്‍ എന്നിവയും അഗ്നിശമനയന്ത്രങ്ങള്‍, ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ബോട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ളതും ബുള്ളറ്റ്‌ പ്രൂഫുമാണിത്‌.
ഗോവ ഷിപ്പ്‌യാര്‍ഡിലാണ്‌ ബോട്ട്‌ നിര്‍മിച്ചത്‌. അയല്‍രാജ്യങ്ങള്‍ക്കൊന്നും ഇത്രയധികം സംവിധാനങ്ങളുള്ള ഹൈസ്‌പീഡ്‌ ഇന്റര്‍സെപ്‌റ്റര്‍ ബോട്ടുകളില്ലെന്നും സിറിള്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞു.

സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌

മുംബൈ: സോഫ്‌ട്‌ വെയര്‍ കമ്പനിയായ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്‌ വിലക്ക്‌. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതിനാണ്‌ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ഇവര്‍ക്ക്‌ സെബി ആറ്‌ മാസത്തെ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്കും വിലക്ക്‌ ബാധകമാക്കിയിട്ടുണ്ട്‌. സെക്യൂരിറ്റി മാര്‍ക്കറ്റിലെ വില്‌പനയിലും വാങ്ങലിലും ഇവര്‍ക്ക്‌ വിലക്കുണ്ട്‌.
ഒപ്‌ടിക്കല ഫൈബര്‍, സോഫ്‌ട്‌ വെയര്‍ ബിസിനസുകള്‍ക്കായി ഒരു അമേരിക്കന്‍ കമ്പനിയുമായി 2001 ജൂലൈയില്‍ കരാറുണ്ടാക്കിയെന്ന്‌ നടത്തിയ പ്രസ്‌താവനയാണ്‌ സ്‌റ്റോക്‌നെറ്റിന്‌ വിനയായത്‌. ഈ പ്രസ്‌താവനയെ സാധൂകരിക്കാന്‍ 2001 ജൂലൈയില്‍തന്നെ നിക്ഷേപകര്‍ക്ക്‌ 20 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ബോംബെ ഓഹരി കമ്പോളത്തില്‍ സ്‌റ്റോക്‌നെറ്റ്‌ ഇന്റര്‍നാഷണലിന്റെ ഓഹരി വില ഉയരുകയും വില്‌പന വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ ഡിവിഡന്റ്‌ പ്രഖ്യാപനം കമ്പനി സെപ്‌തംബറില്‍ പിന്‍വലിക്കുകയും ചെയ്‌തു.ഉപഭോക്താക്കളെ കമ്പളിപ്പിച്ച്‌ കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ്‌ സെബി ഇതിനെ വിലയിരുത്തിയത്‌.

ആഗോള സാമ്പത്തികമാന്ദ്യം എല്‍ ഐ സിക്കു തുണയായി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ അനുഗ്രഹമാവുന്നു. മറ്റ്‌ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം തിരിച്ചടിയായപ്പോള്‍ എല്‍ ഐ സിയുടെ ബിസിനസ്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തത്‌. പൊതുമേഖലയില്‍ നില്‍ക്കുന്നതുകൊണ്ട്‌ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എല്‍ ഐ സിക്കു കഴിഞ്ഞതാണ്‌ ഈ നേട്ടത്തിനു പിന്നില്‍.
നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ എല്‍ ഐ സിയുടെ ബിസിനസില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്‌. അതേസമയം ഈ കാലയളവില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍നിന്ന്‌ ജനം കൂട്ടായി എല്‍ ഐ സിയിലേക്ക്‌ മാറുന്നുവെന്നാണ്‌ ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌.
ലൈഫ്‌ ഇന്‍ഷറന്‍സ്‌ മേഖലയില്‍ നേരത്തെ 52 ശതമാനത്തിന്റെ മേല്‍ക്കേയ്‌മയായിരുന്നു നേരത്തേ എല്‍ ഐ സിക്കുണ്ടായിരുന്നത്‌. ബാക്കി 48 ശതമാനം സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുടെ കൈവശവും. ഈ ആനുപാതത്തില്‍ വന്‍ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോള്‍ 62 ശതമാനവും എല്‍ ഐ സിയുടെ കൈയിലാണ്‌. പഴയ പ്രതാപകാലത്തേക്ക്‌ എല്‍ ഐ സി മടങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്‌ിക്കാട്ടുന്നു.
കഴിഞ്ഞ പാദത്തില്‍ എല്ലാ ഇന്‍ഷ്വറന്‍സ്‌ കമ്പനികളും കൂടി ആകെ സമാഹരിച്ചത്‌ 14,456.34 കോടി രൂപയാണ്‌. എന്നാല്‍ ഇതില്‍ 9,028.68 കോടിയും സമാഹരിച്ചത്‌ എല്‍ ഐ സിയാണ്‌. ബാക്കി 5,427.67 കോടിയാണ്‌ മറ്റ്‌ 21 സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികളുംകൂടി സമാഹരിച്ചത്‌.
ഈ കമ്പനികളുടെ പ്രീമിയം വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനത്തിന്റെ കുറവും സംഭവിച്ചുകഴിഞ്ഞതായും ഐ ആര്‍ ഡി എയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഐ സി ഐ സി പ്രുഡന്‍ഷ്യല്‍സിന്റെ വരുമാനം 1590 കോടിയില്‍നിന്നും 807 കോടിയായാണ്‌ കഴിഞ്ഞ പാദത്തില്‍ കുറഞ്ഞത്‌.

Wednesday, July 29, 2009

രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു

മനില: ഫിലിപ്പന്‍സില്‍ രണ്ട്‌ ശിരസുമായി കുഞ്ഞു പിറന്നു. മനിലയിലെ ഫെബെല്ലാ മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രിയാണ്‌ രണ്ട്‌ ശിരസുമായി ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചത്‌. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌ കുഞ്ഞിനെ ഇപ്പോള്‍.
കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമാണെന്ന്‌ ആശുപത്രി വക്താവ്‌ അറിയിച്ചു. പക്ഷേ രണ്ടു തലകളും ഒരു ശരീരത്തില്‍നിന്നു തന്നെയാണെങ്കില്‍ അത്‌ കുട്ടിയുടെ നില അപകടത്തിലാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരുകയാണ്‌.
ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു കേസ്‌ കാണുന്നത്‌. സാധാരണ കുട്ടികളെപ്പോലെ ഈ കുഞ്ഞിനും രണ്ട്‌ കൈകളും രണ്ട്‌ കാലുകളുമാണുള്ളത്‌. ഇരട്ടകളുടെ ശരീരം ഒട്ടിചേര്‍ന്നതാണന്നു പറയാനുള്ള ലക്ഷണങ്ങളും കാണുന്നില്ല. ഇതാണ്‌ ആശുപത്രി അധികൃതരെ കുഴക്കുന്നത്‌.
ട്രൈസൈക്കിള്‍ ഡ്രൈവറായ സാല്‍വഡോര്‍ അര്‍ഗാന്‍ഡ- കാറ്ററിയ ദമ്പത്‌ികളുടെ ആറാമത്തെ കുട്ടിയാണിത്‌. ഇവരുടെ കുടുംബത്തില്‍പോലും മുമ്പ്‌ ഒരു ഇരട്ടക്കുട്ടികള്‍ ജനിച്ചിട്ടില്ല.

മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു

വാഷിംഗ്‌ടണ്‍: മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു. ഇന്റര്‍നെറ്റ്‌ മേഖലയിലെ ഗൂഗിളിന്റെ അതികായകത്വത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇരുവരും കൈകോര്‍ക്കുന്നെതന്ന്‌ വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പരസ്യങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും സെര്‍ച്ച്‌ എന്‍ജിന്‍ ബിസിനസില്‍ സഹകരിക്കുന്നതിനും ഇരുകമ്പനികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ്‌ സൂചന. കഴിഞ്ഞ കൂറേമാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു.
കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാഹുവിനെ ഏറ്റെടുക്കാനും മൈക്രോസോഫ്‌റ്റ്‌ നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയം കാണാതെപോകുകയായിരുന്നു. തുടര്‍ന്നാണ്‌ ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവന്നത്‌.

രാജന്‍ പി ദേവ്‌ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര നടന്‍ രാജന്‍ പി. ദേവ്‌ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 6.30 ന്‌ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. രക്‌തം ഛര്‍ദിച്ച്‌ അബോധാവസ്‌ഥയിലായതിനെ തുടര്‍ന്നു അദ്ദേഹത്തെ ഞായറാഴ്‌ചയാണ്‌ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികില്‍സയിലായിരുന്നു. കടുത്ത പ്രമേഹവുമുണ്ടായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന്‌ കറുകുറ്റയില്‍. ഞായറാഴ്‌ച രാവിലെ ഒന്‍പതോടെയാണ്‌ അങ്കമാലിയിലെ വീട്ടില്‍ രക്‌തം ഛര്‍ദ്ദിച്ച്‌ അദ്ദേഹം ബോധരഹിതനാത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ അടുത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികില്‍സ നല്‍കയും പിന്നീട്‌ ലേക്‌ഷോറില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍ ആഷമ്മ, ജിബിള്‍ രാജ്‌. സഹോദരി റാണി.
നാടകവേദിയില്‍ കരുത്തുതെളിയിച്ചശേഷമാണ്‌ രാജന്‍പി ദേവ്‌ സിനിമയില്‍ എത്തുന്നത്‌. അവിടെയും അശ്വമേധ്വം തുടര്‍ന്ന അദ്ദേഹം സംവിധായകന്‍ എന്ന നിലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. ചുരുങ്ങിയ കാലംകൊണ്ട്‌ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ്‌ ശ്രദ്ധേയനായി. പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കിയ രാജന്‍ പി ദേവിന്‌ ജൂബിലി തീയേറ്റേഴ്‌സ്‌ എന്ന പേരില്‍ ഒരു നാടകട്രൂപ്പുമുണ്ട്‌.
1954 മെയ്‌ 20 ന്‌ എസ്‌ ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ചു. സെന്റ്‌ മൈക്കിള്‍സ്‌, ചേര്‍ത്തല ഹൈസ്‌കൂള്‍, എസ്‌ എന്‍ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലങ്ങളില്‍ ഉദയാ സ്‌റ്റുഡിയോയില്‍ ഫിലിം റപ്രസന്‍റേറ്റീവായി ജോലി നോക്കിയിട്ടുണ്ട്‌. സഞ്ചാരിയാണ്‌ രാജന്‍ പി. ദേവ്‌ ആദ്യം അഭിനയിച്ച ചിത്രം. എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്‌തു.
1984 ലും 86 ലും മികച്ച നാടകനടനുളള സംസ്‌ഥാന അവാര്‍ഡ്‌ രാജന്‍ പി ദേവിനാണ്‌ ലഭിച്ചത്‌. സോമസൂര്യയുടെ കാട്ടുകുതിര എന്ന നാടകമാണ്‌ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ്‌ സൃഷ്ടിച്ചത്‌. ഈ നാടകത്തിലെ കൊച്ചുവാവ ഇന്നും നാടക പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന വേഷമാണ്‌. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചുവാവയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്‌ തിലകനാണ്‌.
അവസാന നാളുകളില്‍ ഇടതു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ട അവസ്‌ഥയിലായിരുന്നു. ഒന്നരയാഴ്‌ച മുമ്പ്‌ കരള്‍ രോഗത്തെ കുറിച്ച്‌ പരിശോധിക്കുന്നതിന്‌ കൊച്ചിയില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന്‌ പരിശോധനയ്‌ക്കായി ഡോക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കി. കരള്‍ രോഗത്തെ തുടര്‍ന്ന്‌ നാലു വര്‍ഷമായി മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിച്ചിരുന്നു.

മൈക്കിള്‍ ഷുമാക്കര്‍ തിരിച്ചെത്തുന്നു ?

ലണ്ടന്‍: മുന്‍ലോചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കര്‍ ഫെറാറിയുടെ ഡ്രൈവറായി തിരിച്ചെത്തുമെന്ന്‌ സൂചന. ഇതിനുള്ള ശ്രമങ്ങള്‍ ഫെറാറി ആരംഭിച്ചുകഴിഞ്ഞു. തലയോട്ടിക്ക്‌ പരിക്കേറ്റ ഫിലിപ്‌ മാസെയ്‌ക്ക്‌ ഫോര്‍മുല വണ്ണിലെ ഈ സീസണ്‍ നഷ്ടമാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ ഷുമാക്കറെ വീണ്ടും വളയമേല്‍പ്പിക്കാന്‍ ഫെറാറി ശ്രമിക്കുന്നത്‌.
ഫെറാറിയുടെ ടെക്‌നിക്കല്‍ ഡയറക്ടറാണ്‌ ഷുമാക്കര്‍ ഇപ്പോള്‍. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പിലേയ്‌ക്ക്‌ തിരികെ എത്തിയേക്കാമെന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവായ സബിന്‍ കെം വ്യക്തമാക്കിക്കഴിഞ്ഞു. ഓഗസ്‌റ്റ്‌ 23ന്‌ വലന്‍സിയയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിലൂടെയാവും മുന്‍ ലോക ചാമ്പ്യന്‍ തിരിച്ചുവരവെന്നും സൂനചയുണ്ട്‌.
ഹംഗേറിയന്‍ ഗ്രാന്റ്‌പ്രീക്കിടെ ഇടതു കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ മാസെയുടെ മടങ്ങിവരവ്‌ എന്നുണ്ടാകുമെന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഈ സാഹചര്യത്തില്‍ ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ മുടന്തുന്ന ഫെറാറിക്ക്‌ പകരം ഡ്രൈവര്‍മാരായ സ്‌പെയിനിന്റെ മാര്‍ക്ക്‌ ജെന്‍കിനെയും ഇറ്റലിയുടെ ലൂക്ക ബാദറെയുമാണ്‌ ആശ്രയിക്കാനുള്ളത്‌.
ജെന്‍ക്‌ 2003-04 സീസണില്‍ വില്യംസിനായി 36 ചാമ്പ്യന്‍ഷിപ്പുകള്‍ മത്സരിച്ചിട്ടുള്ള ഡ്രൈവറാണ്‌. എന്നാല്‍ ആറാം സ്ഥാനത്തിനൊപ്പം പോകാന്‍ ഇതുവരെ ജെന്‍കിനായിട്ടില്ല. രണ്ടാം ഡ്രൈവറായ വാദര്‍ 99 മുതല്‍ ഫെറാറിയുടെ ടെസ്‌റ്റ്‌ ഡ്രൈവറായി തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫോര്‍മുല വണ്‍ മത്സരത്തിന്‌ ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ്‌ ഷുമാക്കറുടെ സാധ്യതകളെക്കുറിച്ച്‌ ഫെറാറി അധികൃതരെ പ്രേരിപ്പിക്കുന്നത്‌.
ഈ സീസണിന്റെ തുടക്കത്തില്‍ ഫെറാറിയുടെ പുതിയ കാര്‍ ടെസ്‌റ്റ്‌ ഡ്രൈവിംഗ്‌ നടത്തിയപ്പോള്‍ മാസെക്ക്‌ പകരം കാറോടിച്ചത്‌ ഷുമാക്കറായിരുന്നു. അദ്ദേഹം എല്ലാ ദിവസവും പരിശീലനം തുടരുന്നതും ഒരു തിരിച്ചുവരവിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചന നല്‍കുന്നുണ്ട്‌.
തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ട്‌ നേരിടുക മാത്രമാണ്‌ ഷുമാക്കര്‍ കഴിഞ്ഞ ദിവസം ചെയ്‌തത്‌. ഏഴു തവണ ലോക ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ഷുമാക്കര്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പന്‍മാറുന്നത്‌ 2006-ലാണ്‌.

Tuesday, July 28, 2009

15 അടി ഉയരത്തില്‍ പെരുംപാമ്പ്‌; ജീവഭയത്തോടെ നാട്ടുകാര്‍


കാട്ടുപന്നിയില്‍നിന്നും രക്ഷപ്പെട്ട്‌ മരത്തില്‍ അഭയംതേടിയ കൂറ്റന്‍ പെരുംപാമ്പ്‌ നാട്ടുകാര്‍ക്ക്‌ ഭീക്ഷണിയാവുന്നു. റാന്നി കരികുളം ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‌ സമീപം പൊന്നമ്പാറ റോഡരികില്‍ വനത്തിനുള്ളിലെ മരത്തിലാണ്‌ പെരുംപാമ്പ്‌ അഭയം േതടിയത്‌. 15 അടി ഉയരത്തില്‍ മരത്തിന്റെ ശിഖരത്തില്‍ പെരുംപാമ്പ്‌ തൂങ്ങിക്കിടക്കുന്നതിനാല്‍ താഴെയുള്ള റോഡിലൂടെ സഞ്ചരിക്കാന്‍ ജനം ഭയപ്പെടുകയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ്‌ വനപാലകര്‍ക്ക്‌.

തുര്‍ക്കി തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി

പ്രൊവിഡിന്‍ഷ്യാലസ്‌: തുര്‍ക്കി-കായിക്കോസ്‌ തീരത്ത്‌ ബോട്ട്‌ മുങ്ങി 85 പേരെ കാണാതായി. രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട 113 പേരെ തീരദേശ സേന രക്ഷപെടുത്തി.
ബോട്ടിന്റെ അടിഭാഗം പവിഴപ്പുറ്റില്‍ തട്ടിയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതപ്പെടുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 2 നാണ്‌ അപകടമുണ്ടായത്‌. രണ്ട്‌ പവിഴപ്പുറ്റുകളിലായി അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു രക്ഷപെട്ടവരെല്ലാം.
അനധികൃതമായി കുടിയേറ്റം നടത്തുന്ന ഹെയ്‌തിയന്‍ അഭയാര്‍ഥികളാണ്‌ ബോട്ടിലുണ്ടായിരുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. കായിക്കോസ്‌ ദ്വീപിന്റെ പടിഞ്ഞാറന്‍ കടല്‍പ്രദേശത്ത്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയാണ്‌ അപകടമുണ്ടായത്‌.
200 യാത്രക്കാരാണ്‌ ബോട്ടിലുണ്ടായിരുന്നത്‌. രാത്രി മുഴുവന്‍ തുടര്‍ന്ന തിരച്ചിലില്‍ ഇനിയും കണ്ടെത്താനാകാത്ത യാത്രക്കാര്‍ തിമിംഗലങ്ങളുടെ പിടിയില്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന്‌ തീരദേശ അധികൃതര്‍ അറിയിച്ചു.

ബാങ്ക്‌ നിരക്കുകളില്‍ മാറ്റമില്ല: ആര്‍ ബി ഐ

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ വായ്‌പനയത്തിന്റെ ആദ്യപാദ അവലോകന റിപ്പോര്‍ട്ട്‌ പുറത്തിറക്കി. ബാങ്ക്‌ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളിലും മാറ്റമില്ല. റിപ്പോ നിരക്ക്‌ 4.75 ശതമാനം, റിവേഴ്‌സ്‌ റിപ്പോ 3.25ശതമാനം , സി ആ ര്‍ആര്‍ 5 ശതമാനം എന്നീ നിലകളില്‍ തുടരും.
മുഖ്യ ബാങ്കു നിരക്കുകളില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടാണ്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിച്ചത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും പ്രശ്‌നം പൂര്‍ണമായും അവസാനിക്കാത്തതിനാല്‍ വിവിധ വായ്‌പാ പലിശനിരക്കുകള്‍ ഉയരാന്‍ ഇടയാക്കുന്ന നടപടികള്‍ വേണ്ടെന്നായിരുന്നു റിസര്‍വ്‌ ബാങ്ക്‌ നിലപാട്‌. മുംബൈയില്‍ നടന്ന യോഗത്തില്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു അധ്യക്ഷനായിരുന്നു.

എന്‍ഡവര്‍ ദൗത്യം പൂര്‍ണം; 31 ന്‌ തിരിച്ചെത്തും

വാഷിംഗ്‌ടണ്‍: എന്‍ഡവറിന്റെ ദൗത്യം പൂര്‍ണമായി. ബഹിരാകാശ യാത്രികരെയുകൊണ്ട്‌ എന്‍ഡവര്‍ ഈമാസം 31 ന്‌ ഭൂമിയില്‍ തിരിച്ചെത്തും. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ജപ്പാന്റെ കിബോ ലബോറട്ടറിയില്‍ രണ്ടു ക്യാമറകള്‍ കൂടി സ്‌ഥാപിച്ചതോടെയാണ്‌ എന്‍ഡവര്‍ യാത്രികരുടെ അഞ്ചാമത്തെ ബഹിരാകാശ നടത്തവും വിജയകരമായി പര്യവസാനിച്ചത്‌.
നാലുമണിക്കൂര്‍ അന്‍പത്തിനാലു മിനിറ്റുകൊണ്ടാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ക്രിസ്‌ കാസിഡയും മാര്‍ഷ്‌ ബേര്‍ണുമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Monday, July 27, 2009

ചൈനീസ്‌ ചോക്കളേറ്റുകള്‍ക്ക്‌ ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ചോക്കളേറ്റ്‌, ചോക്കളേറ്റ്‌ അനുബന്ധ ഉത്‌പന്നങ്ങള്‍ എന്നിവയ്‌ക്ക്‌ ഇന്ത്യയില്‍ നിേരാധനം ഏര്‍പ്പെടുത്തിയതായി വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പാര്‍ലമെന്റില്‍ അറിയിച്ചു. ചൈനയില്‍നിന്നുള്ള പാല്‍, പാലുത്‌പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി കഴിഞ്ഞ സെപ്‌തംബറില്‍തന്നെ ഇന്ത്യ നിേരാധിച്ചിരുന്നു. ഈ നിരോധനത്തില്‍ ചോക്കളേറ്റ്‌, ചോക്കളേറ്റ്‌ ഉത്‌പന്നങ്ങളെയും ഉള്‍പ്പെടുത്തുകയാണെന്ന്‌ മന്ത്രി പറഞ്ഞു.
മനുഷ്യശരീരത്തിന്‌ ദോഷകരമായ മെലാമൈന്‍ അംശം ചോക്കളേറ്റ്‌ ഉത്‌പന്നങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇക്കാര്യം പരിഗണിച്ചാണ്‌ നിേരാധനം ഏര്‍പ്പെടുത്തുന്നത്‌. ഇതിന്റെ പശ്ചത്തലത്തില്‍ ചൈനയടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
ഉയര്‍ന്നതോതില്‍ ലെഡിന്റെ അംശമുള്ള കളിപ്പാട്ടങ്ങളും ചൈനയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന കളിപ്പാട്ടങ്ങളേ ഇന്‌ ഏതു രാജ്യത്തനിന്നായാലും ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ.
ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ്‌ ഐഡന്റിഫിക്കേഷന്‍ (ഐ എം ഇ ഐ) നമ്പര്‍ ഇല്ലാത്ത മൊബൈല്‍ ഫോണുകളും നിരോധിച്ചിട്ടുണ്ട്‌. ചൈനയില്‍നിന്നും ഇതിനകം ഇറക്കുമതിചെയ്‌ത ഇത്തരം ഫോണുകള്‍ക്കും നിരോധനം ബാധകമാണെന്നും മന്ത്രി ആനന്ദ്‌ ശര്‍മ്മ പാര്‍ലമെന്റിനെ അറിയിച്ചു.

വെട്ടുവാന്‍ കോവില്‍: ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രത്തെക്കുറിച്ച്‌....

``ദൈവത്തിന്റെ സ്വന്തം നാട്‌'' എന്ന്‌ കേരളത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഈ വിശേഷണം കൂടുതല്‍ ചേരുന്നത്‌ ക്ഷേത്രങ്ങളുടെ നാടായ തമിഴ്‌നാടിനു തന്നെയാണ്‌. തമിഴ്‌ജനതയുടെ നിര്‍മ്മിതികള്‍ക്ക്‌ അവരുടെ സംസ്‌കാരവുമായി ഗാഢബന്ധമുണ്ട്‌. അവരുടെ ആത്മാവിഷ്‌കാരം മിഴിവോടെ തിളങ്ങിനില്‍ക്കുന്നത്‌ കരിങ്കല്ലിന്‌ ജീവന്‍ മുളപ്പിക്കുന്ന ശില്‌പകലയിലാണ്‌. തഞ്ചാവൂര്‍, മഹാബലിപുരം, ഗംഗൈകൊണ്ട ചോളപുരം, സിത്താനവാസല്‍, കുണ്ടകോണം, നര്‍ത്താമല, രാമേശ്വരം, കഴുകുമല, അഴഗര്‍കോവില്‍ എന്നിവിടങ്ങളിലെല്ലാം ഇത്‌ ദര്‍ശിക്കാനാവും.
ഇത്തരത്തില്‍ ശ്രദ്ധേയമാകേണ്ടതാണ്‌ തൂത്തുക്കുടിയിലെ ഒറ്റക്കല്‍ ക്ഷേത്രമായ വെട്ടുവാന്‍ കോവില്‍. കോവില്‍പ്പട്ടിയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയുള്ള കഴുകുമലയിലാണ്‌ ഈ ശില്‌പസൗദം. ഒരുകാലത്ത്‌ പ്രധാനപ്പെട്ട ജൈനകേന്ദ്രമായിരുന്നു ഇവിടം. കഴുകുമലയിലെ ജൈനാവശിഷ്ടങ്ങള്‍ക്ക്‌ വിളിപ്പാടകലെയാണ്‌ വെട്ടുവാന്‍ കോവില്‍, ഏകശിലയില്‍ കടഞ്ഞെടുത്ത അപൂര്‍ണവും അപൂര്‍വവുമായ ശിവക്ഷേത്രം
മലയുച്ചിയിലാണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. മലയുടെ ഒരുഭാഗം ചതുരാകൃതിയില്‍ മുറിച്ചുമാറ്റി, അതിനു നടവിലുള്ള ഒറ്റക്കല്ലിലാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. ക്ഷേത്രഗോപുരത്തില്‍തന്നെ ജീവന്‍ തുടിക്കുന്ന ശില്‌പങ്ങള്‍ കാണാം. ശിവ-പാര്‍വതീ ശില്‌പം, സംഗീതവാദകരായ ഭൂതഗണങ്ങള്‍, നന്ദീരൂപങ്ങള്‍, ബ്രഹ്മാവ്‌, നരസിംഹമൂര്‍ത്തി തുടങ്ങിയ ഒട്ടേറെ ശില്‌പങ്ങള്‍.
ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ ശില്‌പം മൃദംഗ ദക്ഷിണാമൂര്‍ത്തിയാണ്‌. മൃദംഗവാദകനായ ശിവന്റെ ഈ ശില്‌പം അത്യപൂര്‍വമാണെന്ന്‌ ശി്‌ലപകലയിലെ ഗവേഷകര്‍ പറയുന്നു. ശില്‌പങ്ങളിലൊട്ടാകെ ഒരു സംഗീത സ്‌പര്‍ശം അനുഭവിച്ചറിയാന്‍ ഇവിടെയെത്തുന്നവര്‍ക്കാവും. പാണ്ഡ്യ പാരമ്പര്യത്തിലെ അപൂര്‍വതയായാണ്‌ ഈ നിര്‍മ്മിതിയെ കലാനിരൂപകര്‍ വാഴ്‌ത്തുന്നത്‌.
കോവിലിന്റെ മുകള്‍ ഭാഗത്തെ നിര്‍മ്മാണം പൂര്‍ണമാണ്‌. എന്നാല്‍ ചുവട്ടിലേക്ക്‌ എത്തുമ്പോള്‍ നിര്‍മ്മാണം അപൂര്‍ണമായ നിലയില്‍ കാണപ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠയും നടന്നിട്ടില്ല. അതിനുമുമ്പുതന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്‌ ഈ മാന്ത്രിക നിര്‍മ്മിതി.
മലായാളികളുടെ പെരുന്തച്ചന്റെ കഥയ്‌ക്ക്‌ സമാനമായ ഒരു ഉപകഥ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടതിന്‌ കാരണമായും കേള്‍ക്കുന്നുണ്ട്‌. ക്ഷേത്ര നിര്‍മ്മിതിക്കിടയില്‍ ശില്‌പിയായ പിതാവ്‌ മകനെ വെട്ടിക്കൊന്നുവെന്നാണ്‌ കഥ. എന്നാല്‍ കൊലയ്‌ക്ക്‌ കാരണം ഇന്നും അജ്ഞാതം. അതാണത്രേ ഈ കോവിലിന്‌ വെട്ടുവാന്‍ കോവില്‍ എന്ന്‌ പേരു ലഭിക്കാന്‍ കാരണം.

Sunday, July 26, 2009

ഐ എന്‍ എസ്‌ അരിഹന്ത്‌; ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

വിശാഖപട്ടണം: ഇന്ത്യ നിര്‍മിത ആദ്യ ആണവ അന്തര്‍വാഹിനി ഐ എന്‍ എസ്‌ അരിഹന്ത്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. വിശാഖപട്ടണത്തെ നാവികസേന ആസ്‌ഥാനത്ത്‌ നടന്ന ചടങ്ങിലാണ്‌ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍ പൂജകള്‍ നടത്തി. പ്രതിരോധമന്ത്രി എ കെ ആന്റണിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ആണവ സാങ്കേതിക രംഗത്ത്‌ ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടമാണ്‌ ഐ എന്‍ എസ്‌ അരിഹന്തിന്റെ സൃഷ്ടി. 2011 ഓടെ മാത്രമെ അരിഹന്ത്‌ പൂര്‍ണമായി പ്രവര്‍ത്തനസജ്‌ജമാകൂ. അപ്പോഴേക്കും കടല്‍ പരീക്ഷണത്തിനു ശേഷം ആയുധങ്ങളും ഘടിപ്പിച്ചിരിക്കും.
അഡ്വാന്‍സ്‌ ടെക്‌നോളജി വെസ്സല്‍ എന്ന പേരില്‍ 80 കളില്‍ അതീവ രഹസ്യമായാണ്‌ ഈ അന്തര്‍വാഹിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഇതിനകം ഏറെ വിവാദങ്ങളും ഈ അന്തര്‍വാഹിനി ഉയര്‍ത്തിവിട്ടിട്ടുണ്ട്‌.
പദ്ധതിയുമായി ബന്ധപ്പെട്ട ക്യാപ്‌റ്റന്‍ സുബ്ബറാവു വിദേശത്തേക്കുപോകുമ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്‌റ്റിലായതാണ്‌ ആദ്യ വിവാദം. അദ്ദേഹത്തിന്റെ വിചാരണ വര്‍ഷങ്ങള്‍നീണ്ട നിയമയുദ്ധത്തിനാണ്‌ വഴിവച്ചത്‌. ഒടുവില്‍ സുബ്ബറാവുവിനെ കോടതി വെറുതെവിട്ടു. കോടതിയില്‍ സ്വയം കേസ്‌ വാദിക്കാന്‍ വേണ്ടി നിയമം പഠിച്ച സുബ്ബറാവു ഇന്നു മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകനാണ്‌.
ഈ പദ്ധതിയെക്കുറിച്ച്‌ ഒരിക്കല്‍ പത്രക്കാരുടെ മുന്നില്‍ പരാമര്‍ശിച്ചത്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ വിഷ്‌ണു ഭാഗവതിനെയും വെട്ടിലാക്കിയിട്ടുണ്ട്‌. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ നാവികസേനയില്‍നിന്ന്‌ അദ്ദേഹം പുറത്താക്കപ്പെടാന്‍ ഒരു കാരണവും ഇതുതന്നെയായിരുന്നു.
9400 ടണ്‍ ഭാരവും 124 മീറ്റര്‍ നീളവുമാണ്‌ അരിഹന്തിനുള്ളത്‌. കടലില്‍ 300 മീറ്റര്‍ വരെ ആഴത്തിലാവും അരിഹന്തിന്റെ പ്രയാണം. ഈ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനിയെ കണ്ടെത്താന്‍ ശത്രുവിന്റെ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ പെട്ടെന്ന്‌ കണ്ടുപിടിക്കാനാവില്ല.
ഒരു മിനിയേച്ചര്‍ ആണവ റിയാക്‌ടറില്‍ നിന്നാണ്‌ അന്തര്‍വാഹിനിക്കു വേണ്ട ഊര്‍ജം ലഭിക്കുന്നത്‌. അന്തര്‍വാഹിനിയിലെ ആണവ റിയാക്‌ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശബ്‌ദമില്ലാത്തതിനാല്‍ ശത്രുവിന്റെ സെന്‍സറുകള്‍ക്ക്‌ അന്തര്‍വാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികള്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ ആണവോര്‍ജം ഉപയോഗിച്ചായതിനാല്‍ റീചാര്‍ജ്‌ ചെയ്യാനായി കടലിന്റെ ഉപരിതലത്തിലേക്കു കൂടെക്കൂടെ പൊങ്ങിവരേണ്ട ആവശ്യവുമില്ല. നൂറുദിവസം വരെ ഇങ്ങനെ കടലിനടയില്‍ കഴിയാന്‍ ഈ അന്തര്‍വാഹിനിക്കാവും.
15 കൊല്ലംമുന്‍പ്‌ ഇന്ത്യ വികസിപ്പിച്ചെടുത്ത വെരി ലോ ഫ്രീക്വന്‍സി (വിഎല്‍എഫ്‌) സങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ അന്തര്‍വാഹിനിയും കരയുമായുള്ള വാര്‍ത്താവിനിമയം സാധ്യമാക്കുന്നത്‌. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത അഞ്ചാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഡല്‍ഹി ഐഐടിയും നാവികസേനയും ചേര്‍ന്നായിരുന്നു ഈ പദ്ധതി പൂര്‍ത്തിയാക്കിയത്‌.

Saturday, July 25, 2009

ഹാര്‍മിസണ്‍ വിരമിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പ്രമുഖ ബൗളറായ സ്‌റ്റീവ്‌ ഹാര്‍മിസണ്‍ ക്രിക്കറ്റിനോട്‌ വിടപറയുന്നു. നടന്നുകൊണ്ടിരിക്കുന്ന ആഷസ്‌ പരമ്പരയോടെ കളി മതിയാക്കാനാണ്‌ ഹാര്‍മിസണിന്റെ തീരുമാനം.
ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ അവസാനിപ്പിക്കുകയാണെന്ന്‌ ഫ്‌ളിന്റോഫ്‌ പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ അദ്ദേഹത്തിന്റെ അടുത്തമിത്രമായ ഹാര്‍മിസണും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്‌.
എന്നാല്‍ ഫ്‌ളിന്റോഫിനെപോലെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍നിന്ന്‌ മാത്രമല്ല ഹാര്‍മിസണ്‍ വിരമിക്കുന്നത്‌. ഏകദിനത്തില്‍നിന്നും ടൊന്റി-20 യില്‍നിന്നുകൂടി വിരമിക്കുകയാണ്‌ അദ്ദേഹം.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 221 വിക്കറ്റുകളാണ്‌ ഹാര്‍മിസണിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ വിക്കറ്റുവേട്ടക്കാരില്‍ 11 ാം സ്ഥാനമാണ്‌ ഹാര്‍മിസണിനുള്ളത്‌. എന്നാല്‍ പരുക്കും സ്ഥിരതയില്ലാത്ത ഫോമും കഴിഞ്ഞ കുറേക്കാലമായി ഹാര്‍മിസണിനെ വലയ്‌ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ അവസാന 20 ടെസ്‌റ്റുകളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ്‌ ഹാര്‍മിസണ്‌ കളിക്കാന്‍ കഴിഞ്ഞത്‌.

അമേരിക്കക്കാര്‍ക്ക്‌ ഒബാമയെക്കാള്‍ പ്രിയം ജിന്‍ഡാലിനോട്‌

വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമയെക്കാളും ജനപ്രീതി ഇന്ത്യന്‍ വംശജന്‌. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ജനങ്ങള്‍ക്ക്‌ ഒബാമയെക്കാള്‍ കൂടുതല്‍ ഇഷ്ടം ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനോട്‌.
അഭിപ്രായ സര്‍വേയിലാണ്‌ ഇക്കാര്യം തെളിഞ്ഞത്‌. മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജിന്‍ഡാല്‍ ലൂസിയാന ഗവര്‍ണറായി തുടരണമെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ജിന്‍ഡാലിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന്‌ പബ്ലിക്‌ പോളിസി പോളിംഗ്‌ നടത്തിയ അഭിപ്രായ സര്‍വേയില്‍ പെങ്കടുത്ത 55 ശതമാനം പേരും വിലയിരുത്തി. ഒബാമയ്‌ക്കുള്ള പിന്തുണയെക്കാള്‍ 11 ശതമാനം അധികമാണിത്‌.

എയര്‍ ഇന്ത്യയ്‌ക്ക്‌ സര്‍ക്കാര്‍ സഹായം; ജെറ്റ്‌ എയര്‍ ഭീമന്‍ നഷ്ടത്തിലേക്ക്‌

ന്യൂഡല്‍ഹി: വന്‍ നഷ്ടത്തിലേക്ക്‌ മൂക്കുകുത്തി വീഴുന്ന എയര്‍ ഇന്ത്യയ്‌ക്ക്‌ കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര ധന, പെട്രോളിയം മന്ത്രാലയങ്ങളോട്‌ ചെലവുചുരുക്കല്‍ പരിശോധനാ സമിതി നിര്‍ദ്ദേശിച്ചു. കാബിനറ്റ്‌ സെക്രട്ടറി കെ എം ച്രന്ദശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗമാണ്‌ ഈ നിര്‍ദ്ദേശം ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍വച്ചത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,200 കോടിയുടെ നഷ്ടമാണ്‌ എയര്‍ ഇന്ത്യയ്‌ക്കുണ്ടായത്‌. ഏകദേശം 250 കോടിയുടെ പ്രതിമാസ നഷ്ടമാണ്‌ നിലവില്‍ എയര്‍ ഇന്ത്യ നേരിടുന്നത്‌. കമ്പനിക്ക്‌ 3000 കോടി രൂപ കുറഞ്ഞ പലിശക്ക്‌ വായ്‌പയായി നല്‍കണമെന്നാണ്‌ ധനമന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്‌. മൂന്നു മാസത്തേക്കുകൂടി പെട്രോള്‍ ക്രെഡിറ്റില്‍ നല്‍കണമെന്നാണ്‌ പെട്രോളിയം മന്ത്രാലയത്തോട്‌ മുന്നില്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

അതേസമയം ജെറ്റ്‌ എയറും കൂടുതല്‍ നഷ്ടത്തിലേക്ക്‌ വഴുതിവീഴുകയാണ്‌. നടപ്പ്‌ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 225 കോടിയുടെ നഷ്ടമാണ്‌ ജെറ്റ്‌ എയറിനുണ്ടായത്‌. കഴിഞ്ഞവര്‍ഷം ഇതേസമയം 143 കോടിയുടെ ലാഭമാണ്‌ കമ്പനിക്ക്‌ ലഭിച്ചത്‌. ഈവര്‍ഷം ആദ്യപാദത്തിലെ വരുമാനം 2080 കോടിയാണ്‌. 28 ശതമാനം കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌.

ജോണ്‍ റൈറ്റ്‌ വീണ്ടും ഇന്ത്യയിലേക്ക്‌

ഗാംഗുലി നൈറ്റ്‌ റൈഡേഴസ്‌ ക്യാപ്‌ടനാവും

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും മികച്ച പരിശീലകനായിരുന്നു ജോണ്‍ റൈറ്റ്‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തുന്നു. ഐ പി എല്ലില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ടീമുകളിലൊന്നായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കോച്ച്‌ ആയാവും ജോണ്‍ റെറ്റ്‌ മടങ്ങിയെത്തുക. ഓസ്‌ട്രേലിയക്കാരനായ ജോണ്‍ ബുക്കാനന്‌ പകരമാണ്‌ റൈറ്റിന്‌ നിയമനം ലഭിക്കുന്നത്‌.
റെററ്റ്‌ എത്തുന്നതോടെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌ടന്‍ പദവിയിലേക്ക്‌ സൗരവ്‌ ഗാംഗുലി തിരിച്ചെത്തുമെന്നാണ്‌ സൂചന. റൈറ്റ്‌ കോച്ച്‌ ആയിരുന്ന വേളയില്‍ ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീം ക്യാപ്‌ടന്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണകാലഘട്ടവുമായിരുന്നു അത്‌.
ഇക്കാര്യങ്ങള്‍ സംബന്ധിച്ച്‌ ക്ലബ്‌ ഉടമ ഷാരൂഹ്‌ഖാനും ഗാംഗുലിയും ചര്‍ച്ച നടത്തിക്കഴിഞ്ഞു. രണ്ടുപേരും ഇപ്പോള്‍ ലണ്ടനിലാണ്‌ ഉള്ളത്‌. റെറ്റുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ്‌ സൂചന. നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമി ഡയറക്ടര്‍ ഓസ്‌ട്രേലിയക്കാരനായ ഡേവ്‌ വാറ്റ്‌മോര്‍, ഡബ്ല്യു വി രാമന്‍, ചന്ദ്രകാന്ത പണ്ഡിറ്റ്‌, പരസ്‌ മാംമ്പ്രേ, പാകിസ്ഥാന്‍കാരനായ റിച്ചാര്‍ഡ്‌ പൈബസ്‌ എന്നിവരും കോച്ചിന്റെ ലിസ്‌റ്റിലുണ്ട്‌.

ഭൂമി പ്രശ്‌നം: ബംഗാളില്‍നിന്ന്‌ ഒരു വന്‍കിട കമ്പനികൂടി പിന്‍മാറുന്നു

കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്ന്‌ ഒരു വന്‍കിടകമ്പനികൂടി പിന്‍വാങ്ങുന്നു. 500 കോടിയുടെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്റെ പദ്ധതിയില്‍നിന്നും ഐ ടി സി ആണ്‌ പിന്‍മാറാന്‍ ഒരുങ്ങുന്നത്‌.
ഭൂമി ഏറ്റെടുക്കല്‍ വിവാദങ്ങളെ തുടര്‍ന്ന്‌ പശ്ചിമ ബംഗാളില്‍നിന്നും പിന്‍മാറുന്ന മൂന്നാമത്തെ വന്‍കിട കമ്പനിയാണ്‌ ഐ ടി സി. ആദ്യം ടാറ്റായും പിന്നീട്‌ ഡി എല്‍ എഫും ബംഗാള്‍ ഉപേക്ഷിച്ച മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറിയിരുന്നു. ഭക്ഷ്യസംസ്‌കരണ യൂണിറ്റിന്‌ ആവശ്യമായ സ്ഥലം ഇനിയും ഏറ്റെടുക്കാന്‍ കഴിയാത്തതാണ്‌ ഐ ടി സിയുടെ മനംമാറ്റത്തിന്‌ കാരണം.
വന്‍കിട കമ്പനികള്‍ക്ക്‌ സംസ്ഥാനത്ത്‌ മുതല്‍മുടക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കഴിയാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന്‌ ഐ ടി സി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ മുതല്‍മുടക്കുന്നവരില്‍ ഏറ്റവും കരുത്തരായ കമ്പനിയാണ്‌ ഐ ടി സി.
ഇവിടത്തെ വ്യവസായമേഖലയില്‍ കൂടുതല്‍ തുക മുതല്‍ മുടക്കണമെന്നാണ്‌ കമ്പിയുടെ ആഗ്രഹം. പക്ഷേ അതിന്‌ കഴിയാത്ത സ്ഥിതിയാണ്‌ സംജാതമാകുന്നതെന്നും അദ്ദേഹം പരിഭവിച്ചു. ഹൗറയിലെ സന്‍ക്രയിലില്‍ 40 ഏക്കര്‍ ഭൂമിയാണ്‌ ഭക്ഷ്യസംസ്‌കരണ യൂണിറ്റിനായി ഏറ്റെടുക്കേണ്ടത്‌. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി വെസ്‌റ്റ്‌ ബംഗാള്‍ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‌ തങ്ങള്‍ അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ സ്ഥലമുടമകള്‍ എതിര്‍പ്പുമായി കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ തടസപ്പെട്ടു. ഇത്‌ നിരാശാജനകമാണ്‌. ഞങ്ങളുടെ കൈവശം പണമുണ്ട്‌. പക്ഷേ ഇത്തരമൊരു അവസ്ഥയില്‍ എങ്ങനെ ആ പണം വ്യവസായ രംഗത്തിറക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇറാനിന്‍ വീണ്ടും വിമാനം തകര്‍ന്ന്‌ 17 പേര്‍ മരിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ വിമാനം തകര്‍ന്ന്‌ 17 പേര്‍ കാല്ലപ്പെട്ടു. 19 പേര്‍ക്ക്‌ സാരമായ പരുക്കുണ്ട്‌. 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനില്‍ നടക്കുന്ന രണ്ടാമത്തെ വിമാന അപകടമാണിത്‌.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമായ മഷ്‌ഹാദിലാണ്‌ അപകടം ഉണ്ടായത്‌. വിമാനത്തിന്റെ മുന്‍ഭാഗം വന്‍തീയോടെ പെട്ടിത്തെറിക്കുകയായിരുന്നുവെന്ന്‌ ഔദ്യോഗിക ന്യൂസ്‌ ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
റഷ്യന്‍ നിര്‍മ്മിത ഇല്ല്യൂഷിന്‍ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 150 യാത്രക്കാരുമായി എത്തിയ വിമാനം മഷ്‌ഹാദിലെ ഹഷമി നെജാദ്‌ വിമാനത്താവളത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ അപകടമുണ്ടായത്‌. തീ നിയന്ത്രണ വിധേയമായെന്നും മറ്റ്‌ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ്‌ അപകടത്തിന്‌ വഴിവച്ചതെന്ന്‌ കരുതപ്പെടുന്നു.
ഇറാനില്‍ 10 ദിവസം മുമ്പാണ്‌ വിമാനം തകര്‍ന്ന്‌ 153 യാത്രക്കാരും 15 വിമാന ജീവനക്കാരും കൊല്ലപ്പെട്ടത്‌. തൊട്ടുപിറകേ വീണ്ടും അപകടം ഉണ്ടായത്‌ ആശങ്കയ്‌ക്കിടവച്ചിട്ടുണ്ട്‌.

ബി എസ്‌ എന്‍ എല്ലിന്റെ മൈവേ ഐ പി ടി വി കേരളത്തിലും

തിരുവനന്തപുരം: സ്‌മാര്‍ട്‌ ഡിജി വിഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡുമായി ചേര്‍ന്നു മൈവേ എന്ന പേരില്‍ ബി എസ്‌ എന്‍ എല്‍ (ഇന്ററാക്‌ടീവ്‌ പഴ്‌സനലൈസ്‌ഡ്‌ ടെലിവിഷന്‍ ആന്‍ഡ്‌ വിഡിയോ സര്‍വീസ്‌- ഐ പി ടി വി) ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ഈ സംരംഭം നടപ്പാക്കുക. നിലവില്‍ രാജ്യത്ത്‌ ഇതിനകം 54 നഗരങ്ങളില്‍ മൈവേ ഐ പി ടി വി സേവനം ബി എസ്‌ എന്‍ എല്‍ നല്‍കുന്നുണ്ട്‌.
ബി എസ്‌ എന്‍ എല്‍ ഫിക്‌സഡ്‌ ലൈനും ബ്രോഡ്‌ബാന്‍ഡ്‌ കണക്‌ഷനും ഉണ്ടെങ്കില്‍ മൈവേ സെറ്റ്‌ ടോപ്‌ ബോക്‌സ്‌ ഉപയോഗിച്ച്‌ ഉപഭോക്‌താക്കള്‍ക്കു വീട്ടിലെ ടിവിയിലൂടെ സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള പരിപാടികള്‍ കാണാനാവും. ഇന്റര്‍നെറ്റിനു സമാനമായി അന്യോന്യം സംവദിക്കുന്ന തരത്തിലുള്ള പരിപാടികളും മൈവേ ഐ പി ടി വിയിലൂടെ ലഭ്യമാകും.
കൂടുതല്‍ വ്യക്‌തമായ ചിത്രങ്ങള്‍, ഇഷ്‌ടാനുസരണം വിഡിയോ, ഡിവിഡി പ്ലെയറില്‍ ചെയ്യുന്നതു പോലെ പ്രോഗ്രാമുകള്‍ റീവൈന്‍ഡ്‌ ചെയ്യാനും മുന്നോട്ടു നീക്കാനുമുള്ള സംവിധാനം, ഇഷ്‌ടാനുസരണം സംഗീതം തുടങ്ങിയവയെല്ലാം മൈവേ ഐ പി ടി വിയില്‍ ലഭ്യമാകും.
പഴ്‌സനലൈസ്‌ഡ്‌ സ്‌റ്റോക്ക്‌ ടിക്കര്‍, ഇന്ററാക്‌ടീവ്‌ വ്യൂയിങ്‌ സംവിധാനം, ഇമെയില്‍ ചാറ്റ്‌, ട്രെയിന്‍, വിമാന സമയങ്ങള്‍, ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുന്ന സംവിധാനം, കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ എന്നിവയും ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.

സെന്‍സെക്‌സ്‌ 15,378 ല്‍

തുടര്‍ച്ചയായ കയറ്റിറക്കങ്ങള്‍ക്കുശേഷം ഓഹരി വിപണിയില്‍ കുതിപ്പ്‌. ബി എസ്‌ ഇ സൂചിക സെന്‍സെക്‌സ്‌ 147.92 പോയിന്റ്‌ കൂടി 15378.96 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 44.80 പോയിന്റ്‌ ഉയര്‍ന്ന്‌ 4568.55 പോയിന്റിലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്നലെ 200 പോയിന്റിന്റെ കയറ്റിറക്കമാണ്‌ ഓഹരി വിപണിയില്‍ ദൃശ്യമായത്‌. ഓട്ടമൊബൈല്‍, റിയല്‍റ്റി ഓഹരികളാണ്‌ ഏറെ നേട്ടം കൈവരിച്ചത്‌. ഇടത്തരം, ചെറുകിട ഓഹരികള്‍ രണ്ടു ശതമാനം വിലവര്‍ധന നേടി. മുംബൈയില്‍ വ്യാപാരം നടന്ന 2764 ഓഹരികളില്‍ 1782 എണ്ണത്തിന്റെ വില മെച്ചപ്പെട്ടു. ടാറ്റ മോട്ടോഴ്‌സിന്റെ വില 10 ശതമാനമാണ്‌ വര്‍ധിച്ചത്‌.

Friday, July 24, 2009

ഇന്ത്യന്‍ ഫോട്ടോഗ്രാഫറെ ബ്രിട്ടീഷ്‌ നടന്‍ മര്‍ദിച്ചതായി പരാതി

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഫോട്ടോഗ്രാഫര്‍ ഹര്‍ഷ ഗോപാലിനെ ബ്രിട്ടീഷ്‌ നടന്‍ ജൂഡ്‌ ലോ മര്‍ദിച്ചതായി പരാതി. ലണ്ടനിലെ ഒരു ലഘുഭക്ഷണശാലയില്‍ വച്ച്‌ ജൂഡ്‌ ലോ തന്റെ മുഖത്തടിച്ചുവെന്നാണ്‌ ഹര്‍ഷ പരാതിയില്‍ പറയുന്നത്‌.
ഹര്‍ഷയെ ഭക്ഷണശാലയില്‍ വച്ച്‌ തള്ളുന്ന ചിത്രമുള്‍പ്പെടെ വിവിധ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്‌. എന്നാല്‍ വാര്‍ത്തകള്‍ ജൂഡ്‌ ലോ നിഷേധിക്കുകയാണ്‌. അകാരണമായി തന്നെ മര്‍ദിച്ച ജൂഡ്‌ ലോയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ ഹര്‍ഷ ഇപ്പോള്‍.

അവര്‍ കുട്ടികളെ മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു...

കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ തിരിച്ചറിയപ്പെട്ട ശക്തമായ സൂചകമായിരുന്നു വിദ്യാഭ്യാസം. നിലവിലുള്ള സിവില്‍ സമൂഹത്തെ രൂപപ്പെടുത്തിയതിലും ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്നതിലും നവോത്ഥാന മുന്നേറ്റങ്ങളുടെ കാലം മുതല്‍ ശക്തമായ ഉപകരണമായിരുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. അടിത്തട്ടിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവബോധത്തിന്റെയും സാഹോദര്യത്തിന്റെയും കാറ്റും സൂര്യപ്രകാശവുമെത്തിക്കാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്‌ സാധിച്ചു. എന്നാല്‍ ഇതെത്രകാലം?
നവലോക ക്രമത്തിന്റെയും ഘടനാക്രമീകരണത്തിന്റെയും ആശയങ്ങള്‍ വേരോട്ടം പിടിച്ച കേരളത്തില്‍, പൊതുവിദ്യാഭ്യാസം ആപത്തിലാകുന്നുവെന്ന്‌ സമീപകാല കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. സംസ്ഥാന സിലബസില്‍നിന്ന്‌ കുട്ടികള്‍ ഓടിയകലുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഡി പി ഇ പി, എസ്‌ എസ്‌ എ എന്നീ പ്രൊജക്‌ടുകളിലൂടെ കോടിക്കണക്കിന്‌ രൂപ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടു. ഒരു പക്ഷേ, ഏഷ്യയില്‍തന്നെ ഇത്രയധികം പരിശീലനം ലഭിച്ച അധ്യാപക സമൂഹം നമ്മുടെ പ്രൈമറി അധ്യാപകരാണ്‌.
ആവര്‍ത്തിച്ചുള്ള അധ്യാപക കൂട്ടായ്‌മകള്‍, ശില്‌പശാലകള്‍, അക്കാദമികവും അല്ലാത്തതുമായ `കൈത്താങ്ങു'കള്‍, സോഷ്യല്‍ കണ്‍സ്‌ട്രക്‌ടിവിസം, മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്‌ തുടങ്ങി വൈവിദ്യമാര്‍ന്ന സൈദ്ധാന്തിക പിന്‍ബലങ്ങളും അവ നാണയപ്പെടുത്തിയ ടെര്‍മിനോളജികളും കൊണ്ട്‌ സമൃദ്ധമായിരുന്നു ഇക്കാലത്തെ ചര്‍ച്ചകളും വാഗ്‌്വാദങ്ങളും. എന്നിട്ടും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പൊളിഞ്ഞു പാളീസാവുകയാണ്‌.
ഇക്കാലത്ത്‌ ആവര്‍ത്തിച്ചുപയോഗിച്ച ഒരു വാചകമുണ്ട്‌. `കുട്ടിക്കു മീന്‍ പിടിച്ചുകൊടുക്കലല്ല, മീന്‍ പിടിക്കാന്‍ കുട്ടിയെ പ്രാപ്‌തമാക്കുകയാണ്‌ വേണ്ടത്‌'- എന്നാല്‍ ഇപ്പോള്‍ കുട്ടി ചൂണ്ടയിട്ടിരിക്കുന്നത്‌ സംസ്ഥാന സിലബസിനു പുറത്താണെന്നുമാത്രം.
തീര്‍ച്ചയായും ആത്മവിചാരണകളുടെ നേരമാണിത്‌. ഈ പദ്ധതികള്‍ വിഭാവന ചെയ്‌തവരും നിര്‍വാഹകരും അവരുടെ കണ്‍സള്‍ട്ടന്റുമാരും മറ്റ്‌ വിദ്യാഭ്യാസ വിചക്ഷണരുമൊക്കെ തങ്ങള്‍ ചെയ്‌തതെന്താണെന്ന്‌ മലയാളി സമൂഹത്തോട്‌ തുറന്നുപറയേണ്ട സമയമാണിത്‌. അതിനുമുതിരാതെ അധ്യാപകരുടെ പുനര്‍വിന്യാസം, പ്രൊട്ടക്ഷന്‍ എന്നീ വിഷയങ്ങളിലേക്ക്‌ ഈ പ്രശ്‌നം ലഘൂകരിക്കപ്പെടരുത്‌.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP