Friday, July 24, 2009

എസ്‌ എം ഇ റാഗിംഗ്‌: പ്രതികളുടെ ശിക്ഷയ്‌ക്ക്‌ സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: കോട്ടയം എസ്‌ എം ഇ റാഗിംഗ്‌ കേസില്‍ പ്രതികളുടെ ശിക്ഷിച്ച വിചാരണകോടതിയുടെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസിലെ പ്രതികളായ രഞ്‌ജിത്‌ വര്‍ഗീസ്‌, എസ്‌. ഷെറിന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌ ജസ്‌റ്റിസുമാരായ ഡി.കെ. ജെയിന്‍, എച്ച്‌.എല്‍. ദത്തു എന്നിവര്‍ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്‌. വിചാരണകോടതി ഈ പ്രതികളെ പത്തുവര്‍ഷം കഠിന തടവിനാണ്‌ ശിക്ഷിച്ചത്‌.കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു വിധി പ്രഖ്യാപനം.

ലാഭത്തില്‍ വന്‍ ഇടിവ്‌; മൈക്രോസോഫ്‌ടും ചെലവ്‌ ചുരുക്കലിലേക്ക്‌

ന്യൂയോര്‍ക്ക്‌: സ്വതന്ത്ര സോഫ്‌ട്‌വെയറിന്‌ ആവശ്യക്കാര്‍ കൂടിയതോടെ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്‌ടിന്റെ ലാഭത്തില്‍ വന്‍ ഇടിവ്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ്‌ ഈ തകര്‍ച്ച്‌ വ്യക്തമായത്‌.
കഴിഞ്ഞ ഒന്‍പത്‌ മാസവും മൈക്രോസോഫ്‌ടിന്റെ വ്യാപാരത്തില്‍ വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഒരേപോലെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 310 കോടി ഡോളറിന്റെ ലാഭം കമ്പനിക്കുണ്ടായി. എന്നാല്‍ 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലുണ്ടായ ലാഭത്തെക്കാള്‍ 29 ശതമാനം കുറവാണിത്‌. കഴിഞ്ഞ മൂന്നുമാസത്തെ കമ്പനിയുടെ ആകെ വരുമാനം 1310 കോടി ഡോളറാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവാണ്‌ വരുമാനത്തില്‍ ഉണ്ടായത്‌. മൈക്രോസോഫ്‌ടിന്റെ വ്യാപാരം 1400 കോടി ഡോളര്‍ കടക്കുമെന്നാണ്‌ കമ്പനി വിലയിരുത്തിയിരുന്നത്‌.
വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെയും സോഫ്‌ട്‌വെയര്‍ പാക്കേജുകളുടെയും ആവശ്യം കുറഞ്ഞതാണ്‌ കമ്പനിക്കു തിരിച്ചടിയായത്‌. ആഗോളസാമ്പത്തിക മാന്ദ്യം തുടര്‍ന്നേക്കുമെന്നതിനാല്‍ വരുമാന വര്‍ധനയ്‌ക്കായി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്ന്‌ കമ്പനി സി എഫ്‌ ഒ ക്രിസ്‌ ലിഡല്‍ പറഞ്ഞു. കമ്പനിയുടെ വരുമാന നഷ്‌ടം കുറയ്‌ക്കുന്നതിന്‌ ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ചടങ്ങുകളില്‍ താലപ്പൊലി ഒഴിവാക്കണം: പി കെ ശ്രീമതി

തിരുവനന്തപുരം: സര്‍ക്കാര്‍ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളെ താലപ്പൊലിയുമായി സ്വീകരിക്കുന്ന പതിവ്‌ നിര്‍ത്തണമെന്ന്‌ സാമൂഹികക്ഷേമമന്ത്രി പി കെ ശ്രീമതി. കൊച്ചുകുട്ടികളെ താലപ്പൊലിക്ക്‌ നിയോഗിക്കുന്നത്‌ ശരിയല്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
വിവാഹചടങ്ങുകളില്‍ ആര്‍ഭാടം ഒഴിവാക്കാന്‍ ശക്ലതമായ ബോധവത്‌കരണംനടത്തും. ഇതിന്‌ സാമൂഹിക - മത - രാഷ്‌ട്രീയ സംഘടനകളുടെ സഹകരണം തേടും. ലഘുലേഖകള്‍ അടിച്ചിറക്കും. സ്‌ത്രീധനപീഡന വിരുദ്ധ നിയമമുള്‍പ്പെടെയുള്ളവ കര്‍ശനമാക്കും. എന്നാല്‍ നിയമത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ബോധവത്‌കരണത്തിനാവുമെന്നും മന്ത്രി പറഞ്ഞു.

മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍പനയ്‌ക്ക്‌

ലണ്ടന്‍: മാതാവിന്റെ ചികിത്സയ്‌ക്കായി ബ്രിട്ടനില്‍ യുവതി കന്യകാത്വം വില്‍ക്കുന്നു. ഇതു സംബന്ധിച്ച പരസ്യം യുവതി ഇന്റര്‍നെറ്റില്‍ നല്‍കിക്കഴിഞ്ഞു. ഇക്വഡോറില്‍ നിന്നും കുടിയേറിയ എവലിന്‍ ഡ്യൂനോസ്‌ ആണ്‌ അല്‍ഷിമേഴ്‌സ്‌ രോഗിയായ മാതാവിന്റെ ചികിത്സയ്‌ക്കായി കന്യകാത്വം വില്‍ക്കുന്നത്‌.
ഇതിനകം നിരവധിപേര്‍ ഇന്റര്‍നെറ്റിലൂടെയുള്ള ലേലം വിളിയില്‍ പങ്കുകൊണ്ടുകഴിഞ്ഞു. രണ്ട്‌ മില്ല്യണ്‍ പൗണ്ട്‌ ആണ്‌ 28 കാരിയായ എവലിന്‌ ഇതിനകം ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയുടെ വാഗ്‌ദാനം. പക്ഷേ കന്യകയാണെന്ന്‌ തെളിയിക്കണമെന്ന നിര്‍ദ്ദേശവും ഈ വാഗ്‌ദാനം നല്‍കിയ ആള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇതിനായി മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയയായ എവലിന്‍ കന്യകയാണെന്നതിന്‌ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു യുവതിയും ഇതുപോലെ കന്യകാത്വം വിറ്റിരുന്നു. റൊമാനിയക്കാരിയായ എലിനാ പെര്‍സിയ ആണ്‌ അന്ന്‌ കന്യകാത്വം വിറ്റത്‌. 8,782 പൗണ്ടിനായിരുന്നു അത്‌. ഇതുസംബന്ധിച്ച വാര്‍ത്തകളാണ്‌ ഇത്തരമൊരു സാഹസത്തിന്‌ എവലിനെ പ്രേരിപ്പിച്ചത്‌.

Thursday, July 23, 2009

കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌ കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും. സുരേഷ്‌ കുമാര്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ നടപടി. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അംഗീകരിച്ചു തുടര്‍നടപടിക്കായി ചീഫ്‌ സെക്രട്ടറിക്കുതന്നെ കൈമാറി.
സുമരഷ്‌കുമാര്‍ സര്‍വീസ്‌ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ്‌ ചീഫ്‌ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍ മുതര്‍ന്ന ഐ എ എസ്‌ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വിവാദപരമാര്‍ശങ്ങള്‍ സുരേഷിന്‌ ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്‌ കെ സുരേഷ്‌കുമാര്‍ പരസ്യ പ്രസ്‌താവന നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ്‌ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

നിര്‍ഭാഗ്യവാനായ `ഭാഗ്യവാന്‍'; ജാക്ക്‌പോട്ട്‌ അടിച്ച നിമിഷം ജയിലായി

ടൊറോന്‍ഡോ: ലോട്ടറി അടിച്ചതിന്റെ ആഹ്ലാദം പങ്കുവയ്‌ക്കാന്‍ കഴിയുംമുമ്പേ കാനഡക്കാരന്‍ എത്തിയത്‌ ജയിലില്‍. 44.4 മില്ല്യണ്‍ ഡോളറിന്റെ ജാക്‌പോട്ട്‌ ചെക്ക്‌ കൈയില്‍വാങ്ങി പോക്കറ്റില്‍ നിക്ഷേപിച്ചതിന്‌ തൊട്ടുപിറകേയാണ്‌ ഭാഗ്യവാനെ പൊലീസ്‌ കൈവിലങ്ങുകളോടെ ഇരുമ്പഴിക്കുള്ളിലാക്കിയത്‌.
ഇന്ത്യാക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ബ്രാംപടണ്‍ നിവാസിയായ ബാരി ഷെല്‍ (45) ഒരേസമയം ഭാഗ്യത്തിന്റെ മധുരവും നിര്‍ഭാഗ്യത്തിന്റെ കയ്‌പും അനുഭവിച്ചത്‌. 5,000 ഡോളര്‍ മോഷ്ടിച്ചതിനും അനധികൃതമായി സ്വത്ത്‌ സമ്പാധിച്ചതിനും ഇയാള്‍ക്കെതിരെ നേരത്തേ കേസ്‌ ഉണ്ടായിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ 2003 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ്‌ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞദിവസം രാവിലെ പ്രൊവിന്‍ഷ്യല്‍ ഒന്റാറിയോ ലോട്ടറി ആന്‍ഡ്‌ ഗെയ്‌മിംഗ്‌ ആസ്ഥാനത്തെത്തി 4,37,298 ഡോളറിന്റെ (എകദേശം 13 കോടിയിലധികം രൂപ) ചെക്ക്‌ കൈപ്പറ്റിയ ബാരി ഷെല്‍ പുറത്തിറങ്ങി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യുമ്പോഴാണ്‌ പൊലീസ്‌ എത്തിയതും അറസ്‌റ്റ്‌ ചെയ്‌തതും.
തനിക്കെതിരെ വാറന്റുണ്ടെന്നുകേട്ട ബാരി ഷെല്‍ ഒരു നിമിഷം ഞെട്ടിത്തകര്‍ന്നുപോയി. ഇതിനിടെ പൊലീസ്‌ അയാളുടെ കൈകള്‍ പിന്നിലാക്കി വിലങ്ങുവയ്‌ക്കുകയും ചെയ്‌തു. തന്നെ അനുഗ്രഹിച്ചത്‌ ഭാഗ്യദേവതയോ നിര്‍ഭാഗ്യദേവതയോ എന്നറിയാത്ത അവസ്ഥയിലാണ്‌ ഷെല്‍ ഇപ്പോള്‍.

ആദായനികുതി നല്‍കുന്നവരിലും മുന്നില്‍ സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളില്‍ ഏറ്റവും കുടുതല്‍ ആദായ നികുതി നല്‍കുന്നത്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ആരാധകര്‍ക്കിടയില്‍ പൂതിയ സൂപ്പര്‍താരമായ മഹേന്ദ്രസിംഗ്‌ ധോണിയെ ബഹുദൂരം പിന്നിലാക്കിയാണ്‌ സച്ചിന്‍ മുമ്പിലെത്തിയത്‌.
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എട്ട്‌ കോടിയില്‍ കുറയാത്ത തുകയാണ്‌ സച്ചിന്‍ ആദായ നികുതിയായി നല്‍കുന്നത്‌. കഴിഞ്ഞവര്‍ഷം 8.7 കോടിയും അതിനു മുന്‍ വര്‍ഷം 8.1 കോടിയുമാണ്‌ സച്ചിന്‍ ആദായനികുതിയായി നല്‍കിയത്‌.
രണ്ടാം സ്ഥാനം ഇന്ത്യന്‍ ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കുതന്നെ. കഴിഞ്ഞവര്‍ഷം 4.7 കോടിരൂപ ധോണി ആദായനികുതിയായി രാജ്യത്തിന്റെ ഖജനാവിന്‌ നല്‍കി.
മൂന്നാം സ്ഥാനത്തുള്ള വിരേന്ദന്‍ സേവാഗ്‌ 3.4 കോടിയും നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ വൈസ്‌ക്യാപ്‌ടന്‍ യുവരാജ്‌ സിംഗ്‌ 2.6 കോടിയും ആദായ നികുതിപ്പണമായി നല്‍കി. വെറ്ററന്‍ രാഹുല്‍ദ്രാവിഡ്‌ ആണ്‌ അഞ്ചാം സ്ഥാനത്ത്‌. 2.4 കോടിയാണ്‌ ദ്രാവിഡിന്റെ സംഭാവന.

പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു

ധാക്ക: ബംഗ്ലദേശില്‍ പാരസെറ്റമോള്‍ ഗുളിക കഴിച്ച 24 കുട്ടികള്‍ മരിച്ചു. ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌ മരിച്ചത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌
കോമില ജില്ലയിലെ റിഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മ്മിച്ച പാരസെറ്റാമോള്‍ ഗുളികയാണ്‌ കുട്ടികള്‍ കഴിച്ചത്‌. ഈ കമ്പനി സര്‍ക്കാര്‍ പൂട്ടി മുദ്രവച്ചിട്ടുണ്ട്‌.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ റിഡ്‌ കമ്പനി അവരുടെ എല്ലാ ഉല്‍പന്നങ്ങളും വിപണിയില്‍ നിന്നു പിന്‍വലിച്ചു. എന്നാല്‍ അപകടരമായ ഒന്നും ഗുളികയില്‍ ചേര്‍ത്തിരുന്നില്ലെന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.

മൈക്കല്‍ ജാക്‌സന്റെ ഡോക്ടറുടെ വീട്ടില്‍ റെയ്‌ഡ്‌

ലോസ്‌ഏഞ്ചല്‍സ്‌: മൈക്കല്‍ ജാക്‌സന്റെ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറേയുടെ ഹൂസ്‌റ്റണിലെ ഓഫിസില്‍ റെയ്‌ഡ്‌. മെഡിക്കല്‍ അധികൃതരും പൊലീസും ചേര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
ടെക്‌സസിലെയും ഹൂസ്‌റ്റണിലെയും ആംസ്‌ട്രോങ്‌ മെഡിക്കല്‍ ക്ലിനിക്കിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. അമിതമായ രീതിയില്‍ മരുന്നുകളുടെ
ഉപയോഗമാണ്‌ ജാക്‌സന്റെ മരണത്തിന്‌ ഇടയാക്കിയതെന്ന സംശയം ബലപ്പെട്ടിരിക്കുന്നതിനിടെയാണ്‌ റെയ്‌ഡ്‌.
അതേസമയം, 50 കാരനായ മൈക്കല്‍ ജാക്‌സന്റെ മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്‌. മരണ സമയത്ത്‌ ഡോക്‌ടര്‍ മുറേ മൈക്കല്‍ ജാക്‌സന്റെ വസതിയില്‍ ഉണ്ടായിരുന്നുവെന്നാണ്‌ കരുതുന്നത്‌. മൈക്കല്‍ ജാക്‌സനെ അവസാനമായി ജീവനോടെ കണ്ടതും ഡോക്‌ടറാണെന്നു കരുതുന്നു.

സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത

ഇസ്‌ലാമാബാദ്‌: അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്നാമത്തെ മകന്‍ സാദ്‌ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. ഈ വര്‍ഷം ആദ്യം പാക്കിസ്‌ഥാനില്‍ നടന്ന യു എസ്‌ മിസൈല്‍ ആക്രമണത്തിലാണ്‌ സാദ്‌ കൊല്ലപ്പെട്ടതെന്ന്‌ യു എസ്‌ നാഷണല്‍ പബ്ലിക്‌ റേഡിയോ അറിയിച്ചു. പേരു വെളിപ്പെടുത്താത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ റേഡിയോ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്‌.
എന്നാല്‍ വാര്‍ത്തയ്‌ക്ക്‌ ഔദ്യോഗിക കേന്ദ്രങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. നേരത്തേ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നു സാദ്‌ ബിന്‍ ലാദന്‍. ഇറാനില്‍നിന്നും സാദ്‌ കഴിഞ്ഞ ജനുവരിയില്‍ പാക്കിസ്‌ഥാനില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ യു എസ്‌ 50 മിസൈല്‍ ആക്രമണങ്ങളാണ്‌ പാക്കിസ്‌ഥാനിലെ തീവ്രവാദ താവളങ്ങള്‍ ലക്ഷ്യമാക്കി നടത്തിയത്‌. ഉന്നത തീവ്രവാദി നേതാക്കള്‍ ഉള്‍പ്പെടെ 470 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുകയും ചെയ്‌തു. അതേസമയം അല്‍ ഖായിദയുടെ പ്രധാന പോരാളിയായിരുന്നില്ല സാദ്‌.

Wednesday, July 22, 2009

കാവ്യാ മാധവന്‍ വിവാഹമോചനത്തിന്‌ ?

തിരുവനന്തപുരം: മലയാളികളുടെ പ്രിയ ചലച്ചിത്രതാരം കാവ്യാമാധവന്‍ വിവാഹമോചനത്തിന്‌ തയ്യാറെടുക്കുന്നതായി സൂചന. ഏകദേശം ആറ്‌ മാസം നീണ്ടുനിന്ന വിവാഹജീവിതത്തിന്‌ അവസാനമിടാന്‍ കാവ്യ നീക്കം തുടങ്ങിയതായാണ്‌ സൂചനകള്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കുവൈറ്റില്‍ സ്ഥിരതാമസമാക്കിയ നിഷാല്‍ ചന്ദ്രയും കാവ്യാമാധവനും വിവാഹിതരായത്‌. കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തിലാണ്‌ കാവ്യയും നിഷാല്‍ ചന്ദ്രയും വിവാഹിതരായത്‌. വിവാഹശേഷം ഭര്‍ത്താവുമൊത്ത്‌ കുവൈത്തിലെ സല്‍വയിലെ വീട്ടിലായിരുന്നു കാവ്യ താമസിച്ചിരുന്നത്‌.
വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി കാവ്യ കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായാണ്‌ വാര്‍ത്ത. വിവാഹമോചനത്തിന്‌ ഒരു വര്‍ഷം വരെ പിരിഞ്ഞു കഴിയേണ്ടതുണ്ടെന്ന ഉപദേശമാണ്‌ അഭിഭാഷകനില്‍ നിന്നും കാവ്യയ്‌ക്ക്‌ ലഭിച്ചതെന്നും അറിയുന്നു. അതേസമയം ജോയിന്റ്‌ പെറ്റിഷനാണെങ്കില്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നും ഉപദേശിച്ചിട്ടുണ്ടത്രേ.
കഴിഞ്ഞ ഒരു മാസമായി കാവ്യ സ്വന്തം വീട്ടിലാണ്‌ താമസം. ഈ വാര്‍ത്ത സംബന്ധിച്ച്‌ കാവ്യയുടെ പ്രതികരണം അറിവായിട്ടില്ല. എന്നാല്‍ വിവാഹത്തോടെ കാവ്യ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌.

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

മുംബൈ: ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയതോടെ ഓഹരി വിലകള്‍ വീണ്ടും താഴേക്ക്‌. ബി എസ്‌ ഇ സൂചിക 128.52 പോയിന്റ്‌ കുറഞ്ഞ്‌ 15062.49 പോയിന്റിലും എന്‍ എസ്‌ ഇ നിഫ്‌റ്റി 33.15 പോയിന്റ്‌ താഴ്‌ന്ന്‌ 4469.10 പോയിന്റിലുമാണ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഐ ടി, റിയല്‍റ്റി, പവര്‍ ഓഹരികളാണ്‌ നഷ്‌ടം നേരിട്ടത്‌. 15218 ല്‍ ആരംഭിച്ച ബി എസ്‌ ഇ സൂചിക ഒരുഘട്ടത്തില്‍ 14955 പോയിന്റ്‌ വരെ താഴ്‌ന്നിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ വില 0.9 - 1.33% ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്‌. ചൈന, ഹോങ്കോങ്‌, സിംഗപ്പൂര്‍ വിപണികള്‍ 0.07-1.64% വിലയിടിവു നേരിട്ടപ്പോള്‍
ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 0.21-2.73% വില കൂടി. മുംബൈയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1283 എണ്ണം നേട്ടം കൊയ്‌തു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെ വില കൂടി. ഇടത്തരം ഓഹരി വിഭാഗം 0.19 ശതമാനവും, ചെറുകിട വിഭാഗം 0.24 ശതമാനവും കുറഞ്ഞു. നേട്ടം കൊയ്‌തവ (ശതമാനത്തില്‍) മെറ്റല്‍ (1.25), ഓട്ടമൊബീല്‍ (0.11), നഷ്‌ടം നേരിട്ടവ: എഫ്‌എംസിജി (0.85), ഐടി (1.74), പവര്‍ (1.7), പിഎസ്‌യു (1.4), ബാങ്കെക്‌സ്‌ (1.39), റിയല്‍റ്റി (1.23).

എയര്‍ ഇന്ത്യയില്‍ അഴിച്ചുപണി ഒരു മാസത്തിനകം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു മാസത്തിനകം അഴിച്ചുപണി ഉണ്ടാകുമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. നഷ്ടത്തില്‍നിന്ന്‌ കരകയാറാന്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശൈലി മാറ്റുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒരു പരിധിക്കപ്പുറം സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ നഷ്ടം മറികടക്കാന്‍ സംഘടനാപരമായും സാമ്പത്തികമായുമുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വ്യോമയാന മേഖലയെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ബോര്‍ഡിലേക്ക്‌ സാംപ്രിട്രോഡ ഉള്‍പ്പെടെയുള്ളവര്‍ കടന്നുവരുമെന്ന്‌ നേരേത്ത സുചനകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടകുമെന്നും മന്ത്രി ഇന്ന്‌ സൂചിപ്പിച്ചു.

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കാരന്‍ നടന്നു നേടിയത്‌ 90,000 പൗണ്ട്‌

ലണ്ടന്‍: കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി ഇന്ത്യാക്കാരനായ 73 കാരന്‍ നടന്നുനേടിയത്‌ 90,000 പൗണ്ട്‌. ഗവേഷണത്തിനുള്ള ധനശേഖരണാര്‍ത്ഥം 800 കിലോമീറ്റര്‍ നടന്നാണ്‌ ബോബി ഗ്രേവാള്‍ എന്നറിയപ്പെടുന്ന ബല്‍വന്ത്‌ സിംഗ്‌ ഗ്രേവാള്‍ 90,000 പൗണ്ട്‌ സ്വരൂപിച്ചത്‌. ഈ തുക കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ബ്രിട്ടനിലെ സെന്റ്‌ മാര്‍ക്‌സ്‌ ഹോസ്‌പിറ്റല്‍ ഫൗണ്ടേഷന്‌ കൈമാറുകയും ചെയ്‌തു.
പഞ്ചാബ്‌ സ്വദേശിയായ ഗ്രേവാള്‍ 1958 ലാണ്‌ ബ്രിട്ടനിലേക്ക്‌ കുടിയേറിയത്‌. ഇതാദ്യമായല്ല ഗ്രേവാള്‍ നടന്നു ഫണ്ട്‌ പിരിക്കുന്നത്‌. മുമ്പൊരിക്കല്‍ സ്‌കോട്ടിഷ്‌ പാര്‍ലമെന്റ്‌ മുതല്‍ ലണ്ടനിലെ ഹൗസ്‌ ഓഫ്‌ കോമണ്‍വരെ നടന്ന്‌ 80,000 പൗണ്ട്‌ സ്വരൂപിച്ച്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രേവാള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌.
ഇന്ത്യയിലും ഇത്തരത്തില്‍ അദ്ദേഹം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌. അമൃതസ്വര്‍ മുതല്‍ കന്യാകുമാരിവരെ നടന്ന അദ്ദേഹം അന്ന്‌ 50,000 പൗണ്ടാണ്‌ സ്വരൂപിച്ചത്‌. അന്ന്‌ 2,500 മൈലാണ്‌ അദ്ദേഹം പിന്നിട്ടത്‌.
തനിക്ക്‌ എവറസ്‌റ്റ്‌ കീഴടക്കിയ സന്തോഷമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ഗ്രേവാള്‍ പറയുന്നു. സഹാറ മരുഭൂമിയിലൂടെ മൊറാക്കോ മുതല്‍ ഈജിപ്‌റ്റ്‌ വരെയും പിന്നീട്‌ അന്റാര്‍ടിക്‌ വരെയും നടന്ന്‌ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ പൗണ്ട്‌ സ്വരൂപിക്കണമെന്നാണ്‌ ഗ്രേവാളിന്റെ പുതിയ ആഗ്രഹം.

പന്നിപ്പനി ബാധിതര്‍ 1.50 ലക്ഷമാകുന്നു

ജനീവ: ആഗോളമാരിയായി പ്രഖ്യാപിക്കപ്പെട്ട പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1.50 ലക്ഷം ആകുന്നു. ഈ രോഗം ബാധിച്ച്‌ ഇതിനകം മരിച്ചവരുടെ എണ്ണം 700 ആയിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം ഇനിയും പടര്‍ന്നുപിടിക്കാനാണ്‌ സാധ്യതയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പനിബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ്‌. കഴിഞ്ഞദിവസം മാത്രം ലോകത്താകമാനം 2,300 പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

മൈക്കല്‍ ജാക്‌സന്റെ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ സോണിക്ക്‌

ലോസ്‌ ആഞ്‌ജലസ്‌: മൈക്കല്‍ ജാക്‌സണ്‍ പോപ്‌ സംഗീതരംഗത്ത്‌ ശക്തമായ തിരിച്ചു വരവ്‌ ലക്ഷ്യമിട്ട്‌ രൂപപ്പെടുത്തിയ ദിസ്‌ ഈസ്‌ ഇറ്റ്‌ എന്ന സംഗീതപരിപാടിയുടെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ വിതരണം ചെയ്യുവാനുള്ള അവകാശം സോണി കോര്‍പറേഷന്‍ നേടി. അഞ്ച്‌ കോടി അമേരിക്കന്‍ ഡോളറിനാണ്‌ സോണി അവകാശം നേടിയിരിക്കുന്നത്‌.
പാരമൗണ്ട്‌, യൂണിവേഴ്‌സല്‍ തുടങ്ങിയ സ്റ്റുഡിയോകള്‍ റിഹേഴ്‌സലിന്റെ രംഗങ്ങള്‍ അല്‍പാല്‍പ്പമായി പുറത്തു വിടാന്‍ തുടങ്ങിയതോടെയാണ്‌ സോണി വന്‍ തുകയ്‌ക്ക്‌ സംഗീതപരിപാടിയുടെ വിതരണാവകാശം കരസ്ഥമാക്കിയത്‌.
സോണീ മൂവീസ്‌ മൈക്കല്‍ ജാക്‌സന്റെ സംഗീതപരിപാടികളുടെ സംപോണ്‍സറായ എ ഇ ജി ലൈവുമായി ചേര്‍ന്ന്‌ ജാക്‌സണെക്കുറിച്ച്‌ ചിത്രം നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്‌. ജാക്‌സന്റെ ആകസ്‌മിക മരണം കമ്പനിക്ക്‌ വന്‍സാമ്പത്തിക നഷ്‌ടമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.
ദിസ്‌ ഈസ്‌ ഇറ്റ്‌ സംഗീത പരിപാടിയുടെ തയ്യാറെടുപ്പിനായി മുടക്കിയ പണം സിനിമയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.

ആകാശവിസ്‌മയമൊരുക്കി സൂര്യഗ്രഹണം

തിരുവനന്തപുരം: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന്‌ ലോകം ഇന്ന്‌ പുലര്‍ച്ചെ സാക്ഷ്യം വഹിച്ചു. രാവിലെ 5.30 തുടങ്ങിയ സൂര്യഗ്രഹണം 7.15 വരെ ദൃശ്യമായി. പൂര്‍ണ സൂര്യഗ്രഹണം ആറു മിനിറ്റ്‌ 39 സെക്കന്റ്‌ നീണ്ടുനിന്നു.
വാരണാസി, സൂററ്റ്‌, അലഹബാദ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാനായി. കേരളത്തില്‍ ഗ്രഹണം ഭാഗികമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമായി. എന്നാല്‍ പലയിടങ്ങളിലും മേഘങ്ങള്‍ തടസം സൃഷ്‌ടിച്ചത്‌ ഗ്രഹണം കാണാനെത്തിയ ആയിരങ്ങളെ നിരാശരാക്കി. ഇന്ത്യയില്‍ ഗ്രഹണത്തിന്റെ പൂര്‍ണപ്രഭാവം അനുഭവപ്പെടുന്ന ബീഹാറിലെ താരേഗ്നയില്‍ മേഘങ്ങള്‍ കാഴ്‌ചയ്‌ക്കു തടസം സൃഷ്‌ടിച്ചു. ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങളാണു ഗ്രഹണം കാണാന്‍ താരേഗ്നയില്‍ എത്തിയിരുന്നത്‌.
പുലര്‍ച്ചെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത്‌ സൂറത്തിനടുത്തുനിന്നാരംഭിച്ച ഗ്രഹണം ഉജ്‌ജയിന്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, സാഗര്‍, ജബല്‍പ്പൂര്‍, വാരാണസി, അലഹാബാദ്‌, ഗയ, പട്‌ന, ഭഗല്‍പ്പൂര്‍, ജല്‍പായ്‌ഗുഡി, ഗുവാഹത്തി എന്നീ പ്രദേശങ്ങളില്‍ക്കൂടി നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്‌ അതിര്‍ത്തി വഴി ചൈനയിലേക്കു നീങ്ങി.
ചൈന കടന്നു ജാപ്പനീസ്‌ ദ്വീപസമൂഹങ്ങള്‍ക്കരികില്‍ കൂടി പസഫിക്‌ സമുദ്രത്തില്‍ പ്രവേശിച്ച്‌ താഹിദി ദ്വീപിനു വടക്കു കിഴക്ക്‌ അവസാനിച്ചു.

Tuesday, July 21, 2009

16 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം കാമിതാക്കളെ കൂട്ടിയോജിപ്പിച്ചു

ലണ്ടന്‍: പതിനാറുവര്‍ഷമായി പിരിഞ്ഞിരുന്ന കമിതാക്കളുടെ പുനസംഗമത്തിന്‌ കാമുകിക്ക്‌ ഒന്നര ദശകം വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി. ബ്രട്ടീഷുകാരനായ സ്‌റ്റീവ്‌ സ്‌മിത്തിനാണ്‌ തന്റെ മുന്‍ കാമുകിയായ സ്‌പാനിഷ്‌ സ്വദേശിയെ ജീവിതത്തിലേക്ക്‌ തിരികെ ലഭിച്ചത്‌.
സ്‌റ്റീവ്‌ സ്‌മിത്തും കാര്‍മെന്‍ റൂയിസ്‌ പെരസും പ്രണയത്തിലേക്ക്‌ വഴുതിവീഴുന്നത്‌ മധുരപ്പതിനേഴിന്റെ പടിവാതില്‍ക്കല്‍വച്ചാണ്‌. ഇപ്പോള്‍ രണ്ടുപേര്‍ക്കും വയസ്‌ 42. സൗത്ത്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ബ്രിസ്‌ഹാമില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സ്‌റ്റുഡന്റായി എത്തിയതായിരുന്നു കാര്‍മെന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹനിശ്ചയത്തില്‍വരെ എത്തിയതുമായിരുന്നു.
സ്വന്തമായി ഒരു ഷോപ്പ്‌ നടത്തുന്നതിന്‌ കാര്‍മെന്‍ ഫ്രാന്‍സിലേക്ക്‌ പറന്നതോടെയാണ്‌ ഇവരുടെ പ്രണയജീവിതത്തിന്‌ തിരശീല വീണത്‌. പിന്നീട്‌ കാര്‍മെനെക്കുറിച്ച്‌ സ്‌മിത്തിന്‌ അറിവൊന്നുമില്ലായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം കാര്‍മെനിന്റെ സ്‌പെയിനിലെ വീട്ടിലേക്ക്‌ സ്‌റ്റീവ്‌ സ്‌മിത്ത്‌ അയച്ച പ്രണയലേഖനമാണ്‌ ഇപ്പോള്‍ ഇവരുടെ പുനസമാഗമത്തിന്‌ വഴിയൊരുക്കിയത്‌. കാര്‍മെനിന്റെ മാതാവ്‌ ആ കത്ത്‌ അശ്രദ്ധമായി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ വിറക്‌ മുറിക്കുള്ളിലായിപ്പോയ കത്ത്‌ ആരും ശ്രദ്ധിച്ചതുമില്ല.
അടുത്തിടെ വീട്‌ പുതുക്കിപ്പണിയാനായി വൃത്തിയാക്കിയപ്പോഴാണ്‌ വിറകുകൂട്ടത്തിനിടയില്‍നിന്നും കത്ത്‌ കാര്‍മെനിന്‌ ലഭിച്ചത്‌. പൊട്ടിച്ചുവായിച്ച കാര്‍മെനിന്‌ പിന്നീട്‌ സ്‌മിത്തിനെ ഫോണ്‍ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. പലതവണ റിസീവര്‍ എടുത്തശേഷം തിരിച്ചുവച്ച കാര്‍മെന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണ്‍ കിട്ടേണ്ട താമസം സ്‌മിത്ത്‌ സ്‌പെയിനിലേക്ക്‌ വിമാനം കയറി. വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒടിയടുത്ത്‌ ആലിംഗനം ചെയ്‌തു. പിന്നീട്‌ വിമാനത്താവളത്തിലുണ്ടായിരുന്നവരെ സാക്ഷിനിര്‍ത്തി മിനിട്ടുകള്‍ നീണ്ട ഒരു ചുടുചുമ്പനവും. അടുത്ത ദിവസംതന്നെ പള്ളിയിലെത്തി വിവാഹിതരായ ഇരുവരും ഒരുമിച്ചു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്‌തു.

ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്‌

ഇന്നലത്തെ ആവേശവുമായി രാവിലെ ആരംഭിച്ച ഓഹരി വിപണി ക്ലോസ്‌ ചെയ്‌തത്‌ നഷ്ടത്തിലാണ്‌. ഒരു ഘട്ടത്തില്‍ 15,000 പോയിന്റിനും താഴേപോയ വിപണി വ്യാപാരം അവസനിച്ചപ്പോള്‍ വീണ്ടും 15,000 നുമുകളില്‍ എത്തിയതാണ്‌ ഏക ആശ്വാസം.
ഐ ടി ഓഹരികളിലെ പ്രൊഫിറ്റ്‌ ബുക്കിങ്ങിനെ തുടര്‍ന്നാണ്‌ ഓഹരി സൂചികകളില്‍ കുറവ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 128 പോയിന്റും നിഫ്‌റ്റി 33 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി.
രാവിലെ 15,218.83 പോയിന്റിലാണ്‌ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്‌. ഒരവസരത്തില്‍ 14,955 പോയിന്റ്‌ വരെ ഇടിഞ്ഞ സൂചിക ഒടുവില്‍ 128.52 പോയിന്റിന്റെ നഷ്ടത്തോടെ 15,062.49 ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
4,501 പോയിന്റില്‍ വ്യാപാരം ആരംഭിച്ച നിഫ്‌റ്റി 4,469.10 ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 4,524 പോയിന്റു വരെ ഉയര്‍ന്ന ശേഷമാണ്‌ നിഫ്‌റ്റി നഷ്‌ടത്തില്‍ വ്യാപാരം നിര്‍ത്തിയത്‌.
ഇന്നലെ 16 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ടി സി എസ്‌ അഞ്ചു ശതമാനം ഇടിവു രേഖപ്പെടുത്തി. സുസ്‌ലോണ്‍, മഹീന്ദ്ര, ഗെയ്‌ല്‍ തുടങ്ങിയ കമ്പനികളും നഷ്‌ടമുണ്ടാക്കി. ഐ ടി, ഊര്‍ജ സൂചികകള്‍ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ബി എസ്‌ ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,718 ഓഹരികളില്‍ 1,343 എണ്ണവും നഷ്‌ടം നേരിട്ടു.

ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു

ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചു വിട്ടു. പ്രധാനമന്ത്രി ടാരോ അസോയാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. അടുത്തമാസം രാജ്യത്ത്‌ തിരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.
ജപ്പാനില്‍ പാര്‍ലമെന്റ്‌ പിരിച്ചു വിടുന്നതിനും തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിക്ക്‌ അവകാശമുണ്ട്‌. പാര്‍ലമെന്റിന്റെ അധോസഭയിലേക്ക്‌ ഓഗസ്‌റ്റ്‌ 30 ന്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നതിനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ്‌ ചരിത്രപരമായിരിക്കുമെന്നാണ്‌ പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. 50 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ ജപ്പാനില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌ഥിതിഗതികള്‍ മാറി മറിയുമെന്നാണ്‌ അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്‌തമാകുന്നത്‌. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ അധികവും പ്രതിപക്ഷത്തെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലിബറല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയേറ്റിരുന്നു.

എയര്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക നിരക്കുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഡല്‍ഹി, മുംബൈ, ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ പ്രത്യേക യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്ക്‌ 5919 രൂപയാണ്‌ പുതിയ യാത്രാ നിരക്ക്‌. മുംബൈയിലേക്ക്‌ 5399 രൂപയ്‌ക്കും ബാംഗ്‌ളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക്‌ 2679 രൂപയ്‌ക്കും ടിക്കറ്റ്‌ ലഭിക്കും. യാത്രയ്‌ക്ക്‌ മൂന്ന്‌ ദിവസം മുന്‍പ്‌വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കേ ഈ ആനുകൂല്യം ലഭിക്കൂ. വരുന്ന സെപ്‌തംബര്‍ 20 വരെ ഈ ആനുകൂല്യം ലഭിക്കും.
യാത്ര മാറ്റിവയ്‌ക്കുന്നതുമൂലം ടിക്കറ്റിന്റെ തീയതി നീട്ടേണ്ടിവരുന്നുവെങ്കില്‍ 750 രൂപ അധികം നല്‍കണം. ഫ്രീക്വന്റ്‌ ഫ്‌ളയര്‍ പ്രോഗ്രാം പോയിന്റുകള്‍ ഈ ടിക്കറ്റുകളില്‍ ലഭിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ആല്‍ബര്‍ട്ടോ ഫുജിമോറിക്ക്‌ 7.5 വര്‍ഷം തടവ്‌

ലിമ (പെറു): പെറു മുന്‍ പ്രസിഡന്റ്‌ ആല്‍ബര്‍ട്ടോ ഫുജിമോറിയെ അഴിമതിയും സാമ്പത്തിക ക്രമക്കേടുംനടത്തിയ കേസില്‍ കോടതി 7.5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. രഹസ്യാന്വേഷണ വിഭാഗം തലവന്‍ വ്‌ളാഡിമിറോ മൊന്‍ടെസിനോസിന്‌ 1.5 കോടി ഡോളര്‍ അനധികൃതമായി നല്‍കിയതിനാണ്‌ ശിക്ഷ. ഇതു മൂന്നാംതവണയാണ്‌ എഴുപതുകാരനായ ഫുജിമോറിയെ വിവിധ കേസുകളില്‍ തടവു ശിക്ഷയ്‌ക്കു വിധിക്കുന്നത്‌. ഒരു ദശാബ്‌ദം നീണ്ട ഭരണകാലത്ത്‌ ഫുജിമോറി തന്റെ സന്തത സഹചാരിയായ സുരക്ഷാമേധാവി വ്‌ളാഡിമിറോ മോണ്‍ടെസിനോസിന്റെ പിന്തുണയോടെ രാജ്യത്തൊട്ടാകെ ഭീതിയും ഭീകരതയും നടത്തിയ മനുഷ്യാവകാശ ലംഘനകുറ്റത്തില്‍ 25 വര്‍ഷത്തെ
തടവുശിക്ഷയ്‌ക്കു വിധിച്ചിരുന്നു. 2007ല്‍ മറ്റൊരുകേസില്‍ ആറുവര്‍ഷത്തെ ശിക്ഷയ്‌ക്കും വിധിച്ചിരുന്നു.
2000 ല്‍ നടന്ന അഴിമതി നിറഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം മോണ്‍ടെസിനോസിന്റെ അഴിമതികള്‍ വെളിപ്പെടുത്തുന്ന വിഡിയോ കാസെറ്റുകള്‍ വെളിച്ചത്തുവന്നിരുന്നു. തുടര്‍ന്നുണ്ടായ ജനരോഷം ഉയര്‍ന്നതോടെ ഫുജിമോറി ജപ്പാനിലേക്കു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ 2007 ലാണ്‌ ഫുജിമോറി പെറുവില്‍ തിരിച്ചെത്തുന്നതും നിയമനടപടികള്‍ക്ക്‌ വിധേയനാകുന്നതും.

Monday, July 20, 2009

റഷ്യയില്‍ ആറ്‌ മാസത്തിനിടെ തോക്ക്‌ ലൈസന്‍സ്‌ എടുത്തത്‌ 1,80,000 പേര്‍

ടുളു: റഷ്യക്കാര്‍ക്കിടയില്‍ ആയുധവില്‍പ്പന ക്രമാതീതമായി ഉയരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സ്വയം രക്ഷക്കായി ആയുധം സൂക്ഷിക്കുന്നതിന്‌ ലൈസന്‍സ്‌ തേടി സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്‌.
ഈവര്‍ഷം ആദ്യ ആറ്‌ മാസത്തിനകംതന്നെ 1,80,000 പേര്‍ തോക്കിന്‌ ലൈസന്‍സ്‌ നേടിക്കഴിഞ്ഞു. ആദ്യ മൂന്ന്‌ മാസത്തില്‍ 50,000 പേര്‍ ലൈസന്‍സ്‌ എടുത്തുവെങ്കില്‍ 1,30,000 പേര്‍ അടുത്ത മൂന്നു മാസത്തിനകമാണ്‌ ലൈസന്‍സ്‌ എടുത്തത്‌.
സ്വയം രക്ഷയ്‌ക്കായി എന്ന പേരിലാണ്‌ സര്‍ക്കാരിന്‌ ലഭിക്കുന്ന അപേക്ഷകള്‍ മുഴുവനുമെന്ന്‌ റഷ്യയുടെ ഫസ്‌റ്റ്‌ ഡെപ്യൂട്ടി ഇന്റരിയോര്‍ മിനിസ്‌റ്റര്‍ കേണല്‍-ജനറല്‍ മിഖാലി സുഖോഡോള്‍സ്‌കി അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ പറയുംപോല സ്വയം രക്ഷയ്‌ക്കല്ല ഇവര്‍ തോക്ക്‌ ഉപയോഗിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയില്‍ ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമുള്ളത്‌ അഞ്ച്‌ മില്ല്യണ്‍ ആയുധങ്ങളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌.

ബ്രിട്ടനില്‍ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ മെയില്‍ ഐ ഡികള്‍ വില്‍പനയ്‌ക്ക്‌

ലണ്ടന്‍: ബ്രിട്ടനിലെ നാല്‌ മില്ല്യണ്‍ ജനങ്ങളുടെ ഇന്റര്‍നെറ്റ്‌ മേല്‍വിലാസങ്ങള്‍ വില്‌പനയ്‌ക്ക്‌. അവരുടെ നധകാര്യ ഇടപാടുകളുടെ വിവരം, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍, എന്തിനേറെ പിന്‍ നമ്പര്‍വരെയുള്ള വിവരങ്ങള്‍ സഹിതമാണ്‌ മേല്‍വിലാസങ്ങള്‍ വില്‍ക്കുന്നതെന്ന്‌ ദ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
വ്യക്തികള്‍ അറിഞ്ഞുകൊണ്ടുള്ള വില്‌പനയല്ലിത്‌. വിവിധ മാര്‍ഗങ്ങളിലൂടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതാണ്‌ ഈ വിവരങ്ങള്‍. ബ്രിട്ടനില്‍ ഇന്റര്‍നെറ്റ്‌ വഴി ഇടപാടുകള്‍ നടത്തുന്ന ആരുടെയും നില അപകടത്തിലാണെന്നാണ്‌ ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌.
ബ്രിട്ടനിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ കാല്‍ ഭാഗത്തോളം പേരുടെയും ബാങ്ക്‌ അക്കൗണ്ട്‌ നമ്പരോ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരോ ഇതിനകം ഹാക്കര്‍മാരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക വിലയിരുത്തല്‍. യൂസര്‍നെയിം, പാസ്‌വേര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയെല്ലാം ഫിഷിംഗ്‌ തന്ത്രത്തിലൂടെ ഹാക്കര്‍മാര്‍ കൈക്കലാക്കിയിട്ടുണ്ട്‌. ഇത്‌ ആവശ്യക്കാര്‍ക്ക്‌ വന്‍ തുക ഈടാക്കി അവര്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നുണ്ടത്രേ.
ഇന്റര്‍നെറ്റ്‌ മുഖേന കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മറ്റും പേരില്‍ വ്യാജമെയിലുകളുമായി വ്യക്തികള സമീപിച്ചാണ്‌ അവരില്‍നിന്നും അവരറിയാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. ചില പ്രമുഖ സ്ഥാപനങ്ങളുമായി രഹസ്യധാരണയും ഇത്തരം ഹാക്കര്‍മാര്‍ക്കുണ്ട്‌. തങ്ങളുടെ ഉപഭോക്താവിന്റെ വിവിരങ്ങള്‍ കൈമാറുന്നതിന്‌ ഒരാള്‍ക്ക്‌ 30 പൗണ്ട്‌ എന്നതോതില്‍ ഹാക്കര്‍മാര്‍ പണം നല്‍കുന്നുമുണ്ട്‌. ഇതേ വിവരങ്ങള്‍ തട്ടിപ്പുനടത്തുന്നവര്‍ക്ക്‌ വന്‍തുക ഈടാക്കിയശേഷം കൈമാറകയും ചെയ്യും.
ഈ തട്ടിപ്പ്‌ ബ്രിട്ടനില്‍ മാത്രമാണെന്ന്‌ കരുതി ആശ്വസിക്കേണ്ട. ലോകത്തൊട്ടാകെ 40 മില്ല്യണ്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ കവശപ്പെടുത്തിയിട്ടുണ്ട്‌. ഇതില്‍ ഏറെയും അമേരിക്കക്കാരുടേതാണെന്നും ടൈംസ്‌ പറയുന്നു.

സ്വീഡ്‌ബാങ്ക്‌ വന്‍ നഷ്ടത്തില്‍; 3600 പേര്‍ക്ക്‌ ജോലിപോകും



ബാള്‍ട്ടിക്‌: നഷ്ടം പ്രതീക്ഷിച്ചതിലും ഏറെയായതോടെ സ്വീഡ്‌ ബാങ്ക്‌ വീണ്ടും ജീവനക്കാരുടെ എണ്ണം രെട്ടിക്കുറയ്‌ക്കുന്നു. ഇത്തവണ 3600 പേരെയാണ്‌ ബാങ്ക്‌ പറഞ്ഞുവിടാന്‍ ഒരുങ്ങുന്നത്‌. 2010 ല്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും.
നടപ്പ്‌ വര്‍ഷത്തിലെ രണ്ടാം പാദത്തിലും നഷ്ടത്തിലേക്ക്‌ മൂക്കുകുത്തിയതോടെ ബാള്‍ട്ടിക്‌ മേഖലയിലെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ്‌ ബാങ്ക്‌ അഭിമുഖീകരിക്കുന്നത്‌.
രണ്ടാം പാദത്തില്‍ 1.8 ബില്ല്യണ്‍ നോര്‍ (228 മില്ല്യണ്‍ ഡോളര്‍) നഷ്ടമാണ്‌ ബാങ്കിനുണ്ടായത്‌. ബാള്‍ട്ടിക്‌ മേഖലയിലെ 3600 പേര്‍ക്ക്‌ ജോലി പോകുന്നതിനെപ്പം സ്വീഡനിലും 500 തസ്‌തികകള്‍ ബാങ്ക്‌ നിര്‍ത്തലാക്കും. ഇവിടെ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ഉടന്‍ പെന്‍ഷന്‍ പറ്റുന്ന 500 പേര്‍ക്ക്‌ പകരം ആളെ എടുക്കില്ലെന്ന്‌ സ്വീഡ്‌ബാങ്ക്‌ ഗ്രൂപ്പ്‌ പ്രസ്‌ മാനേജര്‍ അന്ന സുന്‍ഡ്‌ബ്ലാഡ്‌ അറിയിച്ചു.
വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വീഡ്‌ബാങ്കിന്റെ നില പരിതാപകരമായത്‌
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്‌. 2008 ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസം 4.6 ബില്ല്യണ്‍ നോര്‍ (സ്വീഡിഷ്‌ കറന്‍സി) ലാഭമുണ്ടാക്കിയ ബാങ്കാണ്‌ 2009 ല്‍ അതേ കാലയളവില്‍ 1.8 ബില്ല്യണ്‍ നോര്‍ നഷ്ടത്തിലേക്ക്‌ വഴുതിവീണത്‌.
ബാങ്ക്‌ പ്രതീക്ഷിച്ചിരുന്നതാകട്ടെ 1.2 ബില്ല്യണ്‍ നോറിന്റെ നഷ്ടവും. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വായ്‌പാ തിരിച്ചടവ്‌ ശേഷിയില്‍ കുറവുവന്നതാണ്‌ നഷ്ടത്തിന്‌ പ്രധാനകാരണം. 6.67 ബില്ല്യണ്‍ നോര്‍ ആണ്‌ ഇതിലൂടെമാത്രം ബാങ്കിന്‌ നഷ്ടമായത്‌.

ഗ്വാളിയറിലെ ചരിത്രങ്ങള്‍



താന്സെനും നാട്ടുരാജാക്കന്മാരും മുഗളന്മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്കിയ ഗ്വാളിയര്. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള് നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്ത്തി നില്ക്കുന്ന കോട്ടയുടെ നഗരം. രണ്ടാം സൂര്യക്ഷേത്രവും താന്സന്റെ ശവകുടീരവുമൊക്കെ ചേര്ന്ന് ചരിത്രഭൂപടത്തിലും വിനോദസഞ്ചാരഭുപടത്തിലുമൊക്കെ തിളങ്ങി നില്ക്കുന്ന നഗരമാണ് ഗ്വാളിയര്. മിറാഷ്, മിഗ് വിമാനങ്ങളുടെ സ്ക്വാഡ്രണ് നിലകൊളളുന്ന വായുസേന കേന്ദ്രവും മൊറാറിലെ കരസേന കേന്ദ്രവും ഗ്വാളിയറിന് സൈനീക ഭൂപടത്തിലും സ്ഥാനം നല്കുന്നു.

പഴയ ഗ്വാളിയറിന്റെ ചരിത്ര സ്മാരകങ്ങളെ അതേപടി സംരക്ഷിക്കുന്നതിനൊപ്പം തന്നെ വളരെ പെട്ടന്ന് വികസിച്ച നഗരം കൂടിയാണിത്. ഗ്വാളിയറിന്റെ വളര്ച്ചയ്ക്ക് പിന്നില് സിന്ധ്യാ രാജകുടുംബത്തിന്റെ ഇങ്ങേയറ്റത്തുള്ള ആളുടെ പോലും കരവിരുതുണ്ടെന്ന് ഗ്വാളിയാര് നിവാസികള് നിസ്സംശയം പറയും. ഗ്വാളിയറിനെ ഇന്നുകാണുന്ന ഗ്വാളിയറാക്കിയതില് അവരുടെ പങ്ക് വലുതത്രെ.

യാത്രയ്ക്കും കാഴ്ച്ചയ്ക്കും ഏറെ അനുയോജ്യമായ നിരവധി സ്ഥലങ്ങള് ഈ പ്രദേശത്തുണ്ട്. അതില് പ്രധാനം ഗ്വാളിയര് കോട്ടതന്നെ യുദ്ധങ്ങളുടെയും 'ശിക്ഷ'കളുടെയുമൊക്കെ ചരിത്രം പേറി നില്ക്കുന്നയിടം. ബാബര് ചക്രവര്ത്തിയെ പോലും അതിശയപ്പെടുത്തിയ ഈ കോട്ടയുടെ പുറം ഭിത്തി 35 അടി ഉയരത്തില് രണ്ടു മൈലിലധികം നീണ്ടു കിടക്കുന്നു. കോട്ടയ്ക്കുളളില് കാണാനാകുന്നത് മധ്യകാലത്തിന്റെ ശില്പ്പ ഭംഗി. രാജാ മാന്സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മൃഗനയനിയുടെയും കഥകളിലേക്ക് നീളുന്ന ഗുജ്ജാരി മഹള്. ചരിത്രത്തനപ്പുറം ഇതൊക്കെ കാഴ്ച്ചയുടെ മറ്റൊരു അനുഭവമാകുന്നു. ഗ്വാളിയാര് കോട്ട ഏറെക്കാലം അടഞ്ഞു കിടന്നു. പിന്നീട് സന്ദര്ശകരെ അനുവദിച്ചു തുടങ്ങി. ഇപ്പോള് സന്ധ്യ കഴിഞ്ഞാല് ഗ്വാളിയര് കോട്ടയുടെ ചരിത്രം കാഴ്ച്ചക്കാരെ ലൈറ്റ് ആന്റ് സൗണ്ട് ഷോയിലൂടെ കാട്ടിത്തരികയും ചെയ്യുന്നു.

സിന്ധ്യ കുടുംബത്തിന്റെ മാസസ്ഥലമായ ജയ്വിലാസ് കൊട്ടാരമാണ് മറ്റൊരത്ഭുതം. രാജഭരണകാലത്തെ വിശാല ജീവിതത്തെക്കുറിച്ച് ഒരു കാഴ്ച്ചപ്പാട് നല്കുന്ന കൊട്ടാരമാണിത്. കൊട്ടാരത്തിലെ 35 മുറികളോളം ഇപ്പോള് സിന്ധ്യ മ്യൂസിയമാണ്. ഈ ഭാഗത്ത് സന്ദര്ശകര്ക്ക് പ്രവേശിക്കാം. ബാക്കി ഭാഗം ഇപ്പോഴും സിന്ധ്യാ കുടുംബത്തിന്റെ വാസസ്ഥലമാണ്.

തന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിലൊന്നെന്ന് അക്ബര് ചക്രവര്ത്തി വിശേഷിപ്പിച്ച, ഹിന്ദുസ്ഥാനി ക്ലാസ്സിക്കല് സംഗീത ചക്രവര്ത്തി താന്സെന് അന്ത്യവിശ്രമം കൊള്ളുന്ന താന്സെന് ടോംബ് ഗ്വാളിയറിന്റെ ഭാഗമാണ്. ഇവിടെ എല്ലാ വര്ഷവും ദേശീയ സംഗീതോത്സവവും അരങ്ങേറുന്നുണ്ട്.

1486നും 1517നും ഇടയ്ക്ക് പണി കഴിപ്പിച്ച മന്മന്ദിര് പാലസിന്റെ അവശിഷ്ടങ്ങളും ഗ്വാളിയറിലെ കാഴ്ച്ചയാണ്. മുഗളരുടെയും രജപുത്രരുടെയും ഓര്മകളുണര്ത്തുന്ന ഈ അവശിഷ്ടം ഗ്വാളിയറിന്റെ നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാഗമാണ്. കൊണാര്ക്കിലെ സൂര്യക്ഷേത്രത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഗൂജാരിമഹല് ആര്ക്കിയോളജിക്കല് മ്യൂസിയവും സരോദ് ഘാട്ടുമൊക്കെ ഗ്വാളിയര് യാത്രയെ അര്ത്ഥവത്താക്കും. ചരിത്ര സ്മാരകങ്ങളിലേക്കുളള യാത്രകള് ഇഷ്ടപ്പെടുന്നവര്ക്ക് എന്നും ഓര്മ്മകള് സമ്മാനിക്കുന്ന ഇടമാണ് ഗ്വാളിയറും ഇവിടുത്തെ കാഴ്ച്ചകളും.

യാത്രാ മാര്ഗ്ഗം

വിമാനം: ഡല്ഹിയില് നിന്നും ഭോപ്പാലില് നിന്നും ഗ്വാളിയറിലേക്ക് നേരിട്ട് വിമാന സര്വ്വീസുണ്ട്.

തീവണ്ടി: ഡല്ഹി-മുംബൈ, ഡല്ഹി-ചെന്നൈ പാതയിലെ പ്രധാന റെയില്വേ സ്റ്റേഷനാണ് ഗ്വാളിയര്.

റോഡ്: ആഗ്ര, മഥുര, ജയ്പൂര്, ഡല്ഹി, ചണ്ഡിഗര്, ലക്നൗ, ഭോപ്പല്, ഇന്ഡോര്, ഝാന്സി തുടങ്ങിയിടങ്ങളില് നിന്ന് ഗ്വാളയറിലേക്ക് നേരിട്ട് ബസ് സര്വ്വീസുണ്ട്.

സ്‌കൂളിലെ ഭക്ഷ്യധാന്യങ്ങള്‍ കാട്ടാനക്കൂട്ടം കൊള്ളയടിച്ചു

ജംഷഡ്‌പൂര്‍: രാത്രി സ്‌കൂളില്‍ അതിക്രമിച്ചുകയറിയ കാട്ടാനക്കൂട്ടം അവിടെ ഉച്ചക്കഞ്ഞിക്കു സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ തിന്നുതീര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സംഭവം.
ജംഷഡ്‌പൂരില്‍നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സരൈകേല - ഖര്‍സ്‌വാന്‍ ജില്ലയിലെ മക്‌ഡംഡിഹ്‌ രാജ്‌കിയ മധ്യ വിദ്യാലയ എന്ന സ്‌കൂളാണ്‌ ആനക്കൂട്ടം കൊള്ളയടിച്ചത്‌. കാടിനു നടുക്ക്‌ ഒറ്റപ്പെട്ടുകിടക്കുന്ന സ്‌കൂളാണിത്‌. അടുക്കളയുടെ വാതിലും ജന്നാലയുമെല്ലാം ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്‌.
രാവിലെ സ്‌കൂള്‍ അധിതര്‍ സ്ഥലത്തെത്തുമ്പോള്‍ എല്ലാം ചവിട്ടികുഴച്ചിട്ടിരിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഡിവിഷണല്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ എ ടി മിശ്രയുടെ നേതൃത്വത്തില്‍ സഥലത്തെത്തിയ വനപാലകര്‍ നഷ്ടം കണക്കാക്കി മടങ്ങി.

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട്‌ 40 വര്‍ഷം

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം. 1969 ജൂലൈ 20. അമേരിക്കന്‍സമയം വൈകുന്നേരം 4.17. ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌നവുമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററില്‍നിന്ന്‌ പുറപ്പെട്ട അപ്പോളോ 11 ന്റെ കമാന്‍ഡ്‌ മോഡ്യൂള്‍ ചന്ദ്രന്റെ മണ്ണില്‍ തൊട്ടു.
പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ടെലിവിഷനു മുന്നില്‍ ശ്വാസമടക്കിയിരുന്നു. രാത്രി 10.56. കാത്തിരിപ്പിനൊടുവില്‍ മോഡ്യൂളിന്റെ വാതില്‍തുറന്നു. നീല്‍ആംസ്‌ട്രോങ്‌ ചരിത്രത്തിലേക്ക്‌ ചുവടുവച്ചു - മനുഷ്യന്‌ ഒരു കാല്‍വയ്‌പ്‌. മാനവരാശിക്ക്‌ വന്‍ കുതിച്ചുചാട്ടം.
ആംസ്‌ട്രോങ്ങിനു പിന്നാലെ എഡ്വിന്‍ ഇ. ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. മൈക്കല്‍കോളിന്‍സായിരുന്നു ദൗത്യത്തിലെ മൂന്നാമന്‍. മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ച സോവിയറ്റ്‌ യൂണിയന്‌ മറുപടിയായാണ്‌ അമേരിക്ക ചാന്ദ്രദൗത്യം സംഘടിപ്പിച്ചത്‌. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ശേഷം അമേരിക്ക പത്തു പേരെക്കൂടി ചന്ദ്രനിലെത്തിച്ചു.
അപ്പോളോ 11 ന്റെ ദൗത്യത്തിനു നാലു മാസത്തിനുശേഷം നവംബറില്‍ അപ്പോളോ 12 ല്‍ ചാള്‍സ്‌ കൊണാര്‍ഡ്‌, അലന്‍ ബീന്‍ എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങി. 1971 ഫെബ്രുവരിയില്‍ അപ്പോളോ 14 ചന്ദ്രനില്‍ ഇറക്കിയത്‌ അലന്‍ ഷെപ്പേഡ്‌, എഡ്‌ഗാര്‍ മിച്ചല്‍ എന്നിവരെയാണ്‌. അക്കൊല്ലം തന്നെ ജൂലൈയില്‍ അപ്പോളോ 15 ല്‍ ഡേവിഡ്‌ സ്‌കോട്ട്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവര്‍ ചന്ദ്രനിലെത്തി. മാനവരാശിയുടെ കുതിച്ചുചാട്ടമായി വിശേഷിപ്പിക്കപ്പെട്ട ചാന്ദ്രദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത്‌ വന്‍മുന്നേറ്റത്തിനാണ്‌ വഴിയൊരുക്കിയത്‌.
ഇതൊക്കെയാണെങ്കിലും 1972 നുശേഷം ചന്ദ്രനിലേക്ക്‌ ആരും മനുഷ്യരെ അയച്ചിട്ടില്ല. 1972 ഏപ്രിലില്‍ ജോണ്‍ യംങ്‌, ചാള്‍സ്‌ ഡ്യൂക്ക്‌ എന്നിവരായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയത്‌. വാഹനം അപ്പോളോ 16. എട്ടാം മാസം വീണ്ടും ചന്ദ്രനിലേക്ക്‌ മനുഷ്യന്റെ യാത്ര. 1972 ഡിസംബറില്‍ അവസാനത്തെ ചാന്ദ്രദൗത്യവുമായി കുതിച്ചുയര്‍ന്ന അപ്പോളോ 17 ഹാരിസണ്‍ സ്‌മിത്ത്‌, യൂജിന്‍ സെര്‍നന്‍ എന്നിവരെ ചന്ദ്രനില്‍ എത്തിച്ചു. അങ്ങനെ ചന്ദ്രനെ സ്‌പര്‍ശിച്ച അവസാനത്തെയാളായി യൂജിന്‍ സെര്‍നന്‍. ചന്ദ്രനില്‍ നടന്ന 12 പേരില്‍ ചാള്‍സ്‌ കൊണാഡ്‌, അലന്‍ ഷെപ്പേഡ്‌, ജെയിംസ്‌ ഇര്‍വിന്‍ എന്നിവരൊഴിച്ച്‌ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌.
പിന്നീട്‌ ഏകദേശം 37 വര്‍ഷമായി ആരും മനുഷ്യരെ ചന്ദ്രനിലേക്കയച്ചിട്ടില്ല. ചാന്ദ്രദൗത്യത്തിനുള്ള വന്‍ പണചെലവുതന്നെ പ്രധാനകാരണം. ഒപ്പം സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ശാസ്‌ത്രഞ്‌ജര്‍ക്ക്‌ മറ്റു ഗ്രഹങ്ങളോടുതോന്നിയ അഭിവിജ്ഞയുമാണ്‌ ഇതിന്‌ പ്രധാനകാരണം. മനുഷ്യനുപകരം യന്ത്രങ്ങളെ അയച്ചു പഠിക്കാമെന്ന സ്‌ഥിതിയുണ്ടായതോടെ അതിലായി എല്ലാവര്‍ക്കും താത്‌പര്യം. ഒപ്പം ചെവ്വ, വ്യാഴം ഗ്രഹങ്ങളെ കുറിച്ച്‌ പഠിക്കാനും.വീണ്ടും മനുഷ്യന്റെ കാല്‍പെരുമാറ്റത്തിന്‌ ചന്ദ്രനില്‍ അവസരമൊരുങ്ങുകയാണ്‌.
മുമ്പ്‌ വന്‍ ശക്തികളായിരുന്ന സോവിയറ്റ്‌ യൂണിയനും അമേരിക്കയുമാണ്‌ ചാന്ദ്രദൗത്യത്തിന്‌ മുന്‍കൈയെടുത്തതെങ്കില്‍ വന്‍ശക്തികളായി രൂപാന്തരപ്പെട്ടുവരുന്ന ഇന്ത്യയും ചൈനയുമാണ്‌ ചന്ദ്രനിലേക്ക്‌ വീണ്ടും മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നത്‌.

Saturday, July 18, 2009

അജയ്‌ ഭട്ട്‌ യഥാര്‍ത്ഥമാണോ?


ഇക്കഴിഞ്ഞ 20-20 ലോക കപ്പ്‌ ക്രിക്കറ്റ്‌ മത്സരകാലത്ത്‌ ടെലിവിഷനു മുന്നിലിരുന്നവര്‍ ശ്രദ്ധിച്ച ഒരു പരസ്യമുണ്ട്‌- ഇന്റല്‍ കോര്‍പറേഷന്റെ പരസ്യം. 'നിങ്ങളുടെ സ്റ്റാര്‍ അല്ല ഞങ്ങളുടേത്‌' എന്നു പറഞ്ഞ്‌, യൂണിവേഴ്‌സല്‍ സീരിയല്‍ ബസി( യു എസ്‌ ബി)ന്റെ സഹനിര്‍മാതാവ്‌ ഇന്ത്യക്കാരനായ അജയ്‌ ഭട്ടിനെ പ്രധാന ഹീറോയാക്കി നമുക്കു മുന്നില്‍ അവതരിപ്പിച്ച പരസ്യം. യഥാര്‍ത്ഥത്തില്‍ പരസ്യത്തില്‍ കാണുന്നയാളാണോ അജയ്‌ ഭട്ട്‌? അല്ല എന്നു തന്നെയാണ്‌ ഇന്റലിന്റെ വെബ്‌സൈറ്റും കാട്ടിത്തരുന്നത്‌. യു.എസ്‌.ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിന്‌ ഇന്റലിനൊപ്പമുണ്ടായ അജയ്‌ ഭട്ടിനു പകരമായി ഒരു പ്രൊഫഷണല്‍ അഭിനേതാവിനെയാണ്‌ അവര്‍ പരസ്യത്തിലൂടെ അജയ്‌ ഭട്ടായി അവതരിപ്പിച്ചത്‌.തങ്ങളുടെ മുന്‍നിര ജീവനക്കാരെ പരസ്യത്തിലൂടെയും അവര്‍ അവതരിപ്പിച്ചപ്പോള്‍, അജയ്‌ ഭട്ടിന്റെ വിവരങ്ങള്‍ തേടി ഇന്റര്‍നെറ്റില്‍ അന്വേഷണങ്ങളുടെ പ്രവാഹമായിരുന്നു.
1975ല്‍ ബറോഡയിലെ മഹാരാജാ സയാജിറാവു സര്‍വകലാശാലയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്‌ ബിരുദ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലേക്കു ചേക്കേറിയ ഭട്ട്‌ സിറ്റി യൂണിവേഴ്‌സിറ്റി ഒഫ്‌ ന്യൂയോര്‍ക്ക്‌ സിറ്റി കോളേജില്‍ 1984 വരെ തുടര്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വ്യവസായ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വാംഗ്‌ ലബോറട്ടറിയില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറായിട്ടായിരുന്നു തന്റെ മേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയത്‌. 1990ല്‍ ഇന്റല്‍ കോര്‍പറേഷനില്‍ സ്റ്റാഫ്‌ ആര്‍ക്കിടെക്‌റ്റ്‌ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഇപ്പോള്‍ ഇന്റല്‍ കോര്‍പറേഷനിലെ ചീഫ്‌ ക്ലയന്റ്‌ പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്‌റ്റാണ്‌.
ക്ലയന്റ്‌ ആന്റ്‌ സെര്‍വര്‍ പ്ലാറ്റാഫോം ആര്‍ക്കിടെക്‌ചര്‍, പി സി ആര്‍ക്കിടെക്‌ചര്‍, ഐ/ഒ ആര്‍ക്കിടെക്‌ചര്‍ എന്നിവയില്‍ വിദഗ്‌ധനായ അജയ്‌ ഈ രംഗത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലും ഏഷ്യയിലും നിരവധി സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങളും നടത്തുന്നുണ്ട്‌. തന്റെ മേഖലയില്‍ ഒന്‍പതു അമേരിക്കന്‍ പേറ്റന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള അജയ്‌ വി ഭട്ട്‌, യു എസ്‌ ബി എന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിലെ പങ്കാളി എന്ന നിലയിലാണ്‌ ലോകം മുഴുവന്‍ പ്രശസ്‌തനായത്‌.
ഇന്റലിന്റെ പരസ്യത്തിലെ 'അജയ്‌ ഭട്ടിനെ' യഥാര്‍ത്ഥ അജയ്‌ ഭട്ടായി കണ്ടവരുടെ അന്വേഷണങ്ങള്‍ അജയ്‌ ഭട്ടിനെ മുന്‍നിര്‍ത്തി നിരവധി വെബ്‌സൈറ്റുകളും ബ്ലോഗുകളും ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ പരസ്യത്തിനു ശേഷം വിക്കിപീഡിയ ഉള്‍പ്പടെയുള്ളവയില്‍ അജയ്‌ ഭട്ടിനെക്കുറിച്ച്‌ പുതിയ താളുകള്‍ ഉള്‍പ്പെടുത്തിയും കഴിഞ്ഞു.

Friday, July 17, 2009

ഓപ്പലിലും ലുഫ്‌താന്‍സയിലും കൂട്ട പിരിച്ചുവിടല്‍

ബര്‍ലിന്‍: ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകവെ പ്രമുഖ കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു. പ്രമുഖ കാര്‍ കമ്പനിയായ ഓപ്പല്‍ തങ്ങളുടെ 10,000 ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. പ്രമുഖ വിമാനകമ്പനിയായ ലുഫ്‌താന്‍സ 20 ശതമാനം ജീവനക്കാര്‍ക്ക്‌ ഗോള്‍ഡന്‍ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചുകഴിഞ്ഞു.
നഷ്ടംകൊണ്ടുമുടിഞ്ഞ ഓപ്പല്‍ ഏറ്റെടുക്കാന്‍ ബല്‍ജിയത്തിലെ പ്രധാന കമ്പനിയായ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. ഓപ്പല്‍ ഏറ്റെടുത്താല്‍ തങ്ങള്‍ ആദ്യം ചെയ്യുക 10,000 ജീവനക്കാരെ പിരിച്ചുവിടുകയായിരിക്കുമെന്ന്‌ ആര്‍ എച്ച്‌ ജെ ഇന്റന്‍നാഷണല്‍ വക്താക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം യൂറോപ്പിലെ ഒരു ഫാക്ടറിയും തങ്ങള്‍ അടച്ചുപൂട്ടില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌.
ഇതു സംബന്ധിച്ച കരാര്‍ ഒരാഴ്‌ചയ്‌ക്കകം തയ്യാറാകും. ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ചെലവ്‌ പ്രതിവര്‍ഷം 800 മില്ല്യണ്‍ യൂറോ കുറയ്‌ക്കാനാവുമെന്നാണ്‌ കമ്പനിയുടെ കണക്കുകൂട്ടല്‍. ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ഓപ്പല്‍, ജനറല്‍ മോട്ടേഴ്‌സ്‌, വാക്‌സഹാള്‍ എന്നീ കാര്‍ കമ്പനികള്‍ യൂറോപ്പില്‍ ഇതുവരെ 50,000 തൊഴിലാളികളെയാണ്‌ പിരിച്ചുവിട്ടത്‌.
ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്‌താന്‍സ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെയാണ്‌ പിരിച്ചുവിടുന്നത്‌. ഇതിലൂടെ ചെലവ്‌ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ യൂറോ കണ്ട്‌ കുറയ്‌ക്കാനാവുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വന്‍ നഷ്ടത്തിലേക്കാണ്‌ ലുഫ്‌താന്‍സ മൂക്കുകുത്തിയത്‌. ജര്‍മ്മനിയില്‍ വിമാന ഇന്ധനവില വര്‍ധിച്ചതും യാത്രക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതുമാണ്‌ ലുഫ്‌താന്‍സയെ പ്രതിസന്ധിയിലാക്കിയത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം യാത്രാക്കൂലിയില്‍നിന്നും ലാഭമുണ്ടാക്കാനാവില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞുവെന്ന്‌ അധികൃതര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഭരണചെലവ്‌ കുറയ്‌ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗങ്ങളില്ലെന്ന്‌ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ഡ്‌ വിഭാഗം മേധാവി ക്രിസ്‌റ്റഫ്‌ ഫ്രാന്‍സ്‌ പറഞ്ഞു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിലെ അഞ്ചില്‍ ഒന്ന്‌ ജീവനക്കാരാണ്‌ പുറത്തുപോകേണ്ടി വരുന്നത്‌.
ചെലവു കുറയ്‌ക്കലിന്റെ ഭാഗമായി പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കവും ലുഫ്‌താന്‍സ ഉപേക്ഷിച്ചിട്ടുണ്ട്‌. 2014 നകം 160 പുതിയ യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഈ ഓര്‍ഡറുകള്‍ എല്ലാം കമ്പനി റദ്ദാക്കിക്കഴിഞ്ഞു.

ചന്ദ്രയാനിന്‌ തകരാര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാനിനു സാങ്കേതിക തകരാര്‍. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചാന്ദ്രയാന്റെ സ്‌ഥാനം നിര്‍ണയിക്കുന്ന സ്‌റ്റാര്‍ സെന്‍സറിലാണ്‌ തകരാര്‍ കണ്ടെത്തിയത്‌. ഒരുമാസം മുമ്പാണ്‌ സിഗ്നലുകളിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്‌.
എന്നാല്‍ പദ്ധതി സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാന രഹിതമാണെന്ന്‌ ഐ എസ്‌ ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അറിയിച്ചു. തകരാറുകള്‍ താല്‍ക്കാലികമായി പരിഹരിച്ചു. പദ്ധതിക്ക്‌ തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്‌ 2008 ഒക്‌ടോബര്‍ 22 നാണ്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌.
ഭൂമിയിലെ ഊര്‍ജ്‌ജാവശ്യങ്ങള്‍ക്കുളള സ്രോതസ്സായി ചന്ദ്രനെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ്‌ ചന്ദ്രപര്യവേഷണത്തിന്റെ പ്രധാനലക്ഷ്യം. ഗവേഷണ നിരീക്ഷണ പ്രാധാന്യമുളള ചന്ദ്രസ്‌ഥലങ്ങളുടെ ത്രിമാനചിത്രങ്ങള്‍ എല്ലാവിധ സൂക്ഷ്‌മാംശങ്ങളോടുംകൂടി തയ്യാറാക്കാനും ചന്ദ്രയാനെ ഉപയോഗിക്കുന്നുണ്ട്‌.
ചന്ദ്രന്റെ രാസഭൂപടം നിര്‍മിച്ച്‌ മൂലകങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തലിലൂടെ ചന്ദ്രനിലുളള മഗ്നീഷ്യം, അലുമിനിയം, സിലിക്കോണ്‍, കാത്സ്യം, അയണ്‍, ടൈറ്റാനിയം, റഡോണ്‍, യുറേനിയം, തോറിയം, ഗാഡോലിനിയം, എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സാന്ദ്രതയും ഇങ്ങനെ കണ്ടെത്തലും പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്‌.
കഴിഞ്ഞ എട്ടു മാസത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ ഈ ദൗത്യങ്ങള്‍ ചന്ദ്രയാന്‍ നിറവേറ്റിക്കഴിഞ്ഞതായും ഐ എസ്‌ ആര്‍ ഒ വൃത്തങ്ങള്‍ പറയുന്നു.

സിഖുകാരുടെ ടര്‍ബന്‌ ഫ്രാന്‍സില്‍ നിരോധനമില്ല

ഷാം -എല്‍-ഷെയ്‌ക്ക്‌ (ഈജിപ്‌റ്റ്‌): ഫ്രാന്‍സില്‍ സിഖുകാരുടെ തലയില്‍കെട്ടിന്‌ (ടര്‍ബന്‍) നിരോധനം ഏര്‍പ്പെടുത്തില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ നികോളാസ്‌ സര്‍കോസി. ഇന്ത്യ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ സര്‍കോസി ഉറപ്പു നല്‍കിയത്‌.
ഫ്രാന്‍സില്‍ അടുത്തിടെ മുസ്ലീം വനിതകള്‍ ബുര്‍ഖ ധരിക്കുന്നത്‌ നിയമവിരുദ്ധമാക്കിയിരുന്നു. മുസ്ലീ സംഘടനകളുടെ എതിര്‍പ്പിന്‌ കാരണമായ നടപടിയായിരുന്നു ഇത്‌. എന്നാല്‍ തന്റെ നിലപാടില്‍നിന്നും പിന്നോക്കം പോകാത്ത സര്‍കോസിയുടെ അടുത്ത ലക്ഷ്യം സിഖുകാര്‍ ആണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്‌ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതേതുടര്‍ന്ന്‌ രണ്ട്‌ ദിവസം മുമ്പ്‌ ഫ്രാന്‍സ്‌ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഒരു അനൗദ്യോഗിക മെമോറാണ്ടം സര്‍ക്കോസിക്ക്‌ നല്‍കുകയും ചെയ്‌തു. രാജ്യത്തെ സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ ധരിച്ച്‌ വിദ്യാര്‍ത്ഥികള്‍ എത്തുന്നത്‌ നിരോധിക്കാനുള്ള പുതിയ ബില്ലില്‍ സിഖുകാര്‍ക്ക്‌ ഇളവ്‌ നല്‍കുമെന്നും സര്‍കോസി വ്യക്തമാക്കിയിട്ടുണ്ട്‌. ഫ്രാന്‍സില്‍ താമസിക്കുന്ന സിഖുകാര്‍ ആറായിരത്തോളമുണ്ട്‌.

ഓഹരി വില്‍പന: കേന്ദ്രസര്‍ക്കാരില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിലും കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിലും അഭിപ്രായഭിന്നത. ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ്‌ ഉണ്ടാവാത്തതിനാലാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച കരട്‌ രേഖ ഇനിയും പുറത്തിറങ്ങാത്തത്‌.
പൊതുമേഖലാ സ്ഥാപനങ്ങളുടെ 49 ശതമാനം ഓഹരി വിറ്റഴിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇതിനോട്‌ ഭരണമുന്നണിയില്‍ ആര്‍ക്കും വിയോജിപ്പില്ല. എന്നാല്‍ ഓഹരി എങ്ങനെ വില്‍ക്കണമെന്നതിനെ ചൊല്ലിയാണ്‌ ഇപ്പോള്‍ തര്‍ക്കം. 49 ശതമാനം ഓഹരിയും ഒറ്റയടിക്ക്‌ വില്‍ക്കണമെന്നാണ്‌ ധനവകുപ്പിന്റെ ആഗ്രഹം.
പക്ഷേ പാര്‍ട്ടിയിലും ഭരണത്തിലും ഇതിനെയെതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നോട്ടിറങ്ങിയിട്ടുണ്ട്‌. വീണ്ടും തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാവും ഈ നീക്കമെന്നാണ്‌ ഇവരുടെ പക്ഷം. മാത്രമല്ല ഒറ്റയടിക്ക്‌ 49 ശതമാനം ഓഹരിയും വിറ്റാല്‍ അത്‌ രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭം ഉണ്ടാകാനും ഇടയാക്കും. അതിനാല്‍ ആദ്യം 10 ശതമാനം ഒഹരി പബ്ലിക്‌ ഇഷ്യൂവായി വില്‍ക്കണമെന്നാണ്‌ ഇവരുടെ നിര്‍ദ്ദേശം.
ഇതിന്റെ മറവില്‍ ബാക്കി 39 ശതമാനം ഒരുമിച്ചു വില്‍ക്കാനും തൊഴിലാളികളുടെ പ്രതിഷേധങ്ങളെ മറികടക്കാനും സാധിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
നവരത്‌ന കമ്പനികളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഇവയുടെ ഓഹരി വില്‍പന കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ചതാണ്‌. എന്നാല്‍ ഇവയുടെ ഓഹരിയും വില്‍ക്കാനുള്ള നീക്കങ്ങളാണ്‌ ഒരു വിഭാഗം നടത്തുന്നത്‌. നവരത്‌ന കമ്പനികളുടെ ഓഹരികള്‍ക്കാണ്‌ വിപണിയില്‍ കൂടുതല്‍ പ്രിയമെന്നതിനാലാണിത്‌. എന്നാല്‍ ഇത്തരമൊരു നീക്കം യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ ബാധിക്കുമെന്ന്‌ മറുവിഭാഗവും ചൂണ്ടിക്കാട്ടുന്നുണ്ട്‌.
മുന്‍ ബി ജെ പി സര്‍ക്കാരിന്റെ കാലത്താണ്‌ നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പനയ്‌ക്കുള്ള ആദ്യനീക്കം ഉണ്ടാകുന്നത്‌. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ടുപോയപ്പോള്‍ ശക്തമായ പ്രതിരോധവുമായി ഇടതുപക്ഷം മുന്നോട്ടുവരുകയും ഒടുവില്‍ ഓഹരി വില്‍പന ഉപേക്ഷിക്കുകയുമായിരുന്നു.
ഇത്തവണ യു പി എ സര്‍ക്കാരിനുമേല്‍ ഇടതുപക്ഷത്തിന്‌ നിയന്ത്രണമില്ലാത്തതും കോണ്‍ഗ്രസ്‌ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതുമാണ്‌ ഓഹരി വില്‍പനയുമായി മുന്നോട്ടുപോകാന്‍ ധനവകുപ്പിന്‌ ധൈര്യം നല്‍കുന്നത്‌.

Thursday, July 16, 2009

നൈജീരിയന്‍ വനിത ലോട്ടറിയടിച്ച 20,000 ഡോളര്‍ ഭിക്ഷക്കാരിക്കു നല്‍കി

ലാഗോസ്‌: 20,000 ഡോളര്‍ ലോട്ടറി സമ്മാനം ലഭിച്ച നൈജീരിയന്‍ വനിത അത്‌ ഭിക്ഷക്കാരിക്ക്‌ നല്‍കി. ലോട്ടറിയില്‍ നറുക്കുവീണത്‌ തനിക്കാണെന്ന്‌ അറിഞ്ഞ്‌ മണിക്കൂറുകള്‍ക്കകമാണ്‌ ടിക്കറ്റ്‌ ഭിക്ഷക്കാരിക്ക്‌ നല്‍കിയത്‌.
ലാഗോസ്‌ സ്വദേശിയായ 46 കാരി റോസ്‌മേരി ഒബിയാക്കോറാണ്‌ രാജ്യത്തെ നാഷണല്‍ ലോട്ടറിയില്‍ സമ്മാന ജേതാവായത്‌. മൂന്ന്‌ മില്ല്യന്‍ നൈറ (നൈജീരിയന്‍ കറന്‍സി) യാണ്‌ ഒന്നാം സമ്മാനം.
സമ്മാനവിവരം അറിഞ്ഞപ്പോള്‍തന്നെ പണം ഭിക്ഷക്കാര്‍ക്ക്‌ നല്‍കുമെന്ന്‌ റോസ്‌മേരി പ്രാദേശിക ചാനലുകളിലൂടെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ നിരവധി ഭിക്ഷക്കാര്‍ റോസ്‌മേരിയെ തേടിയെത്തിയെങ്കിലും അതില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഭിക്ഷാടനത്തിനിറങ്ങേണ്ടിവന്ന യുവതിയെയാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌.
ലോട്ടറിയിലൂടെ ലഭിച്ച പണം തന്നെ ഭയപ്പെടുത്തിയതായി റോസ്‌മേരി പറയുന്നു. ലോട്ടറിയിലൂടെ പെട്ടെന്നു പണക്കാരായവര്‍ പലരും പിന്നീട്‌ ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ താന്‍ ഒരുക്കമല്ലെന്നും റോസ്‌മേരി പറഞ്ഞു.
ഏതായാലും സമ്മാനത്തുക ലഭിച്ച ഭിക്ഷക്കാരി അതില്‍ കുറച്ചുതുക മറ്റ്‌ ഭിക്ഷക്കാര്‍ക്കും പകുത്തുനല്‍കാന്‍ തയ്യാറായിട്ടുണ്ട്‌. ബാക്കി തുകകൊണ്ട്‌ ലാഗോസില്‍ ഒരു ഭക്ഷണശാല തുറക്കണമെന്നാണ്‌ അവരുടെ ആഗ്രഹം.

രണ്ട്‌ ദിവസത്തിനുശേഷം ഓഹരി വിപണി വീണ്ടും താഴേക്ക്‌

പ്രതീക്ഷയോടെ തുടങ്ങിയ ഓഹരി വിപണി ഒടുവില്‍ താഴോട്ടുള്ള വളര്‍ച്ച രേഖപ്പടുത്തിയാണ്‌ ഇന്ന്‌ അവസാനിച്ചത്‌. കച്ചവടത്തിന്റെ അവസാന മണിക്കൂറുകളില്‍ കടുത്തവില്‍പ്പന സമ്മര്‍ദ്ദംകൂടിയുണ്ടായതോടെ ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ മൂന്ന്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 14,025 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി രണ്ട്‌ പോയിന്റ്‌ ഇടിഞ്ഞ്‌ 4,231 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. വരും ദിവസങ്ങളിലും ഇതേ പ്രവണതയായിരിക്കും വിപണിയില്‍ നിഴലിക്കുകയെന്ന്‌ കരുതപ്പെടുന്നു.
കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലെ കുതിപ്പിന്റെ ആശ്വാസത്തിലാണ്‌ രാവിലെ വിപണി ആരംഭിച്ചത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത്‌ സംബന്ധിച്ച തീരുമാനമടങ്ങുന്ന കരട്‌ രേഖ രണ്ട്‌ ദിവസത്തിനകം പുറത്തിറങ്ങുമെന്ന വാര്‍ത്തകളാണ്‌ വിപണിക്ക്‌ രാവിലെ ഉത്തേജനം നല്‍കിയത്‌. വാങ്ങല്‍ വര്‍ധിച്ചതോടെ വിപണിയില്‍ സൂചിക ഉയരുകയും ചെയ്‌തു.
എന്നാല്‍ ഏതൊക്കെ കമ്പനികളുടെ എത്രയൊക്കെ ഓഹരി വില്‍ക്കുമെന്നത്‌ സംബന്ധിച്ച വിവരങ്ങള്‍ ഘട്ടം ഘട്ടമായേ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടൂവെന്ന വാര്‍ത്തയും തൊട്ടുപിറകേയെത്തി. ഇതിനൊപ്പം വില്‍പ്പനസമ്മര്‍ദ്ദവും വര്‍ധിച്ചതോടെ സൂചിക താഴേക്ക്‌ നീളുകയായിരുന്നു.

യെസാര്‍ ഓയില്‍ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആക്കും

ന്യൂഡല്‍ഹി: യെസാര്‍ ഓയില്‍ തങ്ങളുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 1500 ആയി ഉയര്‍ത്തുന്നു. വരുന്ന മാര്‍ച്ച്‌ മാസത്തോടെയാവും പമ്പുകളുടെ എണ്ണം 1500 ആക്കി ഉയര്‍ത്തുക. നിലവില്‍ രാജ്യത്താകമാനം 1244 പെട്രോള്‍പമ്പുകളാണ്‌ യെസാര്‍ ഓയിലിനുള്ളത്‌. എല്ലാ മാസവും 15 മുതല്‍ 20 പമ്പുകള്‍വരെ പുതുതായി ആരംഭിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

ഇന്ത്യാക്കാരായ തൊഴിലാളികളെ പീഡിപ്പിക്കുന്നത്‌ 355 തൊഴിലുടമകള്‍

ന്യൂഡല്‍ഹി: വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരെ മാനസികമായി തളര്‍ന്നുന്ന 355 തൊഴിലുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. ഇവരെ പ്രിയോര്‍ അപ്രൂവല്‍ കാറ്റഗറി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശങ്ങളില്‍ ജോലിക്കുപോകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത്‌ രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവയ്‌ക്കും. യു എ ഇ, കുവൈറ്റ്‌, ഒമാന്‍, ബഹറിന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായാവും ആദ്യം കരാറില്‍ ഏര്‍പ്പെടുക. ഇന്ത്യാക്കാരെ ചൂഷണം ചെയ്യുന്നതും മാനസികമായി തളര്‍ത്തുന്നതും അവസാനിപ്പിക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
വിദേശത്ത്‌ ഉപരിപഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ എംബസികളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്‌. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളാണ്‌ ഇത്തരമൊരു നീക്കത്തിന്‌ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌.
വിദേശത്ത്‌ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും കണക്ക്‌ സൂക്ഷിക്കാന്‍ പുതിയ സംവിധാനം രൂപീകരിക്കുകയാണ്‌. അടുത്തവര്‍ഷത്തോടെ ഇത്‌ പൂര്‍ത്തീകരിക്കാനാവുമെന്നും വയലാര്‍ രവി പറഞ്ഞു.

ലാഭമുണ്ടാക്കിയത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ 28 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയതായി വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വെറും 12 സ്ഥാപനങ്ങളാണ്‌ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഈ ഗണത്തിലേക്ക്‌ മൂന്ന്‌ വര്‍ഷംകൊണ്ട്‌ 16 സ്ഥാപനങ്ങളെക്കൂടി എത്തിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞു.
അപൂര്‍വം ചിലത്‌ ഒഴികെ മിക്ക പൊതുമേഖലകളിലും വളരെ മേശമായ ശമ്പള സ്‌കെയിലാണ്‌ നിലവിലുള്ളതെന്നും മന്ത്രി എളമരം കരീം നിയമസഭയില്‍ അറിയിച്ചു. പക്ഷേ ഇവരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്‌ നിലവിലുള്ളത്‌. നലവിലുള്ള സാമ്പത്തിക സ്ഥിതിയാണ്‌ ഇതിന്‌ പ്രധാന തടസം.
അന്താരാഷ്‌ട്ര കമ്പനികളുമായി മത്സരിക്കാന്‍ കഴിയുംവിധം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കേണ്ടതുണ്ട്‌. ഇതിനായി വന്‍ മുതല്‍മുടക്ക്‌ വേണ്ടിവരുമെന്നും മന്ത്രിപറഞ്ഞു.

എന്‍ഡവര്‍ വിജയകരമായി വിക്ഷേപിച്ചു

വാഷിങ്‌ടണ്‍: അമേരിക്കയുടെ സ്‌പേസ്‌ ഷട്ടില്‍ `എന്‍ഡവര്‍ ഫ്‌ളോറിഡയിലെ സ്‌പേസ്‌ സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഇന്ന്‌ പുലര്‍ച്ചെയാണ്‌ കെന്നഡി സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ എന്‍ഡവര്‍ യാത്രതിരിച്ചത്‌. രാജ്യാന്തര ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ദൗത്യവുമായാണ്‌ എന്‍ഡവര്‍ കുതിച്ചുയര്‍ന്നത്‌. നേരത്തേ അഞ്ചുതവണ എന്‍ഡവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.
ഏഴു യാത്രക്കാരുമായി എന്‍ഡവര്‍ ശനിയാഴ്‌ച രാജ്യാന്തര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്ക്‌ പുറപ്പെടാനിരുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച ഉണ്ടായ ശക്‌തമായ ഇടിമിന്നലിനെ തുടര്‍ന്ന്‌ യാത്ര ഞായറാഴ്‌ചത്തേക്കു മാറ്റി. മോശം കാലാവസ്‌ഥയെ തുടര്‍ന്ന്‌ ഞായറാഴ്‌ചയും എന്‍ഡവറിന്റെ വിക്ഷേപണം സാധ്യമായില്ല.
ഇന്ധന ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്നാണ്‌ ആദ്യം രണ്ടുതവണ എന്‍ഡവറിന്റെ യാത്ര മാറ്റിവച്ച്‌ത്‌. ഇതു പരിഹരിച്ച ശേഷമാണ്‌ ശനിയാഴ്‌ച എന്‍ഡവര്‍ വിക്ഷേപിക്കാനൊരുങ്ങിയത്‌.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളാണ്‌ പദ്ധതിയിട്ടിരിക്കുന്നത്‌. ജപ്പാന്‍ എയറോസ്‌പേസ്‌ എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്‌ യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Wednesday, July 15, 2009

ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിനിന്നും വിരമിക്കുന്നു. ആഷസ്‌ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ നാളെ ലോര്‍ഡ്‌സില്‍ തുടങ്ങാനിരിക്കെയാണ്‌ ഫ്‌ളിന്റോഫിന്റെ വിരമിക്കല്‍ തീരുമാനം. എങ്കിലും ആഷസ്‌ പരമ്പരയ്‌ക്കു ശേഷമേ വിരമിക്കല്‍ ഉണ്ടാകൂ.
കണങ്കാലിനേറ്റ പരുക്കു വീണ്ടും വഷളായതോടെ ഫ്‌ളിന്റോഫ്‌ വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയത്‌. രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. എന്നാല്‍, ഏകദിനങ്ങള്‍ക്കും ട്വിന്റി-20 മല്‍സരങ്ങള്‍ക്കും തുടര്‍ന്നും കളിക്കുമെന്ന്‌ ഫ്‌ളിന്റോഫ്‌ വ്യക്‌തമാക്കി. വിരമിക്കല്‍ തീരുമാനം ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌.
കണങ്കാലിന്‌ നാല്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിട്ടുള്ള ഫ്‌ളിന്റോഫിന്‌ തോളെല്ലിനും പുറത്തും ഇടുപ്പിലും ഒക്കെ പരുക്കേറ്റിട്ടുണ്ട്‌. ബോളിങ്ങിന്റെ അധികസമ്മര്‍ദ്ദം കൂടി താങ്ങാന്‍ ഈ മുപ്പത്തിയൊന്നുകാരന്‌ ആവുന്നില്ലെന്ന്‌ കുറച്ചുനാളായി ആരാധകര്‍ ഭയപ്പെട്ടിരുന്നു.
2005 ല്‍ ആഷസ്‌ പരമ്പര നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്‌ ഫ്‌ളിന്റോഫിന്റെ ഓള്‍റൗണ്ട്‌ മികവായിരുന്നു. ടെസ്‌റ്റില്‍ 76 മല്‍സരങ്ങളില്‍ നിന്നായി 219 വിക്കറ്റെടുത്തിട്ടുണ്ട്‌. അഞ്ചു സെഞ്ചുറി ഉള്‍പ്പടെ 3,645 റണ്‍സ്‌ നേടുകയും ചെയ്‌തു. 141 ഏകദിനങ്ങളില്‍ നിന്നായി 3,394 റണ്‍സും 169 വിക്കറ്റും നേടിയിട്ടുണ്ട്‌.

ഇറാനില്‍ വിമാനം തകര്‍ന്ന്‌ 150 മരണം

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകര്‍ന്ന്‌ 168 പേര്‍ മരിച്ചു. ക്വാസ്‌വിന്‍ പ്രവിശ്യയിലെ ജന്നത്താബാദ്‌ ഗ്രാമത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍നിന്നും അര്‍മേനിയയിലെ യേരവാനിലേയ്‌ക്കുപോയ കാസ്‌പിയന്‍ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ തകര്‍ന്നത്‌.
ടെഹ്‌റാനില്‍നിന്ന്‌ ടേക്ക്‌ ഓഫ്‌ ചെയ്‌ത്‌ 16 മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന്‌ ഇറാന്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ്‌ പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത ടുപോലേവ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌.

ഹിലരി ക്ലിന്റണ്‍ 17 ന്‌ ഇന്ത്യയില്‍

വാഷിംഗ്‌ടണ്‍: യു എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈമാസം 17 ന്‌ ഇന്ത്യയിലെത്തും. യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിയായി സ്‌ഥാനമേറ്റ ശേഷം ആദ്യമായാണ്‌ ഹിലരി ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. ഇന്ത്യ- യുഎസ്‌ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി എത്തുന്ന ഹിലരിയുടെ സന്ദര്‍ശനം അഞ്ച്‌ ദിവസം നീണ്ടുനില്‍ക്കും.
17 ന്‌ മുംബൈയിലെത്തുന്ന ഹിലരി മൂംബൈ ഭീകരാക്രമണത്തില്‍ ദുരിതമനുഭവിക്കുന്നവരെ ഹിലരി സന്ദര്‍ശിക്കും. തുടര്‍ന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, വിദേശകാര്യമന്ത്രി എസ്‌ എം കൃഷ്‌ണ, പ്രതിപക്ഷനേതാവ്‌ എല്‍ കെ അഡ്വാനി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും ശാസ്‌ത്രജ്‌ഞരുമായും കൂടിക്കാഴ്‌ച നടത്തുന്ന ഹിലരി 21 നു തായ്‌ലന്‍ഡിനു തിരിക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ ഇയാന്‍ കെല്ലി അറിയിച്ചു.

2012 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചേക്കും

ന്യൂഡല്‍ഹി: ഏഷ്യയില്‍ പ്രമുഖ സൈനിക, സാമ്പത്തിക ശക്തിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ 2012 ല്‍ ചൈന ആക്രമിച്ചേക്കുമെന്ന്‌ സൈനിക വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത്‌ വളര്‍ന്നവരുന്ന തൊഴിലില്ലയ്‌മയും സാമ്പത്തിക- വ്യവസായ- കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയും വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്കാണ്‌ ചൈനയെ തള്ളിവിടുന്നത്‌. ഇതില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം നടത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
2012 നു മുമ്പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്ക്‌ കാരണങ്ങള്‍ ഏറെയുണ്ടെന്ന്‌ ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഏഷ്യയില്‍ ഇപ്പോള്‍ മൂന്നാമത്തെ വലിയ ശക്തിയാണ്‌ ഇന്ത്യ. ചൈനയും ജപ്പാനുമാണ്‌ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌. ലോകത്ത്‌ 12 ാം സ്ഥാനവും ഇന്ത്യക്കുണ്ട്‌.
ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സൈനിക - സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇത്‌ ഈ മേഖലയില്‍ ചൈനയ്‌ക്കുള്ള മേധാവിത്വത്തിന്‌ ഇളക്കം തട്ടിക്കും. അങ്ങനെയൊരു അവസ്ഥ സംജാതമാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.
പ്രധാന വരുമാന മാര്‍ഗമായ കയറ്റുമതി മേഖലയില്‍ ചൈന ഇപ്പോള്‍ വന്‍തിരിച്ചടിയാണ്‌ നേരിടുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിമാത്രമല്ല ഇതിനു കാരണം. ഗുണനിലവാരമില്ലത്തതും അപകടകരമായ രാസവസ്‌തുക്കളുടെ അംശമുള്ളതും ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ നിരോധനം ഏര്‍പ്പെടുത്തുന്നതിന്‌ വഴിതെളിയിച്ചിട്ടുണ്ട്‌.
തൊഴിലില്ലായ്‌മ പ്രതിദിനം വര്‍ധിക്കുകയാണ്‌. അസംതൃപ്‌തരായ യുവജനതയെ പിടിച്ചുനിര്‍ത്താന്‍ ഭരണകുടത്തിനുമഗുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നും ഇപ്പോഴില്ല. ചൈനയുടെ വിദേശനാണയ വിനിമയശേഷി കുറഞ്ഞുവരുകയാണ്‌. കരുതല്‍ ധനത്തിലും കുറവുണ്ടായിട്ടുണ്ട്‌.
ചൈനയുടെ മുന്‍നീക്കങ്ങള്‍ പാകിസ്ഥാനെ മറയാക്കിയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നീല്‍ ചൈനയുടെ രഹസ്യ സഹായ ഹസ്‌തങ്ങള്‍ ഉണ്ട്‌. പക്ഷേ താലിബാന്‌ എതിരായ പോരാട്ടത്തില്‍ പാകിസ്ഥാനും പങ്കാളിയാവേണ്ടി വന്നതോടെ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി അവര്‍. ഇതും ചൈനയ്‌ക്ക്‌ നേരിട്ട്‌ രംഗത്തിറങ്ങാന്‍ പ്രേരണയാവും.
ഇതേ ലക്ഷ്യത്തോടെയുള്ള ചൈനയുടെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞതായും ഇന്ത്യന്‍ ഡിഫന്‍സ്‌ റിവ്യൂ എഡിറ്റര്‍ ഭാരത്‌ വര്‍മ്മ പറയുന്നു. ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിനാല്‍ തങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കാനായി പസഫിക്‌ സമുദ്രത്തിലെ നാവികസേനയെ ചൈന ശക്തിപ്പെടുത്തുകയാണ്‌. പക്ഷേ ഏതു നിമിഷവും ഇന്ത്യയ്‌ക്കുനേരെ നാവികസേനയെ തിരിച്ചുവിടാന്‍ കഴിയുന്ന വിധത്തിലാണ്‌ ഈ ശക്തിപ്പെടുത്തല്‍ നടപടികള്‍.
ശ്രീലങ്കയില്‍ ജാഫ്‌നയ്‌ക്കടുത്ത്‌ വ്യവസായത്തിനായി 100 ഏക്കറോളം ഭൂമിയാണ്‌ ചൈനയ്‌ക്ക്‌ പ്രത്യേക സാമ്പത്തിക വ്യവസായ മേഖലയായി നല്‍കുന്നത്‌. ഈ സ്ഥലവും ചൈന തങ്ങളുടെ സൈനികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യത കുറവല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അരുണാചലിലെ നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന സ്ഥലത്തില്‍തന്നെയാവും ചൈന യുദ്ധത്തിന്‌ കാരണവും കണ്ടെത്തുകയെന്നും വിലയിരുത്തപ്പെടുന്നു.

വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു; ബജറ്റ്‌ എയര്‍ലൈന്‍സുകളില്‍ തിരക്ക്‌

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധി കുടുതല്‍ രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലെയും വിമാന സര്‍വീസുകള്‍ക്ക്‌ നഷ്ടം പെരുകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്‌.
2008 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ പ്രതിവര്‍ഷം 36.9 ലക്ഷം പേര്‍ ആഭ്യന്തരയാത്ര നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ 30 ലെ കണക്കനുസരിച്ച്‌ ഇത്‌ 35 ലക്ഷമായി കുറഞ്ഞു. 1.9 ലക്ഷം ആഭ്യന്തര യാത്രക്കാരുടെ കുറവാണ്‌ വ്യോമയാന മേഖലയില്‍ ഉണ്ടായത്‌.
ആഗോളതലത്തിലും വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ബ്രട്ടീഷ്‌ എയര്‍ ഉപ്പെടെയുള്ള ലോകത്തെ പ്രമുഖ വിമാനകമ്പനികളെല്ലാം നഷ്ടത്തിലാണ്‌. ഇക്കൂട്ടത്തില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടും.
അതേസമയം വന്‍കിട കമ്പനികള്‍ നഷ്ടത്തിലോടുമ്പോള്‍ ലോകത്ത്‌ ചെലവുകുറഞ്ഞ വിമാനസര്‍വീസ്‌ ഉറപ്പാക്കുന്ന വിമാനകമ്പനികളെല്ലാം ലാഭം നേടുകയാണ്‌. യൂറോപ്പിലെ പ്രമുഖ കമ്പനിയായ റയാന്‍ എയര്‍ ആണ്‌ ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്‌. റയാന്‍ എയറില്‍ പലപ്പോഴും സീറ്റുകിട്ടാത്ത അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്ന കാര്യവും റയാന്‍ എയര്‍ സജീവമായി പരിഗണിക്കുകയാണ്‌.
ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്‌. സ്‌പൈസ്‌ ജറ്റ്‌, ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ എന്നിവയാണ്‌ കഴിഞ്ഞവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയ കമ്പനികള്‍. ഇന്‍ഡിയോഗുടെ യാത്രക്കാരുടെ എണ്ണം 4.74 ലക്ഷത്തില്‍നിന്നും 5.04 ലക്ഷമായും സ്‌പൈസ്‌ ജറ്റിന്റെ യാത്രക്കാര്‍ 3.66 ലക്ഷത്തില്‍നിന്നും 4.22 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്‌.
ബജറ്റ്‌ എയര്‍ലൈന്‍സ്‌ എന്ന സങ്കല്‌പം ഇന്ത്യയില്‍ അവതരിപ്പിച്ച എയര്‍ ഇന്ത്യ പക്ഷേ ഇക്കാര്യത്തില്‍ പിന്നിലാണ്‌. പേരിലല്ലാതെ റേറ്റില്‍ കുറവില്ലാത്തതാണ്‌ എയര്‍ ഇന്ത്യയെ നഷ്ടത്തിലേക്ക്‌ തള്ളിവിടുന്നത്‌. ഏതായാലും ബജറ്റ്‌ എയര്‍ലൈന്റെ സാധ്യത തിരിച്ചറിഞ്ഞ്‌ ഈ മേഖലയിലേക്ക്‌ തിരിയാന്‍ കിംഗ്‌ ഫിഷറും ജറ്റ്‌ എയര്‍വേയ്‌സും തീരുമാനിച്ചിട്ടുണ്ട്‌.

Tuesday, July 14, 2009

മുംബൈയില്‍ കനത്ത മഴയും കാറ്റും; ജനജീവിതം സ്‌തംഭിച്ചു

തീവണ്ടി ഗതാഗതം മണിക്കൂറോളം വൈകി

മുംബൈ: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും റോഡ്‌, റയില്‍ ഗതാഗതം പാടേ തകര്‍ന്നതും താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലുമായതും ജനജീവിതം താറുമാറാക്കി. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള റോഡ്‌ഗതാഗതം മണിക്കൂറുകളോളം സ്‌തംഭിച്ചു. വിമാനത്താവളത്തിലെത്താനാകാതെ യാത്രക്കാര്‍ വലഞ്ഞു.
റണ്‍വേയില്‍ വെള്ളം കെട്ടിനില്‍ക്കല്‍, വെളിച്ചക്കുറവ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും യാത്രക്കാരെ കണക്കിലെടുത്ത്‌ മിക്ക വിമാനങ്ങളും അര മണിക്കൂറോളം വൈകിയാണ്‌ സര്‍വീസ്‌ നടത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതം തടസ്സം സൃഷ്‌ടിച്ചത്‌ നേരെയാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
തിങ്കളാഴ്‌ച്ചത്തെ ശക്തമായ കാറ്റിനൊപ്പം നീണ്ടുനിന്ന കനത്ത മഴയില്‍ പാളത്തില്‍ വെള്ളംകയറിയതോടെ പ്രാന്തപ്രദേശങ്ങളിലേയ്‌ക്കുള്ള തീവണ്ടി ഗതാഗതം അര-മുക്കാല്‍ മണിക്കൂറോളം വൈകി. മുംബൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചില തീവണ്ടികള്‍ വൈകിയാണ്‌ ഓടുന്നതെന്ന്‌ റയില്‍വേ അധികൃതര്‍ അറിയിച്ചു.
നഗരത്തിലെ കിംഗ്‌സ്‌ സര്‍ക്കിള്‍, സിയോണ്‍, അന്ധേരി മിലന്‍ സബ്‌വേ, ഹിന്ദ്‌ മാതാ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതയിലെ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ 5.30 വരെ ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ 93.4 സെന്റീമീറ്ററും പടിഞ്ഞാറന്‍ മുംബൈയിലെ സാന്താക്രൂസില്‍ 125.6 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. ഇടതടവില്ലാതെയുള്ള മഴയും ശക്തമായ കാറ്റും വരും ദിവസങ്ങളിലുമുണ്ടാകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

ബോണാ ഫാള്‍സ്‌: വനസുഗന്ധമുള്ള ഒരു യാത്ര


വനഗന്ധമുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കുള്ള സ്നേഹക്ഷണമാണ്‌ ബോണാഫാള്‍സ്‌. പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിലെത്താന്‍ ബോണക്കാട്‌ തേയിലത്തോട്ടങ്ങള്‍ താണ്ടി 4 കി. മീറ്റര്‍ സഞ്ചരിക്കണം. തിരുവനന്തപുരത്തു നിന്ന് 60 കി. മീറ്റര്‍ അകലെയാണ്‌ ബോണക്കാട്‌.
***********

യാനൈക്കാടും വാനക്കാടും****************************
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട തേയിലത്തോട്ടങ്ങളിലൊന്നായിരുന്നു മഹാവീര്‍ പ്ലാന്റേഷന്‍സ്‌. ഏറെക്കാലമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ആനകള്‍ ധാരാളമുണ്ടായിരുന്ന പ്രദേശമായിരുന്നതിനാല്‍ ഇവിടം 'യാനൈക്കാട്‌' എന്ന് അറിയപ്പെട്ടിരുന്നുവെന്നും പിന്നീട്‌ ബോണക്കാട്‌ ആയി മാറിയെന്നും ചില ബോണക്കാട്ടുകാര്‍ പറയുമ്പോള്‍, വാനം മുട്ടുന്ന കാടായിരുന്നതിനാല്‍ 'വാനക്കാട്‌' എന്നും ക്രമേണ ബോണക്കാട്‌ എന്ന് മാറിയതാണെന്നും ചില സ്ഥലനാമ പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു.
******************
അഗസ്ത്യകൂട യാത്രയ്ക്ക്‌ വരുന്ന തീര്‍ഥാടകര്‍ക്ക്‌ വാഹനത്തിലെത്തിച്ചേരാവുന്ന അവസാന സ്ഥലമാണിവിടം. തുടര്‍ന്ന് കാനനപാതയിലൂടെ 20ലേറെ കി. മീറ്റര്‍ സഞ്ചരിച്ചാലാണ്‌ അഗസ്ത്യകൂടത്തില്‍ എത്തിച്ചേരുക. ഇതേ വഴിക്കു തന്നെയാണ്‌ ബോണാഫാള്‍സിലേക്കും പോകേണ്ടത്‌.

***********

തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര കഴിഞ്ഞാണ്‌ ബോണക്കാട്ടേക്കുള്ള പാത തിരിയുന്നത്‌ .തിരുവനന്തപുരത്തു നിന്ന് 60ലേറെ കി. മീറ്റര്‍ സഞ്ചാരദൂരമുണ്ട്‌ ബോണക്കാട്ടേക്ക്‌.
**********
വാഹനം ഹെയര്‍പിന്‍ വളവുകള്‍ തിരുന്നതിനിടയില്‍ ദൂരെ താഴത്തായി ഒരു സ്ഫടികത്തിളക്കം കാണാം. പേപ്പാറ അണക്കെട്ട്‌. കരമനയാറ്റില്‍ രണ്ട്‌ അണക്കെട്ടുകളുണ്ട്‌. പേപ്പാറയും അരുവിക്കരയും. തലസ്ഥാനനഗരിയുടെ ദാഹം തീര്‍ക്കുന്നത്‌ കരമനയാറ്റിലെ ജലമാണ്‌.
**************
വാഹനം ചെന്നെത്തുന്നിടത്തു നിന്ന് തേയിലഫാക്ടറി താണ്ടി, രണ്ട്‌ ഫര്‍ലോങ്ങ്‌ സഞ്ചരിച്ചാല്‍ വനം വകുപ്പിന്റെ ഒരു കാവല്‍മാടത്തിനരികിലെത്തും. അതുകഴിഞ്ഞാല്‍, വനപാതയിലൂടെയാണ്‌ യാത്ര. ജൈവവൈവിധ്യക്കലവറയായ അഗസ്ത്യകൂടത്തിലൂടെയാണ്‌ നടക്കേണ്ടത്‌. ഔഷധഗന്ധിയായ കാറ്റ്‌. ബോണാഫാള്‍സിലേക്കുള്ള യാത്ര സാഹസികമായിത്തീരുന്നത്‌, വഴിക്കുണ്ടാകാവുന്ന മൃഗസാന്നിധ്യമാണ്‌. വെള്ളച്ചാട്ടത്തിനരികില്‍ക്കൂടിത്തന്നെ ആനത്താരയുണ്ട്‌. പലപ്പോഴും വെള്ളം കുടിക്കാനും നീരാട്ടിനുമൊക്കെയായി ആനകള്‍ ഇവിടെ വരാറുണ്ട്‌. വിശേഷിച്ചും, വേനല്‍ക്കാലങ്ങളില്‍. എങ്കിലും, വനസഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്‌ കരമനയാറ്റിലെ ഈ വെള്ളക്കുതിപ്പും അതിനു ചുവട്ടിലെ ചെറുതടാകവും...

അന്വേഷണങ്ങള്‍ക്ക്‌:
പേപ്പാറ വൈല്‍ഡ്‌ലൈഫ്‌ സാങ്ഗ്ച്വറി -- 0472-2892344.

Monday, July 13, 2009

അമേരിക്കന്‍ സാമ്പത്തികരക്ഷ ഇന്ത്യാക്കാരന്റെ കൈയില്‍

ന്യൂയോര്‍ക്ക്‌: ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റിയ അമേരിക്കയുടെ സാമ്പത്തിക രക്ഷാ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍. ജോര്‍ജ്‌ ബുഷ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തയ്യാറാക്കിയ 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ നീല്‍ കാഷ്‌കാരിയുടെ മേല്‍നോട്ടത്തിലാണ്‌.
ഒബാമ സര്‍ക്കരിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ സാമ്പത്തിക ഉപദേഷ്ടാവായ നീല്‍ കാഷ്‌കാരി ഈ ചുമതല ഏറ്റെടുത്തത്‌. അമേരിക്കന്‍ ധനമന്ത്രാലയത്തിനു കീഴിലുള്ള ധനസ്ഥിരത വകുപ്പിലെ സെക്രട്ടറികൂടിയാണ്‌ 35 കാരനായ നീല്‍.
1973 ജൂലൈ 30 ന്‌ അമേരിക്കയിലെ ഒഹിയോയിലാണ്‌ നീല്‍ ജനച്ചത്‌. കാശ്‌മീരി പണ്ഡിറ്റുകളായ ശ്രീനഗര്‍ സഫിയ സ്വദേശികള്‍ ഷമന്‍, ഷീലാ കാഷ്‌കാരി ദമ്പതികളുടെ മകനായ നീലിന്‌ ജൂലൈ ഭാഗ്യമാസവും ആണ്‌. 2006 ജൂലൈയിലാണ്‌ നീല്‍ ധനസ്ഥിരത വകുപ്പില്‍ ജോലിക്ക്‌ പ്രവേശിക്കുന്നത്‌. മൂന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷം ജൂലൈയില്‍തയന്നെയാണ്‌ പുതിയ ദൗത്യവും നീലിന്‌ ലഭിക്കുന്നത്‌.

ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു

രണ്ട്‌ ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ്‌ നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ്‌ വലിച്ചത്‌.
ബോംബെ സൂചികയായ സെന്‍സെക്‌സ്‌ 104 പോയിന്റ്‌ ഇടിഞ്ഞ്‌ 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ്‌ ഇടിഞ്ഞ്‌ 3974 പോയിന്റിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ്‌ ഇനി വരാന്‍ പോകുന്നത്‌. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.

ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈയടക്കി; വിമാന സര്‍വീസ്‌ തടസപ്പെട്ടു

ന്യൂയോര്‍ക്ക്‌: ആമക്കുഞ്ഞുങ്ങള്‍ റണ്‍വേ കൈടക്കിയതിനെ തുടര്‍ന്ന്‌ വിമാന സര്‍വീസ്‌ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം.
രാവിലെ 8.30 നായിരുന്നു ആദ്യത്തെ ആമക്കുഞ്ഞിനെ റണ്‍വേയില്‍ കണ്ടെത്തിയത്‌. പിന്നീട്‌ ഒന്നിനു പുറകേ ഒന്നായി 78 ആമക്കുഞ്ഞുങ്ങള്‍ ആണ്‌ റണ്‍വേയില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനം കണ്ടെത്തിയത്‌. അടുത്തുള്ള കടല്‍ തീരത്തുനിന്നാണ്‌ ഇവ റണ്‍വേയിലേക്ക്‌ കയറിയത്‌.
റണ്‍വേ പൂര്‍ണമായും ഇവയുടെ കൈയിലായതോടെ വിമാനങ്ങള്‍ക്ക്‌ പറന്നുയരാനോ താഴെയിറങ്ങാനോ കഴിയാത്ത സ്ഥിതി സംജാതമായി. ഒടുവില്‍ കൂടുതല്‍ ജീവനക്കാരെത്തി ഇവയെ ഒന്നൊന്നായി അടുത്തുള്ള കടലിലേക്ക്‌ മറ്റുകയായിരുന്നു. ശേഷം വിമാന സര്‍വീസ്‌ പുനരാരംഭിക്കുമ്പോഴേക്കും ഏകദേശം ഒന്നര മണിക്കൂര്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.
സാധാരണഗതിയില്‍ 20 സെന്റീമീറ്റര്‍ നീളവും ഒരു കിലോവരെ തൂക്കവുമുള്ള ഡൈമണ്ട്‌ ബാക്ക്‌ ടെറാപിന്‍സ്‌ വിഭാഗത്തില്‍പ്പെട്ടുന്ന ആമക്കുഞ്ഞുങ്ങളെയാണ്‌ റണ്‍വേയില്‍ കണ്ടെത്തിയതെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP